Connect with us

Culture

മികച്ച താരം, ടോപ് സ്‌ക്കോറര്‍, യുവതാരം, ഗോള്‍ക്കീപ്പര്‍ നിങ്ങള്‍ക്കും പറയാം

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


 

 

ഇരുപത്തിയൊന്നാമത് ലോകകപ്പിലെ മികച്ച താരത്തിനുള്ള സ്വര്‍ണ്ണപ്പന്ത് ആര്‍ക്കായിരിക്കും, ടോപ് സ്‌ക്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ആര് സ്വന്തമാക്കും, ആരായിരിക്കും മികച്ച യുവതാരം…? മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ആര് നേടും..?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കേണ്ടത് ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റിയാണ്. അവരാണ് വളരെ ജാഗ്രതയോടെ ഓരോ മല്‍സരങ്ങളും നിരീക്ഷിക്കുന്നത്. ജൂലൈ 15ന് ലുഷിനികി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന് ശേഷമായിരിക്കും ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ഈ പ്രഖ്യാപനങ്ങള്‍ വരുക.

എന്റെ നിഗമനങ്ങള്‍ പറയാം- മികച്ച താരം, ടോപ് സ്‌ക്കോറര്‍, മികച്ച യുവതാരം-ഈ മൂന്ന് സ്ഥാനങ്ങളിലേക്കും ഒരാളുണ്ട്. അദ്ദേഹത്തിന് ഏതെങ്കിലും ഒരു പുരസ്‌ക്കാരം ഉറപ്പാണ്. ഇനി രണ്ട് പുരസ്‌ക്കാരം ലഭിച്ചാലും അല്‍ഭുതപ്പെടാനില്ല. മറ്റാരുമല്ല-ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയിന്‍.

ഹാരി കെയിന്‍

മൂന്ന് കാറ്റഗറികളിലും ഇങ്ങനെ യോഗ്യനായ ഒരാള്‍ മുമ്പുള്ള ലോകകപ്പുകളില്ലില്ല. ഇംഗ്ലണ്ടിന്റെ എല്ലാ മല്‍സരങ്ങളിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്. അതിനാല്‍ തന്നെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരം അദ്ദേഹത്തിന് നല്‍കാം. ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹമാണ്-ആറ് ഗോളുകള്‍. സെമിഫൈനല്‍ കളിക്കാനിരിക്കുന്നു-അത് ജയിച്ചാല്‍ ഫൈനലുമുണ്ട്. കൂടുതല്‍ ഗോളുകള്‍ നേടാന്‍ സമയവുമുണ്ട്. അഥവാ സെമി തോറ്റാലും ലൂസേഴ്‌സ് ഫൈനല്‍ എന്ന മല്‍സരമുണ്ട്. അവിടെയും സ്‌ക്കോര്‍ ചെയ്യാം. മൂന്നാമത്തെ പുരസ്‌ക്കാരത്തിന് പ്രായമാണ് മാനദണ്ഡം. 25 വയസിന് താഴെയുളളവര്‍ക്കാണ് മികച്ച യുവതാരത്തിനുള്ള പുരസ്‌ക്കാരം നല്‍കാറുള്ളത്. ഹാരിക്ക് പ്രായം 24- സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ എല്ലാ പുരസ്‌ക്കാരങ്ങളും ഒരു താരത്തിന് എന്തായാലും ടെക്‌നിക്കല്‍ കമ്മിറ്റി നല്‍കില്ല.

ലുക്കാ മോദ്രിച്ച്‌

മികച്ച താരത്തിലേക്് വരാം. സ്വര്‍ണ്ണപ്പന്തിന് ഹാരിക് കാര്യമായ വെല്ലുവിളി ക്രൊയേഷ്യയുടെ ലുക്കാ മോദ്രിച്ചാണ്. ക്രോട്ടുകാരുടെ സെമിഫൈനല്‍ വരവില്‍ അവരുടെ നായകനുളള പങ്ക് ചെറുതല്ല. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ രണ്ട് മണിക്കൂര്‍ കളിച്ച ക്രൊയേഷ്യയെ ക്ഷീണമറിയാതെ ലുക്ക നയിച്ചു. നിര്‍ണായക ഘട്ടത്തില്‍ ഗോളുകളും പെനാല്‍ട്ടികളും നേടി. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഒരു ടീമിനെ ലോകോത്തരമാക്കി മാറ്റിയ നായകനെ ടെക്‌നിക്കല്‍ കമ്മിറ്റിക്ക് കാണാതിരുന്ന് കൂടാ. ബെല്‍ജിയത്തിന്റെ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. റുമേലു ലുക്കാക്കുവിനും അവരുടെ നായകന്‍ ഈഡന്‍ ഹസാര്‍ഡിനും. ഈ രണ്ട് പേരുടെയും സാന്നിദ്ധ്യവും കെവിന്‍ ഡി ബ്രുയന്റെ ഇടപെടലുകളുമാണ് ടീമിന്റെ ശക്തി. ഫ്രഞ്ച് നിരയില്‍ ഗ്രിസ്മാനും സാധ്യതകളുണ്ട്.

ടോപ് സ്‌ക്കോറര്‍ പട്ടത്തില്‍ ഹാരിക്് വെല്ലുവിളി ലുക്കാക്കുവാണ്. നാല് ഗോളുകളാണ് ലുക്കാക്കു സമ്പാദിച്ചിരിക്കുന്നത്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന് സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സെമിയില്‍ അദ്ദേഹം തിളങ്ങുകയും ഗോള്‍ സ്‌ക്കോര്‍ ചെയ്യുകയും ചെയ്താല്‍ സ്വര്‍ണ്ണ ബൂട്ടിന് കാര്യമായ മല്‍സരം വരും. ലൂസേഴ്‌സ് ഫൈനല്‍ എന്ന പോരാട്ടവും സെമി ടീമുകളിലെ താരങ്ങള്‍ക്കുള്ള അവസരമാണ്.

കൈലിയന്‍ എംബാപ്പെ

മികച്ച യുവതാരമായി എന്റെ ശക്തനായ നോമിനി ഫ്രാന്‍സിന്റെ പത്തൊമ്പതുകാരനായ കൈലിയന്‍ എംബാപ്പെയാണ്. അസാമാന്യ മികവാണ് ഈ യുവതാരം എല്ലാ മല്‍സരങ്ങളിലും കാഴ്ച്ചവെക്കുന്നത്. അര്‍ജന്റീനക്കെതിരായ മല്‍സരത്തിലെ ഡബിള്‍ ഗോളോടെ താരപദവിയും ലഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനായി കളിക്കുന്ന റഹീം സ്‌റ്റെര്‍ലിംഗ്, ജെസി ലിന്‍ഗാര്‍ഡ് എന്നിവരും ഭാവി വാഗ്ദാനങ്ങളാണ്. ഗോളുകലൊന്നും ഇത് വരെ സ്‌ക്കോര്‍ ചെയതിട്ടില്ല റഹീം. പക്ഷേ എല്ലാ കളികളിലും അദ്ദേഹത്തിന്റെ വേഗതയും ഇടപെടലുകളും ഗംഭീരമായിരുന്നു. ലിന്‍ഗാര്‍ഡിലെ പോരാളി അവിശ്രമം കുതിക്കുന്ന താരമാണ്.

ജോര്‍ദ്ദാന്‍ പിറ്റ്‌ഫോര്‍ഡ്‌

മികച്ച ഗോള്‍ക്കീപ്പര്‍ സ്ഥാനത്തേക്ക് ഇംഗ്ലണ്ടിന്റെ ജോര്‍ദ്ദാന്‍ പിറ്റ്‌ഫോര്‍ഡാണ് എന്റെ നാമനിര്‍ദ്ദേശം. മെയ് വഴക്കങ്ങളില്‍, ആന്റിസിപ്പേഷനുകളില്‍ അനിതരസാധാരണമായ പാടവമുണ്ട് ഈ ഗോള്‍ക്കീപ്പര്‍ക്ക്. നോക്കൗട്ട് മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ രക്ഷകന്‍ പിറ്റ്‌ഫോര്‍ഡായിരുന്നു. കൊളംബിയക്കെതിരായ പ്രീക്വാര്‍ട്ടറിലെ ഷൂട്ടൗട്ട് മികവും സ്വീഡനെതിരായ ക്വാര്‍ട്ടറിലെ മല്‍സരമികവും മാത്രം മതി യുവ ഗോള്‍ക്കീപ്പറിലെ മികവറിയാന്‍. ഫ്രാന്‍സിന്റെ നായകനായ ഹ്യൂഗോ ലോറിസായിരിക്കും പിറ്റ്‌ഫോര്‍ഡിനുള്ള വെല്ലുവിളി. വളരെ കൂള്‍ ഗോള്‍ക്കീപ്പറാണ് ലോറിസ്.

നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ മികച്ച താരം ലയണല്‍ മെസി, ടോപ് സ്‌ക്കോറര്‍ ജെയിംസ് റോഡ്രിഗസ്, യുവതാരം പോള്‍ പോഗ്ബ, ഗോള്‍ക്കീപ്പര്‍ മാനുവല്‍ ന്യൂയര്‍ എന്നിവരായിരുന്നു. റഷ്യയില്‍ എന്റെ നിരീക്ഷണ പ്രകാരം മികച്ച താരം ലുക്കാ മോദ്രിച്ച്, ടോപ് സ്‌ക്കോറര്‍ ഹാരി കെയിന്‍, മികച്ച യുവതാരം കൈലിയന്‍ എംബാപ്പെ, ഗോള്‍ക്കീപ്പര്‍ ജോര്‍ദ്ദാന്‍ പിറ്റ്‌ഫോര്‍ഡ് എന്നിവരായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Trending