Connect with us

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു; പാലക്കാടും മലപ്പുറവും റെഡ് അലര്‍ട്ട്

ആശങ്ക വര്‍ധിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് ഉയരുന്നു.

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്നു. ആശങ്ക വര്‍ധിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് ഉയരുന്നു. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു.

യുവി സൂചികയില്‍ കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ഇടുക്കി ജില്ലകളില്‍ യുവി വികരണ തോത് 10 രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 8 ആണ് യുവി ഇന്‍ഡക്സ്.

കോഴിക്കോട്, വയനാട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ യുവി തോത് 7 രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യുവി വികിരണ തോത് 6 ആണ്. കാസര്‍കോടാണ് ഏറ്റവും കുറവ് യുവി തോത്. യുവി ഇന്‍ഡക്സ് 5 രേഖപ്പെടുത്തിയ കാസര്‍കോട് അലര്‍ട്ടുകളൊന്നുമില്ല.

യുവി ഇന്‍ഡക്സ് 5ന് മുകളിലേക്കു പോയാല്‍ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയില്‍ എത്തുന്ന ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മിക്കാന്‍ നല്ലതാണെങ്കിലും അധികമായാല്‍ മാരകമാണ്. യുവി സൂചിക 7നു മുകളിലെത്തിയാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്.

സുരക്ഷാ നടപടികള്‍

ഉയര്‍ന്ന യുവി വികിരണങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ തൊപ്പികളോ കുടകളോ ഉപയോഗിക്കണം.

പുറത്തുപോകുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കണം.

എക്സ്പോഷര്‍ കുറയ്ക്കുന്നതിന് ശരീരം മൂടുന്ന ലൈറ്റ് കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

കുന്നിന്‍ പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍, തുറസ്സായ ഭൂപ്രകൃതികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്

കാരണം ഈ സ്ഥലങ്ങളില്‍ സാധാരണയായി ഉയര്‍ന്ന അളവിലുള്ള യുവി വികിരണം അനുഭവപ്പെടാറുണ്ട്.

 

kerala

വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി

. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ ശുചിമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച അഫാനെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

മെയ് 25ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Continue Reading

kerala

തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ മുകള്‍ ഭാഗത്തായാണ് മണ്ണിടിച്ചിലുണ്ടായത്.

Published

on

കണ്ണൂര്‍: തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ മുകള്‍ ഭാഗത്തായാണ് മണ്ണിടിച്ചിലുണ്ടായത്. സര്‍വീസ് റോഡിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് മണ്ണിനൊപ്പം താഴേക്ക് താഴ്ന്നു. അതേസമയം മണ്ണിടിച്ചില്‍ തടയാന്‍ ദേശീയപാത അതോറിറ്റി നടത്തിയ ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. ഗതാഗതവും പുനസ്ഥാപിക്കാനായിട്ടില്ല.

നേരത്തെ നാട്ടുകാരുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്ന പരിഹാരത്തിന് നല്‍കിയ അവസാന തീയതി അവസാനിച്ചിരുന്നു. ഇതോടെ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചതോടെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ കുപ്പം ദേശീയപാത സന്ദര്‍ശിക്കുകയായിരുന്നു. തളിപ്പറമ്പ്, കുപ്പം, പരിയാരം ഭാഗങ്ങളിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലും ദേശീയ പാത 66 നിര്‍മ്മാണത്തിനോടനുബന്ധിച്ച് മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം സമീപ വാസികള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ ദേശീയപാത അതോറിറ്റിയും കരാറുകാരും സമയബന്ധിതമായി പരിഹരിക്കണമെന്ന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു.

ചെളിയും മണ്ണും കയറിയ വീടുകള്‍ കരാറുകാരുടെ പൂര്‍ണ ചെലവില്‍ നീക്കി വ്യത്തിയാക്കുന്നതിനും വെള്ളക്കെട്ട് ഭാഗങ്ങളില്‍ നിന്നും വെള്ളവും ചെളിയും രണ്ടു ദിവസത്തിനകം പൂര്‍ണമായി നീക്കുവാനുള്ള നടപടി സ്വീകരിക്കുവാനും ദേശീയപാത അതോറിറ്റിക്കും ബന്ധപ്പെട്ട കരാറുകാരായ മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, വിശ്വ സമുദ്ര എന്നിവര്‍ക്കും നിര്‍ദേശം നല്‍കി.

ജില്ലാ റൂറല്‍, സിറ്റി പൊലീസ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവര്‍ സമര്‍പ്പിച്ച ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ സ്ഥലപരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി ദേശീയപാത അതോറിറ്റിക്കും, ബന്ധപ്പെട്ട കരാറുകാര്‍ക്കും മെയ് 26ലെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഈ വര്‍ഷം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുന്നതുവരെ, ബന്ധപ്പെട്ട കരാറുകാര്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, ജില്ലാ അടിയന്തര പ്രവര്‍ത്തന കേന്ദ്രത്തിലേക്ക് ആഴ്ചതോറുമുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പി ഐ യു എന്‍ എച്ച് എ ഐ പ്രോജക്ട് ഡയറക്ടറോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

മാനേജരെ മര്‍ദിച്ചെന്ന പരാതി; മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണി മുകുന്ദന്‍

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയത്.

Published

on

മാനേജരെ മര്‍ദിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെ വന്നത് വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സിസടിവി ക്യാമറയുള്ളിടത്താണ് സംഭവം നടന്നതെന്നും വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സുഹൃത്തിനെ പോലെയുണ്ടായിരുന്ന വ്യക്തി തന്നെകുറിച്ച് അപവാദം പറഞ്ഞത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഈ സമയം തങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

അതേസമയം ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചെന്ന മാനേജരുടെ പരാതിയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിരുന്നു. ഉണ്ണി മുകുന്ദന്‍ വധഭീഷണി മുഴക്കിയെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കരണത്തടിക്കുകയും തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകോപനം റിവ്യൂ രേഖപ്പെടുത്തിയതിലെ വിരോധമെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജര്‍ വിപിന്‍ പ്രതികരിച്ചത്.

അതേസമയം പരാതിക്കാരനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ പറയുന്നു.

ഇതിനിടെ ഉണ്ണി മുകുന്ദനെതിരായ പരാതിയില്‍ മാനേജര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയല്ലെന്ന് പൊലീസ് പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ദിച്ചതായുള്ള ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയത്. ഫ്ളാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍.

കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റിലെ പാര്‍ക്കിങ്ങില്‍ വച്ച് ഇരുവരും കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കൈയ്യേറ്റം ചെയ്യുന്നതായി സിസിടിവിയില്‍ ഇല്ല.

നടന്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു. മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. വിപിന്‍ കുമാറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

Continue Reading

Trending