Connect with us

Video Stories

സ്റ്റേഡിയങ്ങള്‍ മുഖം മിനുക്കി; ലോകോത്തര നിലവാരത്തില്‍

Published

on

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

‘സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശന ഹാളിലെത്തിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബി പോലെയേ തോന്നൂ’. അണ്ടര്‍-17 ലോകകപ്പിന്റെ ഫൈനല്‍ വേദിയായ കൊല്‍ക്കത്തയിലെ സാള്‍ട്ടലേക്ക് സ്റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സന്ദര്‍ശിച്ചപ്പോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞ വാക്കുകളാണിത്.
ചരിത്രത്തിലാദ്യമായി ഇന്ത്യ ഒരു ഫിഫ ലോകകപ്പിന് ആതിഥ്യമൊരുക്കുമ്പോള്‍ ലോകോത്തര നിലവാരത്തില്‍ മുഖം മിനുക്കി കഴിഞ്ഞു ആറു വേദികളും. ഫിഫയുടെ നിര്‍ദ്ദേശ പ്രകാരം കോടികള്‍ മുടക്കിയായിരുന്നു എല്ലാ സ്റ്റേഡിയങ്ങളുടെയും നവീകരണം. കൊച്ചി ഒഴികെയുള്ള എല്ലാ വേദികളും പൂര്‍ണ സജ്ജമാക്കി പ്രാദേശിക സംഘാടകര്‍ ഫിഫക്ക് കൈമാറി കഴിഞ്ഞു. അവിശ്വസീനയമാണെന്ന് തോന്നിക്കും വിധമാണ് സ്റ്റേഡിയങ്ങളുടെ പുതിയ രൂപം. ഇന്നേവരെ കാണാത്ത സൗകര്യങ്ങളാണ് നിരവധി ഫുട്‌ബോള്‍-ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്. സ്റ്റേഡിയത്തിലെ പൊട്ടിപൊളിഞ്ഞ കസേരകളെല്ലാം മാറ്റി എല്ലായിടത്തും ബക്കറ്റ് സീറ്റുകള്‍ സ്ഥാപിച്ചു. കാണികള്‍ ഇനി സിമന്റ് തറയില്‍ ഇരുന്ന് കളി കാണേണ്ടെന്ന് ചുരുക്കം. ടോയ്‌ലെറ്റുകളെല്ലാം നവീകരിച്ചു. ഗാലറിയിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനുമുള്ള സംവിധാനങ്ങളും പുതുക്കി. ഇതാദ്യമായി സ്റ്റേഡിയത്തില്‍ അത്യാധുനിക നിലവാരത്തില്‍ അഗ്നി ശമന സംവിധാനവും ഒരുക്കി. കളിക്കാര്‍ക്കും റഫറിമാര്‍ക്കും രണ്ടു വീതം ഡ്രസ് റൂമുകളാണുള്ളത്. ഇതിനെല്ലാം പുറമേ ഫിഫ നിലവാരത്തിലുള്ള മൂന്നു ഫുട്‌ബോള്‍ ഗ്രൗണ്ടുകളും (പരിശീലനത്തിനായി ഉപയോഗിക്കുന്നവ) ലോകകപ്പിലൂടെ കൊച്ചിക്ക് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിന് രാജ്യത്തെ ഏറ്റവും മനോഹരമായ സ്റ്റേഡിയമെന്ന വിശേഷണവും നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തമായി. പുതിയ ബക്കറ്റ് സീറ്റുകള്‍, ഫയര്‍ ആന്റ് സേഫ്റ്റി നവീകരണം, സിസിടിവി സിസ്റ്റം, പ്ലയര്‍ ഏരിയകളുടേതടക്കമുള്ള നവീകരണം എന്നിവക്കെല്ലാം പുറമെ സ്റ്റേഡിയത്തിനകത്ത് തന്നെ നാലു പരിശീലന ഗ്രൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. മെക്‌സിക്കോ, ചിലി, ഇംഗ്ലണ്ട്, ഇറാഖ് ടീമുകളുടെ ഗ്രൂപ്പ് മത്സരങ്ങളാണ് സാള്‍ട്ട്‌ലേക്കില്‍ നടക്കുന്നത്.
ഗോവ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രണ്ടു വീതം പുതിയ ടീം ഡ്രസിങ് റൂമുകളും റഫറി ഡ്രസ് റൂമുകളുമാണ് സ്ഥാപിച്ചത്. പ്രസ് കോണ്‍ഫറന്‍സ് റൂം നവീകരിച്ചു. ആളുകളെ ഒഴിപ്പിക്കാനും പുതിയ കവാടങ്ങള്‍ സ്ഥാപിച്ചു. രണ്ടു ഫഌഡ്‌ലിറ്റ് ടവറുകളാണ് പുതുതായി സ്ഥാപിച്ചത്. ഇറാനും ജര്‍മ്മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ക്കാണ് ഗോവ ആതിഥ്യം വഹിക്കുന്നത്. ഫ്രാന്‍സ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ മത്സരങ്ങള്‍ നടക്കുന്ന ഗുവാഹത്തി ഇന്ദിരഗാന്ധി സ്റ്റേഡിയത്തില്‍ 23,000 ബക്കറ്റ് സീറ്റുകളാണ് കാണികള്‍ക്ക് വേണ്ടി പുതുതായി സ്ഥാപിച്ചത്.ഫഌഡ്‌ലൈറ്റ് സൗകര്യത്തോടെ നാലു പരിശീലന ഗ്രൗണ്ടുകളാണ് ലോകകപ്പിനായി ഗുവാഹത്തിയില്‍ മിനുക്കിയെടുത്തത്. അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കിയ പരിശീലന ഗ്രൗണ്ടുകളില്‍ ഡ്രസിങ് റൂമും ഒരുക്കിയിട്ടുണ്ട്. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മാലി, തുര്‍ക്കി ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബി മത്സരങ്ങളാണ് നടക്കുന്നത്. ലോകകപ്പിനായി ഏറ്റവും ആദ്യം തയ്യാറെടുത്ത വേദിയില്‍ കാണികള്‍ക്കുള്ള സൗകര്യങ്ങളെല്ലാം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന മത്സരവും ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളും നടക്കുന്ന ന്യൂഡല്‍ഹി നെഹ്‌റു സ്റ്റേഡിയത്തില്‍ എല്ലാ സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. ടീമുകള്‍ക്കായി പുതിയ മൂന്ന് ഡ്രസ് റൂമുകളാണ് ഇവിടെയുണ്ടാവുക. മീഡിയ ട്രിബ്യൂണും നവീകരിച്ചു. ലൈറ്റിങിലുണ്ടായിരുന്ന അപാകതകള്‍ പൂര്‍ണമായും പരിഹരിച്ചിട്ടുണ്ട്. കളി കാണാനെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കി കഴിഞ്ഞു.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending