Connect with us

Video Stories

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു പുറത്താകുന്ന ജീവിത രീതി

Published

on

കെ.പി ജലീല്‍

ഹിന്ദുത്വം മതമല്ലെന്നും ‘ഒരു ജീവിത രീതി’ യോ ‘മാനസികാവസ്ഥ’യോ ആണെന്നും ഹിന്ദു മൗലിക വാദമായി അതിനെ കണക്കാക്കാനാവില്ലെന്നുമുള്ള സുപ്രീം കോടതി ബെഞ്ചിന്റെ പഴയ വിധി പുന:പിശോധിക്കുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കയാണ്. ഹിന്ദുമതം എന്ന ഒന്നില്ലെന്നും മതത്തെക്കുറിച്ച് നിര്‍വചിക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ഏഴംഗ ഭരണഘടനാ ബെഞ്ചാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതിനര്‍ത്ഥം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആരെങ്കിലും ഹിന്ദുമതവുമായി ബന്ധപ്പെട്ട വിഷയം പരാമര്‍ശിച്ചാലത് നിയമ വിരുദ്ധമാകുന്നില്ല എന്നതാണ്. 1995 ഡിസംബര്‍ 11നാണ് ജസ്റ്റിസ് ജെ.എസ് വര്‍മ ഇത്തരമൊരു വിധി പ്രസ്താവിച്ചത്.

സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദും മറ്റും ഈ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഉന്നത നീതിപീഠത്തിന്റെ പുതിയ പരാമര്‍ശങ്ങള്‍. രാജ്യത്തെ മുസ്്‌ലിംകളും പട്ടികജാതി -പട്ടിക വര്‍ഗക്കാരുമെല്ലാം ഈ ഹിന്ദുത്വ ജീവിത രീതിയോട് താദാത്മ്യം പ്രാപിച്ചുവെന്നാണോ എന്നും ഹര്‍ജിയില്‍ ആരായുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മതേതരത്വത്തിന്റെ ലംഘനം കൂടിയാണ് ഈ വ്യാഖ്യാനമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യ, ഹിന്ദ് തുടങ്ങിയ പദങ്ങളൊക്കെ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ സിന്ധു നദിയില്‍ നിന്ന് ഉല്‍ഭവിച്ചവയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബി.സി 2600നും 1900നും ഇടയില്‍ നിലനിന്നിരുന്ന സിന്ധു നദീ തട സംസ്‌കാരത്തില്‍ നിന്നാണ് ഈ പേരുണ്ടായതെന്ന് ഏതാണ്ടെല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്നതുമാണ്. ഉപ ദ്വീപായ ഒരു ഭൂ പ്രദേശത്തിന്റെ അതിര്‍ത്തി പ്രദേശത്തുള്ള ഈ സംസ്‌കാരമാണ് ഏറ്റവും പുരാതന സംസ്‌കാരങ്ങളിലൊന്നായി കണക്കാക്കുന്നത്. സിന്ധു നദിയുടെ തീരത്തുണ്ടായിരുന്ന ഹാരപ്പ, മോഹന്‍ജെദാരോ എന്നീ പുരാതന പട്ടണങ്ങളില്‍ വസിച്ചിരുന്ന വലിയൊരു ഭാഗം വന്‍ പ്രളയത്തെതുടര്‍ന്ന് നശിച്ചെന്നും തുടര്‍ന്ന് അവരില്‍ ചിലര്‍ സമതലത്തിലേക്ക് കുടിയേറിയെന്നുമാണ് പറയപ്പെടുന്നത്.

അന്നു വരെ ഇന്ത്യയില്‍ ഒരു ജനതയുണ്ടായിരുന്നുവെന്നും അവര്‍ക്കൊരു സംസ്‌കാരമുണ്ടായിരുന്നുവെന്നും പലരും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതിനെ അട്ടിമറിച്ചുകൊണ്ട് വടക്കുനിന്ന് കുടിയേറി വന്ന യൂറോപ്യന്‍ വംശജരായ ആര്യന്മാരാണ് ഹിന്ദുക്കളെന്ന് നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും മറ്റും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എങ്കിലും പൊതുവെ സിന്ധു നദിയുമായി ബന്ധപ്പെട്ട പേരാണ് ഇന്ത്യക്ക് ലഭിച്ചത്. രാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയവര്‍ രാജ്യത്തെ ഇന്ത്യയെന്നും ഭാരതമെന്നും എഴുതിച്ചേര്‍ത്തത് അതുമൂലമാണ്. അതേസമയം ഇന്ത്യക്ക് മാത്രമായി ഒരു മതമുണ്ടെന്നും അത് ഹിന്ദുമതമാണെന്നും സനാതന ധര്‍മമാണ് അതെന്നും ചിലര്‍ പറയുന്നു. ഈ വാദത്തിന് ബലം കിട്ടുന്നത് ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചതോടെയായിരുന്നു. ഇസ്‌ലാം, ക്രിസ്ത്യന്‍ തുടങ്ങിയ സെമറ്റിക് മതങ്ങളെ അപേക്ഷിച്ച് ഹിന്ദുമതത്തിന് വ്യക്തമായ ഒരു ഗ്രന്ഥമോ പ്രവാചകനോ അനുയായികളോ ഇല്ല.

ലോകാ സമസ്‌തോ സുഖിനോ ഭവന്തു, വസുദൈവ കുടുംബകം എന്നൊക്കെ അടിസ്ഥാന ആശയങ്ങളായി പറയുമ്പോഴും ചാതുര്‍വര്‍ണ്യം, സതി, തൊട്ടുകൂടായ്മ തുടങ്ങിയ അപരിഷ്‌കൃതമായ അനുഷ്ഠാന-ആചാരങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമായി നിലനിന്നിരുന്നു. ബ്രാഹ്മണിസമാണ് അതിന്റെ മുഖമുദ്ര. ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, വിഷ്ണു, ശിവന്‍ തുടങ്ങിയ ഒട്ടനവധി ദൈവങ്ങളാണ് ഹിന്ദു മതത്തിലുള്ളത്. ഒരു മതത്തിന്റേതായ ഒട്ടുമിക്ക ലക്ഷണങ്ങളും ഹിന്ദു മതത്തിനുള്ളപ്പോള്‍ സുപ്രീം കോടതി വിധിയില്‍ പക്ഷേ ഇപ്പോഴും അതൊരു ജീവിത രീതി മാത്രമാണെന്ന് പറഞ്ഞുവെക്കുകയാണ്. ഇന്ത്യയില്‍ ഇന്നുള്ള എല്ലാ ജീവിത രീതികളെയുമാണ് കോടതി ഹിന്ദുത്വ എന്ന നിര്‍വചനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

ബി.ജെ.പിയുടെയും ശിവസേനാ നേതാവ് ബാല്‍താക്കറെ അടക്കമുള്ളവരുടെ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് വര്‍മയുടെ വിധി. ഇതിനെ ഇന്ത്യയുടെ ഭരണഘടനയില്‍ പറയുന്ന ഒരു മതേതരമായ വീക്ഷണ കോണില്‍ നിന്നുകൊണ്ട് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
പ്രശ്‌നം ഇവിടെ മാത്രമല്ല. മതപരമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് രാജ്യത്തിന്റെ മതേതരത്വ സ്വഭാവത്തിന് ക്ഷതമേല്‍പിക്കുന്നതാണെന്ന് ജസ്റ്റിസ് ജീവന്‍ റെഡ്ഡി കഴിഞ്ഞ വര്‍ഷം നല്‍കിയ വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത് ഓര്‍ക്കുക. 1951ലെ ജന പ്രാതിനിധ്യനിയമ പ്രകാരം തെരഞ്ഞെടുപ്പില്‍ മതേതരത്വത്തിന് വിധേയമല്ലാത്ത മതപരവും സാമുദായികവുമായ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുന്നത് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു നേടുന്നതായി കണക്കാക്കണമെന്ന് പറയുന്നുണ്ട്.

ഇതിന് തടസ്സമാകുകയാണ് ഫലത്തില്‍ സുപ്രീം കോടതി വിധികളും പരാമര്‍ശങ്ങളും. മറ്റു മതങ്ങളുടെ കാര്യത്തില്‍ അവ മതങ്ങളല്ലെന്ന് ഇപ്പോഴും സുപ്രീം കോടതി പറയാത്ത സ്ഥിതിക്ക്, ഹിന്ദു വികാരം ഇളക്കിവിടുന്നതിന് ആരെങ്കിലും ശ്രമിച്ചാല്‍ നിയമപ്രകാരം കുറ്റം പറയാനാവാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന തീവ്ര ഹിന്ദുത്വം വലിയ ഭീഷണിയായി നിലനില്‍ക്കുമ്പോഴാണ് കോടതി വിധി പ്രസക്തമാകുന്നത്. 1995ലെ വിധിയെയും പുതിയ കോടതി പരാമര്‍ശത്തെയും ബി.ജെ.പിയും ആര്‍.എസ്.എസും പ്രതിനിധാനം ചെയ്യുന്നവര്‍ സ്വാഗതം ചെയ്യുന്നതിന്റെ കാരണം മറ്റൊന്നുമല്ല. ഹിന്ദു മഹാസഭാ നേതാവായിരുന്ന വി.ഡി സവര്‍ക്കര്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നു വാദിച്ചയാളാണ്. വംശീയവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വ്യക്തിത്വമാണ് ഹിന്ദുത്വമെന്നും സവര്‍ക്കര്‍ പറയുന്നു.

 

ഇന്ത്യയിലെ എല്ലാ മതങ്ങളും ഹിന്ദുത്വത്തിന് കീഴില്‍ വരുന്നുവെന്നും അദ്ദേഹം വാദിച്ചിരുന്നു. ഇതുതന്നെയാണ് ഇപ്പോള്‍ സംഘപരിവാറിന്റെ വക്താക്കളും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു പടി കൂടി കടന്നുകൊണ്ട് ഇന്ത്യന്‍ ദേശീയത തന്നെ ഹിന്ദുത്വ ദേശീയതയാമെന്നും ഹിന്ദുത്വ ജീവിത രീതി ആശ്ലേഷിച്ചവര്‍ക്കു മാത്രമേ ഇന്ത്യാ രാജ്യത്ത് ജീവിക്കാന്‍ അവകാശമുള്ളൂവെന്നും ഇവര്‍ ആണയിടുന്നു. ഇന്ത്യയുടെ വിഭജനത്തിലേക്ക് എത്താന്‍ ഹിന്ദു-മുസ്്‌ലിം വികാരം ഊതിക്കത്തിക്കുന്ന സവര്‍ക്കറുടെ വിചാരധാര സഹായകമായിരുന്നുവെന്ന് ചരിത്രം പറഞ്ഞു തരുന്നുണ്ട്. മതത്തേക്കാളുപരി ഹിന്ദുത്വത്തിന് രാഷ്ട്രീയ അസ്തിത്വം നല്‍കാനായിരുന്നു സ്വാതന്ത്ര്യ സമരകാലത്ത് സവര്‍ക്കര്‍ നടത്തിയ യജ്ഞം. ആര്‍. എസ്.എസ് തലവന്‍ ഗോള്‍വര്‍ക്കറാകട്ടെ മറ്റു മതക്കാരെ രാജ്യത്തുനിന്ന് തുടച്ചുനീക്കണമെന്ന ആശയമാണ് മുന്നോട്ടുവെച്ചത്.

 
സുപ്രീം കോടതി വിധിയെ പ്രകീര്‍ത്തിച്ച് ആര്‍. എസ്.എസ് മുഖപത്രമായ ഒര്‍ഗനൈസര്‍ 1995ല്‍ തന്നെ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്നത്തെ ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ ഹിന്ദുമതത്തെ ഹിന്ദുത്വത്തിന്റെ വക്താക്കളായ സംഘപരിവാറുകാര്‍ കീഴടക്കിയിരിക്കുകയാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും മറ്റുള്ള മതക്കാരെ നാടുകടത്തണമെന്നും വരെ പലരും ആവശ്യപ്പെട്ടുവരുന്ന സന്ദര്‍ഭത്തിലാണ് ഉന്നത നീതി പീഠത്തിന്റെ വിധികള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ടീസ്റ്റയും മറ്റും ഉദ്ദേശിച്ചതും ഇതുതന്നെയാണ്. 1995ലെ വിധിയിലെ വിനാശകരമായ അനന്തര ഫലങ്ങളായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചത്.
രാജ്യത്തെ പട്ടികജാതി പട്ടികവര്‍ഗക്കാരും ദലിത്-പിന്നാക്ക സമുദായങ്ങളും സിഖ്്, മുസ്്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന മതക്കാരുമൊക്കെ പിന്തുടര്‍ന്നുപോരുന്ന വ്യതിരിക്തമായ മതാനുഷ്ഠാനങ്ങളും ആചാരങ്ങളുമെല്ലാം ഹിന്ദുത്വത്തിന്റെ ഭാഗമാണെന്നാണ് കോടതി വിധിയിലൂടെ അനുമാനിക്കപ്പെടേണ്ടത്.

 

മാത്രമല്ല, ഇതിലൊന്നും പെടാത്തതും പ്രാദേശികവും ഗോത്രാധിഷ്ഠിതവുമായ എണ്ണമറ്റ വിശ്വാസങ്ങളും രാജ്യത്ത് ഇന്നും സജീവമാണ്. ഇന്നത്തെ രാഷ്ട്രീയാവസ്ഥയില്‍ കോടതിവിധിക്കെതിരെ നിയമ നിര്‍മാണം മാത്രമാണ് സര്‍ക്കാരുകള്‍ക്ക് ചെയ്യാനുള്ളത്. സംഘപരിവാറിന് ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഇതിനുള്ള സാധ്യത വിദൂരവുമാണ്. ജനാധിപത്യത്തില്‍ നിയമ നിര്‍മാണ സഭയും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും രാജ്യത്തിന്റെ ഭരണഘടനയുടെ സംരക്ഷകരാകേണ്ടവരാണ്. ജനങ്ങള്‍ക്ക് മറ്റു രണ്ടിലും വിശ്വാസം നഷ്ടപ്പെടുമ്പോള്‍ നീതിന്യായ സംവിധാനത്തെ ആശ്രയിക്കുന്നത് അവരില്‍ കൂടുതല്‍ വിശ്വാസം ഉള്ളതിനാലാണ്. എന്നാല്‍ ഉന്നത നീതിപീഠത്തിന്റെ മേല്‍പരാമര്‍ശിത വിധികള്‍ ജനങ്ങളിലെ ആ വിശ്വാസം നഷ്ടപ്പെടുത്തുന്നതാവും. 1990കളില്‍ ശക്തമായി വന്ന ഹിന്ദുത്വ വര്‍ഗീയത ഇന്ന് വര്‍ഗീയ ഭീകര വാദമായിത്തന്നെ പരിണതി പ്രാപിച്ചിരിക്കയാണ്.

 

ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത്, ബോംബെ, വഡോദര, മീററ്റ്, ഭീവണ്ടി, മുസാഫര്‍നഗര്‍, ദാദ്രി, മേവാത്ത് തുടങ്ങി ഒട്ടനവധി വര്‍ഗീയ കലാപങ്ങളും കൊലപാതകങ്ങളും ബീഫിന്റെ പേരിലുള്ള മുസ്്‌ലിം വേട്ടയും ദലിതുകള്‍ക്കെതിരായ നരനായാട്ടും ദിനേനെ ശക്തിയാര്‍ജിച്ചുവരികയും ഹിന്ദുത്വ ശക്തികള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുകയും വരെ ചെയ്തു. എന്നിട്ട് ഏകസിവില്‍ നിയമം പോലുള്ള വിഷയങ്ങളില്‍ അഭിരമിക്കുകയാണ് തീവ്ര വലതുപക്ഷ ശക്തികള്‍. ബി. ജെ.പിയും ശിവസേനയും പ്രത്യേകിച്ചും അധികാരത്തിലിരുന്നുകൊണ്ട് ഇത്തരം ശക്തികള്‍ക്ക് ഒത്താശ ചെയ്യുകയുമാണ്. ഈ അവസരത്തില്‍ കൂടുതല്‍ ജാഗ്രവത്തായ നിയമ നീതിന്യായ സംവിധാനം നാടിന്റെ ആവശ്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending