Culture
സ്വന്തം പിഴവുകള്‍ക്ക് ഈജിപ്തുകാര്‍ കൊടുക്കേണ്ടി വന്ന വലിയ വില

മുഹമ്മദ് ഷാഫി
റഷ്യ 3 – ഈജിപ്ത് 1
സൗദി അറേബ്യക്കെതിരായ കളിയില്‍ അഞ്ചു ഗോളിന് ജയിച്ചെങ്കിലും അത് റഷ്യയുടെ ഒരു ഫ്‌ളൂക്ക് ഡേ ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ലോകകപ്പിനു മുമ്പുള്ള സമീപകാലത്തെ ഫോമിനെയും യൂറോപ്യന്‍ ഫുട്‌ബോള്‍ മാധ്യമങ്ങളിലെ കളിയെഴുത്തുകളെയും വിശ്വസിച്ചതായിരുന്നു കാരണം. പക്ഷേ, ഇന്നലെ ഈജിപ്തിനെതിരായ മത്സരം കഴിഞ്ഞതോടെ ഒരു കാര്യം തീര്‍ച്ചയായി; ഏതെങ്കിലും വിധത്തില്‍ തങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ടീമുകള്‍ക്കെതിരെ വിജയിക്കാനുള്ള ‘മരുന്ന്’ റഷ്യക്കാരുടെ കൈവശമുണ്ട്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പരമാവധി മുന്നേറാനാണ് അവര്‍ ശ്രമിക്കുന്നത്.
മുഹമ്മദ് സലാഹ് മടങ്ങിയെത്തിയത് ആദ്യകളി തലനാരിഴക്ക് തോറ്റ ഈജിപ്തിന് ആത്മവിശ്വാസം പകര്‍ന്നെങ്കില്‍, ഉയരക്കുറവുള്ള അറബികളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ നന്നായി ഗൃഹപാഠം ചെയ്താണ് റഷ്യ ഇറങ്ങിയത്. മൂന്ന് കാര്യങ്ങളാണ് റഷ്യയുടെ കളിയില്‍ പ്രകടമായത്. 1. തങ്ങളുടെ ശരീരപ്രകൃതിക്ക് ഇണങ്ങുകയും ഈജിപ്തുകാരെ വിഷമിപ്പിക്കുകയും ചെയ്യുന്നവിധത്തില്‍ അവര്‍ ഹൈബോളുകളെ നിരന്തരം ഉപയോഗിച്ചു. 2. അപകടമേഖലയില്‍ മുഹമ്മദ് സലാഹിനെ സെക്കന്റ് ടച്ചിന് അനുവദിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. 3. ഗോള്‍ നേടിയപ്പോള്‍ ആശ്വാസത്തില്‍ ദീര്‍ഘനിശ്വാസം വിടുന്നതിനു പകരം അടുത്ത ഗോള്‍കൂടി നേടാന്‍ വേണ്ടി ആക്രമണം ശക്തമാക്കി.
ഉറുഗ്വേയെ അമ്പരപ്പിച്ച ഈജിപ്തിനെ വെറുതെ പ്രതിരോധിച്ച് സമയം കളയേണ്ടതില്ലെന്നും, ആക്രമണത്തിന് മറുപടി ആക്രമണമാണെന്നുമായിരുന്നു ചെര്‍ചസേവിന്റെ സിദ്ധാന്തം. രണ്ട് സുപ്രധാന മാറ്റങ്ങള്‍ അയാള്‍ ടീമില്‍ വരുത്തിയിരന്നു. ഫ്യൊദോര്‍ സ്‌മോളോവ് എന്ന ‘സാധാരണ’ സ്‌ട്രൈക്കര്‍ക്കു പകരം രണ്ട് മീറ്ററോളം ഉയരവും 91 കിലോ ശരീരഭാരവുമുള്ള ആര്‍തം സ്യൂബക്ക് ആക്രമണ ചുമതല നല്‍കി. വേഗതയും കിട്ടിയ താപ്പിന് ഷോട്ട് തൊടുക്കാന്‍ ശേഷിയുമുള്ള ചെറിഷേവിനെ ആദ്യംമുതല്‍ക്കെ കളിപ്പിച്ച് ഇടതുവിങില്‍ വിന്യസിച്ചു.
ഈജിപ്തുകാര്‍ക്ക് സുരക്ഷിതമായ ശൈലി പുല്‍ത്തകിടിയിലൂടെയുള്ള പാസുകളായിരുന്നു. എന്നാല്‍, മൈതാനത്തിന്റെ തലങ്ങും വിലങ്ങും എയര്‍ബോളുകള്‍ കളിച്ച് റഷ്യ അവരെ അരക്ഷിതരാക്കി. സ്വന്തം ഹാഫിന്റെ പകുതിയില്‍ നിന്ന് ഉയര്‍ന്ന് പറക്കുന്ന പന്തുകള്‍ മിക്കപ്പോഴും ഈജിപ്തിന്റെ ഗോള്‍പരിസരത്താണ് ഇറങ്ങിയത്. സ്യൂബയ്ക്കും വലതുവിങിലെ സമദോവിനും അത് കിട്ടുന്നത് ഒഴിവാക്കാന്‍ ഈജിപ്ത് പ്രതിരോധം വിഷമിച്ചു. സ്യൂബയുടെ വലിയ ശരീരത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ അലി ഗ്‌റിനും ഹെഗാസിക്കുമുള്ള അങ്കലാപ്പ് പ്രകടമായിരുന്നു. ഹൈബോളെങ്കില്‍ ഹൈബോള്‍ എന്ന രീതിയില്‍ കളിക്കാന്‍ ഈജിപ്ത് നിര്‍ബന്ധിതരായി.
നിലംവഴി പാസ് ചെയ്യാന്‍ കഴിയുമ്പോഴൊക്കെ ഈജിപ്ത് ഭീഷണി ഉയര്‍ത്തിയിരുന്നു. പ്രത്യേകിച്ചും മുഹമ്മദ് സലാഹിന് പന്ത് കിട്ടുമ്പോള്‍. എന്നാല്‍, പിന്നില്‍നിന്ന് ഓവര്‍ലാപ്പ് ചെയ്തുവന്ന ഫാത്തിക്കും എല്‍ സയ്ദിനും എല്‍നേനിക്കും പലപ്പോഴും സലാഹിന്റെ വേഗതയോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അത് ലിവര്‍പൂള്‍ താരത്തിന്റെ കളിയെ ബാധിച്ചു. എന്നിട്ടും പന്ത് കാലിലുള്ളപ്പോഴൊക്കെ സലാഹ് റഷ്യക്കാരില്‍ ഭീതിയുണ്ടാക്കി. ബോക്‌സിനുള്ളില്‍ ഇഗ്നാഷെവിച്ചിനെ വെട്ടിയൊഴിഞ്ഞ് 180 ഡിഗ്രി തിരിഞ്ഞ് തൊടുത്ത ഷോട്ട് പുറത്തേക്ക് പോയത് അവിശ്വസനീയ കാഴ്ചയായി. ഈജിപ്തിന്റെ ഒറ്റസ്‌ട്രൈക്കറായിരുന്ന മര്‍വാന്‍ മുഹ്‌സിനെ പ്രതിരോധിക്കുക റഷ്യക്കാര്‍ക്ക് താരത്യേന എളുപ്പമായിരുന്നു. അതേസമയം, കഴിഞ്ഞ മത്സരത്തിലെന്ന പോലെ ട്രെസഗേ ഇടതുഭാഗത്ത് സജീവമായി കളിച്ചു. ഗോളെന്നുറച്ച ഒരു കര്‍ളിങ് ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തിനാണ് പുറത്തുപോയത്.
ദൗര്‍ഭാഗ്യമാണ് ഈജിപ്ത് വഴങ്ങിയ ആദ്യ ഗോളിലേക്ക് വഴിതുറന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സെല്‍ഫ് ഗോളടിച്ച ഫാത്തിയെയും കുറ്റപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗൊളോവിന്റെ വോളി ഗോള്‍മുഖത്തേക്കു വരുമ്പോള്‍, തന്റെ തൊട്ടുപിന്നിലുള്ള സ്യൂബക്ക് പന്ത് കിട്ടാതിരിക്കണമെങ്കില്‍ ഫാത്തിക്ക് സാഹസം ചെയ്യണമായിരുന്നു. പക്ഷേ, പന്ത് കാലില്‍ ശരിയായി കൊണ്ടില്ല. യഥാര്‍ത്ഥത്തില്‍ ഗോള്‍കീപ്പര്‍ കുത്തിയകറ്റിയ പന്ത് ക്ലിയര്‍ ചെയ്യാതെ ബോക്‌സിനു പുറത്ത് ഗൊളോവിന് ഏക്കര്‍ കണക്കിന് സ്‌പേസ് അനുവദിച്ച ഈജിപ്ഷ്യന്‍ ഡിഫന്‍സാണ് ഈ ഗോളിലെ യഥാര്‍ത്ഥ പ്രതികള്‍.
ഗോള്‍വഴങ്ങിയതിനു പിന്നാലെ ഒരു കോര്‍ണര്‍ കിക്ക് റഷ്യന്‍ ഡിഫന്‍സിനിടയിലൂടെ താഴ്ന്നുവന്നത് മുതലാക്കാന്‍ സലാഹിനും മര്‍വാനും കഴിഞ്ഞില്ല. രണ്ടാമത്തെ ഗോള്‍ ഈജിപ്തിന്റെ പ്രതിരോധപ്പിഴവിനും റഷ്യയുടെ ആസൂത്രണത്തിനും മികച്ച തെളിവായിരുന്നു. ഫെര്‍ണാണ്ടസ് ഗോള്‍ലൈനരികില്‍ നിന്ന് പിന്നിലേക്കു നല്‍കിയ പന്ത് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടാന്‍ മാത്രം സ്വാതന്ത്ര്യം ബോക്‌സില്‍ ചെറിഷേവിന് കിട്ടി. എല്‍നേനി അനുവദിച്ച സ്‌പേസിലാണ് ചെറിഷേവ് ഓടിയെത്തി ഗോളടിച്ചത്.
രണ്ടുഗോളിനു പിന്നില്‍ നിന്ന ശേഷം തിരിച്ചുരവ് ഈജിപ്തിന് ഏറെക്കുറെ അസാധ്യമായിരുന്നു. എങ്കിലും അവര്‍ പൊരുതിനോക്കി. പക്ഷേ, പ്രതിരോധത്തിലെ ആലസ്യത്തിന് വീണ്ടും വിലകൊടുക്കേണ്ടി വന്നു മാത്രം. സ്വന്തം ഹാഫില്‍ നിന്ന് അന്തരീക്ഷത്തിലൂടെ ഉയര്‍ന്നുവന്ന പന്ത് ചെസ്റ്റില്‍ എടുക്കാനും സെക്കന്റ് ടച്ചില്‍ അലി ഗബ്‌റിനെയും ഹെഗാസിയെയും കീഴടക്കാനും സ്യൂബക്ക് നിഷ്പ്രയാസം കഴിഞ്ഞു.
കളിച്ച ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ ഗോളടിക്കാന്‍ കഴിഞ്ഞു എന്നതില്‍ സലാഹിന് ആശ്വസിക്കാം. അകിന്‍ഫീവിനെ കരുത്തുകൊണ്ട് കീഴടക്കിയ പെനാല്‍ട്ടി കിക്ക് മനോഹരമായിരുന്നു. അവസാന ഘട്ടത്തില്‍ പന്ത് റിക്കവര്‍ ചെയ്ത് സലാഹ് തിടുക്കത്തില്‍ തൊടുത്ത ഷോട്ട് പുറത്തുപോയതോടെ ഈജിപ്തിന് പുറത്തേക്കുള്ള വഴിതെളിഞ്ഞു. റഷ്യക്കാരാകട്ടെ, ഏഷ്യക്കാരെയും ആഫ്രിക്കക്കാരെയും കീഴടക്കിയ ആത്മവിശ്വാസത്തില്‍ ലാറ്റിനമേരിക്കക്കാര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. രണ്ട് മത്സരത്തില്‍ എട്ട്‌ഗോളുകള്‍ എന്നത് ചില്ലറക്കാര്യമല്ല. പക്ഷേ, ശരീരം കൊണ്ടും പ്രതിഭ കൊണ്ടും ഒരേപോലെ കളിക്കുന്ന കരുത്തരെ അവര്‍ക്ക് നേരിടാന്‍ കിട്ടിയിട്ടില്ല. ഉറുഗ്വേയേ വിറപ്പിക്കാന്‍ റഷ്യക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് ഈ ടൂര്‍ണമെന്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala3 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
-
kerala3 days ago
കാവി കൊടിയും ഭൂപടവും ഒഴിവാക്കി; ദേശീയപതാകയേന്തിയ പുതിയ ‘ഭാരതാംബ’യുമായി ബിജെപി
-
gulf2 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
kerala3 days ago
യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബയുമായി ഗവര്‍ണര്‍
-
kerala2 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍