kerala

മനുഷ്യനെ വന്യമൃഗങ്ങൾക്ക് എറിഞ്ഞ് കൊടുക്കുന്ന സർക്കാർ, വനംമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല : വിഡി സതീശൻ

By webdesk14

February 10, 2024

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ഇറങ്ങിയ ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതാണ് ഒരു മനുഷ്യ ജീവൻ പൊലിയുന്നതിലേക്ക് എത്തിയതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ മനുഷ്യനെ വന്യമൃഗങ്ങൾക്ക് വേണ്ടി എറിഞ്ഞ് കൊടുക്കുകയാണ്. വനം മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മന്ത്രി രാജിവയ്ക്കണം. മരിച്ചയാളുകൾക്ക് കോമ്പൻസേഷൻ പോലും കൊടുത്തിട്ടില്ല.

സ്ഥിരമായി വന്യജീവികളുടെ ആക്രമണമുണ്ടാകുന്ന മാനന്തവാടിയിലെത് ദൗർഭാഗ്യകരമായ സാഹചര്യമാണ്. 30 ലക്ഷത്തോളം കർഷകർ കഴിഞ്ഞ നാലോ അഞ്ചോ വർഷമായി വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

മനുഷ്യ മൃഗ സംഘർഷം രൂക്ഷമാകുമ്പോഴും സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു. ബത്തേരിയിൽ മാത്രം അഞ്ച് കടുവകളാണുളളതെന്ന് നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ കളിയാക്കുന്ന രീതിയിലുളള മറുപടിയാണ് വനംമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കർഷകർ തീരാദുരിതം നേരിടുന്നു. ഇരകൾക്ക് നഷ്ടപരിഹാരം പോലും സർക്കാർ കൊടുക്കുന്നില്ല. സംസ്ഥാന സർക്കാർ കണ്ണും കാതും മനസ്സും മൂടിവച്ചിരിക്കുന്നു. പലയിടത്തും സർക്കാർ  ദയനീയമായി പരാജയപ്പെട്ടുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.