Connect with us

Culture

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അവസാന ഹോം മാച്ച്; കൊമ്പന്മാര്‍ക്ക് ജയം അനിവാര്യം

Published

on

കൊച്ചി: 27 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും സ്വന്തം കളിമുറ്റത്തിറങ്ങുന്നു. നിര്‍ണായകമായ അവസാന ഹോം മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. രാത്രി എട്ടിന് കിക്കോഫ്.

കഴിഞ്ഞ നാലു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍വിയറിഞ്ഞിട്ടില്ല, ലീഗില്‍ അവസാന അഞ്ചു മത്സരങ്ങളില്‍ നിന്ന് കൂടുതല്‍ പോയിന്റുകള്‍ നേടിയ ടീമെന്ന നേട്ടവുമുണ്ട്. പ്ലേ ഓഫ് സാധ്യതയിലേക്കുള്ള അകലം കുറയ്ക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ മതിയാവൂ. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അത്രയും മത്സരങ്ങളില്‍ നിന്ന് ചെന്നൈയിന് 28 പോയിന്റുണ്ട്. മാര്‍ച്ച് ഒന്നിന് ബെംഗളൂരു എഫ്.സിക്കെതിരെയുള്ള മത്സരം മാത്രമാണ് ഇനി ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്. ഇരമ്പിയാര്‍ക്കുന്ന മഞ്ഞപ്പടയുടെ മുന്നില്‍ ഈ സീസണിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ കലാശ പോരാട്ടത്തെക്കാള്‍ സമ്മര്‍ദമാണ് സന്ദേശ് ജിങ്കനും സംഘവും അനുഭവിക്കുന്നത്. ജയിച്ചാല്‍ കണക്കിലെ കണക്കുകളില്‍ വിശ്വസിച്ചു കളത്തില്‍ നിന്നു കയറാം, തോല്‍വിയാണ് ഫലമെങ്കില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിക്കും.

കഴിഞ്ഞ സീസണുകളില്‍ ടീമിന് ഭാഗ്യം സമ്മാനിച്ച ഗ്രൗണ്ടാണ് കൊച്ചിയിലേതെങ്കില്‍ ഇത്തവണ അതുണ്ടായില്ല. ഇതുവരെ എട്ടു ഹോം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ജയിക്കാനായത് രണ്ടെണ്ണത്തില്‍ മാത്രം. നാലു കളികള്‍ സമനിലയായി. ബെംഗളൂരുവിനോടും ഗോവയോടും തോറ്റു. സീസണിലെ അവസാന മത്സരം കാണാന്‍ ക്യാപ്റ്റന്‍ സിനിമയിലെ നായകന്‍ ജയസൂര്യ, അഡാര്‍ ലവ് താരം പ്രിയ വാര്യര്‍ എന്നിവര്‍ ഇന്ന് നെഹ്‌റു സ്റ്റേഡിയത്തിലെത്തും. മികച്ച ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇടതു വിങില്‍ കരുത്തരായ എതിരാളിയുടെ നീക്കങ്ങള്‍ പോലും നിഷ്പ്രഭമാക്കുന്ന ഇരുപത്തിമൂന്നുകാരന്‍ ലാല്‍റുത്താര ഇന്ന് കളത്തില്‍ തിരിച്ചെത്തും. സീസണിലെ നാലാം മഞ്ഞക്കാര്‍ഡ് ലഭിച്ച ലാല്‍റുത്താരക്ക് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. കരുത്തരായ ചെന്നൈയിനെതിരെ ലാല്‍റുത്താര തിരിച്ചെത്തുന്നത് ബ്ലാസറ്റേഴ്‌സ് ക്യാമ്പിന് ആശ്വാസമാവും. ദിമിതര്‍ ബെര്‍ബറ്റോവിന്റെ മികച്ച ഫോമും ഗുഡ്‌ജോണ്‍ ബാള്‍ഡ്‌വിന്‍സണ്‍, പുള്‍ഗ എന്നിവരുടെ വരവും ടീമിന് പുതിയ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.

ചെന്നൈയിനെതിരെ ആദ്യപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് സമനില (1-1) പിടിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ പ്ലേഓഫ് സ്ഥാനത്തിന് സിമന്റ് പാകാന്‍ ചെന്നൈയിനാവും. മുഖ്യ പരിശീലകനായി ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുമ്പോള്‍ തന്റെ അനുഭവസമ്പത്തിനെപ്പറ്റി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു. എന്നാല്‍, ആദ്യ ദിവസം മുതല്‍ ടീമിനെ ഒത്തൊരുമിപ്പിച്ചു കൊണ്ടു പോകാനായി. അവസാന ആറു മത്സരങ്ങള്‍ ജയിക്കണമെന്ന വാശിയോടെയാണു തുടക്കമിട്ടത്. കൊല്‍ക്കത്തയുമായുളള പോരാട്ടം സമനിലയായത് കണക്കുക്കൂട്ടലില്‍ ചെറിയ പാളിച്ച വരുത്തി. ഹോം സ്‌റ്റേഡിയത്തിന്റെ പരമാവധി പിന്തുണ മുതലെടുക്കുകയാണ് ഇന്നത്തെ ലക്ഷ്യം-അദ്ദേഹം പറഞ്ഞു. ഇന്ന് ജയം മാത്രമാണ് ലക്ഷ്യമെന്ന് ചെന്നൈ കോച്ച് ഗ്രിഗറി പറഞ്ഞു. രണ്ടു കളികള്‍ കൂടി മാത്രമാണ് ഇനി അവശേഷിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിനും ഇതു നിര്‍ണായക പോരാട്ടമാണ്. ഞങ്ങള്‍ മികച്ച ഫോമിലാണ്. ഒരു താരത്തെപ്പോലും പരിക്ക് അലട്ടുന്നില്ല. ഇതുവരെ നടത്തിയ പ്രകടനം തുടരാന്‍ കഴിയുമെന്നു തന്നെയാണു പ്രതീക്ഷ.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending