More
മൂന്നാം വിക്കറ്റും മര്യാദരാമന്‍മാരും

ശാരി പി. വി
ഒന്നില്‍ തുടങ്ങിയാല്‍ മൂന്നില്‍ എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഇതാണിപ്പോള്‍ പിണറായി മന്ത്രിസഭയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. ആദ്യ വിക്കറ്റ് ബന്ധു നിയമനത്തിന്റെ പേരിലായിരുന്നെങ്കില്‍ മണ്ണും പെണ്ണും ചതിക്കില്ലെന്ന പ്രമാണം തെറ്റിച്ചാണ് രണ്ടാം വിക്കറ്റും മൂന്നാം വിക്കറ്റും വീണിരിക്കുന്നത്. ജോതിഷമൊക്കെ അറിയാവുന്ന ബാലന്‍ മന്ത്രിയൊക്കെയുള്ള മന്ത്രിസഭയായിട്ടു പോലും ഒരാള്‍ പൂച്ചക്കുട്ടിക്കു പിന്നാലെ പോയി പെണ്‍കെണിയില്‍ വീണു. രണ്ടാമത്തെയാള്‍ വെറുതെ പോള വളരുന്നതില്‍ കഷ്ടത തോന്നി കായലില്‍ മണ്ണിട്ടതാണ് പണിയായത്. അഖിലേന്ത്യാ പാര്‍ട്ടിയും സര്‍വോപരി വാര്‍ഡ് വീതം ആരെയും തോല്‍പിക്കാന്‍ കെല്‍പുള്ളവരുമായ എന്‍.സി.പിക്കു കഷ്ടകാലം പല കോലത്തിലാണ് എത്തുന്നത്. രണ്ട് എം.എല്‍.എമാരുള്ളത് രണ്ട് ഗ്രൂപ്പായതിനാല്‍ ഒരാളെ ഇറക്കാന്‍ മറ്റേ ആള്‍ ഏതറ്റം വരെയും പോകുമെന്നതിനാലും ഒന്നാമന്റെ വീഴ്ചയില്‍ വാണ രണ്ടാമനും വീണതോടെ പാര്‍ട്ടിയും മുന്നണിയും മൂക്കും കുത്തി വീണുകിടക്കുകയാണിപ്പോള്‍. എല്ലാം ശരിയാക്കുമെന്നും പറഞ്ഞ് അധികാരത്തിലെത്തി ഒന്നര വര്‍ഷമായപ്പോഴേക്കും വിക്കറ്റ് മൂന്നെണ്ണമാണ് വീണത്. ഇനി ബാക്കി വിക്കറ്റുകള്‍ ജനങ്ങള്‍ക്കു വേണ്ടി എപ്പോഴാണ് വീഴുക എന്നത് മാത്രമേ അറിയാനുള്ളൂ. ആറാറ് മാസം കഴിയുമ്പോള്‍ ഓരോന്ന് വീതമെന്നതാണിപ്പോള്‍ എല്‍.ഡി.എഫിന്റെ നാട്ടു നടപ്പ്. ഇങ്ങനെ പോയാല്‍ ഭരണ കാലാവധി അവസാനിക്കുമ്പോഴേക്കും എത്ര മന്ത്രിമാര്‍ ഉണ്ടാകുമെന്നത് കണ്ടു തന്നെ അറിയണം. അന്വേഷണം നേരിടുന്നവരുടെ പട്ടിക നാള്‍ക്കു നാള്‍ കൂടി വരികയുമാണ്. ജപ്പാന്‍ കാരുടെ മഴക്കാറ് മുടക്കാന്‍ പുഴയുടെ ഗതി മാറ്റിയ എം.എല്‍.എ അടക്കം മന്ത്രിമാര്‍ക്കു പിന്നാലെ എം.എല്‍.എമാരും മറ്റൊരു വഴിക്ക് വെട്ടിപ്പിന് വെട്ടില്‍ വീണു തുടങ്ങിയതാണ് പുതിയ വാര്‍ത്ത.
ഗതാഗത വകുപ്പില്‍ നിന്നും എന്നോ റണ്ണൗട്ടായി തേഡ് അംപയറുടെ തീരുമാനത്തിന് കാത്തു നിന്ന തോമസ് ചാണ്ടിയെ മാച്ച് റഫറിയുടെ സ്ഥാനത്തുണ്ടായിരുന്ന മുഖ്യന്‍ പലവിധം താങ്ങി നിര്‍ത്തിയെങ്കിലും പണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനെതിരെ ബോളിങ് ആക്ഷന്റെ പേരില്‍ തുടര്‍ച്ചയായി നോബോള്‍ വിളിച്ചതില്‍ പ്രതിഷേധിച്ച് ക്യാപ്റ്റന്‍ രണതുംഗയും കൂട്ടരും സ്റ്റേഡിയം വിട്ടത് പോലെ വല്യേട്ടന്റെ പിന്നില്‍ ഇത്രയും നാള്‍ വാലും ചുരുട്ടി നിന്ന സി.പി.ഐക്കാര്‍ കളി ബഹിഷ്‌കരിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ഔട്ട് വിളിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്നും മാറി നില്‍ക്കെന്നുമൊക്കെ ആക്രോഷിക്കുമെങ്കിലും ചാണ്ടിയോട് ഒന്ന് മാറി നില്‍ക്കുമോ എന്നു ചോദിക്കാനുള്ള ത്രാണി സി.പി.എമ്മില്‍ ഒരുത്തനുമില്ലായിരുന്നെന്നത് നഗ്നമായ പരമസത്യമാണ്. അധികാരത്തിലേറി അധികം വൈകാതെ മന്ത്രിസഭയിലെ കരുത്തനാവുകയും കായിക മേഖലയില്‍ അഗാധ ജ്ഞാനിയാണെന്ന് മുഹമ്മദലിയുടെ മരണത്തോടെ തെളിയിക്കുകയും ചെയ്ത ഇ.പി.ജയരാജന്റെ പേരില്‍ അധികാര ദുര്‍വിനിയോഗ വാര്‍ത്ത പുറത്തുവന്നു. വിവാദം അവസാനിപ്പിക്കാന്‍ നിഷ്‌കളങ്കനായിരുന്ന പാവം ജയരാജന്‍ പെട്ടെന്ന് തന്നെ രാജി വെച്ചു. ഇത് മന്ത്രിസഭയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന് മൂഡീസ് റേറ്റിങ് ഏജന്‍സി ഇന്ത്യയുടെ റേറ്റിങ് കൂട്ടിയപ്പോള്‍ മുന്‍ ഓസീസ് ക്രിക്കറ്റ് താരം ടോം മൂഡിയുടെ പേജില്‍ പോയി പൊങ്കാലയിട്ട (കു)ബുദ്ധി രാക്ഷസന്‍മാരായ സൈബര്‍ സഖാക്കള്‍ അങ്ങു പ്രചരിപ്പിച്ചു. പിന്നാലെ ചാനല്‍ വെച്ച കെണിയില്‍ പൂച്ചക്കുട്ടിയുടെ പിന്നാലെ ഓടിയ എന്‍.സി.പിയുടെ ആദ്യ ഗതാഗത മന്ത്രി ശശീന്ദ്രനും വീണു. ഉടന്‍ രാജി പ്രതിച്ഛായ വീണ്ടും ഉയര്‍ന്നെന്നു അതേ സൈബര്‍ സഖാക്കള്‍. എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വെറും പ്രതിയും ഛായയുമായി പിരിഞ്ഞെന്ന് ഒടുവില്‍ സി.പി.ഐ തന്നെ പിന്നാലെ നടന്ന് കൊഞ്ഞനം കുത്തി പറഞ്ഞതോടെ ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന പ്രതിരോധം സ്വാഹ.
തോമസ് ചാണ്ടിയും രാജിവച്ചു പോയതോടെ പിണറായി മന്ത്രിസഭയുടെ ഭാവി തന്നെ വെറും ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ചാണ്ടിയുടെ റിസോര്‍ട്ടില്‍ നിന്നും കൊഞ്ച് കറിയും കരിമീനും കഴിച്ചവരുടെ കൂട്ടത്തില്‍ സി.പി.ഐക്കാര്‍ എന്തായാലും ഉണ്ടാവാന്‍ വഴിയില്ല. അത്രക്ക് കട്ട കലിപ്പ് പെര്‍ഫോര്‍മന്‍സായിരുന്നു അവസാന മന്ത്രിസഭയില്‍ സി.പി.ഐ പ്രകടിപ്പിച്ചത്. മന്ത്രിസഭ ഒരുവഴിക്കും സി.പി.ഐ മന്ത്രിമാര്‍ വേറൊരു വഴിക്കുമായിരുന്നു നീങ്ങിയത്. പിന്നെ കണ്ടതത്രയും കടിപിടി സീനായിരുന്നു. ആര് ഒറ്റക്ക് നിന്നാല്‍ ജയിക്കുമെന്ന പോര്‍വിളിയോളം കാര്യങ്ങളെത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കാന്‍ അവസാനത്തെ അടവു വരെ ഉപയോഗിച്ച് പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ചാണ്ടിക്ക് പിന്നില്‍ നിന്നും മുന്നില്‍ നിന്നുമുള്ള കുത്ത് കാരണം കായലില്‍ ചാടാന്‍ പോലും വയ്യാത്ത സ്ഥിതിയായതോടെ ഇറങ്ങേണ്ടി വന്നു.
കായല്‍ കയ്യേറ്റ പ്രശ്‌നം കത്തിനില്‍ക്കുമ്പോഴും മന്ത്രിക്കസേരയില്‍ 8 മാസം കടിച്ചുതൂങ്ങി നിന്നത് മാത്രം മിച്ചം. ഇതിന് പിന്തുണ നല്‍കിയതു ആരെന്ന ചോദ്യത്തിന് അരിയാഹാരം കഴിക്കുന്നവര്‍ക്കും ഇനിയിപ്പം ഗോതമ്പാഹാരം കഴിക്കുന്നവരായാലും ഒറ്റ ഉത്തരമേ കാണൂ. സാക്ഷാല്‍ ബ്രണ്ണന്‍ സഖാവ് തന്നെ. ഉചിതമായ സമയത്ത് യുക്തമായ തീരുമാനം എടുക്കാന്‍ പ്രാപ്തനായതിനാല്‍ ടിയാനെയായിരുന്നു രാജി വെപ്പിക്കാന്‍ ഏല്‍പിച്ചിരുന്നത്. എന്നാല്‍ ഈ പാര്‍ട്ടിയെ കുറിച്ചും ഭരണത്തെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും ആര്‍ക്കും അറിയാത്തതിന് ടിയാന്‍ എന്തു പിഴച്ചു. സമയമായിരുന്നില്ല അത്ര തന്നെ!. പല പല ന്യായീകരണങ്ങളുമായി ഇറങ്ങിയ പാര്‍ട്ടി സെക്രട്ടറി കോടിയേരിയും ഒടുവില്‍ കണ്ണുരുട്ടിയിട്ടും പേടിക്കാതെ ഇരുന്ന സി.പി.ഐക്കാരെ കൊണ്ട് തോറ്റു. പേടിപ്പിക്കല്‍ ഏശാതെ വന്നപ്പോള്‍ മുന്നണി മര്യാദ പാലിക്കാത്ത അപക്വന്‍മാരെന്ന് മുദ്രകുത്തി വിട്ടു. കയ്യടിയുണ്ടാകുമ്പോള്‍ ഏറ്റെടുക്കുകയും വിമര്‍ശം വരുമ്പോള്‍ സ്ഥലം കാലിയാക്കി മറ്റുള്ളവരുടെ പിരടിക്ക് വെച്ചുകെട്ടലാണ് സി.പി.ഐയുടെ രീതിയെന്ന് ഒരു മുഴം നീട്ടി എറിയുകയും ചെയ്തു. പക്ഷേ ഇത്തവണ വിടില്ലെന്നു തന്നെയാണ് സി.പി.ഐയുടേയും നിലപാട്. മുന്നണി മര്യാദയെ കുറിച്ച് പറയുന്നവര്‍ ആദ്യം അതെന്താണെന്ന് സ്വയം മനസിലാക്കണമെന്നാണ് കാനം സഖാവ് പറയുന്നത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് തങ്ങളുടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടു നിന്നതെന്നും കാനം പറഞ്ഞതോടെ പൊട്ടിക്കാന്‍ വെച്ച കോടിയേരിയുടെ അമിട്ട് നൈസായി ചീറ്റി. പറ്റുമെങ്കില്‍ എല്ലാവരും ഒറ്റക്ക് മത്സരിച്ചു നോക്കാമെന്നും ആര്‍ക്ക് എന്താകുമെന്ന് കാണാമെന്നും അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്ന ഇസ്മായിലിന് എന്തു പറ്റിയെന്ന് അറിയില്ലെന്നും കാനം പറഞ്ഞതോടെ സി.പി.എമ്മുകാര്‍ വീണ്ടും ചൂളി. പാര്‍ട്ടി സെക്രട്ടറി അങ്ങനെ പറഞ്ഞാലൊന്നും സി.പി.എമ്മിന്റെ കലിപ്പ് തീരില്ലല്ലോ. ഒരു രാജിയുണ്ടാക്കിയ പുകില്. സി.പി.ഐക്ക് സി.പി.എമ്മിനെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും തോളിരിലുന്ന് ചെവിതിന്നുന്ന പരിപാടിയാണ് സി.പി.ഐയുടേതെന്നുമാണ് ആനത്തലവട്ടം പറയുന്നത്. ഒരു വേദനിക്കുന്ന കോടീശ്വരന് വേണ്ടിയാണല്ലോ ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കുമ്പോഴാണ് സാധാരണക്കാരുടെ പാര്‍ട്ടിയെ കുറിച്ച് ഒരു മതിപ്പൊക്കെ തോന്നുന്നത്. വിജിലന്‍സ് കുറ്റ വിമുക്തനാക്കിയെങ്കിലും ഇ.പി ജയരാജന്‍ ഇപ്പോഴും കടക്കു പുറത്താണ്. പക്ഷേ ചാണ്ടി രാജിവെച്ചതിന് ചാനല്‍ അവതാരകന് നന്ദിയറിയിച്ച് സന്ദേശമയച്ച് കെണിയിലായ പഴയ ചാനല്‍ വിദ്വാന്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് കേള്‍വി. കാര്യങ്ങള്‍ ഇവ്വിതമാണെങ്കിലും വല്യേട്ടനും കൊച്ചേട്ടനുമായ സി.പി.ഐ സി.പി.എം പൊറാട്ട് നാടകം കൊണ്ട് ഗുണം ലഭിച്ചത് സി.പി.എമ്മിന് തന്നെ. സംഘ്പരിവാറുകാരുടെ കാലാകാലങ്ങളായുള്ള വാഗ്ദാനമായ സാമ്പത്തിക സംവരണമെന്നത് ആരാരുമറിയാതെ പൊടിതട്ടിയെടുത്ത് നൈസായി സി.പി.എമ്മുകാര്‍ ദേവസ്വം ബോര്‍ഡിലെങ്കിലും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് അഴിമതി കേസില്‍ അകത്തു പോയി രക്തത്തില്‍ ഇരുമ്പ് കുറയുന്ന അത്യപൂര്‍വ രോഗത്തിനടിമയായി തിരിച്ചു വന്ന മുന്നോക്ക ചെയര്‍മാന്‍ പറയുന്നത്. വിരലില്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഉപദേശകരുള്ള മുഖ്യന് സംവരണമെന്നത് പട്ടിണി മാറ്റാനുള്ള ഇടപാടല്ലന്നെങ്കിലും ഉപദേശിക്കാന്‍ ആളില്ലാതെ പോയതിനാല്‍ ഈ മാതിരി ഉപദേശങ്ങള്‍ ഫലവത്താവും. ഒടുവില്‍ യഥാര്‍ത്ഥ സംവരണം കയ്യാലപ്പുറത്താവുകയും ചെയ്യും.
ലാസ്റ്റ് ലീഫ്:
എവിടേ നിന്നോ കയറി വന്ന വട്ടനാണ് ദേവികുളം സബ് കലക്ടറെന്ന് മന്ത്രി എം.എം മണി. വൈദ്യുതി മന്ത്രിയല്ലേ ഷോക്ക് ട്രീറ്റ്‌മെന്റാവും ലക്ഷ്യം.
kerala
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം
സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്

കോഴിക്കോട്: പിതാവിൻ്റെ മരണത്തിൽ മകന്‍ നല്‍കിയ പരാതിയിൽ പയ്യോളിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം. പയ്യോളി സ്വദേശി മുഹമ്മദിന്റെ (58) മൃതദേഹമാണ് പോലീസ് സാന്നിധ്യത്തിൽ പുറത്തെടുത്തത്. സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്.
27 വര്‍ഷമായി കുടുംബവുമായി അകന്ന് തനിച്ചു താമസിച്ചു വരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58 കാരൻ മുഹമ്മദ് കഴിഞ്ഞ മാസം 26 നാണ് മരിച്ചത്. വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ അയൽവാസി കാണുകയും സഹോദരൻ ഇസ്മയിലിനെ വിവരം അറിയിക്കുകയും ചെയ്തു. ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. മുഹമ്മദിൻ്റെ മൃതദ്ദേഹം ചെരിച്ചില്‍ പളിളിയിൽ ഖബറടക്കി.
പിതാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ട മകൻ മുഫീദാണ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഖബർ തുറന്ന് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചു. വടകര ആർ ഡി ഒ അൻവർ സാദത്തിന്റെ സാനിധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് പറഞ്ഞു. എന്നാൽ മുഫീദിൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിൻ്റെ സഹോദരൻ ഇസ്മയിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.
kerala
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടിയെ കൊലക്ക് കൊടുത്തത് സര്‍ക്കാരാണ്: പിഎംഎ സലാം
അനന്ദുവിന്റെ വീട്ടിൽ പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച അനന്ദുവിന്റെ വീട്ടിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിദ്യാർത്ഥിയെ കൊലക്ക് കൊടുത്തത് സർക്കാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രിസിറ്റി വകുപ്പിൽ നേരിട്ട് പോയി മാസങ്ങൾക്ക് മുമ്പ് പരാതി പറഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല. വിദ്യുച്ഛക്തി വകുപ്പും വനം വകുപ്പും ഉൾപ്പെടുന്ന കേരള സർക്കാർ തന്നെയാണ് ഈ കുട്ടിയെ കൊലക്ക് കൊടുത്തത്. ഇലക്ട്രിക് ലൈനുകളെല്ലാം കേബിൾ സിസ്റ്റത്തിലേക്ക് മാറ്റണം. എത്രയോ കാലമായി ഇത് ആവശ്യപ്പെടുന്നുണ്ട്.
മാംസക്കച്ചവടത്തിന് വേണ്ടി ഇത് ദുരുപയോഗം ചെയ്യുകയാണ്. പാവപ്പെട്ട ഈ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണം. മരണത്തിന് പകരം ഒന്നും ചെയ്യാനാവില്ലെങ്കിലും നിർധനമായ ആ കുടുംബത്തിന് നഷ്ടപരിഹാരവും താമസിക്കാൻ സ്ഥലവും വീടും സർക്കാർ നൽകണം.- പി.എം.എ സലാം പറഞ്ഞു.
kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍
കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതേസമയം കടുവയും ആനയും സംരക്ഷിത പട്ടികയില്‍ തുടരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്. ഷെഡ്യൂള്‍ രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
എന്നാല്‍ നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കേരളത്തില്‍ അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്‍ ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്‍, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. കടുവ, കുരങ്ങ്, ആന തുടങ്ങി സംരക്ഷിത പട്ടികയിലുള്ള മൃഗങ്ങള്‍ ആ പട്ടികയില്‍ തന്നെ തുടരും. നിലവില്‍ ഷെഡ്യൂള്‍ ഒന്നിലുള്ള ഒരു ജീവിയേയും ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india23 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
india2 days ago
പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപം; അസമില്‍ 16 പേര് അറസ്റ്റില്‍
-
Video Stories2 days ago
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി