Connect with us

india

രാജസ്ഥാനിലേക്കു ചൂണ്ടി മണിപ്പുരിനെ മറയ്ക്കാന്‍ ബി.ജെ.പി നീക്കം; പ്രധാനമന്ത്രിക്കെതിരെ അശോക് ഗെലോട്ട്

സംഘര്‍ഷഭരിതമായ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയാറാകാത്തതിനെ ഗെലോട്ട് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, കര്‍ണാടകയിലും രാജസ്ഥാനിലും എത്തി. എന്നാല്‍ മണിപ്പുരിലേക്കു തിരിഞ്ഞുനോക്കിയില്ല.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പോരടിച്ച് ബിജെപിയും കോണ്‍ഗ്രസും. മണിപ്പുരില്‍ കുക്കി വംശജരായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ ബി.ജെ.പി, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കിലൂന്നി തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നത്.

രാജ്യത്ത് ബലാത്സംഗക്കേസുകള്‍ ഏറ്റവും കൂടുതല്‍ റജിസ്റ്റര്‍ ചെയ്യുന്നത് രാജസ്ഥാനിലാണെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവയ്ക്കണമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ബലാത്സംഗക്കേസുകളില്‍ 22 ശതമാനവും രാജസ്ഥാനിലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് എതിരായ പ്രതിഷേധം ഭരിക്കുന്ന സര്‍ക്കാരിനെ നോക്കിയല്ല ഉയര്‍ത്തേണ്ടതെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

അടുത്തിടെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പ്രതിപക്ഷം പ്രത്യേക സംഘത്തെ അയയ്ക്കുമോ. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ മന്ത്രിയെ പുറത്താക്കിയ അശോക് ഗലോട്ടിന്റെ നടപടി അപലപനീയമാണ്. പുറത്താക്കപ്പെട്ട മന്ത്രി ശാന്തി ദരിവാള്‍ സംസ്ഥാനത്തു നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു പറഞ്ഞതില്‍ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും എന്തുകൊണ്ടാണു മൗനം പാലിക്കുന്നതെന്നും ഠാക്കൂര്‍ ചോദിച്ചു.

ബംഗാളിലെ മാള്‍ഡയില്‍ രണ്ട് ദളിത് സ്ത്രീകളെ നഗ്‌നരാക്കി മര്‍ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചോദിച്ചു. ബംഗാളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകളെ കൊന്നൊടുക്കിയപ്പോള്‍ കോണ്‍ഗ്രസ് കാഴ്ചക്കാരായി നിന്നു. തൃണമൂലുമായി കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും സ്മൃതി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് രംഗത്തെത്തി. സംഘര്‍ഷഭരിതമായ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയാറാകാത്തതിനെ ഗെലോട്ട് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, കര്‍ണാടകയിലും രാജസ്ഥാനിലും എത്തി. എന്നാല്‍ മണിപ്പുരിലേക്കു തിരിഞ്ഞുനോക്കിയില്ല.

അവിടെ കോണ്‍ഗ്രസ് സര്‍ക്കാരാണു ഭരിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജസ്ഥാനിലെ ജനങ്ങളുടെ വികാരം വൃണപ്പെടുത്തുന്നതാണെന്നും ഗെലോട്ട് പറഞ്ഞു. മണിപ്പുര്‍ വിഷയത്തില്‍ പ്രതികരിക്കുന്നതിനിടെ രാജസ്ഥാനിലെയും ഛത്തിസ്ഗഡിലെയും മുഖ്യമന്ത്രിമാര്‍ ക്രമസമാധാന നില കൃത്യമായി നടപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

മണിപ്പുരില്‍ 100 ബലാത്സംഗക്കേസുകള്‍ ഉണ്ടായെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് തന്നെ സമ്മതിച്ചുവെന്ന് ഗെലോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്താണു മണിപ്പുരില്‍ നടക്കുന്നത്. അവിടെ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി ഒരുവട്ടം മണിപ്പുര്‍ സന്ദര്‍ശിച്ചു. അതിനു ശേഷവും കൊലപാതകവും ബലാത്സംഗവും തുടര്‍ക്കഥയാണ്. ഔപചാരികതയുടെ പേരില്‍ കുറച്ചു നിമിഷങ്ങള്‍ മാത്രം മണിപ്പുരിനെക്കുറിച്ചു പ്രതികരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അവിടം സന്ദര്‍ശിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ലെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി നേതാവിന്റെ മകന്‍ ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്

Published

on

ഹസാരിബാഗ് (ഝാര്‍ഖണ്ഡ്): മുതിര്‍ന്ന ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിഷ് സിന്‍ഹ ഇന്‍ഡ്യ സഖ്യം ഹസാരിബാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഹസാരിബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.പി. പട്ടേലിന് ആശിഷ് എല്ലാവിധ പിന്തുണയും റാലിയില്‍ പ്രഖ്യാപിച്ചു.

ആശിഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹമോ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുത്തുവെന്നതകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് അര്‍ഥമില്ലെന്ന് ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍ പ്രതികരിച്ചു. യശ്വന്ത് സിന്‍ഹയെ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി ആശിഷ് പങ്കെടുക്കുകയായിരുന്നു വെന്നും താക്കൂര്‍ വിശദീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബര്‍ഹിയില്‍ നടന്ന ഇന്‍ഡ്യ റാലിയിലാണ് ആശിക് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ സംബന്ധിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആശിഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

Trending