Connect with us

kerala

എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി നടപ്പാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ആര്‍ ബിന്ദു

കുസാറ്റ് ആര്‍ത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം

Published

on

തിരുവനന്തപുരം: എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ (കുസാറ്റ്) ആര്‍ത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതാവില്ലെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആര്‍ത്തവകാലം പലര്‍ക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്. ദേഷ്യവും സങ്കടവുമൊക്കെ വന്നുകേറുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടേതുകൂടിയായ കാലം. ആ ദിനങ്ങളില്‍ പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യമായുന്നയിച്ച് നേടിയെടുത്ത ആര്‍ത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കും.

ആദ്യമായാണ് കേരളത്തില്‍ ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവാവധി നല്‍കിയിരിക്കുന്നത്. ഇതിനു മുന്‍കയ്യെടുത്ത വിദ്യാര്‍ത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അര്‍ഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുന്‍കൈയില്‍ നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച ഒരു തുടര്‍ച്ചയുണ്ടാക്കാന്‍ വിദ്യാര്‍ത്ഥിനേതൃത്വവും സര്‍വ്വകലാശാലാനേതൃത്വവും യോജിച്ചു വിജയം കണ്ടതില്‍ ഏറ്റവും സന്തോഷം.

വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതാവില്ല. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം നിവേദനം സമര്‍പ്പിച്ചിട്ടുമുണ്ട്.
ആര്‍ത്തവചക്രത്തിലെ പ്രയാസപ്പെടുന്ന നാളുകളില്‍ ഇനി പെണ്‍കുട്ടികള്‍ വിശ്രമിക്കട്ടെ.

EDUCATION

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ; ഈ സൈറ്റുകൾ വഴി ഫലമറിയാം

ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.

Published

on

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപനം നടത്തുക.
കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.

എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 നു നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.

കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Continue Reading

kerala

മേയർ ആര്യ രാജേന്ദ്രനും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി.

Published

on

കെഎസ്ആര്‍ടിസി ബസ് റോഡില്‍ തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. മേയര്‍ അടക്കം 5 പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

അതേസമയം എഫ്‌ഐആറില്‍ മേയറിനും സംഘത്തിനുമെതിരെ ഗുരുതര പരാമര്‍ശം. ബസിലെ സിസി ടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് നശിപ്പിച്ചത് പ്രതികളാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ പ്രതികള്‍ സ്വാധീനം ഉപയോഗിച്ചു. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്‌ഐആറില്‍. ഏറെ വിവാദമായ സംഭവത്തില്‍ മേയറിനും സംഘത്തിനും കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച യദുവിന്റെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, അനധികൃതമായി തടങ്കലില്‍വെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡ്രൈവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

നേരത്തേ ഗതാഗതം തടസപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹര്‍ജിയില്‍ ജാമ്യംലഭിക്കുന്ന വകുപ്പ് ചുമത്തി മേയറും എംഎല്‍എയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. അഭിഭാഷകന്‍ ബൈജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പൊലീസ് തന്നെയാണ് കേസെടുത്തത്.

Continue Reading

kerala

എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന് എസ്എഫ്‌ഐയുടെ അപ്രഖ്യാപിത വിലക്ക്; ക്യാമ്പസില്‍ എത്തിയിട്ട് 3 മാസം; അന്വേഷണം വേണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

മലപ്പുറം സ്വദേശിയും എംജി സര്‍വകലാശാല ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എസ്എഫ്‌ഐ ചെയര്‍മാനും ഒന്നാം വര്‍ഷ ജെന്‍ഡര്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിയുമായ നേതാവിനാണ് അപ്രഖ്യാപിത വിലക്ക്.

Published

on

എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന് എംജി സര്‍വകലാശാല ക്യാമ്പസില്‍ വിലക്ക്. കഴിഞ്ഞ 3 മാസമായി ചെയര്‍മാന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. ഇതിനിടെ ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിക്ക് പിന്നാലെ ചെയര്‍മാന് മര്‍ദ്ദനമേറ്റിരുന്നു. ഇത് എസ്എഫ്‌ഐ നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് ആരോപണം. ഈ സംഭവത്തിന് പിന്നാലെയാണ് ചെയര്‍മാന് ക്യാമ്പസില്‍ അപ്രഖ്യാപിത വിലക്ക് വന്നത്. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

മലപ്പുറം സ്വദേശിയും എംജി സര്‍വകലാശാല ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എസ്എഫ്‌ഐ ചെയര്‍മാനും ഒന്നാം വര്‍ഷ ജെന്‍ഡര്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിയുമായ നേതാവിനാണ് അപ്രഖ്യാപിത വിലക്ക്. കോട്ടയത്തു വെച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവത്തില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ പങ്കെടുക്കാത്തത് ചര്‍ച്ച ആയിരുന്നു.

നാളുകള്‍ക്കു മുമ്പ് ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ചെയര്‍മാന് ഒരു സംഘം വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റിരുന്നു. ഇത് എസ്എഫ്‌ഐ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു എന്ന് ആരോപണം ഉയരുന്നുണ്ട്. ഇതിനു പിന്നാലെയാണ് ചെയര്‍മാന് ക്യാമ്പസില്‍ അപ്രഖ്യാപിത വിലക്ക് വന്നത്. ഫെബ്രുവരിയില്‍ നടന്ന കലോത്സവത്തില്‍ ചെയര്‍മാന്റെ അസാന്നിധ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ എസ്എഫ്‌ഐ തയാറായില്ല.

എംജി സര്‍വകലാശാല ക്യാമ്പസിലും ഹോസ്റ്റലിലും നിലവില്‍ എസ്എഫ്‌ഐക്കാണ് മേല്‍ക്കൈ. എന്നിട്ടും ഇവിടെയെല്ലാം ചെയര്‍മാനെ വിലക്കിയിരിക്കുകയാണ്. കൂടാതെ ഡിപ്പാര്‍ട്ട്‌മെന്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഇയാളെ പുറത്താക്കി. അതേസമയം തനിക്ക് മര്‍ദ്ദനമേറ്റത് ക്യാമ്പസിന് പുറത്തുവെച്ച് ആയിരുന്നുവെന്നും അതില്‍ എസ്എഫ്‌ഐക്ക് യാതൊരു ബന്ധവുമില്ലെന്നും ആണ് ചെയര്‍മാന്റെ വിശദീകരണം. താന്‍ ഉടന്‍തന്നെ ക്യാമ്പസില്‍ തിരികെ എത്തുമെന്ന് ചെയര്‍മാന്‍ പറയുന്നു.

എന്നാല്‍ എസ്എഫ്‌ഐ നേതൃത്വത്തിന്റെ ഭീഷണി ഭയന്നാണ് ചെയര്‍മാന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നത്. സംഭവത്തില്‍ സമഗ്രമായി അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ രംഗത്തെത്തി. വിഷയത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും മറ്റു വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ക്യാമ്പസിനുള്ളിലെ എസ്എഫ്‌ഐ ചെയര്‍മാന്റെ അസാധ്യത്തെ കുറിച്ച് പ്രതികരിക്കാന്‍ എസ്എഫ്‌ഐ നേതൃത്വം തയാറായിട്ടില്ല.

Continue Reading

Trending