india
ബി.ജെ.പി ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യും: സുവേന്ദു അധികാരി
സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്നും അന്വേഷണത്തിനൊടുവില്‍ മമത ബാനര്‍ജിയെ ജയിലിലേക്ക് അയക്കുമെന്നുമാണ് സുവേന്ദു അധികാരി അവകാശപ്പെട്ടത്.

പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യുമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്നും അന്വേഷണത്തിനൊടുവില്‍ മമത ബാനര്‍ജിയെ ജയിലിലേക്ക് അയക്കുമെന്നുമാണ് സുവേന്ദു അധികാരി അവകാശപ്പെട്ടത്.
മമതയോട് നിയമപ്രകാരം പലിശയടക്കം പ്രതികാരം ചെയ്യുമെന്നും എന്നാല്‍ അത് ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുതന്നെ നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദേശ്ഖാലി ഉള്‍പ്പെടുന്ന നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ല മമത കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവും ബി.ജെ.പി ഔട്ട്റീച്ച് പ്രോഗ്രാമിനായി അവിടെയെത്തി. ആ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘സംഭവിച്ചതെല്ലാം മറക്കാന്‍ നിങ്ങള്‍ (മമത ബാനര്‍ജി) ജനങ്ങളോട് ആവശ്യപ്പെട്ടു. സന്ദേശ്ഖാലിയിലെ ജനങ്ങള്‍ അതൊന്നും മറക്കില്ല. ഞാനുള്‍പ്പെടെ ആരും മറക്കില്ല. പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സന്ദേശ്ഖാലി സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കും. സന്ദേശ്ഖാലിയിലെ സ്ത്രീകളെ നിങ്ങള്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലേക്ക് അയച്ചു. സ്ത്രീകള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയതിന് നിങ്ങളെയും ബി.ജെ.പി ജയിലിലേക്ക് അയക്കും,’ സുവേന്ദു അധികാരി പറഞ്ഞു.
ഷാജഹാന് ഷെയ്ഖിനെപ്പോലുള്ള തൃണമൂല്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചതിന് പ്രദേശത്തെ സ്ത്രീകള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്താന്‍ മമത ബാനര്‍ജി ഗൂഢാലോചന നടത്തിയെന്നും സുവേന്ദു അധികാരി ആരോപിച്ചു.
കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദേശ്ഖാലി സംഭവത്തിന് പിന്നില്‍ ഒരു കള്ളക്കളി നടന്നതായി ആരോപിച്ചിരുന്നു. പണം ഉപയോഗിച്ചാണ് അത് നടത്തിയതെന്ന് തനിക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇതെല്ലാം നുണയാണെന്ന് ആളുകള്‍ക്ക് പിന്നീട് മനസിലായി. സത്യം ഒടുവില്‍ പുറത്തുവന്നു. ഇവയെല്ലാം പഴയകാര്യങ്ങളാണ്. ഈ കാര്യങ്ങള്‍ മനസില്‍ വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ മമത ബാനര്‍ജി തിങ്കളാഴ്ച പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും പ്രാദേശിക തൃണമൂല്‍ നേതാക്കളെ ലൈംഗികാതിക്രമക്കേസില്‍ കുടുക്കാനും സുവേന്ദു അധികാരി ഗൂഢാലോചന നടത്തി സ്ത്രീകള്‍ക്ക് പണം നല്കി കെട്ടിച്ചമച്ചതാണ് സന്ദേശഖാലി സംഭവം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണത്തിന് തൊട്ടുപിന്നാലെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സന്ദേശ്ഖാലി ഉള്‍പ്പെടുന്ന ബസിര്‍ഹട്ട് ലോക്സഭാ സീറ്റില്‍ ടി.എം.സി വിജയിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി.
india
എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി
പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

2026 ജനുവരി 1 മുതല്‍ സ്കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്ജിന് വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്ജിന് ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.
india
വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.
india
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി
പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
-
kerala14 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്മാന് എന്‍.ചന്ദ്രശേഖരന്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം