Connect with us

Culture

പന്തുതട്ടി പന്തുതട്ടി…. തോറ്റ കാര്യം ജര്‍മന്‍കാര്‍ അറിഞ്ഞിരിക്കുമോ?

Published

on

മാച്ച് റിവ്യൂ

മുഹമ്മദ് ഷാഫി

ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ ഇടനാഴിയില്‍ നിന്നുകൊണ്ട് ലോകകപ്പ് മത്സരങ്ങളെക്കുറിച്ചുള്ള പോസ്റ്റ് മൊബൈലില്‍ ടൈപ്പ് ചെയ്യുമ്പോള്‍ പെട്ടെന്നു മനസ്സിലേക്കു വന്ന ചിന്ത ഇതായിരുന്നു വളരെ നന്നായി കളിച്ചിട്ടും പെറുവും മൊറോക്കോയും ഇറാനുമൊക്കെ ആദ്യറൗണ്ടില്‍ തന്നെ വീണുകഴിഞ്ഞു. റെഡ്കാര്‍ഡിന്റെ ബലത്തില്‍ കൊളംബിയയെ തോല്‍പ്പിച്ച ജപ്പാന്റെയും അര്‍ജന്റീനയെ സമനിലയില്‍ തളച്ച ഐസ്‌ലാന്റിന്റെയും വീരകൃത്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ ലോകകപ്പില്‍ വലിയ അപ്‌സെറ്റുകളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ചെറുടീമുകള്‍ ചാവേറാക്രമണം നടത്തി കയ്യടി വാങ്ങി മടങ്ങുന്നതല്ലാതെ മികച്ച താരനിരയുള്ള ടീമുകളൊന്നും അട്ടിമറി പരാജയം നേരിട്ടിട്ടില്ല… നൈജീരിയയും അര്‍ജന്റീനയും തമ്മിലുള്ള മത്സരം ഒരു മണിക്കൂറിനുള്ളില്‍ ആരംഭിക്കാനിരുന്നതിനാല്‍, ഒരു ആരാധകന്റെ അബോധത്തില്‍ മുളപൊട്ടിയ അശുഭ ചിന്തയാണിതെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ, കൃത്യം ഇരുപത്തിനാലു മണിക്കൂറില്‍ അത് സംഭവിച്ചിരിക്കുന്നു. ഫുട്‌ബോള്‍ എന്ന ഗെയിമിലേതിന്റെ ശരിപ്പകര്‍പ്പായ അനിശ്ചിതത്വം ലോകകപ്പില്‍ നിന്ന് ചാമ്പ്യന്മാരെ നിര്‍ദയം പുറത്താക്കിയിരിക്കുന്നു. അമ്പരപ്പിന്റെയും വൈകാരികതയുടെയും നിമിഷങ്ങള്‍ക്കു ശേഷമാലോചിക്കുമ്പോള്‍ ഇതിലെന്തത്ഭുതം എന്നൊരു ചോദ്യം കൂടി അത് സമ്മാനിക്കുന്നു.

ഗ്രൂപ്പ് എഫിലെ മത്സരങ്ങളാരംഭിക്കുമ്പോള്‍, ഈ ലോകകപ്പിലെ ഏറ്റവും ക്രൂരമായ വിധിയിലാവുമോ അവ കലാശിക്കുക എന്നൊരു ഭയമുണ്ടായിരുന്നു. മെക്‌സിക്കോ രണ്ട് മത്സരങ്ങളും ജയിച്ചു നില്‍ക്കുകയായിരുന്നെങ്കിലും ജര്‍മനിക്കും സ്വീഡനും മുന്നേറാനുള്ള തുല്യസാധ്യതകളുണ്ടായിരുന്നു എന്നതാണ് കാരണം. സ്വീഡന്‍ മെക്‌സിക്കോയെയും ജര്‍മനി കൊറിയയെയും തോല്‍പ്പിച്ചിരുന്നെങ്കില്‍, മൂന്നില്‍ രണ്ട് മത്സരങ്ങളും ജയിച്ചൊരു ടീം കണ്ണീരണിഞ്ഞു മടങ്ങാനുള്ള വ്യക്തമായ സാധ്യത. മെക്‌സിക്കോയെ സ്വീഡന്‍ തോല്‍പ്പിച്ചത് മനസ്സിലാക്കാം; പക്ഷേ, ജര്‍മനി തോറ്റു. അതും കടലാസില്‍ നോക്കുമ്പോള്‍ എല്ലാ മേഖലയിലും തങ്ങളേക്കാള്‍ ബഹുദൂരം പിന്നില്‍ നില്‍ക്കുന്ന ഒരു ഏഷ്യന്‍ ടീമിനെതിരെ.

മരണവക്കത്തുള്ള പോരാട്ടത്തില്‍ ചൂതാട്ടം നടത്താനില്ലെന്നു വ്യക്തമാക്കിയാണ് ജോക്കിം ലോ ജര്‍മന്‍ ടീമിനെ ഒരുക്കിയത്. മസൂദ് ഓസിലിനെയും സമി ഖദീറയെയും മാറ്റ് ഹമ്മല്‍സിനെയുമെല്ലാം പ്ലെയിങ് ഇലവനിലേക്ക് തിരിച്ചുവിളിച്ച് പരിചയസമ്പത്ത് ഉറപ്പുവരുത്തി. മുള്ളര്‍ക്കു പകരം ഗോരറ്റ്‌സ്‌ക വന്നു. സ്വീഡനെതിരായ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ റൂഡിഗറെ പുറത്തിരുത്തി 22കാരന്‍ നിക്ലാസ് സൂലെക്ക് അവസരം നല്‍കിയതു മാത്രമേ അസ്വാഭാവികമായി തോന്നിയുള്ളൂ. രണ്ടുകളിയില്‍ നിന്ന് ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തിമോ വെര്‍നറെ നിലനിര്‍ത്തിയതില്‍ കുഴപ്പമൊന്നും കാണാനായില്ല. വെര്‍നറുടെ സാന്നിധ്യം എതിര്‍ബോക്‌സിലുണ്ടാക്കുന്ന സ്‌പേസ് ജര്‍മന്‍ ആക്രമണത്തെ സഹായിക്കുകയേ ചെയ്യുന്നുള്ളൂ എന്നാണ് ഞാന്‍ കണ്ടിരുന്നത്.

4-2-3-1 ശൈലിയില്‍ ഓസിലും റുയിസും ഒന്നിച്ച് അണിനിരന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡ് കണ്ടാല്‍ തന്നെ കൊറിയക്കാര്‍ ഭയക്കേണ്ടതായിരുന്നു. ഹോള്‍ഡര്‍മാരായി ക്രൂസും ഖെദിറയും ഒരേസമയം കളിക്കുന്നതിനാല്‍ ആ ഏരിയ ഭദ്രം. ലൈനപ്പ് കാണുമ്പോള്‍ തന്നെ ജര്‍മനി എങ്ങനെ കളിക്കുമെന്ന് ആര്‍ക്കും മനസ്സിലാക്കാം എന്നതായിരുന്നു ഒരേയൊരു പ്രശ്‌നം. പക്ഷേ, അതാണ് അന്തിമ വിശകലനത്തില്‍ തിരിച്ചടിയായതും. ആക്രമണപദ്ധതിയില്‍ വൈവിധ്യം കൊണ്ടുവരാന്‍ ലോ ശ്രമിച്ചില്ല. എതിരാളികളെ അയാള്‍ വിലകുറച്ചു കണ്ടതാകണം. കൊറിയക്കാര്‍ ധൈര്യസമേതം ചെറുത്തുനിന്നു. എന്നിട്ടും അവസരങ്ങളൊരുപാടുണ്ടായിരുന്നു. അവയൊന്നും ഗോളിലെത്തിക്കാന്‍ കേളികേട്ട ചാമ്പ്യന്‍നിരക്കായില്ല. എതിര്‍ ഡിഫന്‍സിനെ ഹതാശരാക്കുന്ന അത്ഭുതനീക്കങ്ങളൊന്നും ജര്‍മന്‍ യന്ത്രത്തില്‍ നിന്നു വന്നില്ല. ഇപ്പോഴുണ്ടാകും, ഇപ്പോഴുണ്ടാകും എന്നുകരുതി അവസാനം വരെ കാത്തിരുന്നെങ്കിലും കൊറിയ ഗോളടിച്ചതോടെ പതനം പൂര്‍ണമായി.

കൊറിയക്കാരുടെ ചെറുത്തുനില്‍പ്പാണ് അത്ഭുതപ്പെടുത്തിയത്. 4-4-2 ശൈലിയില്‍ അണിനിരന്ന അവര്‍ക്ക് ആക്രമിക്കുക, പ്രത്യാക്രമണം നടത്തുക എന്നതല്ലാതെ സങ്കീര്‍ണ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. 75 ശതമാനവും പന്ത് ജര്‍മനി കാല്‍ക്കല്‍ വെച്ചൊരു മത്സരത്തില്‍ വേറെന്തു ചെയ്യാന്‍ കഴിയും? പക്ഷേ, അവരുടെ ഡിഫന്‍സീവ് ടാക്ടിക്‌സ് പ്രത്യേകിച്ചും, റിക്കവര്‍ ചെയ്യുന്ന പന്ത് അപകടമേഖലയില്‍ നിന്ന് പുറത്തുകടത്തുന്നതില്‍ കാണിച്ച കൗശലം അതിമനോഹരമായിരുന്നു. എങ്ങനെയും പന്ത് അടിച്ചു പറത്തുക എന്നതല്ല, വീണ്ടെടുക്കുന്ന പന്തിനെ വണ്‍ടച്ചുകളിലൂടെ എതിര്‍ഹാഫിലേക്ക് നയിക്കുക എന്ന പ്ലാന്‍ അവര്‍ കുറ്റമറ്റ രീതിയില്‍ തന്നെ നടപ്പാക്കി. ഗോള്‍ മോഹിച്ച് എല്ലാ ജര്‍മന്‍കാരും കയറിവരുമ്പോള്‍ പ്രത്യാക്രമണം നടത്താന്‍ അവര്‍ക്കു സാധിച്ചതും ധീരവും സര്‍ഗാത്മകവുമായ ഈ രീതി കൊണ്ടാണ്. എല്ലാം മറന്ന് ആക്രമിക്കുമ്പോള്‍ പിന്‍നിരയില്‍ വാതില്‍ തുറക്കപ്പെടുന്നു എന്ന വീഴ്ച ഈ കളിയിലും ലോ പരിഹരിച്ചില്ല. എതിരാളികള്‍ കൊറിയക്കാരായതു കൊണ്ടു മാത്രമാണ് അവര്‍ റെഗുലര്‍ ടൈമില്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷപ്പെട്ടത്.

ബോക്‌സിനു ചുറ്റും പന്തുമായി കറങ്ങി വാതിലില്‍ മുട്ടുകയും തഞ്ചംകിട്ടുമ്പോള്‍ ക്രോസുകളായും ത്രൂപാസുകളായും അത് അപകടമേഖലയിലെത്തിക്കുകയും ചെയ്യുക എന്ന ജര്‍മന്‍ രീതിയെ ഇപ്പോള്‍ പോലും ഞാന്‍ കുറ്റംപറയില്ല. പക്ഷേ, കളിമെനയുന്നതിന്റെ നിര്‍ണായക ഘട്ടത്തില്‍ വേഗംകൂട്ടാതിരുന്നതും ഓരോ നീക്കങ്ങളിലുമുണ്ടായ അനാവശ്യമായ അധികപാസുകളും വ്യക്തിഗത മികവുകളെ ആശ്രയിക്കുന്നതിനേക്കാള്‍ ലോയുടെ പാഠപുസ്തകത്തോട് പുലര്‍ത്തിയ അമിത വിധേയത്വവുമാണ് പ്രശ്‌നമായത്. രണ്ടാം പകുതിയില്‍ ഗോമസിനെയും മുള്ളറെയും കളത്തിലിറക്കിയപ്പോള്‍ ജര്‍മനി എങ്ങനെയെങ്കിലും ജയിക്കുമെന്നു തന്നെ ഞാനുറപ്പിച്ചു. പക്ഷേ, സമയം പോകുന്നതിനനുസരിച്ച് കളിക്കാരുടെ സമ്മര്‍ദം കൂടി. കൊറിയക്കാരാകട്ടെ കൂടുതല്‍ കരുത്തരായി മാറുകയും ചെയ്തു. ഹെക്ടറിനു പകരം ബ്രാന്റ് വന്നപ്പോഴെങ്കിലും കളി ‘ഡു ഓര്‍ ഡൈ’ മോഡിലേക്ക് മാറ്റേണ്ടിയിരുന്നു. പക്ഷേ, കൊറിയക്കാര്‍ക്ക് പന്ത് വീണ്ടെടുക്കാന്‍ പാകത്തിലുള്ള ചത്ത മനോഭാവം ഗോള്‍ വഴങ്ങുംവരെ തുടര്‍ന്നു. ആ ‘ക്രൂസ് നിമിഷം’ സംഭവിച്ചില്ല.

സ്വീഡനെതിരെ കളിക്കുമ്പോള്‍ ജര്‍മന്‍ കളിക്കാരുടെ മനോവീര്യം അത്ഭുതകരമാംവിധം ഉന്നതിയിലായിരുന്നെങ്കില്‍ ഓരോ മിനുട്ടു കഴിയുമ്പോഴും ഇന്നത് കുറഞ്ഞു വരുന്നതായാണ് അനുഭവപ്പെട്ടത്. കളി എണ്‍പത് മിനുട്ട് പിന്നിട്ടപ്പോള്‍ എന്തോ അത്ഭുതത്തിന് കാത്തിരിക്കുന്നതു പോലെയായിരുന്നു ജര്‍മന്‍കാരുടെ ശരീരഭാഷ. മാറ്റ് ഹമ്മല്‍സും വെര്‍നറും തുലച്ച സുവര്‍ണാവസരങ്ങള്‍ക്ക് ദൗര്‍ഭാഗ്യത്തെ പഴി പറയുന്നതില്‍ കാര്യമില്ല. ജര്‍മന്‍ ശൈലിയുടെ ഫിനിഷിങ് പ്ലാന്‍ നടപ്പിലാക്കാന്‍ കളിക്കാര്‍ക്കായില്ലെങ്കില്‍ അതാ പദ്ധതിയുടെ തന്നെ കുഴപ്പമാണ്. രണ്ട് ക്ലിനിക്കല്‍ സ്‌െ്രെടക്കര്‍മാര്‍ ബോക്‌സില്‍ കാത്തുനില്‍ക്കുമ്പോള്‍, പന്തവിടെ എത്തിക്കാന്‍ ഇത്രയധികം സമയമെടുക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാണ്? ഏതായാലും മുങ്ങുന്നയാള്‍ക്കൊരു ചവിട്ടായി കൊറിയയുടെ ഗോള്‍കൂടി വന്നതോടെ ആദ്യറൗണ്ടിലെ വലിയ അപ്‌സെറ്റ് സംഭവിച്ചു കഴിഞ്ഞു. ഗോളുകളല്ല, ജര്‍മന്‍ ഗോളിയുടെ പ്രകടനമാണ് എന്റെ മനസ്സു നിറച്ചത്. എന്തൊരു ധൈര്യവും റിഫഌ്‌സുമാണ് അയാള്‍ പ്രകടിപ്പിച്ചത്!

ഇപ്പോഴാലോചിക്കുമ്പോള്‍, ഇതല്ലാതെ വേറെന്ത് വിധിയാണ് ജര്‍മന്‍കാര്‍ പ്രതീക്ഷിച്ചിരുന്നത്? മെക്‌സിക്കോക്കെതിരെ തോല്‍വി അര്‍ഹിച്ചതു തന്നെയായിരുന്നു. ഗെയിം പ്ലാനിലെ അപാകത അവിടെ മുതല്‍ ദൃശ്യമായിരുന്നു. സ്വീഡനെതിരെ കിട്ടിയത് ഭാഗ്യം കൊണ്ടുള്ള വിജയം മാത്രവും. ഇന്നത്തെ മത്സരത്തില്‍ അവര്‍ തോല്‍വി അര്‍ഹിച്ചിരുന്നില്ല എന്നുമാത്രം പറയാം. പക്ഷേ, അതുകൊണ്ടെന്തു കാര്യം?

മെക്‌സിക്കോ സ്വീഡനെ സമനിലയില്‍ തളക്കുമെന്ന എന്റെ കണക്കുകൂട്ടല്‍ യൂറോപ്യര്‍ തകര്‍ത്തുകളഞ്ഞു. രണ്ടാംപകുതിയിലാണ് അവര്‍ കളിയില്‍ മാറ്റമുണ്ടാക്കിയത്. ഞാനാ മത്സരം ഭാഗികമായേ കണ്ടിരുന്നുള്ളൂ. സമാന്തരമായി നടക്കുന്ന മത്സരത്തെപ്രതിയുള്ള ആശങ്ക അവസാന മിനുട്ടുകളില്‍ മെക്‌സിക്കന്‍ കളിക്കാരുടെ നോക്കിലും നടപ്പിലുമെല്ലാം കാണാമായിരുന്നു. ജയന്റ് കില്ലര്‍മാരായ മെക്‌സിക്കോ ശരാശരിക്കാര്‍ക്കെതിരെ വിറക്കുന്നത് കൗതുകകരമായി.

ഏതായാലും അനീതിയൊന്നും സംഭവിക്കാതെ ഗ്രൂപ്പ് എഫിലെ കളികളും കഴിഞ്ഞു. സ്വീഡനും മെക്‌സിക്കോയും അടുത്ത റൗണ്ടിലെത്തി. ബ്രസീല്‍ കളിക്കാരും ആരാധകര്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. ഇനി ഗ്രൂപ്പ് ചാമ്പ്യന്മാരായാലും പ്രീക്വാര്‍ട്ടറില്‍ തന്നെ ജര്‍മനിയുമായി ഏറ്റുമുട്ടേണ്ടി വരില്ല. അതേസമയം, സെര്‍ബിയ മത്സരം കടുത്തതാണു താനും. സെര്‍ബുകളുടെ ജീവന്മരണ പോരാട്ടത്തെ കാനറികള്‍ എങ്ങനെ നേരിടുമെന്നതാണ് ഞാന്‍ കാത്തിരിക്കുന്നത്.

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending