kerala
ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും

നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്‍ ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്‍. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍
ഉമ്മന്‍ ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സി .ബി.ഐക്കുവിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലംനല്‍കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം. കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പു ദിനത്തോടനുബന്ധിച്ചു വോട്ടര്‍മാരില്‍ പ്രതികൂല ചിന്തയുണ്ടാക്കാന് സാധ്യതയുള്ള യാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെറിയ വിവാദങ്ങള്‍ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്‍ മുന്നണികള്‍ പരമാവധി ശ്രദ്ധ നല്‍കാറുമുണ്ട്. എന്നാല്‍ സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്പറത്തുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രീയ നെറികേടിന് അവര്‍ക്കു കിട്ടുന്ന തിരിച്ചടികള്‍ പക്ഷേ അവരില്‍ നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന് പോയത്. ഭരണകക്ഷിക്ക് 72 എം.എല്‍.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്‍ക്കാരിന്റെ തന്നെ വിലയുള്ള കാലം, എന്നാല്‍ അച്യുതാനന്ദന് കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. ഒടുവില്‍ ആറായിരത്തി എഴുനൂറ് വോട്ടിന് പൊതുതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്‍കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്ലാറ്റില്‍വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിനും മുന്നണിക്കും ഏല്‍പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്‍നിന്നു കരകയറി, ഇ.പിയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്‍ച്ചയാക്കി യതിനുപിന്നില് ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി.
ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്‍.ഡി.എഫിലും അമര്‍ഷവും പ്രതിഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്. ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന് തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്‍ സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇ.പി തള്ളിക്കളഞ്ഞത് പാര്‍ട്ടിക്കു താല്‍ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്‍ സംശയിച്ചുതന്നെയാണ് സി.പി.എം നേതൃത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പുറത്തുവന്ന ആത്മകഥയില്‍ അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്‍പ്പിലുണ്ടെന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്‍ട്ടിയില്‍ കഴിയുന്നതെന്ന സൂചന പുസ്കത്തില്‍ വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി
അവിടെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതും വിവാദമായത് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.
സി.പി.എം അകപ്പെട്ട ജീര്‍ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
kerala
മലപ്പുറം കൊണ്ടോട്ടി അയ്യാടന്‍ മലയില്‍ വിള്ളല്‍; 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്

മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തി. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലെ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തിയതെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മലയില്‍ പരിശോധന നടത്തി അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടുണ്ട്.
മലയില്‍ പലയിടങ്ങളിലായി വലിയ രീതിയില്‍ വിള്ളലുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം മഴ ശക്തമാകുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്
kerala
റീല്‍സ് ചിത്രീകരിക്കുന്നതിനായി കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ചു; ആലപ്പുഴയില്‍ യുവാക്കള്‍ പിടിയില്‍
നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

ആലപ്പുഴയില്‍ കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് പിടികൂടി. ചേര്‍ത്തല പള്ളിപ്പുറത്തെ കുടിവെള്ള ടാങ്കിലാണ് റീല്‍സ് ചിത്രീകരിക്കുന്നതിനായി യുവാക്കള്‍ ഇറങ്ങിയത്. നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവര്‍ ഇറങ്ങി കുളിച്ചത്.
മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ ഇറങ്ങിയാണ് ഇവര്‍ കുളിച്ചത്. യുവാക്കളുടെ കുളിയോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് കൂകി വിളിയും വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാര്‍ ഇവരെ ശ്രദ്ധിച്ചത്. തുടര്‍ന്നാണ് മൂന്ന് യുവാക്കള്‍ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാള്‍ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേര് വാട്ടര്‍ ടാങ്കിലേക്ക് ചാടുകയും ചെയ്യുകയുമായിരുന്നു.
നിലവില്‍ യുവാക്കള്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ തുടരുകയാണ്.
kerala
മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും
രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
News3 days ago
ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടായേക്കും; സൂചന നല്കി ട്രംപ്
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
-
india2 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി