Connect with us

Video Stories

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ ?

Published

on

ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പുരപ്പുറത്തുകയറി പ്രസംഗിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലങ്ങ് അധികാരമില്ലാത്തവര്‍ക്കു നേരെയുള്ള ബൂര്‍ഷ്വാവര്‍ഗത്തിന്റെ ഉപകരണമാണെന്ന് കാറല്‍മാര്‍ക്‌സ് പറയുന്നു. ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, പി.കെ വാസുദേവന്‍നായര്‍, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍വരെയെത്തി നില്‍ക്കുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പൂര്‍വകാല പട്ടിക. അവരിലൂടെയൊന്നും കേരളം കാണാത്ത രീതിയാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിനിപ്പോള്‍ പിണറായി വിജയനിലൂടെ അനുഭവപ്പെടുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് സി.പി.എമ്മും ബി. ജെ.പി-ആര്‍.എസ്.എസ് നേതാക്കളുമായി പിണറായി വിജയന്‍ നടത്താനിരുന്ന സമാധാനചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനും ചിത്രങ്ങളെടുക്കാനുമായെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഏറെ വേദനാജകം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ചര്‍ച്ചക്കുമുമ്പ് മാധ്യമ പ്രവര്‍ത്തകരെ ഹോട്ടലിലെ ഹാളില്‍കണ്ട പിണറായി ഇന്നോളം ഒരു മുഖ്യമന്ത്രിയോ മന്ത്രിയോ രാഷ്ട്രീയ നേതാവോ പോലും പറയാന്‍ അറയ്ക്കുന്ന വാചകമാണ് പുറത്തെടുത്തത്. ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് രോഷത്തോടെ ആക്രോശിക്കുന്ന പിണറായി വിജയന്റെ ഭാവവും സ്വരവും അതേ മാധ്യമ പ്രവര്‍ത്തകര്‍തന്നെ കാമറകളില്‍ ഒപ്പിയെടുത്തു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടുത്തുനില്‍ക്കെയാണ് പിണറായി മാധ്യമ പ്രവര്‍ത്തകരോട് ധാര്‍ഷ്ട്യപ്രകടനം നടത്തിയത്. മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ‘പറഞ്ഞിരുന്നു’ എന്നു കോടിയേരിതന്നെ പിണറായിയോട് പറയുന്നതും അതിന്, ‘എന്ത് പറഞ്ഞിരുന്നു’ എന്ന് പിണറായി തട്ടിക്കയറുന്നതും കോടിയേരി ജാള്യനാകുന്നതുമൊക്കെ ദൃശ്യങ്ങളില്‍ കാണാം, കേള്‍ക്കാം. മാധ്യമ പ്രവര്‍ത്തകരെ യോഗത്തിന് ക്ഷണിച്ചിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ന്യായം വിചിത്രമായിരിക്കുന്നു. മുഖ്യമന്ത്രിയുടേത് ഗ്രാമ ഭാഷയാണെന്നാണ് സി.പി.ഐ നേതാവ് കാനംരാജേന്ദ്രന്‍ പറയുന്നത്. ക്ഷണിച്ചിട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളെടുക്കാന്‍ പോകുന്നതെന്നത് ജനാധിപത്യരീതിയല്ലെന്നും ആ പ്രസ്താവനക്ക് സ്വേഛാധിപത്യത്തിന്റെ സംസ്‌കൃത ഭാഷയാണെന്നും ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവിടെ പ്രവേശനമില്ലെന്ന് ആരും മുന്‍കൂട്ടി അറിയിച്ചതുമില്ല. പിന്നീട് ഇക്കാര്യത്തില്‍ മിണ്ടാതിരുന്ന മുഖ്യമന്ത്രിയില്‍നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? അഥവാ ബി.ജെ.പിക്കാരും പിണറായിയും കൂടിയിരിക്കുന്ന ചിത്രം പുറത്തുവന്നാലെന്ത് കുഴപ്പമാണ് നാടിനുണ്ടാകുക? ഇതേ നാണയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചടിച്ചിരുന്നെങ്കിലോ.? ഇത്തരമൊരു നേതാവിനെങ്ങനെയാണ് അക്രമികളായ അണികളെ നിയന്ത്രിക്കാനാവുക?
യഥാര്‍ത്ഥത്തില്‍ എന്താണിതിന് പ്രചോദനവും പ്രകോപനവും? സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് തുടര്‍ച്ചയായി ഉണ്ടായ സംഘട്ടനങ്ങളും കല്ലേറും വാഹനങ്ങള്‍ തകര്‍ക്കലും ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധവുമെല്ലാം മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ മൂക്കിന്‍തുമ്പിലാണ് തുടര്‍ച്ചയായി നാലു ദിവസം അക്രമപ്പേക്കൂത്ത് അരങ്ങേറിയത്. ഞായറാഴ്ച മുഖ്യമന്ത്രിയെയും സംസ്ഥാനപൊലീസ് മേധാവിയെയും ഗവര്‍ണര്‍ നേരിട്ടുവിളിച്ചുവരുത്തി വിശദീകരണം തേടുകയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് പിണറായി വിജയനെ ഫോണില്‍ വിളിക്കുകയും ചെയ്തു. ഇവിടെയൊക്കെ പ്രതിരോധത്തിലായ പിണറായി ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് തന്റെ അസ്വസ്ഥത കരഞ്ഞുതീര്‍ക്കുകയായിരുന്നു എന്ന് കരുതുന്നതാവും യുക്തി. രാജാവ് നഗ്നനാണ് എന്നുപറയാന്‍ മന്ത്രിമാരോ പ്രജകളോ തയ്യാറായെന്നുവരില്ല. സത്യം പറയുന്ന കുട്ടിയുടെ സ്ഥാനമാണ് മാധ്യമങ്ങള്‍ക്ക് സമൂഹത്തിലുള്ളത്. ജനാധിപത്യത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലെ കണ്ണിയാണ് മാധ്യമങ്ങള്‍. അവരിലൂടെയാണ് ജനങ്ങളും സര്‍ക്കാരും സമൂഹത്തിലെ ഓരോ ചലനവും മനസ്സിലാക്കുന്നതും തദനുസൃതമായി നിലപാടുകളും പരിപാടികളും നടപടികളും സ്വീകരിക്കാന്‍ കഴിയുന്നതും. നിര്‍ഭാഗ്യവശാല്‍ ഡൊണാള്‍ഡ് ട്രംപ് മുതല്‍ പോള്‍പോട്ട് വരെയുള്ള അധികാരികളൊന്നും ഇതൊന്നും വകവെച്ചുകൊടുക്കുന്നില്ല. പകരം കൃത്യനിര്‍വഹണത്തിനിടെ പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ അവഹേളനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ വിധേയരാകുന്നു. പൊതുസേവനത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന ജോലിയെ മാനിച്ചില്ലെങ്കിലും ഭത്‌സിക്കാതിരിക്കുക എന്ന സാമാന്യനീതിയെങ്കിലും മുഖ്യമന്ത്രിയില്‍നിന്ന് ജനം പ്രതീക്ഷിക്കുന്ന ഒന്നാണ്. ഇതൊക്കെ അറിയാത്തയാളാണോ പിണറായിവിജയന്‍. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് നാഴികക്ക് നാല്‍പതുവട്ടം സംഘ്പരിവാര്‍ ഫാസിസത്തെക്കുറിച്ച് പെരുമ്പറ കൊട്ടുന്നത്.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍തന്നെ തന്റെ പിറന്നാളാഘോഷത്തിന്റെ ലഡുവുമായി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട പിണറായി പഴയ വൈരാഗ്യമെല്ലാം അടക്കിവെച്ചെന്ന പ്രതീതിയാണ് അന്നുണ്ടാക്കിയത്. എന്നാല്‍ ആഴ്ചയിലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനം വേണ്ടെന്നുവെച്ചതും മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് വെളിപ്പെടുത്താനാവില്ലെന്ന് അറിയിച്ചതും കാര്യങ്ങള്‍ ആശങ്കപ്പെട്ടതുപോലെതന്നെ എന്നുവന്നു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ തല്ലാനും തല്ലുകൊള്ളാനുമായി ഹൈക്കോടതിയിലേക്ക് പോകേണ്ടെന്ന വിചിത്രമായ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. സംസ്ഥാന സെക്രട്ടറിയായിരിക്കെ മാധ്യമ പ്രവര്‍ത്തകരെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ച് ആക്ഷേപിച്ചതും ഇതേ വിജയനായിരുന്നു. ഭരണത്തിലേറിയതു മുതല്‍ പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് വലിയ പ്രതിരോധത്തിലാണ് മുഖ്യമന്ത്രി. മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്നതും തൃശൂര്‍ നെഹ്‌റു കോളജില്‍ പാര്‍ട്ടിക്കാരനായ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ദുരൂഹമരണവും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ യു.എ.പി.എ ചുമത്തി പൊലീസ് തുറുങ്കിലടച്ചതുമെല്ലാം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായാണ് സ്വാഭാവികമായും വിലയിരുത്തപ്പെട്ടത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലും നിയമസഭയിലും വരെ പിണറായിക്ക് തന്റെ പിഴവ് പരസ്യമായി സമ്മതിക്കേണ്ടിവന്നു. ഇടക്കാലത്ത് തന്റെ വലംകൈയായിരുന്ന കണ്ണൂര്‍ ലോബിയിലെ പ്രമുഖനായ ഇ.പി ജയരാജന് ബന്ധു നിയമനക്കേസില്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചുപോകേണ്ടിയുംവന്നു. കോടിയേരിയാകട്ടെ പല ഘട്ടത്തിലും മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചില്ല എന്ന വിലയിരുത്തലുമുണ്ടായി. അധികാരി അമാനുഷനൊന്നുമല്ല. ഈര്‍ഷ്യയും അസ്‌ക്യതയും സ്വാഭാവികം. എന്നാല്‍ ഭരമേല്‍പിക്കപ്പെട്ട അധികാരത്തിന്റെ വജ്രായുധം വിവേകപൂര്‍വം വിനിയോഗിക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യവും പൗരസ്വാതന്ത്ര്യവുമൊക്കെ പരിപൂര്‍ണമായി ജനത്തിന് വേദ്യമാകുക. അതല്ലെങ്കില്‍ അതീ നാടിനുതന്നെ ദുരന്തമാകും.

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending