Connect with us

Culture

ഇടതു സര്‍ക്കാര്‍ പകപോക്കുന്നു; സബ്‌സിഡി നിഷേധത്തിനെതിരെ പരസ്യ പ്രതികരണവുമായി സനല്‍ കുമാര്‍ ശശിധരന്‍

Published

on

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) സമാന്തരമായി ‘കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റ്’ സംഘടിപ്പിച്ചതിനും ഭരണകൂട വിമര്‍ശനം നടത്തിയതിനും ഇടതു സര്‍ക്കാര്‍ പകപോക്കുന്നതായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ‘ഉന്മാദിയുടെ മരണം’ എന്ന തന്റെ പുതിയ ചിത്രത്തിന് കെ.എസ്.എഫ്.ഡി.സി സബ്‌സിഡി നിഷേധിച്ചിരിക്കുകയാണെന്നും തനിക്കെതിരായ ഈ നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘ഒഴിവു ദിവസത്തെ കളി’, ‘എസ്. ദുര്‍ഗ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സനല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ട സിനിമാ പ്രവർത്തകരെ സാംസ്കാരിക നായകരെ,
വല്ലാത്ത നിരാശയോടെയാണ് ഇതെഴുതുന്നുന്നത്. വിഷയം എന്റെ “ഉന്മാദിയുടെ മരണം” എന്ന സിനിമയ്ക്ക് കെഎസ്എഫ്ഡിസി സബ്‌സിഡി നിഷേധിച്ചതാണ്. നിങ്ങളെല്ലാം കൂടി ശബ്ദമുയർത്തി സബ്‌സിഡി വാങ്ങിത്തന്നില്ലെങ്കിൽ എന്റെ സിനിമ മുടങ്ങിപ്പോകും എന്നതുകൊണ്ടാണ് ഞാനിങ്ങനെ എഴുതുന്നത് എന്ന് കരുതരുത് എന്ന് ആദ്യമേ അഭ്യർത്ഥിച്ചുകൊള്ളട്ടെ. കെഎസ്എഫ്ഡിസി സബ്‌സിഡി മുടങ്ങിയാൽ പൂട്ടിപ്പോകാവുന്നതിലും അപ്പുറത്തേക്ക് സിനിമയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചത് കൊണ്ട് ഇനിയത് മുടങ്ങും എന്ന ആശങ്കയോ/- വേണ്ട. സബ്‌സിഡി വേണ്ട എന്ന് വെക്കൂ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നുള്ള ഉപദേശങ്ങളാണ് എന്റെ നിർമാതാവിൽ നിന്നും എനിക്ക് കിട്ടുന്നത്. സംഗതി ശരിയാണ് ആരുടെയൊക്കെയോ ചൊറിച്ചിലുകൾക്ക് പിന്നാലെ നടന്ന് സമയം കളയുന്നതിനെക്കാൾ നല്ലത് അത് തന്നെയാണ്. പക്ഷെ ചില കാര്യങ്ങൾ പറയാതിരിക്കുന്നതും ചെയ്യാതിരിക്കുന്നതും ധാർമികമായി ശരിയല്ലാത്തതുകൊണ്ട് അങ്ങനെ ഉപേക്ഷിച്ച് പോകാൻ വയ്യ.

കരുതുന്നതുപോലെ ടി സബ്‌സിഡി കോടികളുടെ സർക്കാർ സഹായമല്ല. രണ്ട് ലക്ഷം രൂപ മുൻകൂർ അടച്ചാൽ 7ലക്ഷം രൂപ വരെയുള്ള ജോലികൾ ചിത്രാഞ്ജലിയിൽ ചെയ്യാം എന്നതാണ് സബ്‌സിഡി എന്ന് അറിയപ്പെടുന്നത്. മഹാരാഷ്ട്രയും ഗുജറാത്തും പോലുള്ള “രാഷ്ട്രീയ പ്രതിരോധം” ഉയർത്താത്ത സംസ്ഥാനങ്ങൾ 25 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സിനിമകൾക്ക് സഹായം നൽകുമ്പോഴാണ് 5 ലക്ഷം രൂപയുടെ സബ്‌സിഡി എന്ന കൊട്ടിഘോഷിക്കൽ നമ്മൾ നടത്തുന്നത്. ഇത്രയും ചെറിയ സഹായത്തിനുവേണ്ടി കടന്നുപോകേണ്ട കടമ്പകൾ ആലോചിച്ചിട്ടാവും കഴമ്പുള്ള സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളും അങ്ങോട്ട് പോകാറില്ല. ഷക്കീല തരംഗം ഉണ്ടായിരുന്ന സമയത്താണ് കെഎസ്എഫ്ഡിസി സബ്‌സിഡി എഫക്ടീവായി ഉപയോഗിച്ചുകൊണ്ടുള്ള സിനിമകൾ കൂടുതൽ വന്നത്. കണക്കെടുത്താൽ അറിയാം സിനിമയെ പ്രോൽസാഹിപ്പിക്കാൻ കൊണ്ടുവന്ന ഈ സബ്‌സിഡി എന്തൊക്കെ അനാശാസ്യപ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്കാണ് ലഭിച്ചിട്ടുള്ളതെന്ന്. എന്നാൽ എന്റെ ആദ്യ സിനിമ മുതൽ ഈ സബ്‌സിഡി ഉപയോഗപ്പെടുത്തിക്കൊണ്ട് ചിത്രാഞ്ജലിപാക്കേജിൽ ചെയ്യുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഇത് എനിക്കും എന്നെപ്പോലെ സിനിമ ചെയ്യുന്നവർക്കും അവകാശപ്പെട്ടതാണ് എന്നുള്ള ബോധ്യം. രണ്ട്, ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം പേർക്കും കലാമൂല്യമുള്ള സിനിമയോടുള്ള ആഭിമുഖ്യം. മൂന്നു സിനിമകൾക്കും ചിത്രാഞ്ജലിയിൽ നിന്നും കെഎസ്എഫ്ഡിസിയിൽ നിന്നും വളരെ നല്ല സഹകരണവും ആയിരുന്നുതാനും.

എന്നാൽ ഉന്മാദിയുടെ മരണം എന്ന സിനിമയുടെ നിർമാണത്തിന്റെ അന്തിമഘട്ടത്തിൽ കാര്യങ്ങൾ പൊടുന്നനെ മാറി മറിയുകയായിരുന്നു. മാസങ്ങൾക്ക് മുൻപേ ഒപ്പിട്ട സബ്‌സിഡി കരാർ അനുസരിച്ചുള്ള സബ്‌സിഡി നൽകാൻ തയാറല്ലെന്നും ഇതുവരെ ചെലവായ തുകമുഴുവൻ ഉടൻ അടച്ചു തീർക്കണം എന്നും കെഎസ്എഫ്ഡിസി എംഡി കത്ത് നൽകിയിരിക്കുന്നു. ഒരിഞ്ച് വലുപ്പമുള്ള സെൻസറുള്ള ക്യാമറയിൽ ഷൂട്ട് ചെയ്താലേ സബ്‌സിഡിക്ക് യോഗ്യതയുള്ളു എന്നാണ് കാരണമായി പറയുന്നത്. ഞാൻ സിനിമ ഷൂട്ട് ചെയ്യാൻ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന ക്യാമറയുടെ സെൻസർ വലുപ്പം 1 ഇഞ്ചിൽ കൂടുതലാണെന്ന് കാണിച്ച് മറുപടി കൊടുക്കുകയും ചെയർമാനായ ലെനിൻ രാജേന്ദ്രൻ സാറിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തിട്ടും ഫലമില്ല. സിനിമാ മന്ത്രിക്ക് സമർപ്പിച്ച പരാതി ഇതുവരെ തീർപ്പായിട്ടില്ല. പരാതി തീർപ്പാക്കുന്നതിനു പകരം അദ്ദേഹം ചെയ്‌തത്‌ പരാതിയുമായി വീട്ടിൽ പോയപ്പോൾ കാണാൻ അനുവദിച്ചില്ല എന്ന സത്യം ഞാൻ പറഞ്ഞു എന്നതിൽ പരിഭവിക്കുകയാണ്.

എനിക്കെതിരെയുള്ള ഈ നീക്കം രാഷ്ട്രീയമായ പകപോക്കലാണെന്ന് പകൽ പോലെ വ്യക്തമാണ്. ഐഎഫ്എഫ്കെ നടക്കുമ്പോൾ സമാന്തരമായി ചലച്ചിത്രമേള നടത്താൻ മുന്നിട്ടിറങ്ങി, മന്ത്രിയെയും അക്കാഡമിയേയും കോർപ്പറേഷനെയും വിമർശിച്ചു എന്നതൊക്കെ ആവാം കാരണങ്ങൾ. ഒരു കാര്യം വളരെ വ്യക്തമാക്കിക്കോട്ടെ ഇത്തരം കുരുട്ടു വിദ്യകൾ കൊണ്ട് ഞാൻ സിനിമ എടുക്കുന്നത് അവസാനിപ്പിക്കാൻ കഴിയുമെന്ന് ആരാരെങ്കിലും കരുതുന്നുവെങ്കിൽ അത് മണ്ടത്തരമാണ്. ആ ഘട്ടം കഴിഞ്ഞു. പക്ഷെ മണ്ടന്മാരാണ് പൊതുവെ എന്നുള്ളതുകൊണ്ട് ആവശ്യമില്ലാതെ അസ്വസ്ഥതകളുണ്ടാക്കാൻ ഇവർക്ക് കഴിയും.

എന്റെ നിരാശ ഇതൊന്നുമല്ല. ലജ്ജയില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രതിയോഗത്തിന്റെ പേരിൽ ഒരു സ്വതന്ത്ര സിനിമയ്ക്കെതിരെ നടക്കുകയും ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോഴും ഒന്നും മിണ്ടാതെ കടന്നുപോകുന്ന സിനിമപ്രവർത്തകരും സാംസ്കാരിക നായകരും ആരെയാണ് എൻഡോഴ്സ് ചെയ്യുന്നത്? ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയാൽ ഭരണകൂടത്തിന് ന്യായാന്യായങ്ങൾ നോക്കാതെ പ്രതികാരനടപടി എടുക്കാം എന്നാണോ നിങ്ങളുടെ മൗനം സൂചിപ്പിക്കുന്നത് !

സുഹൃത്തുക്കളെ ഞാൻ മുൻപ് സൂചിപ്പിച്ചപോലെ നിങ്ങളാരും ശബ്ദമുയർത്തി എന്റെ സിനിമയ്ക്ക് സബ്‌സിഡി നേടിത്തരണ്ട ആവശ്യമില്ല സബ്സിഡിയില്ലാതെയും സിനിമ പൂർത്തിയാവും. പക്ഷെ നെറികേടിനെതിരെ ശബ്ദമുയർത്താത്ത പാവകളാണ് നിങ്ങളെന്ന് ലോകരെക്കൊണ്ട് പറയിക്കരുത്. രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്ന കലാകാരനോട് അന്യായമായി അവകാശലംഘനം നടത്താമെന്ന് അധികാരവർഗത്തിന് തോന്നലുണ്ടാക്കരുത്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending