kerala
യാത്രാ ഏജന്‍സിയെ കബളിപ്പിച്ച് ഏഴ് യാത്രികര്‍ മുങ്ങി; 31 തീര്‍ത്ഥയാത്രികര്‍ ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്നു
കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് തീര്‍ത്ഥാടന യാത്ര പോയവരില്‍ ഏഴുപേര്‍ യാത്രാ ഏജന്‍സിയെ കബളിപ്പിച്ച് മുങ്ങിയതോടെ ബാക്കിയുള്ള 31 പേര് കുടുങ്ങിക്കിടക്കുന്നതായി യാത്രക്ക് നേതൃത്വം നല്കിയ ഗ്രീന്‍ ഒയാസിസ് ട്രാവല്‍സ് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറം: കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് തീര്‍ത്ഥാടന യാത്ര പോയവരില്‍ ഏഴുപേര്‍ യാത്രാ ഏജന്‍സിയെ കബളിപ്പിച്ച് മുങ്ങിയതോടെ ബാക്കിയുള്ള 31 പേര് കുടുങ്ങിക്കിടക്കുന്നതായി യാത്രക്ക് നേതൃത്വം നല്കിയ ഗ്രീന്‍ ഒയാസിസ് ട്രാവല്‍സ് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശികളായ നസീര്‍ അബ്ദുല്‍ റബ് (പാസ്പോര്‍ട്ട്: പി 0423152), ഷാജഹാന് അബ്ദുല്‍ ഷുക്കൂര്‍ (പാസ്പോര്‍ട്ട്: 78958076), ഹക്കീം അബ്ദുല്‍ റബ് (പാസ്പോര്‍ട്ട്: എക്സ്9587172), ഷാജഹാന് കിതര്‍ മുഹമ്മദ് (പാസ്പോര്‍ട്ട്: 70573977), കൊല്ലം സ്വദേശികളായ ബീഗം ഫാന്റസിയ (പാസ്പോര്‍ട്ട്: എം 1581066), നവാസ് സുലൈമാന്‍ കുഞ്ഞ് (പാസ്പോര്‍ട്ട്: യു5100212), നവാസിന്റെ ഭാര്യ ബിന്‍സി ബദറുദ്ദീന്‍ (പാസ്പോര്‍ട്ട്: എക്സ് 7200198) എന്നിവരെയാണ് കാണാതായത്. ഇവരെ ഹാജരാക്കിയെങ്കില്‍ മാത്രമേ ബാക്കി 12 സ്ത്രീകളും ഒരു കുഞ്ഞുമടക്കം 31 പേരെ നാട്ടിലേക്കയക്കൂവെന്നാണ് ഇസ്രാഈല്‍ ടൂര്‍ കമ്പനി പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കാണാതായ ഏഴ് പേരുടേതുള്‍പ്പെടെ 11 യാത്രക്കാരുടെയും പണം അടച്ചത് സുലൈമാന്‍ (സോളമന്) എന്ന പേരിലുള്ളയാളാണ്. ഇയാള്‍ക്ക് അനധികൃത കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്യുന്ന ഇസ്രായേലിലെ ചില നിയമവിരുദ്ധ ഏജന്റുമാരുമായി ബന്ധമുണ്ടെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ചു ആസൂത്രിതമായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടമകള്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി, ഡി.ജി.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം 25 ന് പുറപ്പെട്ട യാത്രയില്‍ 47 പേരാണ് ഉണ്ടായിരുന്നത്.
ഇതില്‍ ട്രാവല്‍സ് ജീവനക്കാരന് മുഹമ്മദ് അമീര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് അവസാനഘട്ടത്തില്‍ ഇസ്രായേല്‍ വിസ നിഷേധിച്ചു. ശേഷിക്കുന്ന 38 പേരാണ് ഇസ്രായേലിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഏഴ് പേരെ ജറുസലേമിലുള്ള മസ്ജിദ് അല്‍ അഖ്സയില്‍ നിന്നാണ് കാണാതായത്. വിസ നിരസിച്ചവരില്‍ സുലൈമാന്‍ ബുക്ക് ചെയ്തിരുന്ന അഞ്ച് പേരെ അവര്‍ ആവശ്യപ്പെട്ടത് പ്രകാരം ഇന്നലെ തിരിച്ചെത്തിക്കുകയും ചെയ്തു. ശേഷിച്ച നാല് പേര് ജോര്‍ദാനിലെ അഖബ വഴി സമുദ്രമാര്‍ഗം ഇന്നലെ രാവിലെ ഈജിപ്തില്‍ പ്രവേശിക്കുകയും ചെയ്തു. കാണാതായിരിക്കുന്ന ഏഴ് പേരുടെയും പാസ്പോര്‍ട്ട് ഗ്രൂപ്പ് ലീഡറുടെ കൈവശമാണുള്ളത്. ജോലി സാധ്യത മുന്നില്‍ കണ്ട് ആസൂത്രിതമായി ചെയ്തതായിരിക്കാമെന്നും ഇവരുടെ നടപടി കാരണം ശേഷിക്കുന്ന 34 യാത്രികരെ ഇസ്രായേല്‍ ടൂര്‍ കമ്പനി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും അവരുടെ താമസം, ഭക്ഷണം, സൈറ്റ്സീയിങ് ടൂറുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവ നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കാണാതായ ആളുകളെ കണ്ടെത്തിക്കൊടുക്കുകയോ അല്ലെങ്കില്‍ ഒരാള്‍ക്ക് 15000 അമേരിക്കന്‍ ഡോളര്‍ എന്ന തോതില്‍ പിഴയടക്കുകയോ വേണമെന്നാണ് ആവശ്യപ്പെടുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ട്രാവല്‍സ് ഉടമകള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഇര്ഫാന് നൗഫല്‍, ജലീല്‍ മങ്കരത്തൊടി, മൂസ മുരിങ്ങേക്കല്‍ പങ്കെടുത്തു.
kerala
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്.

തൃശൂരില്‍ പതിനഞ്ച്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. മേലൂര്‍ സ്വദേശി പ്രജീഷിന്റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ബന്ധുകള്‍ക്ക് വിട്ടുനല്‍കും.
kerala
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്
കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

കാവികൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ പോലീസ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.
ഇന്ത്യന്‍ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന് പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സംസാരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.
വിവാദപരാമര്‍ശത്തില്‍ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.
kerala
അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം
അതുവരെ നിലവിലുള്ള അഡ്ഹോക് കമ്മിറ്റി തുടരും.

താര സംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ധാരണയായത്. അമ്മയിലെ അംഗങ്ങളുടെയെല്ലാം പൂര്‍ണ്ണസമ്മതത്തോടെ മാത്രമേ താന്‍ അധികാരത്തില്‍ വരികയുള്ളൂ എന്ന മോഹന്‍ലാലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരിക്കുന്നത്. അതുവരെ നിലവിലുള്ള അഡ്ഹോക് കമ്മിറ്റി തുടരും.
ഇന്ന് നടന്ന ജനറല്‍ ബോഡിയോഗത്തില്‍ പകുതി അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. വോട്ടെടുപ്പ് ഒഴിവാക്കി മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്ഹോക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു വിവരം. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാനും തീരുമാനമുണ്ടായിരുന്നു.
-
kerala1 day ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala1 day ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india2 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
crime2 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
News2 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്
-
Film2 days ago
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി
-
kerala2 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍