Connect with us

Article

ഇഷ്ടദാനവും കോടതിവിധിയും പരിഹാരവും

സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്‍ മാത്രമാണ് സഭ ചേര്‍ന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്‍ തന്നെയായിരുന്നു.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

കോടതിവിധി വന്നതോടെ കേരളത്തിലെ കുടുംബങ്ങളില്‍, വിശേഷിച്ചും മുസ്‌ലിം, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ അങ്കലാപ്പും അനിശ്ചിതത്വവും പ്രകടമായി. ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മാതാവും പിതാവും മൂന്ന് മൈനര്‍ (18 വയസ്സിന് താഴെയുള്ള) കുട്ടികളും അടങ്ങുന്ന കുടുംബത്തിന് പരമാവധി കൈവശം വെക്കാവുന്ന ഭൂമി 20 സ്റ്റാന്‍ഡേര്‍ഡ് ഏക്കറായിരുന്നു. ബാക്കി വരുന്ന ഭൂമി സര്‍ക്കാരിന് നല്‍കണം. അതോടെ 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശം നഷ്ടപ്പെട്ടു. ഓരോ ഉള്‍ക്കുടുംബങ്ങള്‍ക്കും പ്രത്യേകം ഭൂപരിധി നിശ്ചയിക്കുന്ന രീതിയാണ് അവിഭക്ത ഹൈന്ദവ കുടുംബങ്ങളില്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ഇത് ഹൈന്ദവ കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നില്ല. എന്നാല്‍ പ്രത്യേക പിന്തുടര്‍ച്ചാനിയമങ്ങള്‍ പിന്തുടരുന്ന മുസ്‌ലിം-ക്രിസ്ത്യന്‍ കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. മുസ്‌ലിം വ്യക്തി നിയമമനുസരിച്ച് പിതാവ് ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ക്ക് അവകാശം ലഭിക്കില്ല എന്ന അവസ്ഥ പരിഗണിച്ച് മുസ്‌ലിം കുടുംബനാഥന്മാര്‍ നല്‍കിയ ഇഷ്ടദാനം 1974 ലെ ഹൈക്കോടതി വിധിയിലൂടെ അസാധുവായി.

അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം മുസ്‌ലിം, ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക്കൂടി ലഭ്യമാകുന്ന ഭേദഗതി അതോടെ അനിവാര്യമായി. തദനുസൃതമായ ഇഷ്ടദാന ബില്‍ കൊണ്ടുവരാന്‍ ഐക്യമുന്നണി സര്‍ക്കാര്‍ തീരുമാനമെടുത്തു. തീരുമാനമെടുത്തത് മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരും റവന്യു മന്ത്രി ബേബി ജോണിന്റെയും നേതൃത്വത്തിലായിരുന്നു.

പി.കെ.വി സര്‍ക്കാര്‍ ഇഷ്ടദാനബില്‍ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി 1970 മുതല്‍ 1974 വരെയുള്ള ഇഷ്ടദാനങ്ങള്‍ക്ക് നിയമ പ്രാബല്യം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഗവര്‍ണറുടെ ഓര്‍ഡിനന്‍സ് പ്രകാരമുള്ള ബില്ലുകള്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ മുന്നില്‍ നില്‍ക്കേണ്ട മുഖ്യമന്ത്രി പി.കെ.വിക്ക് അപ്പോഴാണ് ചാഞ്ചാട്ടമുണ്ടാകുന്നത്. അക്കാലമത്രയും നിയമസഭയില്‍ ഇഷ്ടദാനത്തിന് വേണ്ടി ഘോരഘോരം പ്രസംഗിച്ച പി.കെ.വി പെടുന്നനെ ഇഷ്ടദാന ബില്‍ ‘ശരിയല്ല’ എന്ന വാദമുന്നയിച്ച് ഐക്യമുന്നണിയില്‍ നിന്ന് ഇറങ്ങിപ്പോയി. 1979 ഒക്ടോബര്‍ 8 നു ഇഷ്ടദാനബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ തീരുമാനമായതായിരുന്നു. എന്നാല്‍ അതേദിവസം തന്നെ മുഖ്യമന്ത്രിപദം രാജിവെക്കാന്‍ പി.കെ.വി തിരഞ്ഞെടുത്തു. കമ്യൂണിസ്റ്റുകാരിലെ ന്യൂനപക്ഷ വിരുദ്ധമായ ‘വരേണ്യവീര്യം’ പ്രകടമായ സംഭവമായിരുന്നു അത്. ഐക്യമുന്നണിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഇഷ്ടദാന ബില്ലിനെതിരെ നിലപാട് സ്വീകരിക്കുന്നത് നയ വഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇഷ്ടദാന ബില്ലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് മുസ്‌ലിംലീഗും പ്രഖ്യാപിച്ചു.

പി.കെ.വി രാജിവെച്ചതോടെ ഐക്യമുന്നണി സര്‍ക്കാര്‍ തകരുമെന്നാണ് കമ്യൂണിസ്റ്റുകാര്‍ സ്വപ്‌നം കണ്ടത്. അതുവഴി ഇഷ്ടദാനത്തെ ഇല്ലാതാക്കാനും കമ്യൂണിസ്റ്റ് ഐക്യം സാക്ഷാത്കരിക്കാനും കഴിയുമെന്നവര്‍ കരുതി. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ കൈകോര്‍ത്തുപിടിച്ചു. സര്‍ക്കാരിനെ തള്ളിയിട്ട് ഇഷ്ടദാനത്തെ ഇല്ലാതാക്കാമെന്ന് മനക്കോട്ട കെട്ടിയവര്‍ക്ക് വലിയ തിരിച്ചടിയുണ്ടായി. ഇഷ്ടദാന നിയമത്തിന്റെ അഭാവം ഏറെ കഷ്ടപ്പെടുത്തിയിരുന്ന ക്രിസ്ത്യന്‍ സമൂഹവും അതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ യത്‌നിച്ചു. പ്രതിഭാധനനും സര്‍വസ്വീകാര്യനും തന്ത്രശാലിയുമായ സി.എച്ച് മുഖ്യമന്ത്രി സ്ഥാനത്ത് വരിക മാത്രമാണ് പരിഹാരമെന്ന് അവരും തിരിച്ചറിഞ്ഞു. സി.എച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ പാലാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വയലില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് മാത്യൂവിന് കത്ത് കൈമാറി. അതോടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് (ഐ), കോണ്‍ഗ്രസ് (യു), എന്‍.ഡി. പി, പി.എസ്.പി, ജനതാപാര്‍ട്ടി എന്നീ രാഷ്ട്രീയകക്ഷികളും പിന്തുണ പ്രഖ്യാപിച്ചു. അതോടെ സി.എച്ച് മുഹമ്മദ്‌കോയയെ മുഖ്യമന്ത്രിയായി ഐക്യമുന്നണി പ്രഖ്യാപിച്ചു. സി.എച്ച് മന്ത്രിസഭ വരാതിരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പല അടവുകളും പയറ്റിനോക്കി. പക്ഷേ സംഭവിക്കേണ്ടത് സംഭവിച്ചു. 1979 ഒക്ടോബര്‍ 12 വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം സി.എച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

1979 ഒക്ടോബര്‍ 22 ന് നിയമസഭ ചേര്‍ന്നു. 24ാം തീയതി തന്നെ ഇഷ്ടദാനവുമായി ബന്ധപ്പെട്ട ഭൂ പരിഷ്‌കരണ നിയമ ഭേദഗതി സി.എച്ച് അവതരിപ്പിച്ചു. പി.കെ.വിയും ഇ.എം.എസും നേതൃത്വം നല്‍കുന്ന പ്രതിപക്ഷം അതിനെതിരെ ശക്തമായ വാദങ്ങളുയര്‍ത്തി. ഭേദഗതി കര്‍ഷക വിരുദ്ധമാണെന്നും 1969 ല്‍ കെ.ആര്‍ ഗൗരിയമ്മ കൊണ്ടുവന്ന ബില്‍ അതേപടി നിലനിര്‍ത്തണമെന്നും ഇ.എം.എസ് പറഞ്ഞപ്പോള്‍ ആ ബില്ലില്‍ ‘സ്‌നേഹ വാത്സല്യങ്ങളുടെ’ പേരില്‍ ഇഷ്ടദാനം ചെയ്യാമെന്ന വ്യവസ്ഥയുണ്ടെന്ന കാര്യം എ.കെ ആന്റണി ഓര്‍മ്മിപ്പിച്ചു. ഗൗരിയമ്മയുടെ ബില്‍ അങ്ങനെ തന്നെ നിലനിര്‍ത്തുകയാണോ വേണ്ടതെന്ന ആന്റണിയുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. വാത്സല്യത്തിന്റെ പേരില്‍ ഇഷ്ടദാനം നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ പിന്തുണക്കുന്ന ഇ.എം.എസ് ആണോ അതോ അത് റദ്ദ് ചെയ്ത കോടതിയാണോ കര്‍ഷകരുടെ ബന്ധു എന്ന് സി.എച്ച് പരിഹസിച്ചു. കര്‍ഷക വാത്സല്യത്തിന്റെ പേരിലല്ല സ്‌നേഹവാത്സല്യം എന്ന് കമ്യൂണിസ്റ്റുകാര്‍ ബില്ലില്‍ ചേര്‍ത്തത് എന്ന് അദ്ദേഹം ഇ.എം.എസിനെ ഓര്‍മിപ്പിച്ചു. സ്‌നേഹവാത്സല്യത്തിന്റെ പേരില്‍ ആര്‍ക്കും വാരിക്കോരി കൊടുക്കാമായിരുന്ന മാര്‍ക്‌സിസ്റ്റുകള്‍ പാസാക്കിയ ഇഷ്ടദാനത്തെ 1972 ല്‍ അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാര്‍ മക്കള്‍ക്കും പേരമക്കള്‍ക്കും മാത്രമാക്കി ചുരുക്കുകയാണ് ചെയ്തത് എന്നും അതാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദ് ചെയ്തത് എന്നും അതിനുള്ള പരിഹാരമാണ് പുതിയ ബില്‍ എന്നും സി.എച്ച് സഭയെ ബോധ്യപ്പെടുത്തി.

1957 ലെയും 1960 ലെയും കാര്‍ഷിക പരിഷ്‌കാര ബില്ലിലും 1964 ലെയും 1969 ലെയും ഭൂ പരിഷ്‌കരണ ബില്ലിലും ഇഷ്ടദാനം ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം സഭയില്‍ തെളിവുകള്‍ നിരത്തി സംസാരിച്ചു. മാത്രവുമല്ല, ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ ആശങ്ക അകറ്റണമെന്നത് ഞങ്ങളുടെ മാത്രം ആവശ്യമല്ലെന്നും 1972 ജൂലൈ 23 നു രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ‘വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ ബാധകമായിട്ടുള്ള പ്രായപൂര്‍ത്തിയായ സന്താനങ്ങള്‍ക്ക് ഇതുമൂലം വിവേചനം ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്’ എന്ന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ ഉദ്ധരിച്ച് അദ്ദേഹം സമര്‍ത്ഥിച്ചു.

സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്‍ മാത്രമാണ് സഭ ചേര്‍ന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്‍ തന്നെയായിരുന്നു. മൂന്നുദിവസത്തെ ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇ.എം.എസും പി.കെ.വിയും ടി.കെ രാമകൃഷ്ണനുമെല്ലാം ഉയര്‍ത്തിയ മറുവാദങ്ങള്‍ക്ക് വളരെ കൃത്യമായി അദ്ദേഹം മറുപടി പറഞ്ഞു. കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്‍, കേരള പഞ്ചായത്ത് ഭേദഗതി ബില്‍, കേരള അഭിഭാഷക ക്ഷേമനിധി ബില്‍, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബില്‍ എന്നിവ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ സി.എച്ച് അവതരിപ്പിച്ച് പാസാക്കിയെടുത്ത ബില്ലുകളാണ്.

ഇഷ്ടദാന ബില്‍ പാസായതിന് ശേഷം പ്രത്യേകിച്ചൊരു കാരണവും ഇല്ലാതെ കേരള കോണ്‍ഗ്രസ് (എം) പിന്തുണ പിന്‍വലിച്ചു. ശേഷം കോണ്‍ഗ്രസ് (യു) കൂടി പിന്തുണ പിന്‍വലിച്ചതോടെ സി.എച്ച് മുഖ്യമന്ത്രി പദം രാജിവെച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നാളുകളായിരുന്നു സി.എച്ചിന്റെ ഭരണകാലം.
(അവസാനിച്ചു)

Article

ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍

EDITORIAL

Published

on

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്‌കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്‌കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.

ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്‌കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്‌കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.

2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.

വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്‌കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.

Continue Reading

Article

കപ്പല്‍ ദുരന്തത്തില്‍ കരുതല്‍ വേണം

EDITORIAL

Published

on

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയത് തീരമേഖലയേയും സംസ്ഥാനത്തെ ഒന്നടങ്കവും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊച്ചിയിലേക്കു വന്ന എം.എ സ്.സി എല്‍.സ 3 എന്ന ലൈബീരിയന്‍ കപ്പലായിരുന്നു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ആദ്യഘട്ടത്തിലും, മുങ്ങുമെന്നുറപ്പായതോടെ കപ്പിത്താന്‍ ഉള്‍പ്പെടെ മൂന്നുപേരെ പിന്നീടും രക്ഷപ്പെടുത്തിയിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലില്‍ റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്‌നില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണുണ്ടായിരുന്നത്.

കപ്പല്‍ച്ചേതം മൂലം 700 – 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ (മെഡിറ്ററേ നിയന്‍ ഷിപ്പിങ് കമ്പനി) കണ്ടെയ്നര്‍ ഫീഡറില്‍ ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനംചര ക്കുകളാണ് 550 കണ്ടെയ്നറുകളില്‍ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ 73 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്‍ അസംസ്‌കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസ വസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്‍, ചരക്കിന്റെ കാര്യത്തില്‍ ഈ ഉറപ്പില്ല. മിക്കവാറും അസംസ്‌കൃത വസ്തുക്കള്‍ (റോ മെറ്റീരിയല്‍സ്) ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന. സിമന്റും അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇന്‍ഷുര്‍ ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നങ്ങള്‍ (ഫിനിഷ്ഡ് പ്രോഡക്ട്‌സ്) ഇന്‍ഷുര്‍ ചെയ്തതായാണ് അയക്കാറ്.

സാമ്പത്തിക നഷ്ടത്തേക്കാള്‍ ഈ ദുരന്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഏറ്റവും ഭീതിതവും നഷ്ടങ്ങള്‍ കണക്കാക്കാന്‍ കഴിയാത്തതും. 13 ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും 12 കാല്‍ഷ്യം കാര്‍ബൈഡ് കണ്ടെയ്നറുകളും അടക്കം 643 കണ്ടയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളത്തോട് ചേര്‍ന്നാല്‍ തീ പിടിക്കുന്ന കാല്‍ഷ്യം കാര്‍ബൈഡിന്റെ സാന്നിധ്യം കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കപ്പല്‍ മുങ്ങിയിടത്തു നിന്ന് മൂന്നു കിലോമീറ്ററോളം എണ്ണ പടര്‍ന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ സക്ഷം, വിക്രം, സമര്‍ഥ് എന്നീ മൂന്ന് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ സാധിച്ചത് ആശ്വാസകരമാണ്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടര്‍ന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന ‘ഓയില്‍ സ്പില്‍ ഡിസ്‌പേഴ്സന്റ’ ഡ്രോണിയര്‍ വിമാനം ഉപയോഗിച്ച് കലര്‍ത്തുകയുമാണ് ചെയ്യുന്നത്. 60 മണിക്കൂറോളം നടന്ന ഈ പ്രവൃത്തി ഏറെക്കുറെ വിജയകരമായിത്തീര്‍ന്നിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളില്‍ കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഇവയിലുണ്ടായിരുന്നത്. നൂറു ക്കണക്കിന് കണ്ടെയ്നറുകള്‍ കടലിലൂടെ ഒഴുകിനടക്കുന്ന ത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്‍ ഇതിലിടിച്ചാല്‍ വലിയ അപകടമുണ്ടാകും. തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെങ്കിലും തീര നിവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഏറ്റവും ഗൗരവതരമായ വിഷയമാണ്. ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനം ട്രോളിങ് നിരോധനത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഇടിത്തീപോലെ ഈ ദുരന്തം കടലിന്റെ മക്കളുടെ മേല്‍ വന്നുപതിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ വന്നതിന് പുറമെ ശാരീരകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഇവരെ അലട്ടുകയാണ്. അതിനിടെ കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങള്‍ കഴിക്കെരുതെന്നുള്ള വ്യാപകമായ പ്രചരണങ്ങളും മത്സ്യമേഖലക്ക് ഇരുട്ടടിയായിത്തീര്‍ന്നിട്ടുണ്ട്. നിലവില്‍ ഔദ്യോഗികമായ ഒരു നിര്‍ദ്ദേശവുമില്ലാതിരിക്കെയാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രചരണം. ഇക്കാര്യത്തിലും സര്‍ക്കാറിന്‍രെ ഇടപെടല്‍ അനിവാര്യമാണ്.

Continue Reading

Article

അഗ്നി ഭീതിയിലെ കോഴിക്കോട്

EDITORIAL

Published

on

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.

യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.

എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.

നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

Continue Reading

Trending