Connect with us

Sports

അയാള്‍ ഇങ്ങനെ കളിച്ചാല്‍ ഫ്രാന്‍സ് ജയിക്കാതിരിക്കുന്നതെങ്ങനെ?

Published

on

മുഹമ്മദ് ഷാഫി

ഫ്രാന്‍സ് 1 – പെറു 0

‘അയാള്‍ കളിക്കുന്നുണ്ടെങ്കില്‍ ഗ്രൗണ്ടില്‍ ഞങ്ങള്‍ പന്ത്രണ്ട് പേരുണ്ടാവും. റഫറിക്ക് എണ്ണത്തില്‍ പിഴക്കും.’ എണ്ണപ്പണത്തിന്റെയും പാരമ്പര്യത്തിന്റെയും ആധിപത്യമുള്ള പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി എന്ന ശരാശരിക്കാര്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എടുത്തുകൊടുത്ത കോച്ച് ക്ലോഡിയോ റനേരിയുടെ വാക്കുകളാണിത്. മധ്യനിരയില്‍ രണ്ടാളുടെ റോളില്‍ താന്‍ കളിപ്പിക്കും എന്ന് റനേരി അവകാശപ്പെട്ട ആ കളിക്കാരനെ ട്രാന്‍സ്ഫര്‍ വിപണിയിലെ വണിക്കുകളുടെ കണ്ണുപതിയാതെ സൂക്ഷിക്കാന്‍ ലെസ്റ്ററിനായില്ല. അയാളെ റാഞ്ചിയ ചെല്‍സി അടുത്ത സീസണില്‍ കിരീടമണിഞ്ഞു; റനേരിക്ക് നാണംകെട്ട് പടിയിറങ്ങേണ്ടിയും വന്നു.

ക്ലോദ് മക്കലേലിയെ പോലെ ഫുട്‌ബോളില്‍ തനിക്ക് സ്വന്തമായൊരു റോള്‍ തന്നെ സൃഷ്ടിച്ച അയാളാണ് ഇന്ന് നമ്മള്‍ കണ്ട എന്‍ഗോളോ കാന്റെ. 168 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള കുറിയ മനുഷ്യന്‍. പക്ഷേ, ഫ്രാന്‍സ് പെറുവിനെ ആധികാരികമായി തോല്‍പ്പിച്ചപ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കാന്റെയും അയാളുടെ സ്വന്തം ‘കാന്റെ റോളു’മായിരുന്നു. ഗോളടിച്ച കെയ്‌ലിയന്‍ എംബാപ്പെയെ ലോകം വാഴ്ത്തും. പക്ഷേ, എനിക്കുറപ്പുണ്ട് – ദിദിയര്‍ ദെഷാംപ്‌സ് ഇന്ന് ഏറ്റവുമധികം നന്ദിപറയുക കാന്റെയോടായിരിക്കും.

ഓസ്‌ട്രേലിയക്കെതിരെ വിറച്ചു ജയിച്ച മത്സരത്തില്‍ കാന്റെ നടത്തിയ ഇടപെടലിനെപ്പറ്റി ഞാന്‍ എഴുതിയിരുന്നു. ഇന്നുപക്ഷേ, വ്യത്യാസം പ്രകടമായിരുന്നു. കാന്റെ മാത്രമല്ല, അയാള്‍ക്കൊപ്പം ടീമും കളിച്ചു. പെറുവിനെ ഫ്രാന്‍സ് തോല്‍പ്പിച്ചത് ടാക്ടിക്കല്‍ മികവ് കൊണ്ടുമാത്രമല്ല, കളിക്കാരുടെ വ്യക്തിഗത മികവുകൊണ്ടു കൂടിയാണ്. കാന്റെ, എംബാപ്പെ, വരാന്‍, പോഗ്ബ, ജിറൂഡ്, ഗ്രീസ്മന്‍, മറ്റിയൂഡി എന്ന ക്രമത്തിലാണ് ഞാന്‍ കളിക്കാരെ റേറ്റ് ചെയ്യുന്നത്. പെറു നിരയില്‍ പതിവുപോലെ കരിയ്യോയും, ജെഫേഴ്‌സണ്‍ ഫര്‍ഫാനും അഡ്വിന്‍ക്യൂലയും ഗ്വെറേറോും തിളങ്ങി. പക്ഷേ, ഫ്രാന്‍സ് അവരെ എകതരിന്‍ബര്‍ഗില്‍ കീശയിലാക്കിക്കളഞ്ഞു.

പെറുവിന്റെ ആക്രമണത്തോടെയായിരുന്നു തുടക്കം. പ്രതീക്ഷിക്കപ്പെട്ടതു പോലെ കരിയ്യോ വലതുവിങില്‍ ആളിക്കത്തി. പക്ഷേ, അയാള്‍ക്കു പറ്റിയ പങ്കാളിയെ – ഫര്‍ഫാനെ – ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് കോച്ച് ഗരേക്ക വരുത്തിയ ഭീമാബദ്ധമായിരുന്നു. ഒരുപക്ഷേ, പെറുവിന് ഈ ലോകകപ്പ് തന്നെ നഷ്ടപ്പെടുത്തിയ തീരുമാനം.

4-2-3-1 ശൈലിയില്‍ അണിനിരന്ന ഫ്രാന്‍സ് പതുക്കെയാണ് പിടിമുറുക്കിയത്. പെറുവിന്റെ തിളപ്പ് ഒന്ന് ആറട്ടെ എന്നവര്‍ തീരുമാനിച്ചതു പോലെ. പക്ഷേ, കളി വരുതിയിലാക്കിയപ്പോള്‍ അതിനൊരു ചന്തവും ആധികാരികതയുമുണ്ടായിരുന്നു. ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാരായി അണിനിരന്ന കാന്റെയും പോഗ്ബയുമായിരുന്നു ടീമിന്റെ എഞ്ചിന്‍ റൂം. ഇരുവരുടെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകളായാണ് ഫ്രാന്‍സ് ആദ്യപകുതി കളിച്ചത്. വരാന്‍-കാന്റെ-ബെഞ്ചമിന്‍ പവാര്‍ഡ്-എംബാപ്പെ എന്നിവര്‍ ഒരു യൂണിറ്റായും ഉംതിതി-പോഗ്ബ-ഹെര്‍ണാണ്ടസ്-മറ്റിയൂഡി മറ്റൊരു യൂണിറ്റായും. പോഗ്ബ തന്റെ യൂണിറ്റിനെ എതിര്‍ബോക്‌സില്‍ പന്തെത്തിക്കുന്നതിനായി ഉപയോഗിച്ചപ്പോള്‍ കാന്റെ ആധിപത്യ സ്വഭാവത്തിലാണ് നയിച്ചത. ആക്രമണത്തില്‍ വീക്ക് ലിങ്ക് ആയ റൈറ്റ് വിങ്ബാക്ക് ഇല്ലായിരുന്നെങ്കില്‍ ഗോളുകള്‍ കൂടുതല്‍ പിറന്നേനെ. ഇരുവശങ്ങളില്‍ നിന്നും രൂപപ്പെട്ടുവരുന്ന നീക്കങ്ങള്‍ ഗ്രീസ്മനും ജിറൂഡും തക്കംപാര്‍ത്തിരിക്കുന്ന മധ്യത്തിലേക്ക് വരുംതരത്തിലായിരുന്നു ഫ്രാന്‍സിന്റെ പ്ലാനിങ് എന്ന് തോന്നുന്നു.

കഴിഞ്ഞ മത്സരത്തില്‍ നിന്നു വ്യത്യസ്തമായി ദെഷാംപ്‌സ് കളിക്കാരെ കുറച്ചുകൂടി സ്വതന്ത്രരാക്കിയതു പോലെ തോന്നി. കളിസിദ്ധാന്തത്തിന്റെ കോപ്പിബുക്കില്‍ നിന്നു തിരിയാതെ സ്വന്തം ‘കളി’ പുറത്തെടുക്കാനും അനുവാദം നല്‍കി. എംബാപ്പെയുടെയും ഗ്രീസ്മന്റെയും പോഗ് ജിറൂഡിന്റെയുമൊക്ക ഐറ്റംസ് പെറുക്കാരെ വിഷമിപ്പിക്കുകയും ചെയ്തു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ നിന്നു കയറി ചിലപ്പോഴൊക്കെ ‘ബോക്‌സ് ടു ബോക്‌സ്’ ആയും രൂപാന്തരം പ്രാപിച്ച കാന്റെ അവര്‍ക്കെല്ലാം മികച്ച പിന്‍ബലം നല്‍കി. ഇടപെടല്‍, റിക്കവര്‍, ഫ്രീയായി നില്‍ക്കുന്നവര്‍ക്ക് പന്തെത്തിക്കല്‍… എല്ലാം കാന്റെ വളരെ നന്നായി ചെയ്തു.

കളി അരമണിക്കൂറിനോടടുത്തപ്പോഴാണ് ഫ്രഞ്ച് ആക്രമണത്തില്‍ വിശ്വരൂപം കണ്ടത്. അവര്‍ ഒന്നിനു പിറകെ മറ്റൊന്നായി ഗോളിനടുത്തെത്തി. എംബാപ്പെ പിന്‍കാല്‍ കൊണ്ട് നടത്തിയ ആ ഗോള്‍ശ്രമം ഓര്‍ക്കുക. ഒട്ടുംവൈകാതെ ഗോള്‍ വന്നു. മുന്‍നിര മാത്രം ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് പെറുവിന്റെ ദൗര്‍ഭാഗ്യത്തിലാണ് ആ ഗോള്‍ പിറന്നതെന്ന് തോന്നും. അല്ല; ഫ്രാന്‍സിന്റെ പ്രസ്സിങിന്റെ ഫലം മാത്രമായിരുന്നു അത്.

ഗോള്‍ തിരിച്ചടിക്കാന്‍ പെറുവിന് കരിയ്യോയുടെ ഇന്റിവിജ്വല്‍ ബ്രില്ല്യന്‍സ് അനിവാര്യമായിരുന്നു. പക്ഷേ, വലതുവിങില്‍ അയാള്‍ക്ക് പന്തെത്താതെ നോക്കാന്‍ പോഗ്ബക്കും ഉംതിതിക്കും ഹെര്‍ണാണ്ടസിനും കഴിഞ്ഞു. അതോടെ, കഴിഞ്ഞ ദിവസം അംറബാത്ത് ചെയ്ത പോലൊരു മണ്ടത്തരം പെറുവും ചെയ്തു. കരിയ്യോ ഇടതുവിങിലേക്ക് മാറി. കാന്റെ കൊടികുത്തിവാഴുന്ന പ്രദേശത്ത് സുഖമായി വസിക്കാമെന്ന ചിന്ത ആത്മഹത്യാപരമായിരുന്നു.

രണ്ടാംപകുതിയില്‍ യോത്തുനെ പിന്‍വലിച്ച ഫര്‍ഫാനെ ഇറക്കിയപ്പോള്‍ ഗരേക്കയുടെ ലക്ഷ്യം വ്യക്തമായിരുന്നു; നിരന്തരമുള്ള ആക്രമണം. കരിയ്യോ തന്റെ വിങ്ങിലേക്ക് തിരിച്ചുപോയി. പക്ഷേ, ഗോള്‍മുഖം കവര്‍ ചെയ്യുന്ന കാര്യത്തില്‍ സ്റ്റഡി ക്ലാസായിരുന്നു ഫ്രാന്‍സിന്റേത്. കാലാള്‍പ്പടക്ക് കടന്നുചെല്ലാന്‍ കഴിയാത്തിടത്തേക്ക് മിസൈല്‍ അയക്കുക എന്നതായി പിന്നെ പെറുവിയന്‍ രീതി. ഫര്‍ഫാന്റെയും ഫ്‌ളോറസിന്റെയും കരിയ്യോയുടെയും കാലുകളില്‍ നിന്ന് തീഷോട്ടുകള്‍ പറന്നു. പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയ ആ ഫര്‍ഫാന്റെ ഷോട്ട്! പക്ഷേ, ഭാഗ്യം ലാറ്റിനമേരിക്കക്കാരനല്ലായിരുന്നു. അവസാന നിമിഷങ്ങളില്‍ ഫക്കീറിനെയും എന്‍സോസിയെയും ഡെംബലെയും ഇറക്കിയ ദെഷാംപ്‌സിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. ഒന്ന്, മധ്യനിരയില്‍ തന്നെ പെറുവിന്റെ ആക്രമണങ്ങള്‍ മുറിക്കുക. രണ്ട്, കിട്ടിയ പഴുതില്‍ ആക്രമണം നയിച്ച് ലീഡ് വര്‍ധിപ്പിക്കാന്‍ നോക്കുക. ഏതായാലും, അത് വിജയിക്കുക തന്നെ ചെയ്തു.

പെറു പുറത്തായതില്‍ സങ്കടമുണ്ട്; എന്നാല്‍, ഫ്രാന്‍സിന്റെ ആസൂത്രണത്തോടെയുള്ള ഒരു കളി കാണാനായതില്‍ സന്തോഷവും. വിരലുകള്‍ പിണച്ച് ഇനി അര്‍ജന്റീന – ക്രൊയേഷ്യ അങ്കത്തിലേക്ക്.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending