Connect with us

Views

താജ്മഹലും വിഭാഗീയ രാഷ്ട്രീയക്കാരുടെ ലക്ഷ്യവും

Published

on

സോഷ്യല്‍ ഓഡിറ്റ്
ഡോ. രാംപുനിയാനി

പ്രകൃതി സൗന്ദര്യത്തിനു പുറമെ ഇന്ത്യക്കു സമ്മാനിക്കപ്പെട്ട മനുഷ്യനിര്‍മ്മിത അത്ഭുതമാണ് താജ് മഹല്‍. ഇന്ത്യക്കാരെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ആകര്‍ഷിക്കുന്നതാണിത്. തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്റെ ഓര്‍മ്മക്കായി ഷാജഹാന്‍ ചക്രവര്‍ത്തിയാണിത് പണിതത്. ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതും യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയതുമാണ്. കാലത്തിന്റെ പൂങ്കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളിയാണ് താജ്മഹലെന്നാണ് രവീന്ദ്രനാഥ ടാഗോര്‍ വൈകാരികമായി വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന താജ്മഹല്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ടൂറിസ്റ്റ് കേന്ദ്രമാണെന്നതില്‍ തര്‍ക്കമില്ല.

എന്നാല്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിനെ സംബന്ധിച്ച് ഇതൊന്നും ആശങ്കയുളവാക്കുന്ന കാര്യമല്ല. അധികാരത്തില്‍ ആറ് മാസം പൂര്‍ത്തിയാകുന്ന സര്‍ക്കാര്‍ ഇയ്യിടെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ‘ഉത്തര്‍പ്രദേശ് പര്യടന്‍ അപാര്‍ സംഭാവനായേന്‍'(ഉത്തര്‍ പ്രദേശ് ടൂറിസം: അനന്ത സാധ്യതകള്‍) എന്ന പേരില്‍ ബ്രോഷര്‍ പുറത്തിറക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു ഈ ലഘുലേഖ.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്‌നാഥ് പീഠത്തിന്റെതുള്‍പെടെ സംസ്ഥാനത്തെ മറ്റ് നിരവധി സ്ഥലങ്ങളെയും ടൂറിസത്തിന് സാധ്യതയുള്ള മത കേന്ദ്രങ്ങളെ വരെ വിശദീകരിക്കുമ്പോഴാണ് താജ്മഹലിനെ ഒഴിവാക്കിയത്. ഏറ്റവും പ്രശസ്തമായ ടൂറിസം കേന്ദ്രമായ താജ്മഹലിനെ ഒഴിവാക്കുന്നതെന്തിനാണ് എന്നതാണ് ചോദ്യം.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് യോഗി തറപ്പിച്ച് പറഞ്ഞിരുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന മറ്റു രാജ്യത്തെ ഉന്നത വ്യക്തിത്വങ്ങള്‍ക്ക് താജ്മഹലിന്റെ മാതൃക സമ്മാനിക്കുന്നത് നിര്‍ത്തലാക്കണമെന്നും പകരം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിരൂപമായ ഗീതയോ രാമായണമോ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താജിന്റെ കാര്യത്തില്‍ യോഗിയുടെ വര്‍ഗീയ ചായ്‌വും ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ നീക്കവും വളരെ വ്യക്തമാണ്. താജ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗംതന്നെയാണെന്നും എന്നാല്‍ പ്രോത്സാഹനം ആവശ്യമുള്ള കേന്ദ്രങ്ങള്‍ മാത്രമേ ലഘുലേഖയില്‍ പരാമര്‍ശിച്ചിട്ടുള്ളുവെന്നുമാണ് വിഷയം മാധ്യമങ്ങളിലൂടെ വിമര്‍ശനവിധേയമായപ്പോള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ വ്യക്തമാക്കിയത്. താജിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആഗ്രയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള പദ്ധതിയും പരിഗണനയിലാണെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി.

പിന്നീട് ബി.ജെ.പി കേന്ദ്രത്തില്‍ നിന്ന് അനേകം ശബ്ദങ്ങളാണ് പുറത്തുവന്നത്. അതൊരു ഹൈന്ദവ ക്ഷേത്രമായിരുന്നു, അനന്തര ഫലമൊന്നുമില്ലാത്ത സ്മാരക കെട്ടിടമാണ്, അത് ഇന്ത്യയുടെ അടിമത്തത്തെ പ്രതിഫലിപ്പിക്കുന്നതാണ്… തുടങ്ങിയ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. മുസ്‌ലിം രാജാക്കന്മാര്‍ പണിത സ്മാരകങ്ങളെക്കുറിച്ചുള്ള പാര്‍ട്ടി തന്ത്രത്തിന്റെ ഇപ്പോഴത്തെ മാറ്റം പ്രതിഫലിച്ചത് ബി.ജെ.പി നേതാക്കളിലൊരാളായ സംഗീത് സോമിന്റെ വാക്കുകളിലാണ്. താജ്മഹലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: ‘സംസ്ഥാന സര്‍ക്കാറിന്റെ ടൂറിസം ബുക്‌ലെറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതില്‍ പലരും ദുഃഖിച്ചു. ചരിത്രം എന്താണ് നമ്മോട് പറയുന്നത്? താജ്മഹല്‍ പണിതയാള്‍ പിതാവിനെ ജയിലിലടച്ചയാളാണെന്നാണ് ചരിത്രം…ഈ സ്മാരകത്തിന്റെ നിര്‍മ്മാതാവ് യു.പിയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഹിന്ദുക്കളെ പുറത്താക്കിയയാളാണ്. ഇത് വളരെ സങ്കടകരമാണ്. അത്തരക്കാര്‍ ഇപ്പോഴും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെന്നത് നിര്‍ഭാഗ്യകരമാണ്’
യാദൃച്ഛികമാകാം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താജ്മഹലിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ കുറവുവന്നിട്ടുണ്ട്. അതിനാല്‍ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ താജ്മഹലിനെ പ്രോത്സാഹിപ്പിക്കേണ്ട അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നത്. താജ് മഹലിനെക്കുറിച്ചുള്ള വിവരണം എന്തുകൊണ്ട് ആദ്യം വന്നില്ല എന്നതാണ് ചോദ്യം. ഏത് പശ്ചാത്തലത്തിലാണ് യോഗി നേരത്തെ താജ്മഹലിനെക്കുറിച്ച് പറഞ്ഞത്? യോഗിയുടെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വയെ അസ്വസ്ഥമാക്കുന്നതാണ് മുഗള്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച സ്മാരകത്തിന്റെ ഘടന. ഗാന്ധിജിയെപോലുള്ള ഇന്ത്യന്‍ ദേശീയവാദികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു നല്‍കിയ നിര്‍വചനം ഭരണകക്ഷിയായ യോഗി-ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവര്‍ക്ക് ഉന്നത ജാതി ഹിന്ദു സംസ്‌കാരം മാത്രമാണ് ഇന്ത്യന്‍ സംസ്‌കാരം.

താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതും അത് തേജോ മഹാലയ് ആണെന്നുമുള്ള ആര്‍.എസ്.എസ്-ഹിന്ദുത്വ പ്രചാരണം ഇതുവരെ സ്വയം പ്രമാണീകരിക്കുകയായിരുന്നുവെന്നത് ആശ്ചര്യകരമല്ല. ഇത് ചരിത്രപരമായ അറിവുകള്‍ക്കും തെളിവുകള്‍ക്കും വിരുദ്ധമാണ്. ഷാജഹാനാണ് താജ്മഹല്‍ പണിതതെന്ന് ഷാജഹാന്റെ കൊട്ടാര രേഖയായ ബാദ്ഷാനാമയില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. തന്റെ പ്രിയ പത്‌നിയുടെ വേര്‍പാടില്‍ ഷാജഹാന്‍ അതീവ ദുഃഖിതനായിരുന്നുവെന്നും അവരുടെ ഓര്‍മ്മക്കായി ശ്രദ്ധേയമായ ശവകുടീരം അദ്ദേഹം പണിതതായും യൂറോപ്യന്‍ സഞ്ചാരിയായ പീറ്റര്‍ മുണ്‌ഡെ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് സ്വര്‍ണ വ്യാപാരി തവര്‍ണിയര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഷാജഹാന്റെ ദൈനംദിന എക്കൗണ്ട് ബുക്കുകള്‍ മാര്‍ബിളിന് ചെലവഴിച്ച തുക, തൊഴിലാളികള്‍ക്ക് നല്‍കിയ കൂലി തുടങ്ങിയ ചെലവുകള്‍ സംബന്ധിച്ച വിശദമായ രേഖകള്‍ നല്‍കുന്നു. നഷ്ടപരിഹാരമായി രാജ ജയ്‌സിങില്‍ നിന്നാണ് ഭൂമി വാങ്ങിയത് എന്നതു മാത്രമാണ് ശിവക്ഷേത്രമാണെന്ന (തേജോമഹാലയ) തെറ്റായ വാദത്തിനുള്ള ഒരേയൊരു അടിസ്ഥാനം. രാജ ജയ്‌സിങ് വൈഷ്ണവനായിരുന്നു എന്നതും വൈഷ്ണവ രാജാവ് ഒരിക്കലും ശിവക്ഷേത്രം നിര്‍മ്മിക്കില്ല എന്നതും എടുത്തുപറയേണ്ടതാണ്.

താജ്മഹലിനെ നശിപ്പിക്കുകയെന്നത് ഇന്ത്യന്‍ ചരിത്രം തിരുത്തിയെഴുതാനുള്ള വിശാല ഹിന്ദുത്വ പദ്ധതിയുടെ ഭാഗമാണ്. ചരിത്രത്തില്‍ വര്‍ഗീയ വ്യാഖ്യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സംഭവങ്ങള്‍ വര്‍ഗീയ മനോഭാവത്തിന് അനുയോജ്യമാക്കുന്നതിനുള്ള വളച്ചൊടിക്കല്‍ സൃഷ്ടിക്കുകയുമാണ്. ഏറ്റവും ഭയാനകമായ ഇത്തരം വളച്ചൊടിക്കല്‍ അക്ബറും റാണാപ്രതാപും തമ്മില്‍ നടന്ന ഹാല്‍ദി ഘാട്ടി യുദ്ധമാണ്. യുദ്ധത്തില്‍ റാണാപ്രതാപാണ് വിജയിച്ചത്. ഇത്തരം യുദ്ധങ്ങള്‍ അധികാരത്തിനു വേണ്ടി മാത്രമുള്ളതായിരുന്നു. മതത്തിനു വേണ്ടിയായിരുന്നില്ല. അക്ബറും റാണാപ്രതാപും ‘മറ്റു’ മതങ്ങള്‍ സ്വീകരിച്ചവരായിരുന്നു. അവരുടെ ബന്ധം മതവുമായി ബന്ധപ്പെട്ടായിരുന്നില്ല.

താജ്മഹലും അതുപോലുള്ള സ്മാരകങ്ങളും മുസ്‌ലിം രാജാക്കന്മാരുടെ കാലത്താണ് നിര്‍മ്മിക്കപ്പെട്ടത് എന്നതിനാലാണ് വര്‍ഗീയ ചിന്തകരില്‍ നിന്ന് ഉപദ്രവമേല്‍ക്കേണ്ടിവന്നത്. ഹിന്ദു ക്ഷേത്രമായി അവതരിപ്പിക്കാനുള്ള ശ്രമം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ വര്‍ഗീയ ശക്തികള്‍ അധികാര കസേരയിലെത്തിയതോടെ അത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നതില്‍ നിന്നും അതിനെ തുടച്ചുനീക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ അതിന്റെ സ്ഥാനം നഷ്ടപ്പെടുത്താന്‍ വേണ്ടിയാണത്. യു.പിയിലെ ലഘുലേഖയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കുകവഴി മുസ്‌ലിം സമൂഹത്തെ പാര്‍ശ്വവത്കരിക്കുകയെന്നതാണ് ബഹുമുഖ മുള്‍മുനയുള്ള ഹിന്ദുത്വ തന്ത്രം. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ പ്രസംഗം നടത്തുന്ന ഡല്‍ഹിയിലെ ചെങ്കോട്ടക്കു നേരെയും ഇത് തിരിയാം. വിവിധ കോണുകളില്‍ നിന്നുണ്ടായ വിമര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഉത്തര്‍പ്രദേശ് മന്ത്രിമാര്‍ മുഖം രക്ഷിക്കാന്‍ താജ്മഹല്‍ ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമാണെന്ന് പറയുന്നുണ്ടെങ്കിലും സംഗീത് സോമിനെ പോലുള്ളവര്‍ കൂടുതല്‍ അബദ്ധങ്ങള്‍ തുറന്നടിക്കുകയാണ്. ചരിത്രപരമായതും പുരാവസ്തു പ്രാധാന്യമുള്ളതുമായ ഇത്തരം എല്ലാ സ്ഥലങ്ങളും പരിരക്ഷിക്കുക മാത്രമല്ല ഇന്ത്യന്‍ സമന്വയ സംസ്‌കാരത്തിന്റെ ഭാഗമാക്കുകകൂടി വേണം.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending