Connect with us

Video Stories

വൈകിയെത്തുന്ന നീതി

Published

on

നാലു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇതോടൊപ്പം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരേയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശിപാര്‍ശക്ക് കേന്ദ്രം അംഗീകാരം നല്‍കുകയുണ്ടായി. നിലവിലുണ്ടായിരുന്ന ഒമ്പത് ജഡ്ജിമാരുടെ കുറവിലേക്കാണ് പുതുതായി മൂന്ന് നിയമനം നടന്നത്.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീകോടതി ജഡ്ജിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനം രാജ്യത്തെ ആശങ്കാ ജനകമാക്കുന്നതായിരുന്നു. സുപ്രീം കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയായ കൊളീജിയം ജസ്റ്റിസ് ജോസഫിന്റെ പേര് ശിപാര്‍ശ ചെയ്തപ്പോള്‍ സര്‍ക്കാര്‍ ഈ ശിപാര്‍ശ മടക്കുകയായിരുന്നു. സീനിയോറിറ്റി മാനദണ്ഡത്തിന്റെ പേരിലായിരുന്നു നിയമ മന്ത്രാലയത്തിന്റെ അപ്രതീക്ഷിത നീക്കം. ഇതിനു പിന്നാലെ കേന്ദ്രത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഏപ്രിലില്‍ കൊളീജിയം വീണ്ടും അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാറിന്റെ മുമ്പില്‍ മറ്റുവഴികളില്ലാതായതോടെയാണ് ജോസഫിന്റെ പേര് അംഗീകരിക്കാന്‍ തയ്യാറായത്.
ഉന്നത നീതിപീഠത്തിന്റെ അസംതൃപ്തിക്ക് വരെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനം കാരണമായിത്തീര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ സിക്രി എന്നിവരടങ്ങിയ കൊളീജിയം ഒറ്റക്കെട്ടായി മാസങ്ങള്‍ക്കു മുമ്പ് തന്നെ ജസ്റ്റിസ് ജോസഫിന്റെ പേര് ശിപാര്‍ശ ചെയ്തതാണ്. ഈ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിക്കപ്പെട്ട ശിപാര്‍ശ പക്ഷേ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ജോസഫിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്ന കൊളീജിയം ജൂലൈ 16ന് വീണ്ടും സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു. കൊളീജിയം രണ്ടുതവണ ഒരാളുടെ പേര്‍ ശിപാര്‍ശ ചെയ്താല്‍ അത് തള്ളാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ് അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിരിക്കുന്നത്.
എന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അദ്ദേഹത്തിന് അംഗീകാരം നല്‍കാന്‍ തയ്യാറായപ്പോഴും അദ്ദേഹത്തെ പൂര്‍ണ മനസ്സോടെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്നല്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. അര്‍ഹതപ്പെട്ട സീനിയോറിറ്റി അദ്ദേഹത്തിന് നല്‍കാന്‍ മോദിസര്‍ക്കാറിന് മനസ്സുവന്നിട്ടില്ല. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പിറകിലാണ് അദ്ദേഹത്തിന്റെ പേര് സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ കൊളീജിയം നല്‍കിയ പട്ടികയില്‍ ഒന്നാമനായിട്ടാണ് ജസ്റ്റിസ് ജോസഫിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സമീപിച്ചിരിക്കുകയാണ്.
കെ.എം ജോസഫിനേക്കാളും സീനിയറായ മറ്റു ജഡ്ജിമാരുണ്ടെന്നും ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചാല്‍ കേരളത്തിന്റെ പ്രാതിനിധ്യം രണ്ടായി ഉയരുമെന്നുമുള്ള തടസ വാദമായിരുന്നു ആദ്യത്തെ തവണ അദ്ദേഹത്തിന്റെ പേര് മടക്കാന്‍ കാരണമായി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ മാത്രം ജഡ്ജിമാരായി നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തില്‍ മുട്ടു മടക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
2016ല്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാറിന്റെ നടപടി ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ച് അസാധുവാക്കിയിരുന്നു. ഈ നടപടിയിലുള്ള പ്രതികാരമാണ് ജസ്റ്റിസ് ജോസഫിനോട് സര്‍ക്കാര്‍ കാണിക്കുന്നത്. സുപ്രീംകോടതിയില്‍ ആവശ്യത്തിനുള്ള ന്യായാധിപന്‍മാരില്ലെന്ന മുറവിളി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് കഴിവുറ്റ ഒരു ന്യായാധിപനെ തങ്ങളുടെ രാഷ്ട്രീയ ഇംഗിതത്തിന് വഴങ്ങാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചത്.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലുകളിലൊന്നായ ജുഡീഷ്യറിയെ കൈവെള്ളയിലൊതുക്കാനുള്ള കഠിനശ്രമം കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും നടന്നുകൊണ്ടിരിക്കുകയാണ്. നിയമ നിര്‍മാണ സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലെ മാര്‍ഗതടസ്സമായി മാറുന്നത് പലപ്പോഴും നീതിന്യായ സഭയുടെ ഇടപെടലാണ്. ജന വിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ സര്‍ക്കാറിന്റെ പല നയങ്ങളും പരമോന്നത നീതപീഠത്തിന്റെ ഇടപെടല്‍ മൂലം ലക്ഷ്യത്തിലെത്താതെ പോയിട്ടുണ്ട്. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും വരുതിയിലുള്ള മോദിസര്‍ക്കാറിന് പലപ്പോഴും തലവേദനയായി മാറുന്നത് ഈ ഇടപെടലാണ്. അത്‌കൊണ്ട് തന്നെ നീതിന്യായ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത് സ്വാഭാവികവുമാണ്.
ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലില്ലാത്ത വിധം രാജ്യത്തിന്റെ പരമോന്നത നീതിപീഠം പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോള്‍ കടുത്ത ജാഗ്രതയോടെ നിലകൊള്ളേണ്ടിയിരുന്ന ഭരണകൂടം നിസ്സംഗതയോടെ നോക്കിനിന്നത് കേവല യദൃശ്ചികമല്ല. ചീഫ് ജസ്റ്റിസിനെതിരെ അതി ഗുരുതരമായ ആരോപണവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തു വന്നപ്പോള്‍ ആരോപണ വിധേയനെ വെള്ളപൂശുന്ന സമീപനമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് വീതം വെക്കുന്നതില്‍ സീനിയോറിറ്റി പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച് രാജ്യത്തെ ഞെട്ടിച്ചപ്പോള്‍ ഗൗരവതരമായി ഈ വിഷയത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു മോദിസര്‍ക്കാര്‍. ഒടുവില്‍ ആരോപണം ഉന്നയിച്ച ജസ്റ്റിസ് ചെലമേശ്വറിന് മാന്യമായ ഒരു വിടവാങ്ങലിനു പോലും അവസരം ലഭിക്കാത്ത സാഹചര്യം വരെയുണ്ടായി.
പ്രതിപക്ഷത്തെയോ സ്വന്തം മുന്നണിയിലെ കക്ഷികളെയോപോലും വിശ്വാസത്തിലെടുക്കാത്ത സര്‍ക്കാര്‍ പൊതു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ്. തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ സകല മാനദ്ണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിച്ചിരിക്കുന്നത്. ജുഡീഷ്യറിയെയും ഈ നീക്കത്തിന്റെ ഭാഗമാക്കാനുള്ള ശ്രമമായിട്ടുവേണം ജസ്റ്റിസ് ജോസഫിനോടുള്ള സര്‍ക്കാറിന്റെ സമീപനത്തെ കാണാന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending