Video Stories
ഒന്നും മറന്നിട്ടില്ലാലോ നമ്മള്

രാജ്യത്തൊരിടത്ത് തീവണ്ടി അപകടത്തില്‍ പൗരന്മാര് മരിച്ചതിനെതുടര്‍ന്ന് റെയില്‍വേമന്ത്രി രാജിവെച്ച ഇന്ത്യയില്‍ തന്നെയാണ് പൊലീസിന് തുടര്‍ച്ചയായ വീഴ്ചകള്‍ ഉണ്ടായിട്ടും അതിന്റെ ഫലമായി ചെറുപ്പക്കാര്‍ നിരവധിപേര്‍ കൊല ചെയ്യപ്പെട്ടിട്ടും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന തന്നെ ആരും വിമര്‍ശിക്കുക പോലും അരുതെന്ന് പിണറായി വിജയന് പറയുന്നത്. വഴിയില്‍ കിടക്കുന്ന ചെണ്ടയല്ല ഞാന്‍, ഇരിക്കുന്ന സീറ്റ് ഇതല്ലായിരുന്നെങ്കില്‍ കണക്കിന് പറയുമായിരുന്നുവെന്നുംകൂടി കേരള രാഷ്ട്രീയത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി പറയുകയാണ്.
അതല്ലല്ലോ അദ്ദേഹം തന്നെ കേരള ജനതക്ക് മുമ്പില്‍ ഇക്കാലമത്രയും അവതരിപ്പിച്ചത്. ഏത് മുഖ്യമന്ത്രിയെയാണ്, നേതാവിനെയാണ്, മതാധ്യക്ഷനെയാണ് മുഖ്യമന്ത്രി പദമേറുന്നതുവരെയുള്ള കാലത്ത് പിണറായി വെറുതെവിട്ടത്? പൊലീസിന് വീഴ്ച വന്നാല്‍ സര്‍ക്കാറിനെയും ആഭ്യന്തര മന്ത്രിയെയും വിമര്‍ശിക്കരുതെന്നാവില്ല അദ്ദേഹം ഉദ്ദേശിച്ചത്. കാരണം പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തില്‍ മാധ്യമങ്ങള്‍ അഴിച്ചുവിട്ട പ്രചാരണത്തിന്റെ അലയിലാണ് ഇടതുപക്ഷം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പു തന്നെ ജയിച്ചത്. ആ കൊലപാതകത്തില്‍ പൊലീസിന് കേസ് തേച്ചുമായ്ച്ചു കളയുകയായിരുന്നു പ്രധാന ജോലിയെന്നും മൃതദേഹം എളുപ്പം സംസ്കരിച്ചുവെന്നും പോസ്റ്റ്മോര്‍ട്ടം മര്യാദക്ക് നടത്തിയില്ലെന്നും കൊല നടന്ന സ്ഥലത്ത് ഒരു തെളിവും വെക്കാതെ പൊലീസ് വൃത്തിയാക്കിയെന്നുമൊക്കെയുള്ള പ്രചാരണം അന്ന് ഇതേ ചാനല്‍ മുറികളില്‍ നിന്നും പത്രത്താളുകളില്നിന്നും പുറത്തുവന്നതാണല്ലോ. (ആ കേസിന് പിന്നെ എന്ത് സംഭവിച്ചുവെന്നും കണ്ടു) ഇതെല്ലാം ഏറ്റുപിടിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് മാത്രമല്ല ആഭ്യന്തരം ശരിയല്ലെന്ന് കൂടി എത്ര ഉച്ചത്തില്‍ വിളിച്ചുപറഞ്ഞവരാണ് താനും തനിക്ക് ചുറ്റുമിരിക്കുന്നവരെന്നും ഓര്‍ക്കാലോ. അതൊന്നും മറന്നിട്ടില്ലാലോ നമ്മള്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള താന്‍ വഴിയിലെ ചെണ്ടയല്ല എന്ന് പറഞ്ഞ അതേ ശ്വാസത്തില്‍ എസ്.ഐ മുതല്‍ ജില്ലാ സൂപ്രണ്ട് വരെയുള്ള തന്റെ ഉദ്യോഗസ്ഥര്‍ക്ക് അസാധാരണമായ പിഴവുകള്‍ പറ്റിയെന്ന് സമ്മതിക്കുന്നുണ്ടദ്ദേഹം. ഒരു പെണ്‍കുട്ടിയും ഒരു പിതാവും പരാതിയുമായി സമീപിച്ചിട്ടും താന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിയിലാണെന്ന് പറഞ്ഞ് അവഗണിച്ചതുകൊണ്ടാണ് ആ യുവാവ് മരിച്ചതെന്ന്കൂടി ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം എസ്.ഐക്ക് സുരക്ഷാ ഡ്യൂട്ടിയില്ലെന്ന് പറഞ്ഞു, പിന്നെ ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഏര്‍പ്പാടാക്കിയവരോട് ചോദിക്കണമെന്ന് പറഞ്ഞു. ആരാണ് അദ്ദേഹത്തിന് വേണ്ടി ഇതൊക്കെ ചെയ്യുന്നത്? ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് തന്നെ ചോദ്യം ചെയ്യരുതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഏതോ ടീച്ചര്‍ പച്ച ബ്ലൗസിട്ടതിനും പച്ച ബോര്‍ഡ് സ്ഥാപിച്ചതിനും മന്ത്രിയുടെ രാജി ചോദിച്ച് മാര്‍ച്ച് നടത്തിയവര്‍ക്ക് ഇത് രേഖപ്പെടുത്തിവെക്കാവുന്നതാണ്.
1998 മുതല്‍ 2005 വരെ- കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലിരുന്നത് പിണറായി വിജയനാണ്. ഇക്കാലയളവില്‍ പിണറായിയുടെ നാവിന്റെ ചൂടറിയാത്തവര്‍ ചുരുങ്ങും. ക്രിസ്തീയ സഭാധ്യക്ഷന് പോള്‍ ചിറ്റിലപ്പള്ളിയെ നികൃഷ്ട ജീവിയെന്നും എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നും വിശേഷിപ്പിച്ച പിണറായി മാതൃഭൂമി പത്രാധിപര്‍ ഗോപാലാകൃഷ്ണനെ എടോ ചേര്‍ത്തുവിളിച്ചുവെച്ച് അരിശം കാട്ടിയപ്പോള്‍ ചിന്തകനായ പ്രൊഫ.എം.എന്‍ വിജയന് മരിച്ചപ്പോള്‍ കോളജ് ‘അധ്യാപകന്’ എന്ന് തിരിച്ചറിയാനുള്ള ‘മാന്യത’ കാട്ടി. ആര്.എസ്.എസുകാരുടെ കൊലക്കത്തികള്‍ക്കിടയിലൂടെ ബ്രണ്ണന്‍ കോളജില്‍ പിണറായി നടക്കുമ്പോള്‍ അവിടെ അധ്യാപകനായിരുന്നല്ലോ വിജയന്മാഷ്. കെ.എസ്.എഫിലും പിന്നീട് എസ്.എഫ്.ഐയിലും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല, 1964ല്‍ പിണറായി പാര്‍ട്ടി അംഗമാകുമ്പോഴും വിജയന്മാഷ് ബ്രണ്ണനിലുണ്ട്. ജയകൃഷ്ണന് മാഷെ സ്കൂള്‍ ക്ലാസിലിട്ട് വെട്ടിയപ്പോള്‍ അതിനെ ന്യായീകരിക്കാനും വിജയന്‍മാഷുണ്ടായി. പക്ഷേ ടി.പി ചന്ദ്രശേഖരന്റെ കൊലയിലെത്തിയപ്പോഴേക്കും മാഷ് പോയിരുന്നു.
1996 മുതല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ ലാവ്ലിന് കേസാണ് മുഖ്യമന്ത്രി പദം തന്നില്‍നിന്ന് ഇത്രയും കാലം അകറ്റിനിര്‍ത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടാകാം. 375 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയ അന്താരാഷ്ട്ര കരാര്‍ അന്നത്തെ മന്ത്രിയറിയാതെയെന്ന് സമ്മതിക്കാന്‍ ആര്‍ക്കും പറ്റിയെന്ന് വരില്ല. 2016ലെ തെരഞ്ഞെടുപ്പിലും വി.എസിനെ മുന്നില്‍ നിര്‍ത്തേണ്ടിവന്നതും ഇതിനാല്‍. ലാവ്ലിന്റെ പേരില്‍ തന്നെ വെയിലത്തുനിര്‍ത്തിയതില്‍ പ്രധാനം മാധ്യമങ്ങളാണെന്നതു കൊണ്ടാവാം മുഖ്യമന്ത്രിയായി ആദ്യ തീരുമാനങ്ങളിലൊന്ന് മന്ത്രിസഭായോഗ ശേഷമുള്ള മാധ്യമ സമ്മേളനം ഉപേക്ഷിച്ചതാണ്. വിവാദം തലയില്‍ കത്തിനിന്നപ്പോള്‍ പോലും മുന്‍ മുഖ്യന്മാര് വാര മാധ്യമ സമ്മേളനം ഒഴിവാക്കിയിട്ടില്ല. നാലു കൊല്ലമായിട്ടും മോദി ഒരു മാധ്യമ സമ്മേളനം പോലും നടത്തിയിട്ടില്ലല്ലോ എന്ന് ഇതിന് ന്യായീകരണമുണ്ടായേക്കും.
ഇ.എം.എസിന്റെയും നായനാരുടെയും വി.എസിന്റെയും കാലത്തെല്ലാം ശക്തനായ പാര്‍ട്ടി സെക്രട്ടറി ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് എല്ലാം മുഖ്യമന്ത്രിയാണ്. വി.എസിന്റെ കാലത്ത് എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിമാരായിരുന്നുവല്ലോ. ചെങ്ങന്നൂരിലെ വിജയം തീര്‍ച്ചയായും പിണറായിക്ക് പിടിവള്ളി തന്നെയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കേണ്ടത് കേരളമാണ്, അഥവാ പിണറായിയാണ്. ഈ ഭരണം തുടര്‍ന്നാല്‍ പി.എസ്സി പിരിച്ചുവിടേണ്ടിവരും. നിയമനം മുഴുവന്‍ പൊലീസ് അതിക്രമത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി നീക്കിവെക്കേണ്ടിവരും.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
Football3 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
News2 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
Football2 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ