News
പാകിസ്ഥാനിലെ സിന്ധു നദിയില്‍ 80,000 കോടി രൂപയുടെ സ്വര്‍ണശേഖരം കണ്ടെത്തി
ഖനനത്തിന് കമ്പനികളുടെ കരാര്‍ സ്വീകരിക്കുന്നത് ഉള്‍പ്പെടെ പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിന്ധു നദിയില്‍ കണ്ടെത്തിയ സ്വര്‍ണം ഖനനം ചെയ്യാനൊരുങ്ങി പാകിസ്ഥാന്‍. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ നടത്തിയ സർവേയില്‍, ഏകദേശം 80,000 കോടി രൂപ വില മതിക്കുന്ന സ്വര്‍ണശേഖരമാണ് കണ്ടെത്തിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്ഥാന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ സ്വര്‍ണം ഖനനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അറ്റോക്ക് പ്ലേസര്‍ ഗോള്‍ഡ് പ്രോജക്ട് എന്ന പേരിലാണ് ഖനന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഖനനത്തിന് കമ്പനികളുടെ കരാര്‍ സ്വീകരിക്കുന്നത് ഉള്‍പ്പെടെ പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം ആദ്യമാണ് അറ്റോക്ക് ജില്ലയിലെ സിന്ധു നദിയില്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയത്. നദിയില്‍ ഒന്‍പത് പ്ലേസര്‍ ഗോള്‍ഡ് ബ്ലോക്കുകളാണ് കണ്ടെത്തിയിട്ടുള്ളത്. നദിയിലൂടെ ഒഴുകിയെത്തുന്ന സ്വര്‍ണത്തരികള്‍ ഒരിടത്തായി അടിഞ്ഞുകൂടി, ചെറുരൂപങ്ങളായി മാറുന്നതാണ് പ്ലേസര്‍ ഗോള്‍ഡ് ബ്ലോക്കുകള്‍.
ബിഡ്ഡിങ് നടപടികള്‍ക്കും, ഖനനവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ എന്‍ജിനീയറിങ് സര്‍വീസസ് പാകിസ്ഥാനും (നെസ്‌പാക്) പഞ്ചാബിലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഒമ്പത് പ്ലേസർ ഗോൾഡ് ബ്ലോക്കുകളുടെ ഖനനവുമായി ബന്ധപ്പെട്ട ബിഡ്ഡിങ് ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി സർവീസിനാണ് കരാറെന്ന് നെസ്‌പാക് മാനേജിങ് ഡയറക്ടര്‍ സർഗാം ഇഷാഖ് ഖാനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃത ഖനനം തടയുന്നതിനുള്ള ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ലഭിച്ച ലോട്ടറിയാണ് സിന്ധു നദിയിലെ സ്വര്‍ണശേഖരം. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസത്തിനിടെ, നികുതി കമ്മി 606 ബില്യണ്‍ പാകിസ്ഥാന്‍ രൂപയായി (18,945 കോടി രൂപ) വര്‍ധിച്ചിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) പ്രതിബദ്ധതകള്‍ ലംഘിച്ചതിനെ തുടര്‍ന്ന്, അവിടെ നിന്നും കടുത്ത സമ്മര്‍ദം നേരിടുന്നുണ്ട്. ഏഴ് ബില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചിട്ടുണ്ടെങ്കിലും, നികുതി ശേഖരണം ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യവസായിക അടിസ്ഥാനത്തിലുള്ള സ്വര്‍ണ ഖനനം പാകിസ്ഥാന്റെ സാമ്പത്തിക സമ്മര്‍ദങ്ങള്‍ ലഘൂകരിക്കും.
ചരിത്രം പരിശോധിച്ചാല്‍, പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് സിന്ധുനദീതട മേഖല. സ്വർണം മാത്രമല്ല, മറ്റു വിലയേറിയ ലോഹങ്ങളുടെ സാന്നിധ്യവും സിന്ധു നദിയിലുണ്ട്. അതേസമയം, പാകിസ്ഥാന് ലഭിച്ച സ്വര്‍ണശേഖരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ടുപോയ ഭാഗ്യമാണ്. ഹിമാലയത്തില്‍നിന്നുള്ള സ്വര്‍ണതരികളാണ് ഒഴുകിയെത്തി പാകിസ്ഥാനില്‍ അടിഞ്ഞുകൂടി വലിയ ശേഖരമായി മാറിയിരിക്കുന്നതെന്നാണ് ഭൂമിശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
GULF9 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories21 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

