Health
ദക്ഷിണേന്ത്യയിലാദ്യമായി 50 കിഡ്നി സ്വാപ് ട്രാന്‍സ്പ്ലാന്റ്: വൃക്കമാറ്റിവെക്കലില്‍ ആസ്റ്റര്‍ മിംസില്‍ പുതുചരിത്രം
2012 ജനുവരി 24നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ആദ്യ സ്വാപ് ട്രാന്‍സ്പ്ലാന്റ് നടന്നത്
കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഏറ്റവും വലിയ വെല്ലുവിളിയാണ് വൃക്കനല്‍കുവാന്‍ ആളുണ്ടായിട്ടും മാച്ചിംഗ് ഇല്ലാതെ പോകുന്നതിന്റെ പേരില്‍ വൃക്ക സ്വീകരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ. ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഇത്തരം ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയും ട്രാന്‍സ്പ്ലാന്റ് നടത്താന്‍ സാധിക്കാതെ ഡയാലിസിസിലൂടെ ജീവിതം മുന്‍പിലേക്ക് കൊണ്ടുവരേണ്ടി വരികയും ചെയ്യുന്നത്. ഈ അവസ്ഥയ്ക്ക് ലഭ്യമായ ഏക പരിഹാരമാര്‍ഗ്ഗമാണ് സ്വാപ് ട്രാന്‍സ്പ്ലാന്റ് എന്നത്. അനുയോജ്യമല്ലാത്ത ദാതാക്കളുടെ വൃക്ക അനുയോജ്യമായ മറ്റൊരാളുമായി പരസ്പരം കൈമാറ്റം ചെയ്യുന്നതിനെയാണ് സ്വാപ് ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നത്.
രണ്ടോ അതില്‍ അധികമോ പേര്‍ക്ക് ഇത്തരത്തില്‍ പരസ്പരം വൃക്ക കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. ഏറ്റവും ഒടുവിലായി വയനാട്, മലപ്പുറം, തൃശ്ശൂര്‍ സ്വദേശികളായ മൂന്ന് പേരാണ് ആസ്റ്റര്‍ മിംസില്‍ സ്വാപ് ട്രാന്‍സ്പ്ലാന്റിലൂടെ കഴിഞ്ഞ ദിവസം ജീവിതത്തിലേക്ക് തിരികെ എത്തിയത്.ദക്ഷിണേന്ത്യയിലാദ്യമായി അന്‍പത് സ്വാപ് ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തീകരിച്ച സെന്റര്‍ എന്ന അപൂര്‍വ്വ നേട്ടവും ഇതോടെ ആസ്റ്റര്‍ മിംസിന് കരഗതമായി. വയനാട് സ്വദേശിയായ 39 വയസ്സുകാരിക്ക് അവരുടെ മാതാവായ 61 വയസ്സുകാരിയായിരുന്നു ദാതാവായുണ്ടായിരുന്നത്. ഇവര്‍ക്ക് പരസ്പരം സ്വീകരിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ മാതാവിന്റെ വൃക്ക 28 വയസ്സുകാരിയായ തൃശ്ശൂര്‍ സ്വദേശിനിക്ക് നല്‍കുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശിനിയുടെ ദാതാവ് 51 വയസ്സുകാരിയായ മാതാവായിരുന്നു. അവരുടെ വൃക്ക മലപ്പുറം സ്വദേശിനിയായ 32 വയസ്സുകാരിക്ക് നല്‍കുകയും അവരുടെ ദാതാവായ 36 വയസ്സുകാരനായ ഭര്‍ത്താവിന്റെ വൃക്ക വയനാട് സ്വദേശിനി സ്വീകരിക്കുകയും ചെയ്തു. ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായും എല്ലാവരും തന്നെ ആരോഗ്യകരമായ ജീവിതത്തിലേക്ക് അതിവേഗം തിരിച്ച് വന്നുകൊണ്ടിരിക്കുകയാണെന്നും ആസ്റ്റര്‍ മിംസിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന് പറഞ്ഞു.
2012 ജനുവരി 24നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ആദ്യ സ്വാപ് ട്രാന്‍സ്പ്ലാന്റ് നടന്നത്. ഇതിനോടകം മൂന്ന് പേര് പരസ്പരം ദാനം ചെയ്യുന്ന ത്രീവേ ട്രാന്‍സ്പ്ലാന്റ് രണ്ടെണ്ണവും, നാലുപേര്‍ പരസ്പരം ദാനം ചെയ്യുന്ന ഫോര്‍ വേ ട്രാന്‍സ്പ്ലാന്റ് ഒരെണ്ണവും വിജയകരമായി പൂര്‍ത്തീകരിച്ചതായി ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ഒമാന്‍ & കേരള റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്ഹാന് യാസിന് പറഞ്ഞു. വൃക്കമാറ്റിവെക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലും 14 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഫൗണ്ടേഷന്റെയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വസനീയരായ ഏജന്‍സികളുടേയും വ്യക്തികളുടേയും സഹായത്തോടെ പൂര്‍ണ്ണമായും സൗജന്യമായി നിര്‍വ്വഹിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ഡോ. സജിത്ത് നാരായണന് (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്, നെഫ്രോളജി), ഡോ. ഇസ്മയില്‍ എന്‍ എ (സീനിയര്‍ കണ്‍സല്‍ട്ടന്റ്), ഡോ. ഫിറോസ് അസീസ് (സീനിയര്‍ കണ്‍സല്‍ട്ടന്റ്), ഡോ. ശ്രീജേഷ് ബി (സീനിയര്‍ കണ്‍സല്‍ട്ടന്റ്), ഡോ. തുഷാര എ (സ്പെഷ്യലിസ്റ്റ്, നെഫ്രോളജി), ഡോ. രവികുമാര്‍ കരുണാകരന് (യൂറോളജി വിഭാഗം മേധാവി), ഡോ. അഭയ് ആനന്ദ് (സീനിയര്‍ കണ്‍സല്‍ട്ടന്റ്, യൂറോളജി), ഡോ. സുര്‍ദാസ് ആര് (സീനിയര്‍ കണ്‍സല്‍ട്ടന്റ് യൂറോളജി) അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. കിഷോര്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്), തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.
Health
തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്
ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന് വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല് കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.
Health
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു
കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
world18 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

