india
തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍
എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.
കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്കിയാല് മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന് സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.
സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.
പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.
അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.
india
‘ഡിസംബര്‍ 10നും 15നുമിടയില്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കും’; ക്ഷമാപണം നടത്തി ഇന്‍ഡിഗോ സി.ഇ.ഒ
യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി യാത്രാക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രതിസന്ധി ഡിസംബര്‍ 10നും 15നുമിടക്ക് എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സ്. 1000ത്തോളം സര്‍വീസുകള്‍ നാളെയും റദ്ദാക്കപ്പെടാം. എന്നാല്‍ ഡിസംബര്‍ 15ഓടെ പൂര്‍ണമായും പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ വിഷമത്തില്‍ രാജ്യത്തോട് അദ്ദേഹം പൊതുമാപ്പ് അഭ്യര്‍ഥിച്ചു.
അതിനിടെ യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.
സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആറ് പ്രധാന മെട്രോ വിമാനത്താവളങ്ങളിലെ ഇന്‍ഡിഗോയുടെ കൃത്യസമയത്തെ പ്രകടനം വ്യാഴാഴ്ച 8.5 ശതമാനമായി കുറഞ്ഞു. അതേസമയം, ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ആഭ്യന്തര വിമാനങ്ങളും അര്‍ദ്ധരാത്രി വരെ റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. 400 ലധികം വിമാനങ്ങള്‍ റദ്ദാക്കി, വിവിധ വിമാനത്താവളങ്ങളില്‍ ധാരാളം വിമാനങ്ങള്‍ വൈകി.
കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ശൃംഖല കാര്യമായി തകരാറിലായെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 8 മുതല്‍ ഫ്ളൈറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്നും 2026 ഫെബ്രുവരി 10-നകം സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്നും എയര്‍ലൈന്‍ ഡിജിസിഎയെ അറിയിച്ചു. എഫ്ഡിടിഎല്‍ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ തെറ്റായ വിലയിരുത്തലും ആസൂത്രണത്തിലെ പാളിച്ചകളും വ്യാപകമായ തടസ്സങ്ങള്‍ക്ക് കാരണമായെന്ന് എയര്‍ലൈന്‍ സമ്മതിച്ചു.
സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു ഇന്‍ഡിഗോയുടെ മാസ് ഫ്ളൈറ്റ് തടസ്സങ്ങള്‍ അവലോകനം ചെയ്യുകയും വിമാന നിരക്കുകള്‍ നിയന്ത്രണത്തിലാക്കി പ്രവര്‍ത്തനം അടിയന്തരമായി സ്ഥിരപ്പെടുത്താന്‍ എയര്‍ലൈനിനോട് നിര്‍ദേശിക്കുകയും ചെയ്തു. പുതിയ FDTL മാനദണ്ഡങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ എയര്‍ലൈനിന് മതിയായ സമയമുണ്ടെങ്കിലും സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
india
വിവാഹമോചനം നിരസിച്ചതില്‍ കൊലപാതകം; ഭര്‍ത്താവിനെ കത്തിച്ച് കേസില്‍ ഭാര്യയുമടക്കം നാലുപേര്‍ അറസ്റ്റില്‍
മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.
മുംബൈ: വിവാഹമോചന അപേക്ഷ നിരസിച്ചതില്‍ പ്രകോപിതയായി ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസില്‍ ഭാര്യയെയും സഹോദരനെയും അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.
താനെയിലെ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന് ഫായിസ് സാക്കിര്‍ ഹുസൈന്, കൂടെ പ്രവര്‍ത്തിച്ച രണ്ട് കൂട്ടാളികള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നവംബര്‍ 25-ന് മുംബൈനാസിക് ഹൈവേയിലെ ഷഹാപൂരിന് സമീപം പാതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹസീനയുടെ ഭര്‍ത്താവും കര്‍ണാടക ബെല്ലാരി ജില്ലയിലെ സിരുഗുപ്പ സ്വദേശിയുമായ ടിപ്പണ്ണയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കുടുംബവഴക്കത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിന് ഇടയില്‍ വിവാഹമോചനം ആവശ്യപ്പെട്ട ഹസീനയുടെ ആവശ്യം ടിപ്പണ്ണ നിരസിച്ചതോടെ, ഭാര്യ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
നവംബര്‍ 17-ന് ഹസീനയുടെ നിര്‍ദേശപ്രകാരം ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരന് ഫായിസും കൂട്ടാളികളും ടിപ്പണ്ണയെ വിളിച്ചുകൊണ്ടുപോയി ഷഹാപൂരിലെ വനപ്രദേശത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹം കത്തിക്കുകയും ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.
സംഭവത്തില്‍ ഭാരതീയ ന്യായ് സംഹിതയിലെ 103(1) (കൊലപാതകം), 238 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരി ഹസീനയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന ഫായിസ് നല്കിയ മൊഴിയും പൊലീസ് സ്ഥിരീകരിച്ചു.
india
ബിജെപി നേതാവിന്റെ ഭര്‍ത്താവിന്റെ ഫ്ലാറ്റില്‍ നിന്ന് പെണ്‍വാണിഭ സംഘം പിടിയില്‍
ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്‍ത്താവ് അരുണ്‍ യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്‍ട്ട്മെന്റിലെ 112-ാം നമ്പര്‍ ഫ്ലാറ്റിലായിരുന്നു.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍വാണിഭ വലയങ്ങള്‍ക്കെതിരായ വ്യാപകമായ പരിശോധനകളുടെ ഭാഗമായി വാരാണസിയിലെ സിഗ്ര മേഖലയിലെ രണ്ട് സ്പാ സെന്ററുകളില്‍ നിന്ന് പെണ്‍വാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവയില്‍ ഒന്നായി പ്രവര്‍ത്തിച്ച സ്പാ, ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്‍ത്താവ് അരുണ്‍ യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്‍ട്ട്മെന്റിലെ 112-ാം നമ്പര്‍ ഫ്ലാറ്റിലായിരുന്നു.
ഫ്ലാറ്റില്‍ നിന്നടക്കം ഒമ്പത് സ്ത്രീകളും നാല് പുരുഷന്മാരുമുള്പ്പെടെ ആറ് അംഗങ്ങളടങ്ങിയ പെണ്‍വാണിഭ സംഘത്തെയാണു പൊലീസ് പിടികൂടിയത്. സമീപ ജില്ലകളില്‍ നിന്നുള്ള യുവതികളാണ് കൂടുതലും. ഫ്ലാറ്റില്‍ നിന്ന് രജിസ്റ്ററുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള രേഖകളും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ രാത്രി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഒജിയും പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. സിഗ്രയ്ക്ക് പുറമേ, മഹ്മൂര്‍ഗഞ്ച്, ഭേലുപൂര്, കാന്റ് തുടങ്ങിയ പ്രദേശങ്ങളിലെ സ്പാ സെന്ററുകളിലും അന്വേഷണ സംഘം പരിശോധന നടത്തി.
സംഭവത്തെ തുടര്‍ന്ന് രംഗത്തിറങ്ങിയ ശാലിനി യാദവ്, ആരോപണങ്ങള്‍ നിഷേധിച്ച് തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് വ്യക്തമാക്കി. ഫ്ലാറ്റ് ഭര്‍ത്താവിന്റെ പേരിലാണെന്നും, രാഷ്ട്രീയ പകപോക്കലുകളാണ് തനിക്കെതിരെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ശാലിനി ആരോപിച്ചു.
2024 ഏപ്രില്‍ മുതല്‍ താന്‍ ഫ്ലാറ്റ് വാടകയ്ക്ക് നല്‍കിയതാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അരുണ്‍ യാദവ് വിശദീകരിച്ചു. നഗരത്തില്‍ തനിക്ക് ഒന്നിലധികം സ്വത്തുക്കള്‍ ഉണ്ടെന്നും, പതിവ് ബിസിനസിന്റെ ഭാഗമായി വാടകയ്ക്ക് നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala23 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

