Connect with us

More

ശ്രീലങ്കയിലെ മുസ്ലിം വിരുദ്ധ കലാപം: രൂക്ഷമായ പ്രതികരണങ്ങളുമായി സംഗക്കാര, ജയവര്‍ദെന, ജയസൂര്യ

Published

on

രാജ്യമെങ്ങും സംഘ് പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുപ്രചരണം നടത്തുകയും ചെയ്യുന്ന വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ലജ്ജിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. ശ്രീലങ്കയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന കലാപങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്താണ് കുമാര്‍ സംഗക്കാര, മഹേല ജയവര്‍ദെന, സനത് ജയസൂര്യ തുടങ്ങിയവര്‍ ശ്രദ്ധ നേടുന്നത്.

ശ്രീലങ്കയിലെ ഭൂരിപക്ഷമായ ബുദ്ധമതത്തിലെ തീവ്രവാദികള്‍ മുസ്‌ലിംകള്‍ക്കെതിരെ വന്‍ അക്രമങ്ങളാണ് അഴിച്ചു വിടുന്നത്. ചരിത്ര പ്രസിദ്ധമായ കാന്‍ഡി നഗരത്തില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള കടകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടു. മധ്യ പ്രവിശ്യയിലെ അക്രമങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് കുമാര്‍ സംഗക്കാര ട്വിറ്ററില്‍ കുറിച്ചതിങ്ങനെ:

‘ശ്രീലങ്കയിലുള്ള ആരെയും അവരുടെ മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ അരികുവല്‍ക്കരിക്കുകയോ ഭീഷണിപ്പെടുത്തുകയോ അപായപ്പെടുത്തുകയോ ചെയ്യരുത്. നാം ഒരു രാജ്യവും ഒരു ജനതയുമാണ്. സ്‌നേഹവും വിശ്വാസവും സ്വീകാര്യതയുമായിരിക്കണം നമ്മുടെ പൊതു മന്ത്രം. വംശീയതക്കും അക്രമത്തിനും സ്ഥാനമില്ല. നിര്‍ത്തൂ… ഒന്നിച്ചു നില്‍ക്കൂ, ശക്തരായി നില്‍ക്കൂ…’

ഫേസ്ബുക്കില്‍, അക്രമത്തെ അപലപിച്ചു കൊണ്ടുള്ള വീഡിയോയും സംഗക്കാര പോസ്റ്റ് ചെയ്തു. സിംഹള ഭാഷയിലുള്ള വീഡിയോയില്‍ മത, ജാതി ഭേദമന്യേ സാഹോദര്യം പുലര്‍ത്താനും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റൊരു ഇതിഹാസ താരമായ മഹേല ജയവര്‍ദെനയും ശക്തമായ ഭാഷയിലാണ് അക്രമങ്ങളെ അപലപിച്ചത്.

‘ശ്രീലങ്കയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നു. ഇതില്‍ ഉള്‍പ്പെട്ടവരെ മത-വംശ ഭേദമന്യേ നീതിക്കു മുന്നില്‍ കൊണ്ടുവരണം. 25 വര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിലൂടെയാണ് ഞാന്‍ വളര്‍ന്നത്. അതുപോലൊരു സാഹചര്യം അടുത്ത തലമുറയ്ക്ക് ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ – മഹേല ട്വിറ്ററില്‍ കുറിച്ചു.

ശ്രീലങ്കയിലെ അക്രമ സംഭവങ്ങള്‍ വിഷമമുണ്ടാക്കുന്നുവെന്നും അക്രമങ്ങളിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സനത് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു. ‘ശ്രീലങ്കയിലെ ജനങ്ങള്‍ ബുദ്ധിശാലികളാവണം. ബുദ്ധിമുട്ടേറിയ സമയങ്ങളെ കൂട്ടമായി നിന്ന് നേരിടണം’ – സനത് ജയസൂര്യ അഭിപ്രായപ്പെട്ടു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന നിരവധി വംശീയ അതിക്രമങ്ങളെപ്പറ്റി ഒരക്ഷവും മിണ്ടാന്‍ ഇന്ത്യയിലെ ‘സെലിബ്രിറ്റി’കളായ ക്രിക്കറ്റര്‍മാര്‍ തയ്യാറായിട്ടില്ല. അതേസമയം, ന്യൂനപക്ഷങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും സംഘ് പരിവാറിനെ വെള്ളപൂശാനുമുള്ള ശ്രമം ഇവരില്‍ നിന്നുണ്ടാകാറുമുണ്ട്. ഈയിടെ അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ടപ്പോള്‍ പ്രതികളായ മുസ്ലിം ചെറുപ്പക്കാരുടെ പേരുകള്‍ മാത്രം ഉദ്ധരിച്ചു കൊണ്ടുള്ള സേവാഗിന്റെ ട്വീറ്റ് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പു പറയുകയും ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇതാദ്യമായല്ല സേവാഗ് സംഘ് പരിവാര്‍ അജണ്ട ഏറ്റെടുക്കുന്നത്. മുമ്പ്, യുദ്ധത്തിനെതിരെ പ്രതികരിച്ച മുന്‍ സൈനികന്റെ മകളെയും സേവാഗ് വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു.

കശ്മീരി ജനതയെ സ്ഥിരമായി അധിക്ഷേപിക്കാറുള്ള ഗൗതം ഗംഭീര്‍, സംഘ് പരിവാറിന് പ്രിയപ്പെട്ട സോഷ്യല്‍ മീഡിയാ സാന്നിധ്യങ്ങളിലൊന്നാണ്.

ത്രിപുരയില്‍ ബി.ജെ.പി അധികാരം പിടിച്ചതിനു ശേഷം നടക്കുന്ന അക്രമ സംഭവങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ പ്രതികരിച്ചതായി അറവില്ല. നേരത്ത, കനയ്യ കുമാറിനെ പിന്തുണച്ച് പ്രസ്താവന നടത്തിയ സുരേഷ് റെയ്‌നക്കെതിരെ ക്രിക്കറ്റ് വൃത്തങ്ങളില്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

kerala

പെട്രോൾ പമ്പിലെ ടോയിലറ്റ് പൊതുവല്ല, ഉപഭോക്താക്കൾക്ക് മാത്രം; ഉത്തരവുമായി ഹൈക്കോടതി

പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്

Published

on

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു.

വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ്‌ കേസ് പരിഗണിച്ചത്.

Continue Reading

crime

എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

Published

on

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി. തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് രണ്ട് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഗ്രാമവാസികൾ ഗ്രാമത്തിലെ മറ്റ് താമസക്കാരെ വിവരമറിയിക്കുകയായിരുന്നു.

പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ഗ്രാമവാസികളുടെ ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി യുവാവ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ലാലുവിനെ കൂട്ടമായി ചേര്‍ന്ന് മര്‍ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

More

ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം

20 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടർമർ അറിയിച്ചു

Published

on

ഗസ്സ സിറ്റി: ഗസ്സയിൽ വീണ്ടും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഗസ്സയിൽ ഭക്ഷണം വാങ്ങാൻ വരി നിന്നവർക്കേ നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 59 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ ട്രക്കുകളിൽ നിന്ന് സഹായം സ്വീകരിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിലേക്ക് ഇസ്രായേലി ടാങ്കുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇസ്രായേലി ടാങ്കുകൾ, ഹെവി മെഷീൻ ഗണ്ണുകൾ, ഡ്രോൺ എന്നിവ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

വെടിവെപ്പിൽ 59 പേർ കൊല്ലപ്പെടുകയും 221 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 20 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടർമർ അറിയിച്ചു. കാറുകളിലും റിക്ഷകളിലും കഴുത വണ്ടികളിലുമാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.

മേയിലാണ് ഗസ്സയിൽ സഹായവിതരണം പുനരാരംഭിച്ചത്. ഇതിന് പിന്നാലെ പലപ്പോഴായി ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 300ലധികം പേർ കൊല്ലപ്പെടുകയും 2000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നടക്കുന്ന ആക്രമണത്തിനിടെ ഒരു ദിവസത്തിനിടെയുണ്ടായ ഏറ്റവും വലിയ മരണനിരക്കാണിത്. തിങ്കളാഴ്ച ഖാൻ യൂനിസിന് തെക്കുള്ള റഫയില്‍ സഹായകേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ 38 പേരായിരുന്നു കൊല്ലപ്പെട്ടത്.

അതേസമയം, പ്രദേശത്ത് വെടിവെപ്പ് നടന്നതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഇന്ന് രാവിലെ, ഖാൻ യൂനിസിന്റെ പ്രദേശത്ത് സഹായ വിതരണ ട്രക്കിന് സമീപവും പ്രദേശത്ത് പ്രവർത്തിക്കുന്ന ഐഡിഎഫ് സൈനികർക്ക് സമീപവുമായി ആളുകൾ കൂടി നിൽക്കുന്നത് കണ്ടു.തുടർന്ന് നടത്തിയ വെടിവയ്പ്പിൽ നിരവധി പേർക്ക് വെടിയേറ്റതായും റിപ്പോർട്ടുകൾ ലഭിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ അവലോകനം ചെയ്തുവരികയാണ്. ഇതിൽ ഉൾപ്പെടാത്ത ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു’. അതേസമയം,ഞങ്ങളുടെ സൈനികരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിന് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ, ഗസ്സയുടെ വിവിധ ഇടങ്ങളിൽ നടന്ന വെടിവയ്പ്പിലും വ്യോമാക്രമണത്തിലും കുറഞ്ഞത് 14 പേർ കൊല്ലപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. ഇതോടെ ചൊവ്വാഴ്ച കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി. 20 മാസത്തിലേറെയായി നടക്കുന്ന ഇസ്രായേലി ആക്രമണങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ 55,362 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ്സയിലെ ആരോഗ്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കുന്നത്.

Continue Reading

Trending