Connect with us

india

പാരിസ് ഒളിംപിക്സ്; ജാവലിൻ ത്രോ പുരുഷ വിഭാ​ഗത്തിൽ നീരജ് ചോപ്ര ഫൈനലിൽ

ഫൈനൽ യോഗ്യതയ്ക്കു വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് അക്ഷരാർഥത്തിൽ രാജകീയമായാണ് നീരജിന്റെ ഫൈനൽ പ്രവേശം.

Published

on

പ്രതീക്ഷകളുടെ ഭാരം കൂടുന്തോറും പ്രകടനത്തിന്റെ തീവ്രതയേറുന്ന വിസ്മയത്തിന്റെ പേരാണ് നീരജ് ചോപ്ര. പാരിസ് ഒളിംപിക്സിൽ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ജാവലിൻ ത്രോയിൽ എത്ര അനായാസമാണ് നീരജ് ഫൈനലിനു യോഗ്യത നേടിയത്. ഫൈനൽ യോഗ്യതയ്ക്കു വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് അക്ഷരാർഥത്തിൽ രാജകീയമായാണ് നീരജിന്റെ ഫൈനൽ പ്രവേശം. ടോക്കിയോയിൽ നേടിയ സ്വർണം, ‘ചക്കയിട്ടപ്പോൾ മുയൽ ചത്തതല്ലെ’ന്ന കൃത്യമായ ഓർമപ്പെടുത്തലാണ് യോഗ്യതാ റൗണ്ടിൽ നീരജിന്റെ പ്രകടനം. എട്ടാം തീയതി നടക്കുന്ന ഫൈനലിൽ ധൈര്യത്തോടെ സ്വർണ മെഡൽ സ്വപ്നം കാണൂവെന്ന് രാജ്യത്തോടു വിളിച്ചു പറഞ്ഞ പ്രകടനം കൂടിയാണ് നീരജിന്റേത്.

നീരജിന്റെ ഈ ഐതിഹാസിക പ്രകടനത്തിന് തിളക്കമേറ്റുന്ന വേറെയും ഘടകങ്ങളുണ്ട്. ടോക്കിയോയിൽ നീരജിന് സ്വർണമെഡൽ സമ്മാനിച്ച സ്വപ്ന ദൂരം 87.58 മീറ്ററായിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടിൽ എ ഗ്രൂപ്പിൽ മത്സരിച്ച താരങ്ങളിൽ ജർമനിയുടെ ലോക ചാംപ്യൻ ജൂലിയൻ വെബർ ഇതിലും മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. 87.76 മീറ്റർ ദൂരത്തേക്കു ജാവലിൻ പായിച്ച വെബർ ഇത്തവണ നീരജിന്റെ സുവർണ മോഹങ്ങൾക്ക് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ്, അതിലും 1.58 മീറ്റർ ദൂരം കൂടുതൽ കണ്ടെത്തി നീരജിന്റെ തിരിച്ചടി.

ജാവലിൻ ത്രോയിൽ മത്സരിച്ച മറ്റൊരു താരം കിഷോർകുമാർ ജനയ്‌ക്ക് നേരിട്ട് ഫൈനലിനു യോഗ്യതയില്ല. ഒന്നാം ഗ്രൂപ്പിൽ മത്സരിച്ച ജന ആദ്യ ശ്രമത്തിൽ പിന്നിട്ട 80.73 മീറ്ററാണ് ജനയുടെ മികച്ച ദൂരം. യോഗ്യതാ മാർക്ക് കടക്കാത്തതിനാൽ രണ്ടു ഗ്രൂപ്പുകളിലുമായി ഏറ്റവും മുന്നിലെത്തുന്ന 12 താരങ്ങളിൽ ഉൾപ്പെട്ടാലേ ജനയ്ക്ക് ഇനി ഫൈനൽ സാധ്യതയുള്ളൂ. എ ഗ്രൂപ്പിൽത്തന്നെ ഒൻപതാം സ്ഥാനത്തായിപ്പോയ ജനയ്ക്ക് യോഗ്യത ലഭിക്കാൻ സാധ്യത കുറവാണ്.

ഈ ഗ്രൂപ്പിൽനിന്ന് ജർമൻ താരം ജൂലിയൻ വെബറിനു (87.76 മീറ്റർ) പുറമേ ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ഒന്നാം നമ്പർ താരം യാക്കൂബ് വാദ്‌ലെജ് (85.63 മീറ്റർ), ‘മിസ്റ്റർ യുട്യൂബ്’ എന്ന പേരിൽ അറിയപ്പെടുന്ന കെനിയൻ താരം ജൂലിയസ് യെഗോ (85.97 മീറ്റർ), ഫിൻലൻഡ് താരം ടോണി കെരാനെൻ (85.27) എന്നിവരും യോഗ്യതാ മാർക്ക് പിന്നിട്ട് ഫൈനലിൽ കടന്നു. കെനിയൻ താരം റിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവാണ്. ലോക ഒന്നാം നമ്പർ താരം വാദ‌്‌ലെജ് ആദ്യ ശ്രമത്തിൽത്തന്നെ യോഗ്യതാ മാർക്ക് പിന്നിട്ടപ്പോൾ, മറ്റു രണ്ടു പേരും മൂന്നാം ശ്രമത്തിലാണ് സ്വപ്നദൂരം കണ്ടെത്തിയത്.

india

ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണത്തിന് സ്വതന്ത്ര സംവിധാനം വേണം: സുപ്രീംകോടതി

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കാന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനത്തിന്റെ ആവശ്യം സുപ്രീംകോടതി നിരീക്ഷിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാച്ചി എന്നിവരടങ്ങുന്ന ബെഞ്ച് പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലഹബാദിയയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്. ‘ ഇന്ത്യാസ് ഗോട്ട് ടാലന്റ് ‘ ഷോയിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു രണ്‍വീറിന്റെ ഹര്‍ജി. ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു. വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന കണ്ടന്റില്‍ ഉത്തരവാദിത്തക്കുറവും അശ്ലീലതയുമുളള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ കോര്‍ട്ടിനെ അറിയിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക്‌മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥ അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ഇരയാകുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണ സംവിധാനത്തിന്റെ നിര്‍മാണം അനിവാര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Continue Reading

india

‘ദലിത്-ഒബിസി വോട്ടുകള്‍ വെട്ടിമാറ്റുന്നു’: എസ്‌ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ് ആയതായി രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ സമുദായങ്ങളെ ലക്ഷ്യമിട്ട് പേരുകള്‍ നീക്കം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായി രംഗത്തെത്തി. രാജ്യത്ത് നടപ്പാക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) പ്രക്രിയ ബിജെപിക്ക് ഗുണകരമാക്കാനുള്ള രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവായി മാറിയിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചൂണ്ടിക്കാട്ടി. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ ലക്ഷ്യമിട്ട് നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയിരുന്ന വിപിന്‍ യാദവിന്റെ ആത്മഹത്യയ്ക്കു പിന്നിലും ഇതേ സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗക്കാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന സമ്മര്‍ദ്ദം പാലിക്കാത്ത പക്ഷം ജോലിയില്‍ നിന്നും പുറത്താക്കുമെന്നും പൊലീസ് നടപടി നേരിടുമെന്നും യാദവ് നേരിട്ട ഭീഷണിയുണ്ടായിരുന്നുവെന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ 19 ദിവസത്തിനിടെ 16-ഓളം ബിഎല്‍ഒമാര്‍ മരണമടഞ്ഞുവെന്ന കോണ്‍ഗ്രസിന്റെ ആരോപണവും രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. അമിത സമ്മര്‍ദ്ദവും നിര്‍ബന്ധിത സാഹചര്യങ്ങളുമാണ് പല മരണങ്ങള്‍ക്കുമുള്ള കാരണമെന്ന് പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സമുദായങ്ങളില്‍നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കുന്ന പ്രവണതയും കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാനില്‍ മാത്രം കോണ്‍ഗ്രസിന് ശക്തമായ മണ്ഡലങ്ങളില്‍ 20,000 മുതല്‍ 25,000 വരെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര ആരോപിച്ചു. വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ നടക്കുന്നത് അസാധുവായ രാഷ്ട്രീയ ഇടപെടലാണെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Continue Reading

india

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 6.4 തീവ്രതയുള്ള ഭൂചലനം; ആന്‍ഡമാനില്‍ ജാഗ്രത നിര്‍ദേശം

ഭൂചലനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. വടക്കന്‍ സുമാത്രയ്ക്കടുത്താണ് 6.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഭൂചലനത്തിന്റെ ആഘാതത്തെ തുടര്‍ന്ന് സുനാമി ഭീഷണിയുണ്ടോ എന്നതിനെ കുറിച്ച് വിലയിരുത്തല്‍ നടന്നുവരുമ്പോഴും കേരള തീരത്തിന് നിലവില്‍ യാതൊരു സുനാമി മുന്നറിയിപ്പും ഇല്ലെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ നിന്ന് ഭൂകമ്പത്തിന്റെ കേന്ദ്രബിന്ദു വളരെ അകലെയായതിനാല്‍ തത്സമയം ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ഏജന്‍സികളും പ്രദേശിക അധികാരികളും നിരന്തര നിരീക്ഷണം തുടരുന്നു.

Continue Reading

Trending