Video Stories
‘മാലാഖ’മാരുടെ പരാതിക്ക് പരിഹാരം കാണണം
‘ഭൂമിയിലെ മാലാഖമാര്‍’ എന്നാണ് രോഗീ ശുശ്രൂഷകരായ നഴ്സുമാരെ സമൂഹം വിശേഷിപ്പിക്കാറ്. ആതുരാലയങ്ങളില്‍ രോഗീപരിചാരകരുടെ സേവനം ഇല്ലാത്ത ദുരവസ്ഥയെക്കുറിച്ച് പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ല. അവരുടെ പരാധീനതകളും പരിഭവങ്ങളും എന്തുതന്നെയായാലും പരിഹരിക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. ചേര്‍ത്തല കെ.വി.എം ആസ്പത്രിയില്‍ 200 ദിവസത്തോളമായി നഴ്സുമാര്‍ തുടര്‍ന്നുവരുന്ന പണിമുടക്കും മുദ്രാവാക്യംവിളിയും ആ ആതുരാലയത്തില്‍ മാത്രമല്ല, കേരളത്തിലെ സ്വകാര്യ ആരോഗ്യ ശുശ്രൂഷാമേഖലയെയാകെ അലോസരപ്പെടുത്തുന്നതാണ്. ഇതും ശമ്പള പരിഷ്കരണവുമാണ് സംസ്ഥാനത്തെ 457 സ്വകാര്യ ആസ്പത്രികളില്‍ കൂട്ട അവധിയിലേക്ക് യുണൈറ്റഡ് അസോസിയേഷനെ വലിച്ചിഴച്ചത്. ശനിയാഴ്ച സംസ്ഥാന ലേബര്‍ കമ്മീഷണറുമായി യു.എന്‍.എ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും ഇന്നലെ നടന്ന മിനിമം വേതന ഉപദേശക സമിതിയോഗത്തില്‍ ശമ്പള പരിഷ്കരണം വൈകാതെ നടത്തുമെന്ന അറിയിപ്പ് ലഭിച്ചതിനാല്‍ സമരം പിന്‍വലിച്ചിരിക്കുകയാണ്. നഴ്സുമാരുടെ കൂട്ട അവധി അതീവ പരിചരണ വിഭാഗങ്ങളില്‍ കിടക്കുന്ന രോഗികളുടെയും അടിയന്തിര ശുശ്രൂഷ വേണ്ട രോഗികളുടെയും ബന്ധുക്കളുടെയും കാര്യത്തില്‍ സമരം വലിയ പ്രത്യാഘാതമാണുണ്ടാക്കുക. ഇതൊരു സമ്മര്‍ദ തന്ത്രമായും വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്‍ തൊഴില്‍ മന്ത്രിയുടെ ഇക്കാര്യത്തിലുള്ള നിലപാട് പ്രശ്നം വഷളാക്കുകയേ ഉള്ളൂ. അതേസമയം, മിനിമം വേതന വിഷയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സര്‍ക്കാര്‍ അടയിരിക്കുകയാണ്.
പുറത്താക്കിയ നഴ്സുമാരെ മാത്രമല്ല, സമരം ചെയ്യുന്ന ഒരു നഴ്സിനെയും തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെ.വി.എം ആസ്പത്രി അധികൃതര്‍. 12 മണിക്കൂറെന്ന ഡ്യൂട്ടിസമയം 16 മണിക്കൂറാക്കിയതായും ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കനുവദിക്കുന്നില്ലെന്നും നഴ്സുമാര്‍ പറയുന്നു. ഇതു സംബന്ധിച്ച് കേസ് സുപ്രീംകോടതിയില്‍വരെ എത്തുകയും ചെയ്തു. ആസ്പത്രിക്ക് മുന്നില്‍ നഴ്സുമാര്‍ പന്തല്‍കെട്ടി നടത്തുന്ന സമരത്തെ എതിര്‍ക്കാനോ പിന്‍വലിപ്പിക്കാനോ ഉന്നത നീതിപീഠം തയ്യാറായില്ലെന്നത് മനസ്സിരുത്തി കാണേണ്ട ഒന്നാണ്. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ വന്ന ഹര്‍ജി പ്രകാരം നഴ്സുമാരുടെ സമരം പിന്‍വലിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയില്‍ പൊതു സമൂഹവും രോഗികളുമാണ് ത്രിശങ്കുവിലായിരിക്കുന്നത്. ഇന്നുമുതല്‍ ആരംഭിക്കാനിരുന്ന കൂട്ട അവധി പിന്‍വലിച്ചെങ്കിലും ഇവരുടെ സേവനവേതന വ്യവസ്ഥകളുടെ കാര്യത്തില്‍ പൊതുസമൂഹത്തിന് കാര്യമായ ഉത്തരവാദിത്തമുണ്ട്. ആസ്പത്രികളുടെ പ്രവര്‍ത്തനത്തിന് ഭംഗം നേരിട്ടാല്‍ അത് മാരകമായ രോഗങ്ങള്‍ക്കുള്‍പ്പെടെ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് മേലുള്ള ഇരുട്ടടിയാകും.
സ്വകാര്യ ആസ്പത്രികളില്‍ മതിയായതും സര്‍ക്കാര്‍ ആസ്പത്രികളിലേതിന് തുല്യവുമായ വേതനം ലഭിക്കുന്നില്ലെന്നത് നഴ്സുമാരുടെ ഏറെക്കാലമായുള്ള പരാതിയാണ്. നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും കാര്യത്തിലേ ഈ പരാതിയുള്ളൂ. ഉന്നത ബിരുദധാരികളായ ഭിഷഗ്വരന്മാര്ക്ക് എത്രവേണമെങ്കിലും വാരിക്കോരി ശമ്പളം നല്കാന് ആസ്പത്രിയുടമകള്‍ തയ്യാറുമാണ്. അപ്പോഴാണ് നഴ്സുമാരുടെ പരാതിയുടെ അടിസ്ഥാനം മനസ്സിലാകുന്നത്. രാത്രിയും പകലുമെന്നില്ലാതെ ജോലിയെടുക്കേണ്ടിവരുമ്പോള്‍ അര്‍ഹതപ്പെട്ട ശമ്പളം ലഭിക്കണമെന്ന ആവശ്യം അതിരുകടന്നതെന്ന് പറഞ്ഞുകൂടാ. അതേസമയം, ഡോക്ടര്‍മാര്‍, ആസ്പത്രി ഉപകരണങ്ങള്‍, കെട്ടിടം, ഭൂമി എന്നിവക്കായി ചെലവഴിക്കപ്പെടുന്ന വന്‍തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ നഴ്സുമാരുടെ വേതനം തുച്ഛവുമാണ്. വേതനം വര്‍ധിപ്പിക്കുകയെന്നാല്‍ അത് കൂടുതല്‍ ഭാരം രോഗികളിലേക്ക് എത്തിപ്പെടാന്‍ ഇടയാക്കുമെന്നാണ് ആസ്പത്രി ഉടമകളുടെ വാദം. നിലവില്‍തന്നെ വന്‍ ചികില്‍സാചെലവാണ് സ്വകാര്യ ആസ്പത്രികളില്‍ ഈടാക്കപ്പെടുന്നത്. വലിയ ബാധ്യതയില്ലാതെ നഴ്സുമാരുടെ ആവശ്യം പരിഗണിക്കാനും പരിഹരിക്കപ്പെടാനും വേണ്ട നടപടികളെടുക്കാന്‍ രണ്ടിനും ഇടയില്‍ നില്ക്കുന്ന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ജനങ്ങളുടെ ക്ഷേമമാണല്ലോ ആധുനിക സര്‍ക്കാരുകളുടെ മുഖ്യലക്ഷ്യം.
കഴിഞ്ഞ ഫെബ്രുവരിയിലും കഴിഞ്ഞ വര്‍ഷം രണ്ടാഴ്ചയോളവും സംസ്ഥാനത്താകെയും സ്വകാര്യ ആസ്പത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമാറ് നഴ്സുമാര്‍ പണിമുടക്ക് നടത്തിയിരുന്നുവെങ്കിലും അത് പരിഹരിക്കപ്പെട്ടത് ആരോഗ്യവകുപ്പിന്റെയും ആസ്പത്രിയടമകളുടെയും നഴ്സിങ് സംഘടനാനേതാക്കളുടെയും പക്വതയോടെയുള്ള സമീപനം കൊണ്ടായിരുന്നു.
സ്വകാര്യ ആസ്പത്രികളിലുള്ള നഴ്സുമാരില്‍ അധികവും പെണ്‍കുട്ടികളും യുവതികളുമായിരിക്കെ അവരുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേകമായ ചെവി കൊടുക്കേണ്ടതുണ്ട്. വരുമാനം തീരെ കുറഞ്ഞ കുടുംബങ്ങളില്‍നിന്ന് വരുന്നവരാണ് ഇവരിലധികവും. വിവാഹത്തിനുമുമ്പ് നേടിയ നഴ്സിങ് യോഗ്യതകള്‍ കൊണ്ട് ജീവിത കമ്പോളത്തില്‍ ചെറിയൊരു സാമ്പത്തിക നിലയിലെത്തിപ്പെടുക എന്ന ക്ലിഷ്ഠമായ ആവശ്യം മാത്രമേ ഇവര്‍ക്കുള്ളൂ. എന്നാല്‍ സമയക്ലിപ്തത പാലിക്കാതെ അധിക ജോലി ചെയ്യിച്ചും ശരാശരിക്ക് താഴെ വേതനം നല്‍കിയും ആസ്പത്രിയുടമകള്‍ തങ്ങളെ ചൂഷണം ചെയ്യുന്നതായാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്. ചുരുങ്ങിയത് 20000 രൂപയെങ്കിലും ശമ്പളം ലഭിക്കുന്ന രീതിയിലുള്ള നിയമ നിര്‍മാണം വേണമെന്നാണ് അവരുടെ ആവശ്യം. കോടതിയും സര്‍ക്കാരും ഇത് ഏതാണ്ട് അംഗീകരച്ചതുമാണ്. എന്നാല്‍ തീരെ കുറഞ്ഞ എണ്ണം വന്‍കിട ആസ്പത്രികള്‍ക്ക് മാത്രമേ ഈ സംഖ്യ താങ്ങാന്‍ കഴിയൂ എന്നാണ് ഒരു വാദം. അസോസിയേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് (ഇന്ത്യ) കേരള ചാപ്റ്റര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് യു.എന്‍.എയോട് പണിമുടക്കുമായി മുന്നോട്ടുപോകരുതെന്ന് ഇടക്കാല വിധിയിലൂടെ വ്യാഴാഴ്ച ഉത്തരവിട്ടത്. എന്നിട്ടും സമരവുമായി മുന്നോട്ടുപാകാനുള്ള സംഘടനയുടെ തീരുമാനം അവര്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുടെ ഗൗരവത്തെയാണ് വ്യക്തമാക്കുന്നത്. കോടതി സ്വാധീനത്തിന് വഴങ്ങിയാണ ് പ്രസ്തുത ഉത്തരവ ്പുറപ്പെടുവിച്ചതെന്നാണ് യു.എന്‍.എ ഭാരവാഹി അഭിപ്രായപ്പെട്ടിരിക്കുന്നത്.
ആതുര ശുശ്രൂഷ പോലെ അത്യധികം പ്രാധാന്യമുള്ള മേഖലയുടെ കാര്യത്തില്‍ എല്ലാവിഭാഗം പേരും കൂട്ടായി വിവേകപൂര്‍ണണവും രമ്യതയോടെയുമുള്ള പ്രശ്നപരിഹാരത്തിനാണ് യത്നിക്കേണ്ടത്. ഇടുങ്ങിയതും പ്രായോഗികമല്ലാത്തതുമായ വാദമുഖങ്ങള്‍ ഇതിന് തടസ്സം നിന്നുകൂടാ. സുമനസ്സുകളും ത്യാഗനിര്‍ഭരരുമായ വ്യക്തികളുടെയും സംഘടനകളുടെയും പരിശ്രമ ഫലമാണ് യൂറോപ്പിന്റെ ആരോഗ്യ നിലവാരത്തിലേക്ക് കേരളത്തെ എത്തിച്ചത്. ആ മഹത്തായ മാതൃക കേരളം തുടര്‍ന്നും ഇതരലോകത്തിന് കാട്ടിക്കൊടുത്തേ തീരൂ. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് ലാഭം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ആസ്പത്രിയുടമകളുടെയും സ്വന്തം രംഗം മറന്നുകൊണ്ടുള്ള നഴ്സുമാരുടെയും കര്‍ക്കശ നിലപാടുകളില്‍ അയവുവരുത്തണം.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

