Connect with us

Video Stories

മോദിയുടെ അച്ഛാദിന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കോ

Published

on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി പതിന്മടങ്ങ് വര്‍ധിച്ചതായ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ മോദിയുടെ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനും മുന്‍ ഗുജറാത്ത് മന്ത്രിയുമായ അമിത്ഷായുടെ മകന്‍ ഉടമസ്ഥനായ വ്യവസായ സ്ഥാപനത്തിന്റെ വിറ്റുവരവും ലാഭവും വന്‍തോതില്‍ വര്‍ധിച്ചതായി അന്വേഷണാത്മക വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാപനമായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളനുസരിച്ച് പതിനാറായിരം ഇരട്ടിയാണ് അമിത്ഷായുടെ മകന്റെ കമ്പനിക്ക് ലാഭം വര്‍ധിച്ചിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അതിനുമുമ്പുള്ള കാലത്ത് നഷ്ടത്തിലായിരുന്ന സ്ഥാപനം പൊടുന്നനെ കുത്തനെയുള്ള കയറ്റത്തിലേക്ക് കുതിച്ചിരിക്കുന്നതെന്നാണ് വയര്‍ ഡോട്ട് ഇന്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുംനാളുകളില്‍ കോളിളക്കം സൃഷ്ടിക്കുന്നതായിരിക്കും ഇതെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന പ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഒറ്റവര്‍ഷം കൊണ്ടാണ് അമിത്ഷായുടെ പുത്രന്‍ ജയ് ഷായുടെ കമ്പനി അമ്പതിനായിരത്തില്‍ നിന്ന് എണ്‍പതു കോടി രൂപയിലേക്ക് വിറ്റുവരവ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2013 മാര്‍ച്ചിലും 2014 മാര്‍ച്ചിലും, അതായത് മോദി ഭരണകൂടം അധികാരത്തില്‍ വരുന്നതിന് മുമ്പ് യഥാക്രമം സര്‍ക്കാര്‍ രേഖകളില്‍ 6230, 1724 രൂപയുടെ നഷ്ടമാണ് കാണിച്ചിരുന്നതെങ്കില്‍ 2014-15ല്‍ 18728 രൂപയുടെ ലാഭവും 2015-16ല്‍ 80.5 കോടിയുടെ ലാഭവുമാണ് ഉണ്ടാക്കിയതെന്നാണ് രേഖകള്‍ തന്നെ പുറത്തുവിടുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നാണ് ഷാസ് ടെമ്പിള്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിനെ രേഖകളില്‍ കാണിച്ചിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉദ്യോഗസ്ഥനും രാജ്യസഭാ എം.പിയുമായ പരിമള്‍ നാഥ്വാനിയുടെ ബന്ധുവായ രാജേഷ് ഖണ്ഡ്വാലയുടെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്ന് 15.78 കോടി രൂപ വായ്പയെടുത്തുവെന്ന് കാണിച്ചിരിക്കുന്ന അതേ സമയത്തുതന്നെ ഇത്രയധികം ലാഭം കമ്പനിക്കുണ്ടായത് തീര്‍ച്ചയായും സര്‍ക്കാരിലെയും അതിന് ചുക്കാന്‍ പിടിക്കുന്നവരിലെയും കമ്പനിയുടെ ആളുകള്‍ക്കുള്ള അവിഹിത ബന്ധമാണ് വ്യക്തമാക്കിയിരിക്കുന്നത്. 2004ലാണ് ജയ്ഷായും കുടുംബ സുഹൃത്ത് ജിതേന്ദ്രഷായും ഡയറക്ടര്‍മാരായി കമ്പനി തുടങ്ങിയത്. 2016 ഒക്ടോബറില്‍ കമ്പനി പൊടുന്നനെ നിര്‍ത്തിവെച്ചതായാണ് രേഖകളില്‍ കാണുന്നത്. 1.4 കോടി നഷ്ടമുണ്ടായെന്നാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പൂട്ടലിന് കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തിലൊന്നും പരസ്യമായോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനത്തിന്റെ ചോദ്യങ്ങളോടോ പ്രതികരിക്കാന്‍ അജയ് ഷായോ അമിത്ഷായോ തയ്യാറായിട്ടില്ല.
അമിത്ഷാ ബി.ജെ.പി അധ്യക്ഷനായി ചുമതലയേല്‍ക്കുകയും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനുമായ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും ചെയ്തതിനുശേഷമുള്ള കാലത്തെ ഈ വരുമാന വ്യതിയാനം തീര്‍ച്ചയായും സംശയിക്കപ്പെടുക തന്നെ ചെയ്യും. സ്വദേശി മുദ്രാവാക്യവും അഴിമതി വിരുദ്ധതയും പറയുന്ന ബി.ജെ.പിയും സംഘ്പരിവാറും പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും ആണെന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവന്നതിലൂടെ വ്യക്തമാകുന്നത്. കേന്ദ്രഭരണത്തിന്റെ മൂന്നാം വാര്‍ഷികാഘോഷത്തില്‍ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ കൊട്ടിഘോഷിച്ചത് സര്‍ക്കാരിനെ അഴിമതി തൊട്ടുതീണ്ടിയിട്ടില്ലെന്ന ഗീര്‍വാണം മുഴക്കലായിരുന്നു. എന്നാലിതാ സര്‍ക്കാരില്‍ നേരിട്ടല്ലെങ്കിലും സര്‍ക്കാരിലെ ചിലരുടെ ഒത്താശയോടെയാണ് ഇത്രയും വലിയ കുംഭകോണം നടന്നിരിക്കുന്നതെന്ന് വേണം തിരിച്ചറിയാന്‍.
രാജ്യത്താകമാനം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് റെയ്ഡുകള്‍ നടത്തി പീഡിപ്പിക്കുകയും ജനങ്ങളുടെ മുന്നില്‍ നേതാക്കളുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്ന ബി.ജെ.പി ഭരണകൂടത്തിനും പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ ചെറുവിരലനക്കാന്‍ അഴിമതി വിരുദ്ധര്‍ക്ക് ധൈര്യമുണ്ടോ എന്നാണ് ജനം ചേദിക്കുന്നത് . സി.ബി.ഐ അന്വേഷണം നടത്തുമോ എന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍സിബല്‍ നടത്തിയ വെല്ലുവിളി ഏറ്റെടുക്കുകയാണ് മോദി ചെയ്യേണ്ടത്. ആര്‍.ജെ.ഡി നേതാവും മുന്‍ റെയില്‍വെ മന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരെ സി.ബി.ഐ കേസെടുത്തതിനെതുടര്‍ന്ന് അദ്ദേഹത്തെ ഈ പ്രായത്തിലും സി.ബി.ഐ കാര്യാലയങ്ങളിലേക്ക് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും തുടരുന്നതിനിടെയാണ് അമിത്ഷാ പുത്രന്റെ ഈ കുംഭകോണം. ഒരു വായ്പയെടുത്തതിന്റെ പേരില്‍ രാജ്യത്തെ വന്‍കിട മാധ്യമ സ്ഥാപനമായ ന്യൂഡല്‍ഹി ടി.വിയുടെ സ്ഥാപകനും മികച്ച മാധ്യമ പ്രവര്‍ത്തകനുമായ പ്രണോയ് റോയിയെ റെയ്ഡ് ചെയ്ത് ഭീഷണിപ്പെടുത്തിയ സര്‍ക്കാരാണിതെന്നുകൂടി ഓര്‍ക്കണം. ജയ്ഷാ വാങ്ങിയ കോടികളുടെ വായ്പ നല്‍കിയ സ്ഥാപനം ഇന്ന് രേഖകളില്‍ പോലും പ്രവര്‍ത്തിക്കുന്നില്ല.
രാജ്യവും ജനങ്ങളും കൊടിയ പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നോട്ടു നിരോധനം മൂലം ജനങ്ങള്‍ക്കാകെ നേട്ടമുണ്ടായെന്നാണ് തുടര്‍ച്ചയായി പ്രധാനമന്ത്രി വീമ്പിളക്കിവരുന്നത്. രാഹുല്‍ഗാന്ധി പരിഹസിച്ചതുപോലെ ഇപ്പോഴെങ്കിലും നോട്ടു റദ്ദാക്കലിന്റെ ഗുണഭോക്താവിനെ കണ്ടെത്താനായല്ലോ. കഴിഞ്ഞ ദിവസമാണ് രാജ്യാന്തര സാമ്പത്തിക മാധ്യമമായ ഫോബ്‌സ് മാസിക ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ സഹിതം വിവരം പുറത്തുവിട്ടത്. മോദിയുടെ ഗുജറാത്തിലെ അതിസമ്പന്നരായ മുകേഷ് അംബാനിയും ഹിന്ദുജയും അസിം പ്രേജിയും അദാനിയുമൊക്കെയാണ് ആദ്യ പത്ത് അതിസമ്പന്നരില്‍ മുമ്പരെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവരുടെയൊക്കെ ലാഭവും ആസ്തിയും വന്‍തോതില്‍ വര്‍ധിക്കാനിടയായതിലും അവരുടെ അടുത്തയാളായ നരേന്ദ്രമോദിക്കും അമിത്ഷാക്കുമുള്ള പരോക്ഷ പങ്ക് എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മായുന്നതാവില്ല. കേന്ദ്ര ഭരണകക്ഷിയുടെ കേരളത്തിലെ നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ കൈപ്പറ്റി മെഡിക്കല്‍ കോളജിന് അനുമതി വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചതും പിടികൂടപ്പെട്ടപ്പോള്‍ തടിയൂരിയതും നാം കണ്ടതാണ്. ഗുജറാത്തില്‍ തന്നെ ടെലികോം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ പങ്ക് ആരോപണവിധേയമായിട്ടുള്ളതാണ്. വസ്തുതകള്‍ സൂര്യപ്രഭ പോലെ പുറത്തിരിക്കവെ നൂറുകോടി നഷ്ടപരിഹാരമെന്ന ഭീഷണിയെ വെറും രാഷ്ട്രീയ പോരാട്ടമായേ കാണാന്‍ കഴിയൂ. മോദിയും ബി.ജെ.പിയും ജനങ്ങള്‍ക്ക് നല്‍കിയ അച്ഛാദിന്‍ അഥവാ നല്ലദിനങ്ങള്‍ ആര്‍ക്കാണ് യഥാര്‍ഥത്തില്‍ ലഭിച്ചിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സോണിയയുടെ മരുമകന്റെ ബിസിനസുമായി ബന്ധപ്പെട്ട് കോളിളക്കമുയര്‍ത്തിയ ബി.ജെ.പിക്ക് ഇപ്പോള്‍ മുണ്ടുമുറുക്കിയുടുത്തിരിക്കുന്ന ജനങ്ങളോട് എന്താണ് പറയാനുള്ളതെന്നറിഞ്ഞാല്‍ കൊള്ളാം.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending