Connect with us

News

‘സ്വേച്ഛാധിപത്യ കാലഘട്ടത്തിന് അന്ത്യം’; സിറിയ പിടിച്ചടക്കിയെന്ന് വിമതര്‍; അസദ് രാജ്യം വിട്ടു

തലസ്ഥാന നഗരമായ ഡമസ്‌കസ് കീഴടക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തുവെന്ന് ‘വിമത സംഘം’ പ്രഖ്യാപിച്ചത്. 

Published

on

54 വര്‍ഷത്തെ അസദ് കുടുംബത്തിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ട് സിറിയ പിടിച്ചെന്ന അവകാശവാദവുമായി സിറിയയിലെ ‘വിമത സംഘം’. തലസ്ഥാന നഗരമായ ഡമസ്‌കസ് കീഴടക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തുവെന്ന് ‘വിമത സംഘം’ പ്രഖ്യാപിച്ചത്.

കഴിഞ്ഞ 50 വര്‍ഷത്തോളമായി ബാത്തിസ്റ്റ് ഗവണ്‍മെന്റിന്റെ കീഴില്‍ രാജ്യം ഏകാധിപത്യത്തിന്റ കീഴില്‍ ആണെന്നും 13 വര്‍ഷത്തെ കുറ്റകൃത്യം, കുടിയൊഴിപ്പിക്കല്‍, സ്വേച്ഛാധിപത്യം എന്നിവയെല്ലാം അതിജീവിച്ച് വര്‍ഷങ്ങളായുള്ള പോരാട്ടത്തിന് ശേഷമാണ് സിറിയയയിലെ ഇരുണ്ട യുഗം അവസാനിച്ചതെന്നും ഇനി പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും ‘വിമതസംഘം’ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഇനിയങ്ങോട്ടുള്ള കാലയളവില്‍ രാജ്യത്ത് നീതി നടപ്പിലാവുമെന്നും പരസ്പരം സഹകരണത്തോടെ മുന്നോട്ട് പോവുമെന്ന് സിറിയയിലെ പ്രതിപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.

‘വിമതസംഘം’ സിറിയയില്‍ പ്രവേശിച്ചതിന് പിന്നാലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിമാനം വഴി അസദ് രാജ്യം വിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഡമസ്‌കസിലടക്കം ജനങ്ങള്‍ പ്രസിഡന്റിന്റെ പ്രതിമ തകര്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. അസദ് ഭരണം അവസാനിച്ചതിന്റ ആഘോഷസൂചകമായി ആയിരത്തിലധികം പേരാണ് ഡമസ്‌കസിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ ഒത്തുചേര്‍ന്നത്. എന്നാല്‍ വിമത നീക്കത്തിനെതിരെ സൈന്യത്തിന് കാര്യമായ ചെറുത്തുനില്പ്പ് നടത്താന്‍ സാധിച്ചിരുന്നില്ല എന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.

സിറിയയിലെ മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് ഡമസ്‌കസിലേക്ക് ‘വിമതസംഘം’ എത്തിച്ചേരുന്നത്. ഇതിന് തൊട്ട് പിന്നാലെ ഡമസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ നിന്ന് സൈന്യം പിന്‍വാങ്ങിയിരുന്നു.

ഒരാഴ്ച്ചയുടെ ഇടവേളയില്‍ സിറിയിലെ മൂന്ന് സുപ്രധാന നഗരങ്ങളാണ് ‘വിമതസംഘം’ പിടിച്ചടക്കിയത്. ആദ്യം സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയും പിന്നീട് ഹമ നഗരവും പിന്നീട് ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഹോംസിന്റെ പൂര്‍ണ നിയന്ത്രണവും വിമതര്‍ കൈക്കലാക്കുകയായിരുന്നു. 2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നത്.

ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്.ടി.എസ്) എന്ന വിമതസംഘത്തിന്റെ നേതൃത്വത്തിലാണ് കലാപം നടക്കുന്നത്. സിറിയ-തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് എച്ച്.ടി.എസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്രീല്‍ അല്‍-ഷാം. സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങളെല്ലാം എച്ച്.ടി.എസിനെ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.

india

തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു

എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്.

Published

on

തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. 42 വീടുകള്‍ കത്തി നശിച്ചു. എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ ആളപായം ഇല്ല. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീപിടിച്ചത്.

ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടുത്തമുണ്ടായത്. അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. വാടകയ്ക്ക് നല്‍കിയിരുന്ന സാറാ ദേവിയുടേതാണ് വീടുകള്‍.

ബുധനാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം നടന്നത്. ആദ്യം ഒരു വീട്ടിലെ പാചക വാതക സിലിണ്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ അടുത്തുള്ള വീടുകളിലേക്ക് പടരുകയുമായിരുന്നു. ഇതോടെ ആ വീടുകളിലെ 9 പാചക വാതക സിലിണ്ടറുകളും ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രദേശവാസികള്‍ ഉടനെ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. വിവരം ലഭിച്ചയുടനെ തിരുപ്പൂര്‍ സൗത്ത്, നോര്‍ത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തിരുപ്പൂര്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ടിന്‍ ഷെഡുകള്‍ ഉപയോഗിച്ച് 42 ചെറിയ വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയ ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.

Continue Reading

kerala

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

Published

on

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്‌സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന്‍ സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന്‍ സൗബിന്‍ ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

Continue Reading

Trending