columns
മുസ്‌ലിം വിദ്വേഷത്തിന്റെ കാര്യകാരണങ്ങള്‍-ടി.എച്ച് ദാരിമി
വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ അല്‍ഖാഇദക്കാരുടെ ഭീകരാക്രമണം ഉണ്ടായതുമുതല്‍ ലോകമൊട്ടുക്കുമുള്ള മുസ്‌ലിംകള്‍ കൂട്ട ആക്രമണത്തിന്റെ ഇരകളാണ്. ഇതിന്റെ ഭാഗമായി മുസ്‌ലിംകള്‍ നേതൃത്വം നല്‍കിയ സന്നദ്ധ സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു, സഹായങ്ങള്‍ തടയപ്പെട്ടു, പര്‍ദ ധരിച്ച സ്ത്രീകള്‍ അവഹേളിക്കപ്പെട്ടു, ശിരോവസ്ത്രം നിയമത്തിന്റെ നിയന്ത്രണ പരിധിയില്‍ കൊണ്ടുവരപ്പെട്ടു. മുസ്‌ലിം രാജ്യങ്ങള്‍ പലതും ആക്രമിക്കപ്പെട്ട് ദുര്‍ബലപ്പെടുത്തപ്പെട്ടു. ഇതെല്ലാം വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു. അതു ചെയ്തതിനെ ഇന്നുവരേക്കും ഒരു മുസ്‌ലിം രാജ്യമോ സംഘടനയോ ന്യായീകരിച്ചിട്ടില്ല. അത്തരം നിലപാടുകളോടും നീക്കങ്ങളോടും ഇസ്‌ലാമിനോ പൊതു മുസ്‌ലിം സമൂഹത്തിനോ ഒരു യോചിപ്പുമില്ല. എന്നിട്ടും 9/11 കഴിഞ്ഞ് പതിനെട്ടു വര്‍ഷം പിന്നിട്ടിട്ടും യുക്തിരഹിതമായ ഈ വിദ്വേഷത്തിന് യാതൊരു കുറവും കാണാന്‍ കഴിയുന്നില്ല എന്നു മാത്രമല്ല, അമേരിക്കക്കപ്പുറം യൂറോപ്പിലേക്കും ഏഷ്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും രോഗം പടരുകയും ചെയ്തു.
അന്താരാഷ്ട്ര രംഗത്തുള്ള മുസ്‌ലിം വിദ്വേഷത്തിന്റെ പ്രധാന കാരണം മുസ്‌ലിംകളോടുള്ള അസൂയയാണ്. ലോക നിലവാരത്തില്‍ മുസ്‌ലിംകള്‍ വെറും 27 ശതമാനമാണ്. പിന്നെയും പത്തു ശതമാനം കൂടുതലുള്ള ക്രൈസ്തവര്‍ അവര്‍ക്ക് മുമ്പിലുണ്ട്. ഉള്ള മുസ്‌ലിംകളാവട്ടെ ലോകമൊട്ടുക്കുമായി ചിതറിക്കിടക്കുകയുമാണ്. ക്രൈസ്തവര്‍ യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും എന്ന പോലെ, ഹിന്ദുക്കള്‍ ഇന്ത്യയിലെന്ന പോലെ, അവരെല്ലാവരും ഒരു മേഖലയിലല്ല. മിഡിലീസ്റ്റ് മേഖലയില്‍ അവര്‍ കൂടുതലുണ്ട് എങ്കിലും അവിടെയെല്ലാം കാനേഷുമാരിയില്‍ ജനസംഖ്യ കുറവാണ്. എന്നിട്ടും അവര്‍ക്ക് അസൂയാവഹമായ ഒരു ശക്തിയുണ്ട്. ഇറാഖ് മുതല്‍ മൊറോക്കോ വരെയുള്ള അവരുടെ രാജ്യങ്ങള്‍ എണ്ണ സമ്പന്നങ്ങളാണ്. വന്‍ കുതിപ്പ് നടത്തുന്നതാണ് അവരുടെ സാമ്പത്തിക ശേഷി. അവരുടെ മതം അവരെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ വികാരമാണ്. നാമമാത്രമെന്നോ മറ്റോ പറയാമെങ്കിലും അവരുടെ മതനിയമം ആധാരമായ മൂന്ന് രാജ്യങ്ങള്‍ അവര്‍ക്കുണ്ട്. സഊദി അറേബ്യയും ഇറാനും പാകിസ്താനും. മറ്റു രാജ്യങ്ങളിലാവട്ടെ മതശാസനകള്‍ ശക്തമായി പാലിക്കപ്പെടുന്നുണ്ട്. ലോക പ്രശസ്ത സ്ഥാപനങ്ങുടെ വിദ്യാ പിന്‍ബലം ഇല്ലാതിരുന്നിട്ടും വെള്ളക്കോളര്‍ സംസ്‌കാരമില്ലാതിരുന്നിട്ടും ലോക വട്ടമേശകളില്‍ വന്‍ സാന്നിധ്യമൊന്നുമല്ലാതിരുന്നിട്ടും ഈ സമുദായം ഇതൊക്കെ നേടിയതും അവ നിലനിറുത്തുന്നതും കാണുമ്പോള്‍ അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് കടുത്ത അസൂയ ഉണ്ടാവുക സ്വാഭാവികമാണ്.
ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് വരുമ്പോള്‍ ഈ അസൂയയുടെ മുന ഒന്നുകൂടി സൂക്ഷ്മമാകുന്നു. ഇവിടെയുള്ള ജീവിതം യൂറോപ്പിനേക്കാളും മിഡിലീസ്റ്റിനേക്കാളും മറ്റുള്ളവരുമായി കൂടിക്കലര്‍ന്നതാണ്. യൂറോപ്പിലും മറ്റുമെല്ലാം അവരുടെ വ്യതിരിക്തത പ്രധാനമായും പ്രകടമാകുന്നത് ആരാധനാലയങ്ങളുടെ അകത്തളങ്ങളിലോ വീടിനുള്ളിലോ മാത്രമാണ്. പൊതു സമൂഹത്തില്‍ അവര്‍ക്ക് കാര്യമായ വ്യതിരിക്തതകള്‍ ഏറെയില്ല. നമ്മുടേത് ഒരു ബഹുസ്വര ബഹുമത സമൂഹമാണ്. മാത്രമല്ല, ജനസാന്ദ്രത കൂടുതലുമാണ്. കാര്യമായി ഒന്നും ഒരു മതക്കാര്‍ക്കും മറ്റു മതക്കാരില്‍ നിന്ന് ഒളിപ്പിച്ചു വെക്കാനാവില്ല. അതോടൊപ്പം ഇവിടെയുള്ള മത പ്രചാരണ പ്രബോധന സൗകര്യം വഴി ഏറെ ആഴത്തില്‍ കിടക്കുന്ന കാര്യങ്ങള്‍ പോലും പൊതു സമൂഹത്തിന് അറിയുകയും ചെയ്യാം. ഇതെല്ലാം വഴി ഇവിടെയുള്ള മറ്റു മതക്കാര്‍ മനസ്സിലാക്കിയത് മുസ്‌ലിംകള്‍ തികച്ചും വേറിട്ട, തങ്ങളുമായോ മറ്റുള്ളവരുമായോ ഇഴുകിച്ചേരാന്‍ കഴിയാത്ത ജനതയാണ് എന്നാണ്. അതിനവര്‍ക്ക് പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട്. അവ ഓരോന്നും പരിശോധിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് പൊതു സമൂഹത്തില്‍ ലയിക്കാന്‍ കഴിയില്ല എന്ന് പറയാനും വാദിക്കാനും കഴിയുകയും ചെയ്യും.
ഉദാഹരണമായി അവരുടെ വേഷവിധാനങ്ങള്‍. പ്രത്യേകിച്ചും സ്ത്രീകള്‍ അവരുടെ അഴകിനെ ബാധിക്കുമെങ്കില്‍ പോലും അവര്‍ ശരീരത്തിന്റെ പല ഭാഗങ്ങളും കണിശമായും മറച്ചുപിടിക്കുന്നു. എല്ലാവരും ഏതാണ്ടെല്ലാം തുറന്നിട്ട് നടക്കുമ്പോള്‍ ഇവര്‍ തങ്ങളുടെ സംസ്‌കാരത്തിന്റെ പേരു പറഞ്ഞ് വേറിട്ടുനില്‍ക്കുന്നു. ഇക്കാര്യത്തെ അസൂയയായി കാണുന്നവര്‍ ഇതിനെതിരെ രംഗത്തുവരുന്നു. അന്താരാഷ്ട്ര രംഗത്ത് ഹിജാബ് ഭീകര തീവ്രവാദികള്‍ക്ക് സൗകര്യമൊരുക്കും എന്നും പ്രാദേശികമായി യൂണിഫോമിറ്റിയെ പ്രതികൂലമായി ബാധിക്കും എന്നും പറഞ്ഞ് ഇതിനെതിരെ രംഗത്ത്‌വരും. വിവാഹക്കാര്യത്തില്‍ കാണുന്നത് ഇവരുടെ പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ എതിര്‍ മതക്കാരനുമായി വിവാഹത്തിലേര്‍പ്പെടേണ്ട സാഹചര്യം വന്നാല്‍ ആ മതക്കാരന്‍ തങ്ങളുടെ മതത്തിലേക്ക് മാറിയാല്‍ മാത്രമേ അവര്‍ വിവാഹത്തിന് സമ്മതിക്കൂ എന്നാണ്. പുതുതായി വന്ന ഹലാല്‍ കശപിശയുടെ കാര്യവും ഇതു തന്നെ. മുസ്‌ലിംകള്‍ മതപരമായ ഹലാല്‍ മാത്രമേ കഴിക്കൂ. ലോകത്തിന്റെ പൊതു ഭക്ഷ്യ സംസ്‌കാരത്തില്‍ അവര്‍ക്ക് കൂടാന്‍ മതപരമായി കഴിയില്ല എന്നു കാണുമ്പോള്‍ അവരുമാത്രം ഒരു സംസ്‌കാര സമ്പന്നര്‍ എന്ന അസൂയ അങ്ങനെ ചിന്തിക്കുന്നവരുടെ സിരകളിലൂടെ അടിച്ചു കയറുകയാണ്. അപ്പോള്‍ ആ സങ്കല്‍പ്പത്തെ പൊളിച്ചു മാറ്റാന്‍ അവര്‍ ഹലാലിന് വൃത്തികെട്ട നിര്‍വചനം ചമയ്ക്കുകയാണ്.
അസൂയയും വിദ്വേഷവും ഒന്നാണ്. അസൂയ മനസ്സിനുള്ളില്‍ ഉണ്ടാകുന്ന വികാരവും വിദ്വേഷം അതു പുറത്തുചാടുമ്പോള്‍ അതിനുണ്ടാവുന്ന ഭാവവും. അതിനാല്‍ ഏത് വിദ്വേഷങ്ങളുടെയും കാരണം അസൂയയാണ്. മനുഷ്യഹൃദയങ്ങളില്‍ മുളച്ചുപൊങ്ങുന്ന വിനാശകാരികളായ വിഷ വൃക്ഷങ്ങളാണ് പകയും അസൂയയും. ശരീരത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ച് ശരീരത്തെ തന്നെ നശിപ്പിക്കുന്ന ഒരിക്കലും സുഖപ്പെടാത്ത രണ്ട് മഹാവ്രണങ്ങള്‍. വ്യക്തിയേയും സമൂഹത്തെയും ഒരു പോല അവ ബാധിക്കും. പണ്ഡിതരെയും പാമരരേയും അവ നശിപ്പിക്കും. അടുത്തവരെ അകറ്റാനും അകന്നവരെ കൂടുതല്‍ അകലങ്ങളിലേക്ക് തള്ളാനും അസൂയയും വിദ്വേഷവും കാരണമായിതീരും. തിരു നബി(സ) പറഞ്ഞു: നിങ്ങളുടെ മുമ്പുള്ള സമൂഹങ്ങളെ ബാധിച്ച രോഗം നിങ്ങളിലേക്കും ഇഴഞ്ഞെത്തിയിരിക്കുന്നു. അസൂയയും പകയുമാണത്. വിദ്വേഷം എല്ലാറ്റിനെയും മുണ്ഡനം ചെയ്യും. തലമുടി വടിച്ചെടുക്കുന്നത് പോലെ സകല നന്മകളെയും അത് നശിപ്പിക്കും. ദീനിനെ തന്നെ മുണ്ഡനം ചെയ്യും (തിര്‍മിദി). മറ്റുള്ളവരുടെ ഒരു നന്മയും അംഗീകരിക്കാതിരിക്കുകയും അത് നശിപ്പിക്കാന്‍ ഏത് വൃത്തികേടും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് ഈ രോഗികളുടെ സ്വഭാവമാണ്. അസൂയാലു ഒരിക്കലും അടങ്ങിയിരിക്കില്ല. എതിരാളിയുടെ ന്യൂനത ചികഞ്ഞെടുത്ത് പറഞ്ഞു പ്രചരിപ്പിക്കും. ഏഷണിയും പരദൂഷണവും തൊഴിലാകും. വിദ്വേഷത്തിന്റെ തീക്കനല്‍ മനസ്സില്‍ സദാ അവനില്‍ എരിഞ്ഞുകൊണ്ടിരിക്കും. പ്രതിയോഗിക്കെതിരെ കടുത്ത മത വിരുദ്ധ മാര്‍ഗങ്ങള്‍ പോലും അത്തരക്കാര്‍ അവലംബിക്കും. അവസാനം ലക്ഷ്യം കാണാതെ മോഹം പൂവണിയാതെ ഇത്തരക്കാര്‍ യവനികക്ക് പിന്നിലേക്ക് തള്ളപ്പെടും.
ഈ അസൂയക്ക് പക്ഷേ മരുന്നുണ്ട്. അത് വിശ്വാസമാണ്. വിശ്വാസം മനസ്സിനകത്തുള്ള മനുഷ്യര്‍ക്ക് മറ്റുള്ളവരുടെ നേട്ടങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അസൂയ എന്ന അധമ വികാരത്തിന് ഒരു യുക്തിയുമില്ല. അല്ലാഹുവാണ് മനുഷ്യര്‍ക്ക് വിഹിതങ്ങള്‍ വീതിച്ചു നല്‍കുന്നത്. അവന്‍ സൂക്ഷ്മമായി അറിയുന്നവനും യുക്തിജ്ഞനുമാണ്. അസൂയക്കാരന്‍ യഥാര്‍ഥത്തില്‍ വിദ്വേഷം വെച്ചുപുലര്‍ത്തുന്നത് ദൈവത്തോടാണ്. ഒന്നുകില്‍ ദൈവം നീതിമാനല്ലെന്ന് അവന്‍ കരുതുന്നു. അല്ലെങ്കില്‍ ആര്‍ക്കു കൊടുക്കണം എന്ന് ശരിയായി അറിയാത്തവനാണെന്നു കരുതുന്നു. രണ്ടും ദൈവത്തെ തെറ്റായി ധരിക്കലാണ്. അതുകൊണ്ടാണ് അല്ലാഹു ചോദിച്ചത്: അല്ലാഹു നല്‍കിയ ഔദാര്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജനങ്ങളോട് അസൂയ വെച്ചുപുലര്‍ത്തുകയാണോ? (അന്നിസാഅ് 54). വിശ്വാസത്തിന്റെ വീക്ഷണത്തില്‍ അസൂയ ദൈവത്തിനെതിരായ മുറുമുറുപ്പാണ്. ഇതില്‍ നിന്നും നമ്മുടെ പശ്ചാതലത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളുടെ വിലയിരുത്തല്‍ കൂടി നടത്താന്‍ കഴിയും. മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷത്തിന്റെ വാള്‍ ചുഴറ്റി ചുറ്റി നടക്കുന്നവരാരുടെയും ഉള്ളില്‍ ഒരു തരം വിശ്വാസവുമില്ല എന്ന്. അവരുടെ ദൈവത്തില്‍ പോലും അവര്‍ക്ക് കൃത്യവും കണിശവുമായ വിശ്വാസമില്ല. അതു പറയുമ്പോള്‍ നാം ഇന്ത്യക്കാര്‍ക്ക് മഹാത്മാ ഗാന്ധി പറഞ്ഞത് ഓര്‍മ്മവരും. ഓരോ മതക്കാരും തങ്ങളുടെ മതത്തിലെ കുറച്ചു കൂടി നല്ല വിശ്വാസികളായാല്‍ നമ്മുടെ പ്രശ്‌നമെല്ലാം തീരും എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍. എന്നാല്‍ ഈയിടെ കേരളത്തില്‍ ഒരാള്‍ നടത്തിയ വിദ്വേഷവെടികള്‍ ഈ കൂട്ടത്തിലൊന്നും പെട്ടതാവാന്‍ തരമില്ല. വെടി പൊട്ടിച്ചു കഴിഞ്ഞ് ഇഷ്ടന്‍ ഒരു പ്രമുഖ പാര്‍ട്ടിയോടന്വേഷിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണല്ലോ ആദ്യം തന്നെ പറഞ്ഞത്. അപ്പോള്‍ അത് അവിടെ നിന്ന് വല്ലതും കിട്ടാനാണ് എന്നത് വ്യക്തമാണല്ലോ.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News22 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala23 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

