Health
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നുവെന്നും മന്ത്രി അറിയിച്ചു.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്യരുതെന്ന് നിര്‍ദേശം നല്കി. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളില്‍ മാസ്ക് നിര്‍ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷന് ഏരിയകളില്‍ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാല്‍ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളില്‍ വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടിസ് നല്കി നടപടി സ്വീകരിക്കുന്നതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
എലിപ്പനിയ്ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. രക്ഷാപ്രവര്‍ത്തനത്തിലിറങ്ങിയവര്‍ ഉള്‍പ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകള്‍ നടത്തി കര്‍ശന നടപടി സ്വീകരിക്കണം. മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Health
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി.

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്നോളം പേര് സംസ്ഥാനത്തെ വിവധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വണ്ടൂര്‍ തിരുവാലി സ്വദേശി എം ശോഭന (56) സെപ്റ്റംബര്‍ 8ന് മരിച്ചിരുന്നു. സെപ്റ്റംബര്‍ ആറിന് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. താമരശ്ശേരി കോരങ്ങാട് സ്വദേശിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ യുവതി എന്നിവരും നേരത്തെ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
Health
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയും ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയുമാണ് കേരളം ആരോഗ്യരംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായത്. ‘കേരള മോഡല്‍’ എന്ന ഖ്യാതിയില്‍ നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. എന്നാല്‍, ആഴത്തില്‍ വേരുകളുള്ള ആ വിശ്വാസ്യതക്കും കാര്യക്ഷമതക്കുംമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്തകളാണ് സമിപകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലടക്കം ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമല്ലാതാവുകയും അടിയന്തര ശസ്ത്രക്രിയകള്‍ പോലും മുടങ്ങുന്ന സാഹച ര്യമുണ്ടാവുകയും ചെയ്യുന്നത് നിസ്സാരമായി കാണാനാവില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്.
മെഡിക്കല്‍ കോളജ് ആശുപത്രികള്‍ ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഹ്യദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം മെഡിക്കല്‍ ഉപകരണ വിതരണക്കാരുടെ സംഘടന (സി.ഡി.എം.ഐ.ഡി) നിര്‍ത്തിവച്ച വിവരം കേരളത്തെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹ്യദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥ ചിന്തിക്കാന്‍പോലും പറ്റാത്തതാണ്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളുടേതാണ് ഏറ്റവും കൂടുതല്‍ കുടിശിക. കോടികളാണ് ഇവിടെ കുടിശികയുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 34 കോടിയും തിരുവനന്തപുരത്ത് 29 കോടിയുമാണ് നല്‍കാനുള്ളത്. കോട്ടയം മെഡിക്കല്‍ കോളജില്‍ 21 കോടിയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ 13 കോടിയും കുടിശികയുണ്ട്. ആകെ നല്‍കാനുള്ള 158 കോടിയിലേറെ രൂപയില്‍ കുറച്ചെങ്കിലും കഴിഞ്ഞമാസം ലഭ്യമാക്കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒന്നും നല്‍കിയില്ല. കുടിശിക അടിയന്തരമായി നല്‍കിയില്ലെങ്കില്‍ വിതരണം തടസ്സപ്പെടുമെന്നു സംഘടന നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നിട്ടും അതു തീര്‍ക്കാന്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നതു സര്‍ക്കാറാണ് ഈ പ്രതിസന്ധിക്ക് കാരണക്കാരനെന്ന് വ്യക്തമാക്കുന്നു. മെഡി ക്കല്‍ കോളജുകളിലും ജില്ലാജനറല്‍ ആശുപത്രികളിലുമായി 21 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികളില്‍ നല്കിയ ചികിത്സയുടെ ഫണ്ടാണ് മുടങ്ങിയത്. ശസ്ത്രക്രിയക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്റ്, ഗൈഡ് വയര്‍, ഗൈഡ് കത്തീറ്റര്‍, പി.ടി.സി.എ ബലൂണ്‍ എന്നിവയുടെ സ്റ്റോക്ക് തിര്‍ന്നു.
സര്‍ക്കാര്‍ ആശുപത്രികളുടെയും മെഡിക്കല്‍ കോളജുകളുടെയും പ്രവര്‍ത്തനം താളംതെറ്റിയിട്ട് നാളേറെയായി. ഈ ജീര്‍ണതകള്‍ക്കെതിരെ ഉള്ളില്‍ നിന്നുതന്നെ ശബ്ദമുയര്‍ത്തിയ ഡോ. ഹാരിസിനെ പോലുള്ളവരെ നിശബ്ദനാക്കാനും ഒറ്റപ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, അദ്ദേഹം ഉന്നയിച്ച ഓരോ വാദവും ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഇത് കേവലം ഒരു സാമ്പത്തിക ഇടപാടിന്റെ പ്രശ്നമല്ല, മറിച്ച് ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ജീവന്റെ പ്രശ്നമാണ്. ഹ്യദയസംബന്ധമായ അസുഖങ്ങള്‍ക്കും മറ്റ് ഗുരുതര രോഗങ്ങള്‍ക്കും ചികിത്സ തേടിയെത്തുന്ന സാധാരണക്കാരുടെ ജീവന് പന്താടുകയാണ് സര്‍ക്കാര്‍.
ഓരോ പ്രതിസന്ധി ഉണ്ടാകുമ്പോഴും ‘അന്വേഷിക്കാം, നടപടിയെടുക്കാം’ എന്ന പതിവ് പല്ലവി മാത്രമാണ് ആരോഗ്യമന്ത്രിയില്‍നിന്ന് കേരളം കേള്‍ക്കുന്നത്. ഈ ഒഴുക്കന്‍ മറുപടികള്‍ക്കപ്പുറം പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? കുടിശിക എപ്പോള്‍ നല്‍കിത്തീര്‍ക്കും? ശസ്ത്രക്രിയകള്‍ മുടങ്ങാതിരിക്കാന്‍ എന്ത് ബദല്‍ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്? ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരമില്ല. സര്‍ക്കാരിന്റെ ഈ നിസ്സംഗത ആരോഗ്യരംഗത്തെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് തള്ളി വിടുകയാണ്. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നത്. പരിമിതമായ സൗകര്യങ്ങള്‍ വെച്ച് പരമാവധി മികച്ച ചികിത്സ നല്കാന് അവര്‍ ശ്രമിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അവരുടെ മനോവീര്യം തകര്‍ക്കും.
കേരളം പടുത്തുയര്‍ത്തിയ ആരോഗ്യരംഗം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അത് സാമൂഹികവും രാഷ്ട്രീയവുമായ ഇച്ഛാശക്തിയുടെയും തലമുറകളുടെ പരിശ്രമത്തിന്റെയും ഫലമാണ്. ആ നേട്ടങ്ങളെയാണ് നിലവിലെ സര്‍ക്കാര്‍ തങ്ങളുടെ കെടുകാര്യസ്ഥതകൊണ്ട് ഇല്ലാതാക്കുന്നത്. പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍, അതിന്റെ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും. പാവപ്പെട്ടവന് മികച്ച ചികിത്സ സൗജന്യമായി അല്ലെങ്കില്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാവുക എന്ന സാമൂഹിക സുരക്ഷാ വാഗ്ദാനമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
അടിയന്തരമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണം. വിതരണക്കാര്‍ക്കുള്ള കുടിശിക ഉടന്‍ നല്കി, അവശ്യ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം. ആരോഗ്യ രംഗത്തെ പ്രശ്നനങ്ങളെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങളെ ശത്രുതാപരമായി കാണാതെ, ക്രിയാത്മകമായി ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ക്ക് തയ്യാറാകണം. അന്വേഷണ പ്രഹസനങ്ങള്‍ക്കപ്പുറം, സുതാര്യവും കാര്യക്ഷമവുമായ നടപടികളാണ് ജനങ്ങള്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഓര്‍ക്കുക. ഇത് രാഷ്ട്രീയ കളിയല്ല, പാവപ്പെട്ട മനുഷ്യരുടെ ജീവന്റെ കാര്യമാണ്. ഹ്യദയംകൊണ്ട് കളിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം.
-
kerala3 days ago
കണ്ണൂരില്‍ ബോംബ് സ്ഫോടനക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം
-
News3 days ago
നേപ്പാള്‍ ജെന്‍ സി പ്രക്ഷോഭം; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്