kerala
ഒറ്റുകാര്‍ക്കെതിരെ മലപ്പുറം

പി. അബ്ദുല്‍ ഹമീദ്
ഭരണകക്ഷിയുടെ കൂടാരത്തില്‍നിന്ന് പടിയിറങ്ങാന്‍ തീരുമാനിച്ച ഒരാളുടെ വെളിപാടുകള്‍ക്ക് മാധ്യമശ്രദ്ധ ലഭിച്ചപ്പോള്‍ പുതുതായെന്തൊക്കെയോ മാലോകരറിഞ്ഞു എന്ന മട്ടിലാണ് നാടാകെ പുകിലുകളുണ്ടായത്. പ്രതിപക്ഷവും വ്യത്യസ്ത സംഘടനകളും കാലങ്ങളായി പറയുന്നതും വെളിപ്പെടുത്തുന്നതും തന്നെയാണിതെന്ന് പലരും മറന്നുപോയി. ഇടതു ഭരണം തുടങ്ങിയത് തന്നെ സംഘപരിവാറുമായുണ്ടാക്കിയ ധാരണയുടെ പുറത്താണല്ലോ. ഈ കച്ചവടം കൂടുതല്‍ തവണ ജനങ്ങളെ ബോധ്യപ്പെടുത്തിയത് കേരള പൊലീസാണ്. ഒന്നാം പിണറായി മന്ത്രി സഭയുടെ തുടക്കത്തില്‍ തന്നെ നടന്ന ഇന്റര്‍സ് സ്റ്റേറ്റ് ചീഫ് മിനിസ്റ്റേഴ്സ് കൗണ്‍സിലില്‍ പിണ റായി വിജയന്‍ കേരളത്തിലെ ആഭ്യന്തര സുരക്ഷയെ കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തി പ്രസംഗിച്ചതാണ് ഇതിന്റെ തുടക്കം. കേരളത്തെ കൂടുതല്‍ സായുധവത്കരിക്കാനും വര്‍ധിച്ചുവരുന്ന മാവോവാദി ഭീഷണിയെ നേരിടാനും പരിശീലന കേന്ദ്രവും കൂടുതല്‍ സഹായവും വേണമെന്നായിരുന്നു പിണറായിയുടെ അഭ്യര്‍ത്ഥന. നാമമാത്രമായ മാവോവാദി പ്രവര്‍ത്തനമുള്ള കേരളത്തില്‍ അഞ്ച് ജില്ലകള്‍ കടുത്ത മാവോവാദി ഭീഷണിയിലാണെന്നാണ് അദ്ദേഹം തട്ടിവിട്ടത്. ഇതായിരുന്നു ബി.ജെ.പി ഭരണത്തിന് കേരളത്തിലെ പൊലീസിനെ ഏല്‍പിച്ച് കൊടുത്തതിന്റെ തുടക്കം.
സുപ്രിംകോടതിയുടെ ചരിത്രത്തില്‍ കൂടുതല്‍ തവണ വിചാരണക്കും വിധി പറയാനുമായി മാറ്റിവെച്ച കേസെന്ന കുപ്രസിദ്ധി കേരള മുഖ്യന്‍ പ്രതിയായ എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസിനായിരിന്നു. പൂരം കലങ്ങുന്നതിനും ഇടതുപാളയത്തിലെ എം.എല്‍.എ. മലപ്പുറം പൊലീസ് ആസ്ഥാന വളപ്പിലെ മരക്കുറ്റി എണ്ണുന്നതിനും മുമ്പേ തന്നെ സി.പി.എം -ബി.ജെ.പി ബന്ധവും മറനീക്കി പുറത്തുവന്നതാണ്. ഇടതു ഭരണത്തിന് നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും ഈ കൂട്ടുകെട്ട് നിലനിര്‍ത്തിപ്പോകാന്‍ അനിവാര്യമായിരിക്കുന്നു.
പൊലീസിനെതിരായി ആരോപണങ്ങളുടെ പെരുമഴയുണ്ടായപ്പോഴാണ് മുഖ്യമന്ത്രി ഗത്യന്തരമില്ലാതെ വാ തുറന്നത്. തന്നെ നിയന്ത്രിക്കുകയും വഴി കാട്ടുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥപ്രമുഖര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായിട്ടും തടവുശിക്ഷ അനുഭവിച്ചിട്ടും കൂസലില്ലാതെ പോയ മുഖ്യമന്ത്രിക്ക് പൊലീസിനെ ന്യായീകരിക്കാന്‍ അശേഷം ഉളുപ്പുണ്ടായില്ല. കുറ്റവാളികളും വര്‍ഗീയവാദികളുമായ ഒട്ടേറെ പേരടങ്ങുന്ന സേനയുടെ തലവനാകാന്‍ താന്‍ യോഗ്യനാണെന്നാണ് പിണറായി വിജയന്റെ ശരീര ഭാഷയും വാചകങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തിയത്. ആര്‍.എസ്.എസിന്റ അജണ്ടകള്‍ നടപ്പാക്കാന്‍ പാകത്തില്‍ കേരള പൊലീ സിനെ വാര്‍ത്തെടുത്ത കാലഘട്ടമായി പിണറായി ഭരണം പിന്നീട് മാറുകയായിരുന്നു. ഇടതു നേതാവായ ആനിരാജയും ഘടകകക്ഷികളില്‍ പലരും കേരളത്തിലെ പൊലീസ് സംഘി പാളയത്തില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്.
ഇതിന്റെ പ്രയോഗമാണ് കഴിഞ്ഞ മൂന്നര വര്‍ഷത്തോളമായി മലപ്പുറത്ത് നടന്നത്. സംഘ്പരിവാര്‍ തയ്യാറാക്കിയ പദ്ധതികളിലൊന്നാണ് രാജ്യത്തെ ചില പ്രദേശങ്ങള്‍ കുറ്റവാളികളുടെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നത്. അത്തരമൊരു ലിസ്റ്റില്‍ മലപ്പുറം ഉണ്ടാവുക സ്വാഭാവികമാണ്. വാജ്പേയി പോലും വന്ന് വര്‍ഗീയ വാദികളെ ഇളക്കിവിട്ട് തടസ്സപ്പെടുത്തിയ ജില്ലയാണ് മലപ്പുറം. ഇപ്പോഴല്ലെങ്കില്‍ ഇനി എപ്പോഴാണ് മലപ്പുറത്തെ ചാപ്പ കുത്താന്‍ മികച്ച അവസരം കിട്ടുക എന്നാണ് സി.പി.എം-ആര്‍.എസ്.എസ് ഡില്‍. ഇരുവരും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു സുജിത്ത് ദാസ് ഐ.പി.എസ് എന്ന ഉദ്യോഗസ്ഥനെ മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്തിരുത്തുക എന്നത്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും തന്റെ കിങ്കരന്‍മാരെ നിയമിച്ചും കുറ്റകൃത്യങ്ങളുടെ എണ്ണം പെരുപ്പിക്കാന്‍ ഗൂഢാലോചന നടത്തിയും സുജിത്ത് ദാസ് തന്റെ വിധേയത്വം കാണിച്ചു. ചെറുതും വലുതുമായ ജനാധിപത്യ സമരങ്ങളെയും സ്വാഭാവിക പ്രതികരണങ്ങളെ പോലും കേസുകളാക്കി രജിസ്റ്റര്‍ ചെയ്തു. നിരപരാധികളെ ലഹരിക്കടത്തുകാരാക്കി. ക്രൂരമായി മര്‍ദ്ദിച്ചു. കാറില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യം മാരകമായ ലഹരി വസ്തുവാണെന്നാരോപിച്ച് മേലാറ്റൂര്‍ പൊലീസ് പിടികൂടിയ നാല് ചെറുപ്പക്കാരെ തടവിലിട്ടത് 82 ദിവസമാണ്. ഹൃദയഘാതം വന്ന് ഒരാള്‍ മരണപ്പെട്ടു. മറ്റൊരാളുടെ കുടുംബം തകര്‍ന്നു. ഒരാളുടെ വിദേശത്തെ ജോലി പോയി. നിരപരാധികളായ നാല് പേരുടെ ജീവിതം കൊണ്ട് പന്താടിയ വ്യത്തികെട്ട പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫുകാരായിരുന്നു. ലഹരി വേട്ട എന്ന പേരില്‍ നിര്‍ഭയം പൊലീസുകാര്‍ മലപ്പുറത്ത് അഴിഞ്ഞാടി.
താനൂരിലെ കസ്റ്റഡി കൊലപാതകം എസ്.പിയുടെ നേതൃത്വത്തില്‍ നടന്നതാണ്. താമിര്‍ ജിഫ്രിയെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ പ്രതികളായി ശിക്ഷ അനുഭവിക്കുന്ന പൊലീസുകാരും റിദാന്‍ കൊലക്കേസില്‍ കുറ്റവാളികളായവരും സുജിത്ത്ദാസിന്റെ ക്രിമിനല്‍ സംഘത്തില്‍ പെട്ടവരാണ്. ഇടതു ഭരണത്തില്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ പൊലീസ് രാജിന്റെ ബാക്കിയാണ് പിന്നീട് പുറത്തവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പൊലീസ് വാഹനത്തില്‍ ലഹരിക്കടത്ത്, കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ പൊലീസിന്റെ നിയമ ബാഹ്യമായ സ്വര്‍ണ്ണ കവര്‍ച്ച തുടങ്ങി ഒട്ടേറെ വിവരങ്ങള്‍. സി.പി.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മലപ്പുറം പൊലീസില്‍നിന്ന് രക്ഷ കിട്ടിയില്ല.
ക്രിമിനല്‍ പൊലീസിനെ ന്യായീകരിക്കാനുള്ള തരംതാണ ശ്രമത്തിലാണ് പിണറായി വിജയന്റെ കാവി മനസ്സ് മലപ്പുറത്തിനെതിരെ തിരിഞ്ഞത്. ദ ഹിന്ദു ദിനപത്രത്തിലെ പി.ആര്‍ ഏജന്‍സി മുഖേന നടത്തിയ അഭിമുഖത്തിലെ അനവസരത്തിലുള്ള മലപ്പുറം പരാമര്‍ശം തീര്‍ച്ചയായും അബദ്ധമല്ല. മലപ്പുറം ജില്ലയെന്ന ആ കേട്ടുകൊണ്ടിരിക്കുന്ന അധിക്ഷേപത്തിന്റെ പുതിയ എപ്പിസോഡ് മാത്രമാണ് പിണറായിയുടെ പരാമര്‍ശം. കുട്ടിപ്പാക്കിസ്താന്‍, മാപ്പിളസ്താന്‍, കോപ്പിയടിച്ച് വിജയം, ഉള്ളടക്കം വര്‍ഗീയം എന്നിങ്ങനെ നടത്തിവന്നിട്ടുള്ള ആര്‍.എസ്.എസ്, സി.പി.എം നേതാക്കളുടെ മലപ്പുറം വെറുപ്പിന്റെ അവസാനത്തേതാണ് മലപ്പുറത്തെ കുറിച്ച് പിണറായി പറഞ്ഞ സ്വര്‍ണ്ണക്കടത്തും ഹവാലപ്പണവും. ഒരു ജില്ലയിലെ ജനങ്ങളെയാകെ അവഹേളിക്കുംവിധം ആധികാരികമല്ലാത്ത വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയത് മാപ്പര്‍ഹിക്കാത്ത നടപടിയാണ്. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറത്തുകാര്‍ക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന ധാരണ സൃഷ്ടിക്കപ്പെടുന്നതും ബോധപൂര്‍വമാണ്.
കേരളത്തിലെ പത്താമത് ജില്ലയായി മലപ്പുറം രൂപീകരിക്കപ്പെട്ടത് നിരവധി ആരോപണങ്ങളെ നേരിട്ട് കൊണ്ടാണ്. 1967 ലെ സപ്തകക്ഷി മുന്നണി മന്ത്രിസഭയിലെ മുസ്ലിം ലീഗ് പ്രതിനിധികളായ സി.എച്ചും ബാപ്പു കുരിക്കളും നടത്തിയ ഇടപെടലുകളാണ് കാലങ്ങളായി ഉയര്‍ന്ന് വന്ന ഒരാവശ്യം എന്ന നിലയില്‍ ജില്ല യാഥാര്‍ത്ഥ്യമാകാന്‍ കാരണമായത്. 1969 ജൂണ്‍ 16 ന് മലപ്പുറം ജില്ല നിലവില്‍ വന്നതിന് ശേഷം ഇവിടെ ഉണ്ടായ സമഗ്ര വളര്‍ച്ചയും പുരോഗതിയും മുസ്ലിം ലീഗിന്റെ സംഭാവന തന്നെയാണ്. സര്‍വോപരി ജില്ല മാതൃകയായത് മതമൈത്രിയും സാഹോദര്യവും സഹിഷ്ണുക്ക്തയും നിലനിര്‍ത്തിപ്പോകുന്ന ഒരു ഭൂപ്രദേശം എന്ന നിലയിലാണ്. പരസ്പര ബഹുമാനത്തോടെ ഭിന്നമതക്കാരും സമൂഹങ്ങളും സ്‌നേഹത്തോടെ വസിക്കുന്ന നാടാണിത്. അപരവത്കരണത്തിന്റെയും വിദ്വേഷത്തിന്റെയും വിത്ത് പാകാന്‍ ശ്രമിച്ചവര്‍ക്കെതിരെ സകല ഭേദങ്ങള്‍ക്കു മന്യേ കൈകോര്‍ത്ത് പിടിച്ച നാടാണ് മലപ്പുറം. ഈ ജില്ലയെ ആര്‍.എസ്.എസിന് ഒറ്റികൊടുക്കാന്‍ തിടുക്കം കാണിക്കുന്ന സി.പി.എമ്മിന്റെ പടിപ്പുരയിലെ എം.എല്‍.എ തീക്കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞതെന്ന് ഓര്‍ക്കണം.
ഭാഷാ പിതാവ് തുഞ്ചത്തെഴുത്തഛന്‍, വള്ളത്തോള്‍ നാരായണമേനാന്‍, കുട്ടികൃഷ്ണമാരാര്‍, ഇടശ്ശേരി, ഭക്തകവി പൂന്താനം, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി, ചെറുകാട്, നന്തനാര്‍, ഉറൂബ്, മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് തുടങ്ങി സാംസ്‌കാരിക രംഗത്ത് മുദ്ര പതിപ്പിച്ച ഈ ദേശം എക്കാലത്തും ഉയര്‍ത്തിപ്പിച്ചത് ശാന്തിയുടെ സന്ദേശമാണ്. ഉന്നതമായ സാംസ്‌കാരിക പൈതൃകവും ഔന്നിത്യവും എക്കാലത്തും കാത്തുസൂക്ഷിച്ച ദേശമാണ് മലപ്പുറം.
മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും സമാധാനപൂര്‍ണമായ സാമൂഹ്യ ജീവിതത്തിനും വേണ്ടി സദാ നിലകൊണ്ട് പാണക്കാട് സയ്യിദ് കുടുംബത്തിന്റെ സാന്നിധ്യമുള്ള ജില്ലയാണ് മലപ്പുറം. വിവേകത്തോടെ രാജ്യ സ്‌നേഹ പ്രചോദിതമായ ഉത്ബുദ്ധമനസ്സോടെ ജന സേവനം നിര്‍വഹിക്കാന്‍ ജനാധിപത്യ ബോധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിയെ നയിക്കുന്ന നേതാക്കന്‍മാരാണ് പാണക്കാട്ടെ സയ്യിദന്‍മാര്‍. ഭൂതകാലാനുഭവങ്ങളില്‍ നിന്ന് ഒരു ജനതയെയും പ്ര ദേശത്തെയും അതിജീവനത്തിന് സജ്ജമാക്കിയ പ്രത്യയ ശാസ്ത്രമാണ് മുസ്‌ലിം ലീഗിനുള്ളത്. ആ ദൗത്യവുമായി പാര്‍ട്ടിക്ക് മുന്നേറാന്‍ മലപ്പുറത്തെ ജനങ്ങള്‍ നല്‍കുന്ന കലവറയില്ലാത്ത് പിന്തുണയാണ് അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചത്. സ്‌നേഹവും സൗഹാര്‍ദ്ദവുമാണ് മലപ്പുറത്തിന്റെ ഉള്ളടക്കം. അത് കാത്തുസൂക്ഷിക്കാന്‍ മലപ്പുറം പ്രതിജ്ഞാബദ്ധമാണ്.
ആര് ആരുമായി ഡീലുണ്ടാക്കിയാലും മലപ്പുറത്തിന്റെ മഹിതമായ പാരമ്പര്യത്തെ ഇകഴ്ത്താനുള്ള കുത്സിത നീക്കങ്ങളെ ഞങ്ങള്‍ ശക്തമായി നേരിടും. ആര്‍ക്കെങ്കിലും ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ തോന്നുമ്പോള്‍ എടുത്ത് കൊട്ടാനുള്ള ചെണ്ടയല്ല മലപ്പുറം. ഭിന്നിപ്പിക്കാനും അസത്യം പ്രചരിപ്പിക്കാനുമുള്ള നീക്കങ്ങളെ നാടൊറ്റക്കെട്ടായി നേരിടും. ഞങ്ങള്‍ കൈകോര്‍ത്ത് പിടിക്കും. വര്‍ഗിയതയും തീവ്രവാദവും ഈ ജില്ലയുടെ പടിക്ക് പുറത്തായിരിക്കും. ആ കൂട്ടായ്മക്ക് കരുത്തുപകരാന്‍ പച്ചപ്പതാക വാനിലുയര്‍ന്ന് പറക്കും. സംഘ്പരിവാര്‍ ആഖ്യാനങ്ങള്‍ക്കൊപ്പംനിന്ന് പൊലീസിന്റെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനും ഒരു ജില്ലയിലെ ജനങ്ങളെയാകെ കുറ്റവാളികളാക്കാനും പരമത വിദ്വേഷികള്‍ക്ക് ഒറ്റുകൊടുക്കാനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്തെ പൗര സമൂഹം മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ നാളെ തെരുവിലിറങ്ങുകയാണ്. മഹാറാലി ശേഷമുള്ള പൊതുസമ്മേളനത്തെ സമുന്നത നേതാക്കള്‍ അഭിസംബോധന ചെയ്യും. മലപ്പുറത്തെ അവഹേളിക്കുന്നവര്‍ക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റമാണ് പ്രതിഷേധ റാലിയും മഹാ സമ്മേളനവും.
(മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
kerala
കെനിയ വാഹനാപകടം; മരിച്ച അഞ്ചുപേരുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ സംസ്കാരം ഇന്ന് നടത്തും. ഇവർക്കൊപ്പം അപകടത്തിൽ പരിക്കേറ്റവരെ കൊച്ചിയിൽ എത്തിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെനിയയില്‍ അവധി ആഘോഷിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള പ്രവാസി സംഘം ബലിപെരുന്നാള്‍ ദിനമായ ജൂണ്‍ ആറിനാണ് യാത്ര തിരിച്ചത്. കേരളത്തിന് പുറമേ തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
ഖത്തറിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ പാക്കേജ് മുഖേനയായിരുന്നു ഇവരുടെ യാത്ര. രണ്ട് ടൂറിസ്റ്റ് ഗൈഡുമാരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കെനിയയിലെ പ്രശസ്തമായ വന്യജീവി സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദര്‍ശിച്ച ശേഷം ന്യാഹുരുവിലെ വെള്ളച്ചാട്ടം കാണുന്നതിനായി പോകുന്നതിനിടെ ജൂണ്‍ ഒന്‍പതിന് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
kerala
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനം പരിശീലന പറക്കലിന് ശേഷം ലാൻഡിങ്ങിന് വേണ്ടി ശ്രമിക്കുമ്പോൾ കടൽ പ്രക്ഷുബ്ധമായ അവസ്ഥയിലായിരുന്നു. മദർഷിപ്പിൽ പലതവണ ലാൻഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിക്കാതെ വരികയായിരുന്നു.
ഈ സമയത്ത് വിമാനത്തില്‍ ഇന്ധനവും കുറവായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നേവിയുടെ അനുമതി ചോദിച്ച് തൊട്ടടുത്ത വിമാനത്താവളമായ തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു എന്നാണ് വിവരം. പ്രതിരോധ വകുപ്പിന്റെ നടപടിക്രമങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാകും യുദ്ധവിമാനം തിരിച്ചുപോകാന്‍ അനുവദിക്കുക.
അതേസമയം വിമാനത്തിൽ ഒരു പൈലറ്റ് മാത്രമായിരുന്നുവെന്നും പൈലറ്റിന് എമിഗ്രേഷൻ ക്ലിയറൻസില്ലാത്തതിനാൽ എയർ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ വരികയായിരുന്നു. വിമാനത്തിൽ ഇന്ധനം നിറച്ച ശേഷം വീണ്ടും മടങ്ങി പോകും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇന്ധനം നിറയ്ക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ടതുണ്ട്. അതിനാൽ പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷമായിരിക്കും വിമാനം തിരിച്ച് പറക്കുക.
kerala
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്

കൊച്ചി: വളര്‍ത്തുപൂച്ച ചത്തതിന് പിന്നില്‍ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് നാദിര്‍ഷയുടെ ആരോപണം. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്‍ഷ ആരോപണങ്ങള്‍ ഉന്നയിച്ചത്. സംഭവത്തില്‍ നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തുവെന്നാണ് നാദിര്‍ഷയുടെ ആരോപണം.
ഇന്നലെയായിരുന്നു സംഭവം. പൂച്ചയെ ഗ്രൂം ചെയ്യുന്നതിനായി നാദിര്‍ഷയും മകളുമായിരുന്നു പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിയില്‍ എത്തിയത്. ഇതേ ആശുപത്രിയില്‍ മുന്‍പ് പോയിട്ടുണ്ടെന്നും ഇത്തവണ പരിചയമില്ലാത്ത ചിലരെയാണ് കണ്ടതെന്നും നാദിര്‍ഷ പറഞ്ഞു. പരിചയമില്ലാത്തവർ അനസ്‌തേഷ്യ നല്‍കുന്നതിൽ ആശങ്കയുണ്ടായിരുന്നു. ഇതിനേക്കാള്‍ വലുതിനെ തങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് അനസ്‌തേഷ്യ ചെയ്യുന്നതിന് മുന്നോടിയായി അവര്‍ പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ടു. പിന്നീട് കാണുന്നത് പൂച്ചയുടെ ജഡമായിരുന്നു. സഡേറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൂച്ച ചത്തു എന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇതിന് ശേഷം താന്‍ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ആ ഡോക്ടര്‍ പറഞ്ഞത്. മറ്റൊരു ലേഡി ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവരാണ് അനസ്‌തേഷ്യ നല്‍കിയതെന്നും പറഞ്ഞു. എന്നാല്‍ അത് താന്‍ വിശ്വസിക്കുന്നില്ല. അനസ്‌തേഷ്യയാണോ കഴുത്തില്‍ കുരുക്കിട്ടതാണോ മരണകാരണമെന്ന് അറിയണം. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും നാദിര്‍ഷ ആവശ്യപ്പെട്ടു.
നാദിര്‍ഷ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
ERNAKULAM PET Hospital, Near Renai medictiy, Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട്) കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാര്‍ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട pestനെ നല്‍കരുതേ…
ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്‌നേഹ സംഗമം ഇന്ന്
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍