Video Stories
കുത്തഴിഞ്ഞു വീഴുന്ന പുരോഗമന നാട്യങ്ങള്‍
ഇന്നേക്ക് അഞ്ചുമാസം തികയുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിലെ ഒരു മന്ത്രിക്ക് ബന്ധു നിയമനത്തിന്റെ പേരില്‍ രാജിവെച്ചൊഴിയേണ്ടിവന്നുവെങ്കില്‍, ആദിവാസികളെ ആക്ഷേപിച്ചു പ്രസംഗിച്ചതിന് മറ്റൊരാള്‍ കടുത്ത ആരോപണം നേരിടുകയാണ്. കേരള സാംസ്‌കാരിക, പട്ടികജാതി-വര്‍ഗക്ഷേമ-നിയമ വകുപ്പു മന്ത്രിയാണ് ആരോപണ മധ്യത്തില്‍. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലെ അത്യപൂര്‍വമായ ദലിത് പ്രതിനിധി കൂടിയായ എ.കെ ബാലന്‍ നിയമസഭയില്‍ കഴിഞ്ഞ പത്തൊമ്പതിനാണ് ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് ‘എണ്ണ’മെന്നും ‘ഗര്‍ഭ’മെന്നും മറ്റും പറഞ്ഞ് ആക്ഷേപിച്ചത്.
മണ്ണാര്‍ക്കാട്ടെ മുസ്‌ലിം ലീഗ് എം.എല്‍.എ അഡ്വ. എന്‍. ശംസുദ്ദീന്റെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു നാലു തവണ എം.എല്‍.എയും ഒരു തവണ എം.പിയുമായ ബാലന്റെ ഭാഗത്തുനിന്ന് വിമര്‍ശനവിധേയമായ പരാമര്‍ശമുണ്ടായത്. മുന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനും തന്റെ ഭാഗം ന്യായീകരിക്കുന്നതിനുമായിരുന്നു ബാലന്റെ പരാമര്‍ശങ്ങള്‍. പ്രസംഗം കേട്ട് മന്ത്രിമാരും ഭരണകക്ഷി അംഗങ്ങളും കുലുങ്ങിച്ചിരിക്കുന്നതും പ്രതിപക്ഷം എഴുന്നേറ്റ് പ്രതിഷേധിക്കുന്നതും സ്പീക്കര്‍ ഇടപെട്ട് ശാന്തമാക്കുന്നതും നിയമസഭയുടെ വീഡിയോയിലും രേഖയിലുമുണ്ട്.
സംഭവം കഴിഞ്ഞ് രണ്ടാം ദിവസമാണ് പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങള്‍ വിഷയം ഏറ്റുപിടിച്ചത്. പ്രതിപക്ഷം കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി. നോട്ടീസ് സംബന്ധിച്ച് സ്പീക്കര്‍ പരിശോധിച്ച് തെറ്റ് ചൂണ്ടിക്കാണിക്കട്ടെ എന്ന നിലപാടാണ് ബാലന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. രാജിവെച്ച മന്ത്രി ഇ.പി ജയരാജന്റെ കാര്യത്തിലെന്നപോലെ പ്രകടമായിരിക്കുന്ന തെറ്റ് തിരുത്താനോ മാപ്പുപറയാനോ ബാലനും ഒരുക്കമല്ലെന്നര്‍ത്ഥം. കേരളത്തിന്റെ സാംസ്‌കാരിക വകുപ്പുമന്ത്രിയാണ് സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ കിടക്കുന്നവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞതെന്ന് കേള്‍ക്കുന്നതുതന്നെ മലയാളിക്ക് അപമാനകരമാണ്. ആദിവാസികളെയും പിന്നാക്ക ജനതയെയും സംബന്ധിച്ചുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെയും ഉത്തരവാദപ്പെട്ട സി.പി.എം നേതാവിന്റെയും സമീപനമെന്തെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്
പോഷകാഹാരക്കുറവുകൊണ്ട് ആദിവാസികള്‍ സംസ്ഥാനത്ത് പ്രത്യേകിച്ചും പാലക്കാട്ടെ അട്ടപ്പാടി മേഖലയില്‍ മരണപ്പെടുന്നത് പുതിയ കാര്യമല്ല. ഇതിനെതിരെ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ഞൂറ് കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പാക്കേജാണ് പ്രഖ്യാപിച്ചു നടപ്പാക്കിയത്. കേരളത്തിലാകെ ശിശുമരണനിരക്ക് (ആയിരത്തില്‍) 12 ഉള്ളപ്പോള്‍ അട്ടപ്പാടിയിലത് 66 ആണ്. ഇന്ത്യയിലിത് 44 ആണെന്ന് ഓര്‍ക്കുക. ഏറെക്കാലമായുള്ള ഈ ദു:സ്ഥിതിക്ക് ഇടതുപക്ഷ സര്‍ക്കാരും ഉത്തരവാദിയാണെന്ന് പറഞ്ഞത് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഇടതുപക്ഷ അനുഭാവി കൂടിയായ ഡോ. ബി. ഇഖ്ബാല്‍ ആണ്.
ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മതിയായ പോഷകാഹാരം ലഭിക്കുന്നില്ലെന്നത് കണക്കിലെടുത്ത് അതിനായി അട്ടപ്പാടിയിലെ 192 ഊരുകളിലും സാമൂഹിക അടുക്കളകള്‍ തുറക്കാനും അവരുടെ പരമ്പരാഗത കൃഷി രീതികള്‍ വീണ്ടെടുക്കാനും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ആസ്പത്രികളുടെ സൗകര്യം വര്‍ധിപ്പിക്കാനും മറ്റുമുള്ള പദ്ധതികളാണ് യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഇതിനായി പ്രത്യേക ഓഫീസറെ നിയോഗിക്കുകയുമുണ്ടായി. അങ്ങനെ ആദിവാസി കുഞ്ഞുങ്ങളുടെ മരണം ഇല്ലാതായപ്പോഴാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലു മാസങ്ങള്‍ക്കകം നാല് ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കുഞ്ഞുങ്ങളുടെ ഗര്‍ഭത്തിനുത്തരവാദി താനല്ലെന്നും പ്രതിപക്ഷത്തിന്റെ ഭരണ കാലത്താണ് ഗര്‍ഭമുണ്ടായതെന്നുമായിരുന്നു മന്ത്രി ബാലന്റെ പരാമര്‍ശം. കഴിഞ്ഞ വര്‍ഷം പാലക്കാട് എം.പി എം.ബി രാജേഷ് അട്ടപ്പാടിയില്‍ നിരാഹാരം കിടന്നിട്ടും ഇപ്പോള്‍ ഇതേക്കുറിച്ച് മൗനമാണ്. ആദിവാസി ഭൂമി പ്രശ്‌നങ്ങളായ മുത്തങ്ങയും ചെങ്ങറയും അരിപ്പയും പരിഹരിക്കാന്‍ ഇടതു സര്‍ക്കാരുകള്‍ക്കായതുമില്ല.
ആദിവാസികളുടെ ക്ഷേമത്തിന് ഇടതുപക്ഷ സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ തെളിവാണ് അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി വസിക്കുന്ന മുപ്പതിനായിരത്തോളം വരുന്ന ആദിവാസികളുടെ ജീവിത നിലവാരം ഇന്നും അതേപടി തുടരുന്നത്. സി.പി.എമ്മിനേക്കാള്‍ സി.പി.ഐക്കാണ് ഇവിടെ അല്‍പമെങ്കിലും സ്വാധീനമുള്ളത്. ഈ ദുരവസ്ഥ മുതലെടുക്കുന്നതിന് അടുത്തിടെ മാവോയിസ്റ്റുകളും ഇവിടം താവളമാക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആദിവാസികളുടെയും പിന്നാക്കക്കാരുടെയും കാര്യത്തില്‍ തങ്ങളാണ് മുന്നിലെന്ന് സ്ഥാപിക്കാന്‍ സി. പി.എം എന്നും ആവേശം കാട്ടാറുണ്ട്.
എന്നാല്‍ വോട്ടിനപ്പുറം ഇതിലൊന്നും ആത്മാര്‍ഥമായ താല്‍പര്യമില്ലെന്ന് പലപ്പോഴും ആ പാര്‍ട്ടി തെളിയിച്ചിട്ടുള്ളതാണ്. സി.പി.എമ്മിന്റെ പി.ബിയില്‍ എണ്‍പത് കൊല്ലമായിട്ടും ഒരൊറ്റ ദലിതന്‍ പോലുമില്ല. കണ്ണൂരില്‍ ദലിത് യുവതികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തി പിഞ്ചുകുഞ്ഞുള്‍പ്പെടെ ജയിലിട്ടതും അടുത്തിടെ ദലിത് യുവാക്കളെ പൊലീസിനെകൊണ്ട് ക്രൂരമായി മര്‍ദിച്ചതും നാം അറിഞ്ഞതാണ്. സംഘ്പരിവാറിന്റെ ദലിത് വേട്ടക്കെതിരെ പ്രചണ്ഡപ്രചാരണം നടത്തുമ്പോഴും തങ്ങളുടെ ഭരണത്തിന്‍ കീഴിലും ദലിതര്‍ക്ക് രക്ഷയില്ലെന്ന് നാള്‍ക്കുനാള്‍ തെളിയിക്കുന്നതാണ് മന്ത്രിയുടേതടക്കമുള്ള മേല്‍നിലപാടുകള്‍.
ആടും കോഴിയും കൈക്കോട്ടും വെച്ചുനീട്ടി പാര്‍ട്ടി പ്രകടനത്തിനും സമ്മേളനത്തിനും അധികാരലബ്ധിക്കുംവേണ്ടി ആളെക്കൂട്ടാനേ സി.പി.എം എന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് ദലിതുകളെയും ആദിവാസികളെയും ആവശ്യമുള്ളൂ. ആദിവാസി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഉന്നമനം പറയുന്ന കേന്ദ്ര ഭരണക്കാര്‍ സവര്‍ണ താല്‍പര്യ സംരക്ഷണത്തിനപ്പുറം ഒന്നും ചെയ്യാനില്ലെന്ന് തെളിയിച്ചുകഴിഞ്ഞതാണ്. ഇതിന്റെ ചുവടുപിടിക്കുകയാണോ സി.പി.എമ്മും കേരളത്തിന്റെ പട്ടികജാതി-വര്‍ഗവകുപ്പുമന്ത്രിയുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗുജറാത്തില്‍ ദലിത് ചരിത്രമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ജിഗ്നേഷ് മേവാനിയെപോലുള്ളവര്‍ സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ജാതിയും മതവും ഇല്ലാതാക്കി തൊഴിലാളി- മുതലാളി വര്‍ഗത്തിലധിഷ്ഠിതമായ സാമൂഹിക-സാമ്പത്തിക ക്രമമാണ് കമ്യൂണിസ്റ്റുകള്‍ ലക്ഷ്യം വെക്കുന്നത്.
ഇന്ത്യയില്‍ ജാതീയതയുടെ അടിവേരുകള്‍ എത്രയോ ആഴത്തിലാണെന്ന ്തിരിച്ചറിഞ്ഞ് അതിനെ അടിസ്ഥാനമാക്കിയുള്ള നയസമീപനങ്ങളാണ് അഭികാമ്യമെന്ന് പല സാമൂഹിക വിശാരദന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നൂറ്റാണ്ടുകളായി ബ്രാഹ്മണ്യത്തിന്റെയും ആര്യന്മാരുടെയും നുകങ്ങളില്‍ പിടയേണ്ടിവരുന്ന ദലിത്-ആദിവാസി -പിന്നാക്ക സമുദായങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ തങ്ങള്‍ക്കാവില്ലെന്നും മനസ്സില്‍ അടിഞ്ഞുകിടക്കുന്ന ബ്രാഹ്മണ്യമാണ് തങ്ങളെ ഇന്നും നയിക്കുന്നതെന്നും തുറന്നുപ്രഖ്യാപിക്കുകയുമാണ് മന്ത്രി ബാലനും അതിന് ചൂട്ടുപിടിക്കുന്ന സി.പി.എമ്മും ഇപ്പോള്‍ ചെയ്തിട്ടുള്ളത്. അത്താഴപ്പട്ടിണിക്കാരായ ആദിവാസികളുടെ കൂരയില്‍ ചെന്ന് ഒരുനേരം ചാനല്‍ കാമറകള്‍ക്കുമുന്നില്‍ ഓണസദ്യ ഒരുമിച്ചുണ്ടതുകൊണ്ടു സാക്ഷാല്‍കരിക്കാനാവില്ല ശാസ്ത്രീയ രീതിയിലുള്ള ആദിവാസി ക്ഷേമവും തൊഴിലാളി വര്‍ഗ സര്‍വാധിപത്യവും.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala1 hour ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala3 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india2 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി