Connect with us

Sports

ലാറ്റിനമേരിക്കന്‍ സൗന്ദര്യത്തിനു മേല്‍ ജപ്പാന്‍ എഴുതിയ വിജയ കവിത

Published

on

കൊളംബിയ 1 – ജപ്പാന്‍ 2

 

ഇരുടീമുകളും ടാക്ടിക്കല്‍ ഗെയിം കളിക്കുന്ന ഫുട്ബോള്‍ മത്സരങ്ങളോളം മനോഹരമായി മറ്റൊരു കായിക സന്തോഷവുമില്ല. എതിരാളികളെ കായികമായി നേരിടുകയും എന്തുവില കൊടുത്തും ബോക്സ് പ്രതിരോധിക്കുകയും ഭാഗ്യഗോളുകളില്‍ ജയിച്ചു കയറുകയും ചെയ്ത മത്സരങ്ങള്‍ ഈ ലോകകപ്പില്‍ തന്നെ നാം ഒന്നിലധികം തവണ കണ്ടു. പക്ഷേ, ഇന്നത്തെ കൊളംബിയ – ജപ്പാന്‍ മത്സരം ഇതിനെല്ലാം അപവാദമായിരുന്നു. ഹോസെ പെക്കര്‍മാന്‍ എന്ന അതീവ തന്ത്രശാലിയുടെ തന്ത്രങ്ങളെ ജപ്പാന്‍ എന്ന ഏഷ്യന്‍ രാജ്യം മനോഹരമായി മറികടന്ന ചരിത്ര മത്സരം. എത്ര കരുത്തരായാലും ഫുട്ബോള്‍ മൈതാനത്ത് ഒരംഗത്തിന്റെ കുറവ് എത്ര വലുതായിരിക്കുമെന്ന് ബോധ്യപ്പെടുത്തിയ അങ്കം.

എതിരാളികളെ ശരിക്കു വിലയിരുത്തി തന്നെയാണ് കൊളംബിയന്‍ കോച്ച് ഹോസെ പെക്കര്‍മാന്‍ സ്റ്റാര്‍ട്ടിങ് ഇലവനും കേളീശൈലിയും രൂപപ്പെടുത്തിയത്. പരിക്കു മാറിയെത്തിയ ഹാമിസ് റോഡ്രിഗസ് സൈഡ് ബെഞ്ചിലിരുന്നപ്പോള്‍ മുന്നേറ്റത്തില്‍ ഫാല്‍ക്കാവോയും തൊട്ടുപിന്നില്‍ ക്വഡ്രാഡോ, ക്വിന്റേറോ, ഇക്കേര്‍ഡോ എന്നിവരുമടങ്ങുന്ന നാലംഗ ആക്രമണനിര. അവര്‍ക്കു പിന്നില്‍ പ്രതിരോധത്തിനും ആക്രമണത്തിനുമിടയിലെ കണ്ണികളായി കാര്‍ലോസ് സാഞ്ചസും ലെര്‍മയും. നാല് പ്രതിരോധക്കാര്‍. ഹാമിസിന്റെ അഭാവത്തില്‍ വലതു വിങില്‍ ക്വഡ്രാഡോക്കായിരുന്നു ആക്രമണം നയിക്കാനുള്ള ചുമതല. ഗോള്‍മുഖം റെയ്ഡ് ചെയ്യുന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡറായും ഫീഡറായുമുള്ള ഇരട്ട റോളില്‍ ക്വഡ്രാഡോ തിളങ്ങിയപ്പോള്‍ കൊളംബിയക്ക് പറക്കുന്ന തുടക്കമാണ് ലഭിച്ചത്.

പക്ഷേ, മൂന്നാം മിനുട്ടില്‍ എല്ലാം തകിടം മറിഞ്ഞു. ജപ്പാന്റെ മിന്നലാക്രമണത്തില്‍ ഗോളിലേക്ക് പോവുകയായിരുന്ന പന്തില്‍ കൈവെച്ച് കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡും കൊളംബിയ പെനാല്‍ട്ടിയും വഴങ്ങിയതോടെ ജപ്പാന് അപ്രതീക്ഷിത ലീഡ്. ഗോള്‍ വഴങ്ങിയത് കൊളംബിയയുടെ വീര്യം കൂട്ടിയതേയുള്ളൂ. ക്വഡ്രാഡോയ്ക്ക് അധിക ചിറകുമുളച്ചതായി തോന്നിച്ചപ്പോള്‍ കളത്തില്‍ കൊളംബിയക്കാര്‍ മാത്രമേ ഉള്ളൂ എന്നു തോന്നി. പക്ഷേ, യോഷിദയും ഷോജിയും നയിച്ച ഡിഫന്‍സിനു പുറമെ ഹസിബിയും ഷിബാസാകിയും കൂടി പിന്നിലേക്കു വന്നതോടെ ഗോള്‍മുഖം പ്രതിരോധിക്കാന്‍ ജപ്പാന് കഴിഞ്ഞു. കൊളംബിയ കളിക്കുന്നു, ജപ്പാന്‍ തടുക്കുന്നു എന്നതായി സ്ഥിതി.

അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മത്സരഗതി മാറ്റിമറിച്ച പെക്കര്‍മാന്റെ ടാക്ടിക്കല്‍ ചെയ്ഞ്ച് വന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ വില്‍മര്‍ ബാരിയോസ് വാംഅപ്പ് ചെയ്യുമ്പോള്‍ ഞാന്‍ കരുതിയത് അതുവരെ കാര്യമായ റോളൊന്നുമില്ലെന്ന് തോന്നിച്ച ക്വിന്റേറോയെ പിന്‍വലിക്കുമെന്നതായിരുന്നു. കമന്റേറ്ററും അത് പറഞ്ഞപ്പോള്‍ എനിക്ക് സ്വയം മതിപ്പുതോന്നി. ആക്രമണം മോശമില്ലാതെ നടക്കുമ്പോള്‍ ഒരു അറ്റാക്കറെ പിന്‍വലിച്ച് പ്രതിരോധ മനസ്ഥിതിക്കാരനെ ഇറക്കുന്നതു മാത്രം കല്ലുകടിയായി അനുഭവപ്പെടുകയും ചെയ്തു.

എന്നാല്‍, കളത്തില്‍നിന്നു കയറിയത് ക്വഡ്രാഡോ ആണ്. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ സമയം. ബാരിയോസ് ഇടപെട്ട ആദ്യനീക്കത്തില്‍ തന്നെ കൊളംബിയന്‍ ഗോള്‍മുഖത്ത് ഒരു ആശങ്കാനിമിഷം സൃഷ്ടിക്കപ്പെട്ടപ്പോള്‍ എന്റെ വിലയിരുത്തല്‍ സാധൂകരിക്കപ്പെടുന്നതായും തോന്നി. പക്ഷേ, പതിറ്റാണ്ടുകളുടെ കോച്ചിങ് പരിചയമുള്ള പെക്കര്‍മാനെവിടെ, കളി കണ്ട് അന്തംവിട്ടിരിക്കുന്ന നമ്മളെവിടെ? നിമിഷങ്ങള്‍ക്കുള്ളില്‍ കളിയുടെ ഗതിതന്നെ മാറി. അതുവരെ വലതുവിങില്‍ കേന്ദ്രീകരിക്കപ്പെട്ടിരുന്ന ആക്രമണം മധ്യത്തിലേക്കു വന്ന് ഇരുവശങ്ങളിലേക്കും പരക്കാന്‍ തുടങ്ങി. അതുവരെ നിശ്ശബ്ദനായിരുന്ന ക്വിന്റേറോ മുന്നോട്ടുകയറി ചരടുവലിക്കാന്‍ തുടങ്ങിയതോടെ ഫാല്‍ക്കാവോയും ഇക്വീര്‍ഡോയും ഉണര്‍ന്നു. ഒപ്പം ഇടതുവിങ് ബാക്ക് മൊഹിക്ക കയറിക്കളിക്കുക കൂടി ചെയ്തതോടെ ക്വഡ്രാഡോ പോയതും വില്‍മര്‍ വന്നതും നന്നായി എന്ന് തിരിച്ചറിഞ്ഞു. ഒരാളുടെ കുറവ് കൊളംബിയ പൂര്‍ണമായി പരിഹരിച്ചെന്നു തോന്നിച്ച നിമിഷങ്ങള്‍.

റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു ബോക്സിനു തൊട്ടുപുറത്ത് കൊളംബിയക്ക് ഫ്രീകിക്ക് അനുവദിച്ച നീക്കം. അതിലേക്കു നയിച്ച ഫൗളിന് മുന്‍കൈയെടുത്തത് ഫാല്‍ക്കാവോ ആയിരുന്നു. എങ്കിലും ക്വിന്റേറോയുടെ ഗോളിന്റെ തനിമ അതുകൊണ്ട് ഇല്ലാതാവുന്നില്ല. 25-കാരനായ റിവര്‍പ്ലേറ്റ് താരത്തിന്റെ മനഃസാന്നിധ്യത്തോടെയുള്ള ഗ്രൗണ്ടര്‍ കിക്ക്, ജപ്പാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകളഞ്ഞു. ഉയര്‍ന്നുചാടിയ കളിക്കാരുടെ പാദങ്ങള്‍ക്കടിയിലൂടെ പന്ത് പോസ്റ്റിലേക്ക് നിരങ്ങിവന്നപ്പോള്‍ ഗോള്‍കീപ്പര്‍ കവാഷിമയുടെ ഡൈവ് വിഫലമായി. പന്ത് വരകടന്നില്ലെന്ന് അയാള്‍ വാദിച്ചെങ്കിലും കൊളംബിയ ആഘോഷം തുടങ്ങിയിരുന്നു.

ഇടവേളക്കു ശേഷം പക്ഷേ, ജപ്പാന്‍ കോച്ച് അകിറ നിഷിനോ പെക്കര്‍മാനെ കടന്നുചിന്തിച്ചു. മൈതാനത്ത് തങ്ങള്‍ക്ക് അധികമുള്ള ഒരംഗത്തെ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു അയാള്‍. മിഡ്ഫീല്‍ഡില്‍ കളി കേന്ദ്രീകരിക്കുകയും വലത്-ഇടത് വിങ്ങുകളിലൂടെ പന്ത് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്ത ജപ്പാന്‍കാര്‍ കൊളംബിയക്കാര്‍ക്ക് നില്‍ക്കപ്പൊറുതി കൊടുത്തില്ല. നാലംഗ ഡിഫന്‍സില്‍ നിന്ന് ഒരാള്‍ എപ്പോഴും മുന്നോട്ടു കയറിക്കളിച്ചതോടെ കൊളംബിയക്ക് ഒരാളുടെ കുറവ് ശരിക്കും അനുഭവപ്പെട്ടു. ഫുള്‍ബാക്ക് യോഷിദയും ഇടതു വിങ്ബാക്ക് നഗാമോട്ടോയുമാണ് കൂടുതല്‍ അപകടം സൃഷ്ടിച്ച് മുന്നോട്ടു കയറിയത്. താളം കണ്ടെത്തിയ കാഗവ-ഷിബാസാകി-ഹസിബി ത്രയത്തിന് ഡിഫന്‍സില്‍ നിന്നുള്ള സഹായം കൂടി വന്നതോടെ ഏതു നിമിഷവും ജപ്പാന്‍ ഗോളടിക്കാമെന്ന അവസ്ഥയായി.

ഹാമിസ് റോഡ്രിഗസിനെയും കളത്തിലിറക്കാനുള്ള പെക്കര്‍മാന്റെ തീരുമാനം പാളുന്നതാണ് പിന്നെ കണ്ടത്. നന്നായി കളിച്ചുകൊണ്ടിരുന്ന ക്വിന്റേറോയെ പിന്‍വലിച്ചാണ് ഈയിടെ മാത്രം പരിക്കുമാറിയെത്തിയ ഹാമിസിനെ കൊണ്ടുവന്നത്. ഒരു ഫ്രീകിക്ക് സമ്പാദിച്ചതും രണ്ട് ഹൈബോളുകളില്‍ കാല്‍വെച്ച് ഗോളിയുടെ കൈകളിലെത്തിച്ചതുമൊഴിച്ചാല്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഫാല്‍ക്കാവോ ഉഴന്നു നടക്കുമ്പോഴാണ് ക്വിന്റേറോക്ക് കയറേണ്ടി വന്നത്. തൊട്ടുപിന്നാലെ ഇക്വിര്‍ഡോക്ക് പകരം കാര്‍ലോസ് ബാക്കയും വന്നു. അതിനു പിന്നാലെ ജപ്പാന്റെ ഗോളും. 73-ാം മിനുട്ടില്‍ ഒസാകോയുടെ ഹെഡ്ഡര്‍ തന്റെ ടീമിന്റെ വലയില്‍ കയറിയപ്പോഴുള്ള പെക്കര്‍മാന്റെ പ്രതികരണത്തില്‍ നിന്നു തന്നെ മനസ്സിലാക്കാമായിരുന്നു ഈ മത്സരത്തില്‍ അയാള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്.

പിന്നീടുള്ള 22 മിനുട്ട് കൊളംബിയ ആക്രമിച്ചു നോക്കിയെങ്കിലും കളി ജപ്പാന്‍ വരുതിയിലാക്കിയിരുന്നു. മധ്യനിരയില്‍ ക്വിന്റേറോ ഒഴിച്ചിട്ട ശൂന്യത വെളിവായിക്കണ്ടു. ചകിതനായ ഹാമിസ് നല്ലസമയത്തുള്ള തന്റെതന്നെ നിഴല്‍ മാത്രമായിരുന്നു. മികച്ച അവസരങ്ങള്‍ തുലച്ച് ബാക്ക കോച്ചിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു. അന്തിമ വിസില്‍ മുഴങ്ങിയപ്പോള്‍ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു ലാറ്റിനമേരിക്കന്‍ ടീമിനു മേല്‍ ഏഷ്യന്‍ ടീമിന്റെ വിജയം. അതും കുതന്ത്രങ്ങളും കുരുട്ടുനീക്കങ്ങളുമില്ലാതെ മനോഹരമായിത്തന്നെ കളിച്ച്. ഒരംഗത്തിന്റെ അധികസാന്നിധ്യം ജപ്പാന്‍കാര്‍ തിരിച്ചറിഞ്ഞത് രണ്ടാം പകുതിയില്‍ മാത്രമായിരുന്നു. അതിനു മുമ്പ് രണ്ടാം ഗോള്‍ നേടാന്‍ കഴിഞ്ഞില്ല എന്നതാണ് കൊളംബിയയുടെ പരാജയത്തിനു പ്രധാന കാരണം.

കൊളംബിയ ലോകകപ്പില്‍ നിന്ന് പുറത്തായിട്ടില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. പക്ഷേ, ജപ്പാനെതിരെ അവര്‍ ജയം ലക്ഷ്യമിട്ടിരുന്നു. ആ റെഡ്കാര്‍ഡ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ലക്ഷ്യം കാണുകയും ചെയ്തേനെ. പോളണ്ടും സെനഗലും പോരാളികളാണ്. അതുകൊണ്ട് ഗ്രൂപ്പില്‍ എന്തും സംഭവിക്കാം.

Football

പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്

Published

on

By

സാവോപോളോ: കരുത്തരായ പാരഗ്വായെ കീഴടക്കി ബ്രസീൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയപ്പോൾ സ്വന്തം ഗ്രൌണ്ടിൽ കൊളംബിയക്കെതിരെ സമനില വഴങ്ങി അർജന്റീന.

പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി.

അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2024 നവംബറിനു ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി പ്ലെയിങ് ഇലവനിൽ വന്നെങ്കിലും കൊളംബിയക്കെതിരെ ജയം കാണാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ ലൂയിസ് ഡിയാസ് കൊളംബിയക്കു വേണ്ടിയും രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ ആതിഥേയർക്കു വേണ്ടിയും ഗോൾ നേടി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.

കരുത്തുകാട്ടി ബ്രസീൽ

ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നിവരെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു.

മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.

മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

തിരിച്ചുവന്ന് അർജന്റീന

ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മനോഹരമായ ഒരു സോളോ ഗോളിലാണ് അർജന്റീനയക്കെതിരെ കൊളംബിയ മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.

77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.

പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം കണ്ടത്.

 

 

Continue Reading

india

മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വില്‍പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഷെയറുകള്‍ ഓഹരിവിപണിയില്‍ വിറ്റേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ 2025 കിരീടം ആര്‍സിബി നേടിയതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി വില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അമേരിക്കന്‍ കമ്പനിയായ ഡിയാജിയോ പിഎല്‍സി ഇന്ത്യയിലെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ വഴിയാണ് ആര്‍സിബി നടത്തുന്നത്. ഇതിനകം സാധ്യതയുള്ള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളിലെ നിയന്ത്രണം മുന്നില്‍ കണ്ടാണ് നീക്കം. പുകയില, മദ്യം തുടങ്ങിയ ഉത്പന്നങ്ങളുടെ പ്രൊമോഷന്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എത്ര കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വില്‍ക്കുന്നത് എന്നതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 16,834 കോടി രൂപയാണ് വില.

ബ്രിട്ടീഷ് ഡിസ്റ്റിലറിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃസ്ഥാപനവുമാണ് ഡിയാജിയോ പിഎല്‍സി. ആര്‍സിബിയുടെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ, യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരികളില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ യുണൈറ്റഡ് സ്പിരിറ്റിന്റെ ഓഹരി വിലയില്‍ 3.3 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

2008 ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ഉടമ. പിന്നീട് മല്യ കടക്കെണിയില്‍ അകപ്പെട്ടതോടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് വഴി ഡിയോജിയോ ഫ്രൈഞ്ചൈസി ഏറ്റെടുക്കുകയായിരുന്നു.

Continue Reading

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.

Published

on

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.

പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പരാജയപ്പെടുത്തി യുവേഫ നേഷന്‍സ് ലീഗ് നേടിയപ്പോള്‍ 40 കാരനായ അദ്ദേഹം അടുത്തിടെ തന്റെ മൂന്നാം അന്താരാഷ്ട്ര കിരീടം ആഘോഷിച്ചു. രണ്ടാം പകുതിയില്‍ റൊണാള്‍ഡോ തന്റെ 138-ാം അന്താരാഷ്ട്ര ഗോള്‍ നേടി, 2-2 സമനിലയ്ക്ക് ശേഷം ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചു. അപ്പോഴേക്കും പകരക്കാരനായി ഇറങ്ങിയിരുന്നെങ്കിലും, അഞ്ച് സ്‌പോട്ട് കിക്കുകളും ട്രോഫി ഉയര്‍ത്തുന്നതിനായി പോര്‍ച്ചുഗല്‍ ഗോളാക്കി മാറ്റുന്നത് വെറ്ററന്‍ ഫോര്‍വേഡ് സൈഡില്‍ നിന്ന് നോക്കിനിന്നു.

വിജയത്തിന് പിന്നാലെ സൗദി പ്രോ ലീഗ് ക്ലബ്ബില്‍ തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. ‘എന്റെ ഭാവി? അടിസ്ഥാനപരമായി ഒന്നും മാറാന്‍ പോകുന്നില്ല,’ അദ്ദേഹം പറഞ്ഞു. അല്‍-നസറില്‍ തുടരുമോ എന്ന് നേരിട്ട് ചോദിച്ചപ്പോള്‍, ‘അതെ’ എന്ന് റൊണാള്‍ഡോ പ്രതികരിച്ചു.

യൂറോ 2016, 2019 നേഷന്‍സ് ലീഗ് മെഡലുകള്‍ക്കൊപ്പം റൊണാള്‍ഡോയുടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ബഹുമതികളുടെ ശേഖരത്തിലേക്ക് നേഷന്‍സ് ലീഗ് കിരീടം ചേര്‍ക്കുന്നു. അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ താരത്തെ കണ്ണീരിലാഴ്ത്തിയാണ് വികാരഭരിതമായ വിജയം.

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജൂണ്‍ 14 മുതല്‍ ആരംഭിക്കുന്ന 32 ടീമുകളുടെ ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ മത്സരിക്കാന്‍ നിരവധി ടീമുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, താന്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകില്ലെന്ന് റൊണാള്‍ഡോ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചു.

യുഎസിലെ ക്ലബ്ബുകളില്‍ നിന്ന് ഒന്നിലധികം ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി, അതേസമയം അല്‍-നസറിന്റെ കായിക ഡയറക്ടര്‍ ഫെര്‍ണാണ്ടോ ഹിയേറോ അടുത്തിടെ റൊണാള്‍ഡോയുമായി കരാര്‍ വിപുലീകരണത്തെക്കുറിച്ച് ചര്‍ച്ചയിലാണെന്ന് സമ്മതിച്ചു.

2022 ഡിസംബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍-നസറില്‍ ചേര്‍ന്നതിന് ശേഷം റൊണാള്‍ഡോ 111 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ നേടിയിട്ടുണ്ട്.

Continue Reading

Trending