india
2024ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത്
84 തവണയാണ് 2024ൽ മാത്രം ഇന്ത്യ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയത്.

2024ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത്. 84 തവണയാണ് 2024ൽ മാത്രം ഇന്ത്യ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയത്. ഡിജിറ്റൽ അവകാശ സംഘടനയായ ആക്‌സസ് നൗവും സിവിൽ സൊസൈറ്റി സംഘടനകളുടെ കൂട്ടമായ #KeepItOnഉം ചേർന്ന് പുറത്തിറക്കിയ ‘എംബോൾഡൻഡ് ഒഫൻഡർസ് എൻഡിൻജെഡ് കമ്മ്യൂണിറ്റീസ്: ഇന്റർനെറ്റ് ഷട്ട് ഡൗൺസ് ഇൻ 2024′ എന്ന റിപ്പോർട്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്.
കഴിഞ്ഞ ആറ് വർഷങ്ങളായി ഇന്ത്യയായിരുന്നു ഇന്റർനെറ്റ് നിരോധനത്തിൽ ഒന്നാമത്. ഇത്തവണ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനാജ്ഞ നടത്തിയ രാജ്യം മ്യാൻമർ ആണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നുണ്ട്. മ്യാൻമറിലെ സൈനിക ഭരണകൂടം 85 തവണയാണ് രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചത്.
ഇന്ത്യയിൽ, 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. മണിപ്പൂരിലാണ് ഏറ്റവും കൂടുതൽ തവണ നിരോധനാജ്ഞ നടത്തിയത്. 21 തവണ. തൊട്ടുപിന്നിൽ ഹരിയാനയും ജമ്മു കശ്മീറും ആണുള്ളത് ഇരുസ്ഥലങ്ങളിലും 12 തവണയാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ആകെ ഉണ്ടായിരുന്ന 84 ഇന്റർനെറ്റ് വിച്ഛേദിക്കലിൽ 41 എണ്ണം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതും 23 എണ്ണം വർഗീയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയതുമാണ്.
വർഷാവർഷം സംഘർഷങ്ങൾ, പ്രതിഷേധങ്ങൾ, തെരഞ്ഞെടുപ്പുകൾ, എന്നിവയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലാണ് അധികാരികൾ അടച്ചുപൂട്ടൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
2024 ഡിജിറ്റൽ ബ്ലാക്ക്ഔട്ടുകളുടെ റെക്കോർഡുകൾ ഭേദിച്ച വർഷമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023 നെ അപേക്ഷിച്ച് എക്സ്, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനാജ്ഞയിൽ വലിയ വർധനവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
2024ൽ, ആക്‌സസ് നൗവും #KeepItOnഉം 54 രാജ്യങ്ങളിലായി 296 ഇന്റർനെറ്റ് ഷട്ട്‌ഡൗണുകൾ നടന്നതായി റിപ്പോർട്ട് ചെയ്തു. 2023ൽ 39 രാജ്യങ്ങളിലായി 283 ഷട്ട്‌ഡൗണുകൾ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.
2022 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇന്റർനെറ്റ് നിരോധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ 35% വർധനവ് രേഖപ്പെടുത്തി. ഈ വർഷം ഏഴ് രാജ്യങ്ങൾ ആദ്യമായി ഇന്റർനെറ്റ് നിരോധനാജ്ഞ ഏർപ്പെടുത്തിഎന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. 2024ൽ രേഖപ്പെടുത്തിയ മൊത്തം ഷട്ട്ഡൗൺകളുടെ 64 ശതമാനത്തിലധികവും മ്യാൻമർ, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർച്ചയായി ഇന്റർനെറ്റ് ഷട്ട്ഡൗൺ നടത്തുന്ന രാജ്യങ്ങൾ അന്വേഷണങ്ങൾ നടത്തുകയും ഇതിന് പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്തു. ‘ഇന്റർനെറ്റ് ഷട്ട്ഡൗണുകളുടെ മറവിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടക്കുന്നു. കുറ്റവാളികളെയും അവരുടെ സഹായികളെയും പിടികൂടാൻ സർക്കാരുകളും അന്താരാഷ്ട്ര സമൂഹവും ബാധ്യസ്ഥരാണ്,’ റിപ്പോർട്ട് പറഞ്ഞു.
india
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി
മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ എംഎസ്‌സി എല്‍സ 3 ചരക്കു കപ്പല്‍കടലില്‍ മുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എം.എസ്.സി എല്‍സ 3 ചരക്കുകപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.
നിയമനടപടി വൈകരുതെന്ന് ടി.എന്‍. പ്രതാപന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസെടുക്കാന്‍ അധികാരമുണ്ടെന്നും അതു പ്രകാരമാണ് മുന്നോട്ടു പോകുന്നതെന്നും അഡ്വക്കറ്റ് ജനറലും വ്യക്തമാക്കി.
കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് എത്രതുക കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കിയിട്ടുണ്ടെന്ന് ഹൈകോടതി ചോദിച്ചു. ജനങ്ങളുടെ നികുതി പണമാണ്. മത്സ്യ, സാമ്പത്തിക മേഖലകള്‍ അടക്കം ഏതെല്ലാം തരത്തില്‍ നഷ്ടപരിഹാരം ഈടാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി അപകടത്തില്‍ എണ്ണച്ചോര്‍ച്ചയാണ് പ്രധാന പ്രശ്‌നമെന്നും സിവില്‍, ക്രിമിനല്‍ നടപടിയുമായി മുന്നോട്ടു പോകുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ഹൈകോടതി സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചു.
അതേസമയം കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹര്‍ജിയുടെ ഭാഗമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
നേരത്തെ എംഎസ്‌സി കമ്പനിക്കെതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.
കൊച്ചി പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പലാണ് മുങ്ങിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട കപ്പല്‍ മെയ് 25നാണ് അപകടത്തില്‍ പെട്ടത്. കപ്പലിലെ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതോടെ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ അടിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു.
കപ്പല്‍ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് സംസ്ഥാനം അപകടത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
india
കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
”ഇതാണ് ബിജെപി മാതൃക, പാവപ്പെട്ടവരെ കണക്കാക്കിയില്ലെങ്കില്‍, ഉത്തരവാദിത്തവും ഇല്ല!”ബിജെപി സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു,

ജനുവരി 29ന് പ്രയാഗ്രാജിലെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബോധപൂര്‍വം കുറച്ചുകാണിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് പരാമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
സംഭവത്തില്‍ 82 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു, ഇത് ഔദ്യോഗികമായ 37 പേരേക്കാള്‍ വളരെ കൂടുതലാണ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇരകളുടെ മരണം ഔദ്യോഗിക കണക്കുകളില്‍ നിന്ന് ‘മായ്ച്ചു’ എന്ന് എടുത്തുകാണിക്കുന്നു.
കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കണക്കുകള്‍ മറച്ചുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കോവിഡ് പോലെ പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് മായ്ച്ചു. എല്ലാ വലിയ റെയില്‍വേ അപകടങ്ങള്‍ക്കു ശേഷവും സത്യം അടിച്ചമര്‍ത്തപ്പെടുന്നു.
”ഇതാണ് ബിജെപി മാതൃക, പാവപ്പെട്ടവരെ കണക്കാക്കിയില്ലെങ്കില്‍, ഉത്തരവാദിത്തവും ഇല്ല!”ബിജെപി സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു,
യുപി സര്‍ക്കാര്‍ ‘തെറ്റായ സ്ഥിതിവിവരക്കണക്കുകള്‍’ അവതരിപ്പിക്കുകയാണെന്ന് പറഞ്ഞ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി.
ഫെബ്രുവരിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ മഹാകുംഭത്തിലെ തിക്കിലും തിരക്കിലും പെട്ട് മരണസംഖ്യ കൃത്യമായി പുറത്തുവിടുന്നില്ലെന്ന് പറഞ്ഞിരുന്നു.
‘മഹാ കുംഭ സംഭവത്തില്‍ വളരെയധികം ആളുകള്‍ മരിച്ചു, പക്ഷേ അവര്‍ ശരിയായ മരണസംഖ്യ പുറത്തുവിടുന്നില്ല. വലിയൊരു കൂട്ടം ആളുകള്‍ മഹാകുംഭം സന്ദര്‍ശിച്ചു, പക്ഷേ വേദിയില്‍ ശരിയായ ക്രമീകരണങ്ങള്‍ ചെയ്തില്ല,’ മമത ബാനര്‍ജി അവകാശപ്പെട്ടു.
india
ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു.

ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒഡീഷ്യയില്‍ എത്തിയ തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്. മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. പ്രകോപനം കൂടാതെയാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഒഡീഷ സര്‍ക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാര്‍ത്ഥികളായ നാല് പേര്‍ ഇന്റേണ്‍ഷിപ് ചെയ്യുകകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച സമീപത്തുള്ള വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഗുണ്ടകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി മര്‍ദിക്കുകയും ബിയര്‍ കുപ്പികള്‍ കൊണ്ട് തലക്കടിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ കവര്‍ന്നെടുക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് മാറി പൊലീസിനെ വിവരമറിയിച്ച് പൊലീസ് എത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രീയിലേക്ക് എത്തിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമായതിനാല്‍ വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു.
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity17 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala3 days ago
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം
-
kerala3 days ago
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍
-
Football3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം