Connect with us

Sports

മാന്യം

Published

on

ഒരു കായിക താരത്തെ മഹാനാക്കുന്ന മുഖ്യ ഘടകമെന്താണ്…? മൈതാനത്തെ മികവോ, അതോ മാന്യമായ പെരുമാറ്റമോ….. മൈതാനത്ത് മികവ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ മാന്യമായി പെരുമാറാനും കഴിയുമ്പോഴാണ് ഒരു സൂപ്പര്‍ താരം മഹാതാരമായി മാറുന്നത്. ഇവിടെയാണ് റോജര്‍ ഫെഡ്‌റര്‍ എന്ന താരത്തിന്റെ പ്രസക്തി. ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളില്‍ അദ്ദേഹം ഇരുപതിലെത്തി നില്‍ക്കുന്നു. ടെന്നിസ് മൈതാനത്ത് അദ്ദേഹത്തിന് പകരം വെക്കാന്‍ മറ്റാരുമില്ലാത്ത അവസ്ഥയും സംജാതമാവുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ തലക്കനത്തിന്റെ ലാഞ്ചനയില്ല, ചിരിയില്‍ അഹങ്കാരത്തിന്റെ സ്പര്‍ശമില്ല, സംസാരത്തില്‍ അനാവശ്യ ജാഡകളുമില്ല. മാന്യതയിലൂടെ മഹാനാവുന്ന ഈ പ്രതിഭയുടെ പ്രായം 36 ആണ്-ടെന്നിസ് മൈതാനത്ത് യുവരക്തങ്ങള്‍ മിന്നിതിളങ്ങുമ്പോള്‍ അവര്‍ക്ക് മുഖം നല്‍കാതെ സ്വിറ്റ്‌സര്‍ലാന്‍ഡുകാരന്‍ കുതിക്കുകയാണ്.
സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. ടെന്നിസ് താരങ്ങളും ശകുനത്തില്‍ വിശ്വസിക്കുന്നവരായതിനാല്‍ സീസണിലെ ആദ്യ ചാമ്പ്യന്‍ഷിപ്പ് ആരും മുടക്കില്ലെന്ന് മാത്രമല്ല എല്ലാവരും കിരീടവും ഉന്നമിടും. റഫേല്‍ നദാലും നോവാക് ദ്യോക്യോവിച്ചും മരീന്‍ സിലിച്ചും കൊറിയക്കാരന്‍ ചാംഗുമെല്ലാമുണ്ടായിരുന്നല്ലോ ഇത്തവണ. പക്ഷേ ഫെഡ്‌റര്‍ ആകെ വിട്ടുകൊടുത്തത് ഒരു സെറ്റ് മാത്രമാണെന്ന സത്യത്തിലുണ്ട് പ്രായത്തിന്റെ പരിചയസമ്പത്തിന്റെ കൈക്കരുത്ത്. അതും ഫൈനലില്‍ മാത്രം. മൂന്നാഴ്ച്ച ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിരന്തരം മല്‍സരങ്ങളാണ്. വിശ്രമത്തിന് അവസരമില്ല. നദാലിനെ പോലെ ഒരാള്‍ പരുക്കുമായി മടങ്ങിയത് കളിയുടെ തീവ്രത കൊണ്ടാണ്. ചാംഗ് സെമിയില്‍ തോറ്റതിന് ശേഷം പറഞ്ഞത് ഇത്ര വേഗത്തില്‍ ഈ വലിയ ചാമ്പ്യന്‍ഷിപ്പ് പിന്നിടാന്‍ കഴിയില്ലെന്നാണ്. കലാശപ്പോരാട്ടത്തില്‍ സിലിച്ച് എന്ന ക്രോട്ടുകാരന്‍ ഫെഡ്‌ററെ വിറപ്പിച്ചു എന്നത് സത്യം. 36 ല്‍ നില്‍ക്കുന്ന ഒരു സീനിയര്‍ താരത്തെ താരതമ്യേന ജൂനിയറായ ഒരു താരം വിറപ്പിക്കുന്നതില്‍ അതിശയമൊന്നുമില്ല. പക്ഷേ അഞ്ച് സെറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ ഒരിക്കല്‍ പോലും ഫെഡ്‌റര്‍ തല താഴ്ത്തിയില്ല. നെഞ്ച് വിരിച്ചുളള ഈ ഗെയിമില്‍ തല താഴ്ത്താന്‍ അവസാനം യുവതാരം നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ അതായിരുന്നു നീതി. കാലത്തിനൊപ്പം സഞ്ചരിക്കുന്നു ഫെഡ്‌റര്‍. കാലത്തിന് അതീതനാണ് താനെന്ന് അദ്ദേഹത്തിന് തോന്നാറില്ല-ഇന്നലെ മെല്‍ബണിലെ ഫോട്ടോ ഷൂട്ട് പോലും ആ താരത്തിന്റെ മാന്യതക്കുള്ള തെളിവ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയാല്‍ പരമ്പരാഗതമായി ജേതാക്കള്‍ അടുത്ത ദിവസം മെല്‍ബണിലെ ഗവണ്‍മെന്റ്് ഹൗസില്‍ ഫോട്ടോ ഷൂട്ടിനെത്തും. എല്ലാ ഫോട്ടോഗ്രാഫര്‍മാരും ആ വരവ് കാത്തിരിക്കും. നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ താരത്തിനോട് പോസ് ചെയ്യാന്‍ പറയാനുള്ള അധികാരം അവിടെ ഫോട്ടോഗ്രാഫര്‍മാര്‍ക്കില്ല. പക്ഷേ ഫെഡ്‌ററോട് എല്ലാവര്‍ക്കും എന്തും നിര്‍ദ്ദേശിക്കാം. അദ്ദേഹം പോസ് ചെയ്തു തരും, വിശാലമായി സംസാരിക്കും-ജാഡകളില്ലാതെ സെല്‍ഫിക്ക് പോലും പോസ് ചെയ്തു തരും.ഫെഡ്‌ററുടെ എത്രയോ മല്‍സരങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്. റിയോ ഒളിംപിക്‌സില്‍ അദ്ദേഹത്തെ കാണാമെന്ന് കരുതിയെങ്കില്‍ അവസാന സമയം കാല്‍മുട്ടിലെ വേദനയില്‍ അദ്ദേഹം വരാതിരുന്നു. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലെ അദ്ദേഹത്തിന്റെ ഫൈനല്‍ മറക്കാനാവില്ല. വിംബിള്‍ഡണ്‍ മൈതാനത്ത് ഇരിപ്പിടം പോലുമില്ലാതെ റിപ്പോര്‍ട്ട് ചെയ്ത ആ ഫൈനല്‍ ആന്‍ഡി മുറെ സ്വന്തമാക്കിയെങ്കിലും ഫെഡ്‌റര്‍ പാലിച്ച മാന്യത ബ്രിട്ടിഷുകാരായ കാണികള്‍ പോലും മറന്ന് കാണില്ല. ചുവന്ന കുപ്പായത്തിലായിരുന്നു അന്ന് ഫെഡ്‌റര്‍. നീല കുപ്പായത്തില്‍ കാണികളുടെ നിര്‍ലോഭ പിന്തുണയില്‍ കളിച്ച ആതിഥേയ താരമായ മുറെ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ കാണികളോട് ആദ്യം നന്ദി പറയാനെത്തിയത് സ്വിസുകാരനായിരുന്നു. അദ്ദേഹത്തിന് വേണ്ടി അവരാരും കൈയ്യടിച്ചിരുന്നില്ല. പക്ഷേ ടെന്നിസ് എന്ന ഗെയിമിന്റെ മാന്യത പോലെ മഹാനായി നിന്നു അവിടെയും ഫെഡ്‌റര്‍. മഹത്വമെന്നത് മൈതാനത്തിന്റെ സംഭാവനയല്ല-സ്വയം ആര്‍ജ്ജിക്കുന്ന മൈതാന സത്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാത് കോലിയുടെ ആക്രോശങ്ങള്‍ കാണുന്നവര്‍ ഇത്ര വേണ്ടിയിരുന്നോ എന്ന് ചോദിക്കാറുണ്ട്. മാന്യന്മാരുടെ ഗെയിമായ ക്രിക്കറ്റില്‍ എന്തിനിത്ര അസഹിഷ്ണുത എന്നതും ചോദ്യമാണ്. നായകനാണെങ്കിലും താരമാണെങ്കിലും അവര്‍ ഗെയിമിനെയും ഗെയിമിലെ നിയമങ്ങളെയും കാണികളെയും ബഹുമാനിക്കണം. ഇവിടെയാണ് ഫെഡ്‌റര്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ഗെയിമിനെ അദ്ദേഹം സ്‌നേഹിക്കുന്നു. കാണികളെ സ്‌നേഹിക്കുന്നു

 

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Trending