News
മോഡ്രിച്ച് മടങ്ങുമ്പോള്‍ നഷ്ടമാകുന്ന സൗന്ദര്യം
മാധ്യമ പരിലാളനകളും വലിയ ഫാന്‍ ബെയ്‌സുമൊന്നുമില്ലാതെ ഒരു കൊച്ചു രാജ്യത്തെ ലോകകപ്പിന്റെ ഫൈനലിലും അടുത്ത തവണ സെമി ഫൈനലിലും എത്തിക്കുക. നിസാരമല്ലാത്ത ഈ നേട്ടം സ്വന്തമാക്കിയാണ് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലോകകപ്പിനോട് വിടപറയുന്നത്.

ദോഹ: മാധ്യമ പരിലാളനകളും വലിയ ഫാന്‍ ബെയ്‌സുമൊന്നുമില്ലാതെ ഒരു കൊച്ചു രാജ്യത്തെ ലോകകപ്പിന്റെ ഫൈനലിലും അടുത്ത തവണ സെമി ഫൈനലിലും എത്തിക്കുക. നിസാരമല്ലാത്ത ഈ നേട്ടം സ്വന്തമാക്കിയാണ് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലോകകപ്പിനോട് വിടപറയുന്നത്.
ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലോക ഫുട്‌ബോളില്‍ വാഴ്ത്തപ്പെട്ട കാലത്തു തന്നെയാണ് ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയ്‌ക്കൊപ്പം ഫുട്‌ബോളിലെ നിശബ്ദ വിപ്ലവം തീര്‍ത്തത്. മെസിയേയും സി.ആര്‍ 7നെയും പോലെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും മോഡ്രിച്ച് മിഡ്ഫീല്‍ഡില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ചു. ഡാവര്‍ സുക്കറും സ്യോനാവാര്‍ ബോബനും 98ല്‍ ക്രൊയേഷ്യയെ ലോകത്തിന് വിസ്മയമാക്കിയെങ്കില്‍ ഇന്ന് ലോക ഫുട്‌ബോളില്‍ ക്രൊയേഷ്യ നില്‍ക്കുന്നതിന് പിന്നില്‍ സൗമ്യനായ മോഡ്രിച്ചെന്ന 37കാരനാണ്. പോര്‍ച്ചുഗല്‍ കോച്ചുമായി പോരാടി ടീമിലിടം പോലും കിട്ടാതെ തകര്‍ന്ന മനസുമായി ക്രിസ്റ്റ്യാനോ ലോകവേദിയില്‍ നിന്ന് മടങ്ങി. മെസി ഇന്ന് കലാശക്കളിക്ക് ഇറങ്ങുന്നു. എന്നാല്‍ മോഡ്രിച്ച് മൊറോക്കോയുമായുള്ള ലൂസേഴ്‌സ് ഫൈനലിനു ശേഷം ലോകകപ്പിനോട് വിടചൊല്ലി. തല ഉയര്‍ത്തി അഭിമാനത്തോടെ തന്നെ. പ്രതിസന്ധികളോട് പടവെട്ടി അതിജീവിച്ച പോരാളിയായ ലൂക്ക മോഡ്രിച്ചിന് അങ്ങിനെ മാത്രമേ സാധിക്കൂ.
മെസി മാജിക്ക് കണ്ട അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ പകരക്കാരനെ ഇറക്കാനായി റഫറി നമ്പര്‍ ഉയര്‍ത്തിയപ്പോള്‍ അവിശ്വാസത്തോടെ ലുസൈല്‍ സ്‌റ്റേഡിയം വലിയ സ്‌ക്രീനിലേക്ക് ഒന്നു കൂടി നോക്കി. ലൂക മോഡ്രിച്ചിന് പകരം ലോവ്‌റോ മായര്‍. സ്‌റ്റേഡിയം എഴുന്നേറ്റ് നിന്നാണ് മോഡ്രിച്ചിനോട് ആദരവു കാണിച്ചത്. 37-ാം വയസിലും 20കാരന്റെ ചുറുചുറുക്കോടെ കളിക്കുന്ന മോഡ്രിച്ചിന് ഇത് അവസാന സെമി ഫൈനലായിരുന്നു. മോഡ്രിച്ച് 2024ല്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോകപ്പ് വരെ ടീമില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ക്രൊയേഷ്യന്‍ കോച്ച് ഡാലിച് പറയുന്നു. എങ്കിലും ഇക്കാര്യം മോഡ്രിച്ചിന് വിടുന്നു. അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. 2017 വരെ 11 വര്‍ഷത്തോളം ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡിഓര്‍ പുരസ്‌കാരം മെസിയും റോണാള്‍ഡോയും പങ്കിട്ടപ്പോള്‍ ആരും എതിരാളികളായി ഉണ്ടായിരുന്നില്ല. ഇത് ഭേദിച്ചാണ് മധ്യനിരക്കാരന്‍ ലൂക മോഡ്രിച്ചിന്റെ വരവ്.
പല കളിക്കാരെയും പോലെ മെസിയുടേയും റൊണാള്‍ഡോയുടേയും നിഴലില്‍ കാണാതെ പോയ മികച്ച താരമായിരുന്നു മോഡ്രിച്. പക്ഷേ 2018ല്‍ റയല്‍ മാഡ്രിഡിനെ മൂന്നാം തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലേക്കും ക്രൊയേഷ്യയെ അപ്രതീക്ഷിതമായി ലോകകപ്പ് ഫൈനലിലെത്തിക്കുകയും ചെയ്തപ്പോള്‍ മികച്ച താരം ആരെന്നതിന് കടുത്ത വിമര്‍ശകര്‍ക്ക് പോലും മോഡ്രിച്ച് എന്ന നാമത്തെ എതിര്‍ക്കാനായില്ല. നാലു വര്‍ഷത്തിനിപ്പുറം മൊറോക്കോയ്‌ക്കെതിരായ ക്രൊയേഷ്യ ലൂസേഴ്‌സ് ഫൈനല്‍ കളിക്കുമ്പോഴും ലൂക മോഡ്രിച്ച് തന്നെയാണ് ക്രൊയേഷ്യയുടെ നെടുംതൂണ്‍. അര്‍ജന്റീനക്കെതിരായ സെമി ഫൈനല്‍ വരെ മോഡ്രിച്ചായിരുന്നു ഖത്തര്‍ ലോകകപ്പില്‍ പന്ത് തിരിച്ചുപിടിച്ചവരില്‍ മുമ്പന്‍. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ 16 തവണ എതിരാളികളുമായി പന്തിന് പോരടിച്ചതില്‍ ഒമ്പതും വിജയിച്ചു.
139 ടച്ചുകളാണ് 37-ാം വയസിലും അന്ന് മോഡ്രിച്ച് നേടിയത്. പ്രതിസന്ധികളില്‍ പതറാതെ അതിജീവനത്തിന്റെ പാത സ്വയം കണ്ടെത്തിയ പോരാളിയാണ് മോഡ്രിച്ച്. ആറു വയസുള്ളപ്പോള്‍ മുത്തച്ഛനെ സെര്‍ബ് റിബലുകള്‍ വെടിവെച്ചു കൊന്നതിന് സാക്ഷിയാകേണ്ടി വന്നയാളാണ് മോഡ്രിച്ച്. വീട് ചുട്ടെരിക്കപ്പെട്ടു. ജന്‍മനാട് വിട്ടോടേണ്ടിവന്നു. അഭയാര്‍ഥിയായി മാതാപിതാക്കളോടൊപ്പം താമസിച്ച ഹോട്ടലിന്റെ മുറ്റത്ത് പന്ത് തട്ടി തുടങ്ങിയ പയ്യന്‍ ലോകകപ്പ് ആരവങ്ങള്‍ക്ക് നടുവില്‍ നിന്നും മടങ്ങുമ്പോള്‍ നഷ്ടപ്പെട്ടവനായല്ല വെട്ടിപ്പിടിച്ചവനായാണ് മടക്കം. മൃദുഭാഷിയും വിനയാന്വിതനുമായ മനുഷ്യന്‍. കോലാഹലങ്ങള്‍ക്ക് പിന്നാലെ പോകാതെ ഒതുങ്ങിക്കൂടിയുള്ള ജീവിതം. എല്ലാവരെയുംകൊണ്ട് നല്ലത് പറയിപ്പിച്ച വ്യക്തിത്വം. മെസിയുടെ അവസാന ലോകകപ്പ് മത്സരത്തിനായി ലോകം കാത്തിരിക്കുമ്പോള്‍ ലോകകപ്പ് വേദിയില്‍ നിന്നും ലൂക്ക മോഡ്രിച്ച് നിശബ്ദനായി മടങ്ങുന്നു. ഒരു പോരാളിയുടെ മടക്കം.
kerala
സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.
മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.
പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.
kerala
‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
india
കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
india3 days ago
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB