india
നീറ്റ്: ഗ്രേസ് മാർക്കിൽ ആരോപണമുയർന്ന 1563 പേരുടെ ഫലം റദ്ദാക്കും
ഇവര്‍ക്ക് മാത്രമായി പുനഃപരീക്ഷ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ഗ്രേസ് മാര്‍ക്കില്‍ ആക്ഷേപമുയര്‍ന്ന 1563 വിദ്യാര്‍ത്ഥികളുടെ നീറ്റ് ഫലം റദ്ദാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇവര്‍ക്ക് മാത്രമായി പുനഃപരീക്ഷ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഹരിയാനയിലെ 6 കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലമാണ് റദ്ദാക്കുക. അതേസമയം പ്രവേശന നടപടികള്‍ തുടരട്ടെയെന്നും കോടതി ഉത്തരവിട്ടു. ആരോപണങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് വിശദീകരണം തേടിയതായും കോടതി അറിയിച്ചു. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരമാണ് കോടതി നടപടി.
കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നീറ്റ് ഫലത്തിനെതിരെ വിദ്യാര്‍ത്ഥിനി ശിവാംഗി മിശ്ര അടക്കമുള്ള ഒരു സംഘം നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
india
എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി
പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.
india
വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.
india
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി
പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
-
kerala21 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
News3 days ago
അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി
-
kerala3 days ago
സര്‍ക്കാര്‍ മാധ്യമങ്ങളോടല്ല, ഗവര്‍ണറോടാണ് പ്രതിഷേധം അറിയിക്കേണ്ടത്; വി.ഡി സതീശന്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം; കണ്ണൂര്‍ സര്‍വകലാശാല അധ്യാപകന് അറസ്റ്റില്‍