india
വര്‍ഗീയതയോ വികസനമോ; കന്നഡിഗര്‍ ആരെ തുണയ്ക്കും?
കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. 2024ലെ പൊതു തിരഞ്ഞെടുപ്പിനായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.
ബെംഗളൂരു: കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. 2024ലെ പൊതു തിരഞ്ഞെടുപ്പിനായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനാണ് സംസ്ഥാനം വേദിയാവുന്നതെങ്കിലും കന്നഡ മണ്ണില്‍ രാഷ്ട്രീയ പരീക്ഷണത്തിന് ആംആദ്മി പാര്‍ട്ടിയും എ.ഐ.എം. ഐ.എമ്മും ജനാര്‍ദ്ദന റെഡ്ഢിയുടെ കെ.ആര്.പി.പിയുമുള്‍പ്പെടെ ചെറു പാര്‍ട്ടികളും രംഗത്തുണ്ട്.
5.25 കോടി സമ്മതിദായകരാണ് ഇത്തവണ കര്‍ണാടകയുടെ വിധി നിര്‍ണയിക്കുക ഇതില്‍ 9.17 ലക്ഷം കന്നി വോട്ടര്‍മാരാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുള്ളതിനാല്‍ തന്നെ ദ്രുവീകരണം ലക്ഷ്യമിട്ട് വര്‍ഗീയതയിലൂന്നിയ പ്രചാരണത്തിന് ബി.ജെ. പി നേരത്തെ തന്നെ തുടക്കമിട്ടിട്ടുണ്ട്. ഹിജാബ് വിവാദവും ഹലാല്‍ ഭക്ഷണവും തുടങ്ങി ടിപ്പു-സവര്‍ക്കര്‍ പോരാട്ടമെന്ന നരേറ്റീവും ബീഫ് നിരോധനം, മുസ്്ലിം, ദളിത് സംവരണം, ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണം തുടങ്ങി സംഘപരിവാര്‍ അജണ്ടകള്‍ക്ക് വിത്തുപാകിയ മണ്ണിലാണ് ഇത്തവണ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ബിജെപിക്കും കോ ണ്‍ഗ്രസിനും അഭിമാന പോരാട്ടമാണിത്തവണത്തേത്.
2018ല്‍ അധികാരത്തോളമെത്തി ഭരണം നഷ്ടമായ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്നമാണ്. അതിനാല്‍ തന്നെ ഇത്തവണ ഒരു മുഴം മുമ്പേ കോണ്‍ഗ്രസ് പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അഴിമതി, കമ്മീഷന് സര്‍ക്കാരെന്ന ചീത്തപ്പേരിനെ വര്‍ഗീയതയിലൂന്നിയ പ്രചാരത്തിലൂടെ മറികടക്കാനാണ് ബിജെപി ശ്രമം.
മൈസൂര്‍ കര്‍ണാടക, കിട്ടൂര് കര്‍ണാടക, കല്യാണ കര്‍ണാടക, ബെംഗളൂരു കര്‍ണാടക, മധ്യ കര്‍ണാടക, തീരദേശ കര്‍ണാടക എന്നീ ആറു മേഖലകളിലായി 224 മണ്ഡലങ്ങളാണ് കര്‍ണാടകയില്‍. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. 2018 ല്‍ ബിജെപി 104 സീറ്റുകളും കോണ്‍ഗ്രസ് 78 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളുമാണ് ജയിച്ചത്. പിന്നീട് തൂക്കു സഭയായിരുന്നു കണ്ടത്.
ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരമേറിയെങ്കിലും എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറിനെ ‘ഓപ്പറേഷന് കമല’ വഴി മറിച്ചിട്ട്, 17 എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ബിജെപി അധികാരം പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഭരണത്തിലേറിയ ബി.ജെ.പിക്ക് രണ്ടു വര്‍ഷക്കാലം ബിഎസ് യെദിയൂരപ്പയും അടുത്ത രണ്ടു വര്‍ഷക്കാലം ബസവരാജ് ബൊമ്മെയുമാണ് മുഖ്യമന്ത്രിയായത്. ജെ.ഡി. എസിന്റെ ശക്തികേന്ദ്രമായ മൈസൂര്‍ കര്‍ണാടക മേഖലയില്‍ ആകെയുള്ള 61 സീറ്റുകളില്‍ 27 എണ്ണം കഴിഞ്ഞ തവണ ജെഡിഎസിനെയാണ് തുണച്ചത്. കോണ്‍ഗ്രസിനും ബിജെപിക്കും 11 സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ കിട്ടൂര് കര്‍ണാടക മേഖലയില്‍ ആകെയുള്ള 50 സീറ്റുകളില്‍ 30 എണ്ണം ബിജെപിക്കൊപ്പമാണ് നിന്നത് കോണ്‍ഗ്രസിന് 17, ജെഡിഎസിന് രണ്ടു സീറ്റുമാണ് ഈ മേഖലയില്‍ നിന്ന് കിട്ടിയത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ കല്യാണ കര്‍ണാടകയിലെ 40ല്‍ 21 എണ്ണം കോണ്‍ഗ്രസിനൊപ്പവും 15 എണ്ണം ബിജെപിക്കും നാലു സീറ്റ് ജെഡിഎസിനുമാണ് ലഭിച്ചത്.
ബെംഗളുരു കര്‍ണാടകയില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പവും 11 സീറ്റുകള്‍ ബിജെപിക്കൊപ്പവും നിന്നു. മേഖലയിലെ ആകെയുള്ള 32 സീറ്റുകളില്‍ നാലെണ്ണം ജെഡിഎസിനെ തുണച്ചു. മധ്യ കര്‍ണാടക 26ല്‍ 21 സീറ്റുകളും നല്‍കിയിരിക്കുന്നത് ബിജെപിക്കാണ്. ഇത്തവണ യെദിയൂരപ്പയില്ലെന്നത് മേഖലയില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ കടുപ്പമാക്കും. 5 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
സംഘ്പരിവാര്‍ വര്‍ഗീയതയുടെ ഉരകല്ലായ തീരദേശ കര്‍ണാടക ബിജെപിയുടെ പരീക്ഷണശാലയാണ്. 19 ല്‍ 16 സീറ്റുകളും കഴിഞ്ഞ തവണ ബി.ജെ.പി നേടിയപ്പോ. മൂന്നു സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. ജാതിസമവാക്യങ്ങള്‍ക്ക് മേല്‍ക്കെയ്യുള്ള മണ്ണാണ് കര്‍ണാടകയിലേത്. ഏഴ് ശതമാനം കുറുബയുള്‍പ്പടെ 28 ശതമാനം വരുന്ന ഒ.ബി.സി വിഭാഗങ്ങള്‍, 24 ശതമാനം വരുന്ന പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍, 18 ശതമാനം വരുന്ന ലിംഗായത്തുകള്‍, 13 ശതമാനം വീതം വരുന്ന വൊക്കലിഗ, മുസ്്ലിം വിഭാഗങ്ങള്‍, രണ്ടര ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ എന്നിവരാണ് ജനവിധിയെ നിര്‍ണയിക്കുക. പ്രബലരായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളെ ഒപ്പം കൂട്ടി ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി വിഭാഗത്തിലെ മുസ്്ലിം സമുദായങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം എടുത്തുമാറ്റി ലിംഗായത്തുകള്‍ക്കും വൊക്കലിഗര്‍ക്കുമായി തുല്യമായി വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍, ഹിന്ദുത്വകാര്‍ഡിറക്കി തന്നെയാണ് ഇക്കുറിയും ബിജെപി തിഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത്.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഒരേപോലെ മുന്‍നിരയില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തുന്നത്. ബൊമ്മൈ സര്‍ക്കാരിന്റെ അഴിമതിയും വര്‍ഗീയ ധ്രുവീകരണവുമൊക്കെത്തന്നെയാണ് കോണ്‍ഗ്രസ് പ്രചരണായുധമാക്കുന്നത്. പകുതിയിലധികം സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തങ്ങള്‍ മുന്നൊരുക്കത്തോടെ തന്നെയാണെന്ന് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞു. അഴിമതിരഹിത സദ്ഭരണവും വികസനവുമാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പലരും എത്തുന്നതും പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. ജെഡിഎസും അതിശക്തരായി തന്നെ മത്സരരംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പാര്‍ട്ടിയെ നയിക്കുന്നത്. തൂക്കുമന്ത്രിസഭ എന്ന സാധ്യതയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ കിങ്മേക്കര്‍ പദവിയില്‍ ജെഡിഎസ് തന്നെയാവും ഉണ്ടാവുക.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്കാന് പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്കി. ഭക്ഷണവും പണവും നല്കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
india
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന് (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.
പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
india
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന് വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നു.
ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്കരണത്തിന് (എസ് ഐ ആര്) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.
അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന് വ്യക്തമാക്കുന്നു.
വോട്ടെടുപ്പിനുശേഷം നല്കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര് വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന് പറഞ്ഞു.
-
GULF8 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories20 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

