Connect with us

News

അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്സിജന്‍ കൂടി; ടൈറ്റാനിക് കാണാന്‍ പോയ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ തുടരുന്നു

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ ആഢംബര കപ്പലായ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തേടിപ്പോയ പേടകത്തെക്കുറിച്ച് രണ്ടാം ദിവസവും വിവരമില്ല.

Published

on

ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ ആഢംബര കപ്പലായ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തേടിപ്പോയ പേടകത്തെക്കുറിച്ച് രണ്ടാം ദിവസവും വിവരമില്ല. അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്ക് നീങ്ങിയ ഓഷ്യന്‍ എക്‌സ്‌പെഡിഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ ടൈറ്റന്‍ എന്ന ചെറു അന്തര്‍ വാഹിനിയാണ് അപ്രത്യക്ഷമായത്. നാലു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് പേടകത്തിലുള്ളത്. ഇതില്‍ 48 മണിക്കൂറും പിന്നിട്ടതോടെ രക്ഷാ പ്രവര്‍ത്തകരുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പേടകം കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സഞ്ചാരികളെ ജീവനോടെ രക്ഷപ്പെടുത്താനുള്ള സാധ്യതയുള്ളൂ. എന്നാല്‍ ആശയ വിനിമയത്തിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇല്ലാത്തതും ചെറു പേടകം ആയതിനാലും കണ്ടെത്തുക ദുഷ്‌കരമാണെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്റ് തീരം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ഇവിടെനിന്ന് തെക്കു കിഴക്ക് 600 കിലോമീറ്റര്‍ മാറി സമുദ്രോപരിതലത്തില്‍ നിന്ന് 13,000 അടി താഴ്ചയിലാണ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങളുള്ളത്. പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് ഇവര്‍ക്ക് മര്‍ഗദര്‍ശിയായി ഉണ്ടായിരുന്നത്. ജൂണ്‍ 18ന് കടലിന്റെ അടിയിലേക്ക് സഞ്ചാരം തുടങ്ങി രണ്ടു മണിക്കൂറിനകം തന്നെ പോളാര്‍ പ്രിന്‍സുമായുള്ള ആശയ വിനിമയം നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ പേടകത്തിന് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. സമുദ്രാടിത്തട്ടില്‍ പേടകം എത്തിയോ എന്നതടക്കമുള്ള വിവരങ്ങള്‍ അഞ്ജാതമാണ്.

22 അടി നീളം, അഞ്ചുപേര്‍ക്ക് സഞ്ചരിക്കാം

ടൈറ്റന്‍ എന്ന പേടകത്തിന് 22 അടി നീളമാണുള്ളത്. ഒരേ സമയം അഞ്ചുപേരെ ഉള്‍കൊള്ളാനാകും. ക്യാപ്‌സൂള്‍ രൂപത്തിലുള്ള ഇതിന്റെ മുന്‍ഭാഗത്ത് ഗ്ലാസ് നിര്‍മ്മിത വിന്‍ഡോയുണ്ട്. സമുദ്രാടിത്തട്ടിലേക്ക് ഊളിയിട്ടു കഴിഞ്ഞാല്‍ റിമോട്ട് വഴിയാണ് പേടകത്തിന്റെ നിയന്ത്രണം. കരയില്‍ നിന്ന് പൂട്ടി സീല്‍ ചെയ്തു കഴിഞ്ഞാല്‍ തിരിച്ച് കരയിലെത്തി മാത്രമേ പേടകം തുറക്കാനാകൂ. ഇതിനിടയില്‍ എസ്.ഒ.എസ് (മെസേജ്) വഴി മാത്രമാണ് പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയൂ. പ്രത്യേകം നിര്‍മ്മിച്ച അന്തര്‍വാഹനികള്‍ വഴിയുള്ള സാഹസിക ടൈറ്റാനിക് ടൂറിസം നാലു വര്‍ഷത്തോളമായി സജീവമാണ്. നിരവധി കമ്പനികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2021ലാണ് ഓഷ്യന്‍ എക്‌സ്‌പെഡിഷ്യന്‍സ് ഈ രംഗത്തേക്ക് വന്നത്. കമ്പനിയുടെ മൂന്നാമത്തെ യാത്രയാണിത്. സമുദ്രാടിത്തട്ടില്‍ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തന്നെ കിലോമീറ്ററുകളോളം ചിതറിക്കിടക്കുന്നതിനാല്‍ ഇവയില്‍ ഏതാണ് കാണാതായ പേടകമെന്ന് കണ്ടെത്തുക എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എട്ടു ദിവസത്തേക്കാണ് ഓഷ്യന്‍ എക്‌സ്‌പെഡിഷ്യന്‍സ് ടൈറ്റാനിക് പാക്കേജ് നടപ്പാക്കുന്നത്. കരയില്‍ നിന്ന് സമുദ്രോപരിതലത്തില്‍ നിശ്ചിത സ്ഥാനം വരെ കപ്പലിലാണ് സഞ്ചാരം. പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് കമ്പനി ഇതിന് ഉപയോഗിക്കുന്നത്. കപ്പലില്‍ ഉള്‍ക്കടലില്‍ വച്ചാണ് യാത്രികര്‍ പേടകത്തിലേക്ക് കയറുന്നത്. യാത്രക്കു മുന്നോടിയായി വിദഗ്ധ പരിശീലനം യാത്രികര്‍ക്ക് നല്‍കാറുണ്ട്.

അഞ്ച് കോടീശ്വരന്മാര്‍

പേടകത്തിലുണ്ടായിരുന്ന അഞ്ചു യാത്രികരും കോടീശ്വരന്മാരാണ്. യാത്രക്കു വേണ്ടി വരുന്ന വന്‍ ചെലവു തന്നെയാണ് കോടീശ്വരന്മാര്‍ മാത്രം പേകടത്തില്‍ കയറാന്‍ കാരണം. 2.5 ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം രണ്ടു കോടിയിലധികം ഇന്ത്യന്‍ രൂപ) യാത്രയില്‍ ഒരാള്‍ക്ക് വേണ്ട ചെലവ്. സഞ്ചാരികളില്‍ രണ്ടുപേര്‍ പാക് – ബ്രിട്ടീഷ് പൗരന്മാരായ ഷഹസാദാ ദാവൂദും ഇയാളുടെ മകന്‍ സുലൈമാനുമാണെന്ന് ബ്രിട്ടീഷ് ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ഗ്രോ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനമാണ് ഷഹസാദാ ദാവൂദ്. 10,000 കോടിയിലധികം വരുമാനമുള്ള കമ്പനി. പാകിസ്താനിലെ അതിസമ്പന്നരുടെ പട്ടികയില്‍ എന്നും മുന്നിലുള്ള കുടുംബമാണിവരുടേത്.

ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ് ആണ് മറ്റൊരാള്‍. ആക്ഷന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ വിമാന കമ്പനിയുടെ ഉടമ. ബഹിരാകാശത്തേക്ക് ഉള്‍പ്പെടെ യാത്ര നടത്തിയിട്ടുള്ള, സാഹസിക യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്റെ പേരില്‍ മൂന്ന് ഗിന്നസ് റെക്കോര്‍ഡുകളുമുണ്ട്. ഫ്രഞ്ച് ഡൈവറായ ബോള്‍ ഹെന്റി നാര്‍ജിലൈറ്റാണ് മറ്റൊരാളെന്നാണ് വിവരം. യാത്രാ സംഘാടകരായ ഓഷ്യന്‍ എക്‌സ്‌പെഡിഷ്യന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റോക്ടന്‍ റാഷാണ് അഞ്ചാമന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 73.26 ശതമാനം

മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.26 ശതമാനം വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. എന്നാല്‍ അവസാന ഘട്ടത്തില്‍ 73.26 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്‌റ്റേഷനുകളാണ് നിലമ്പൂരില്‍ ഒരുക്കിയിരുന്നത്. ഗോത്രവര്‍ഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ 120ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ അടയാളപ്പെടുത്തിയിരുന്നു. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ റെസ്റ്റ് ഹൗസിലും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ ചുങ്കത്തറ മാര്‍ത്തോമാ സ്‌കൂളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരുന്നു. ഇതു കൂടാതെ റസ്റ്റ് ഹൗസില്‍ മീഡിയാ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമും വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്
സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. 23 നാണ് വോട്ടെണ്ണല്‍.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അവസാന മണിക്കൂര്‍ പിന്നിടുമ്പോള്‍ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. .25,000 ത്തില്‍ അധികം വോട്ടിന്റെഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

Continue Reading

News

അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി

അല്‍ ജസീറ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഇസ്രാഈലില്‍ നിന്ന് ചാനലിനെ സംപ്രേഷണം നടത്താന്‍ അനുവദിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു.

Published

on

അല്‍ ജസീറ ചാനല്‍ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍. അല്‍ ജസീറ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഇസ്രാഈലില്‍ നിന്ന് ചാനലിനെ സംപ്രേഷണം നടത്താന്‍ അനുവദിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. ചാനല്‍ കാണുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കുറിച്ച് ഇസ്രാഈലി ആഭ്യന്തര ഇന്റലിജന്‍സിന് വിവരം നല്‍കണമെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷക്കാരനായ മന്ത്രിയാണ് ബെന്‍ഗ്വിര്‍.

ഇസ്രാഈല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ബെന്‍ഗ്വിര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. വെടിനിര്‍ത്തല്‍ പിന്‍വലിച്ച് ഇസ്രാഈല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെയാണ് ബെന്‍ഗ്വിര്‍ വീണ്ടും മന്ത്രിസഭയില്‍ ചേര്‍ന്നത്.

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നത് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനല്‍ ആണ്. ഗസ്സയിലെ അതിക്രമങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ അല്‍ ജസീറ നിര്‍ണായക പങ്കുവഹിക്കുന്നു എന്നതാണ് ബെന്‍ഗ്വിറിനെ പ്രകോപിപ്പിച്ചത്.

Continue Reading

Trending