india
യുപിയിലേത് ഞെട്ടിപ്പിക്കുന്ന കേരള സ്റ്റോറി പ്രധാനമന്ത്രി ഇടപെടണമെന്ന് കെ സുധാകരന്
മതപരിവര്‍ത്തനവും മറ്റ് അനുബന്ധകുറ്റങ്ങളും ചുമത്തി മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെ യുപിയിലെ ജയിലുകളില്‍ അടച്ചിരിക്കുകയാണ്
ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന കടുത്ത പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പ്രധാനമന്ത്രിക്ക് കത്തുനല്‍കി.
ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയെ കുറിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ തോമസ് യുപിയിലെ അംബേദ്കര്‍ നഗര്‍, ഫത്തേപൂര്‍ എന്നീ ജില്ലാ ജയിലുകളില്‍ അടക്കപ്പെട്ട അഞ്ച് മലയാളി പാസ്റ്റര്‍മാരില്‍ പത്തനംതിട്ട സ്വദേശി പാസ്റ്റര്‍ ജോസ് പാപ്പച്ചനെയും ഭാര്യ ഷീജയേയും തിരുവനന്തപുരം കൊടിക്കുന്നില്‍ സ്വദേശി പാസ്റ്റര്‍ ജോസ്പ്രകാശിനെയും സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വ്യാജക്കേസില്‍ കുടുക്കി ജയിലിലടയ്ക്കപ്പെട്ട ഇവര്‍ക്ക് മാസങ്ങളായി ജാമ്യം എടുക്കാനാകുന്നില്ല. ജയിലുകളില്‍ നരകയാതനയാണ്. ഞെട്ടിപ്പിക്കുന്ന കേരള സ്റ്റോറിയാണ് റിപ്പോര്‍ട്ടില്‍ കാണാനായതെന്ന് സുധാകരന് പറഞ്ഞു.
മതപരിവര്‍ത്തനവും മറ്റ് അനുബന്ധകുറ്റങ്ങളും ചുമത്തി മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെ യുപിയിലെ ജയിലുകളില്‍ അടച്ചിരിക്കുകയാണ്. യു.പിയിലെ വിവിധപ്രദേശങ്ങളില്‍ സാമൂഹ്യസേവനവും പ്രേഷിത പ്രവര്‍ത്തനവും നടത്തി വര്‍ഷങ്ങളായി താമസിക്കുന്നവരാണിവര്‍. ഇവരുടെ സ്ഥാപനങ്ങളും പള്ളികളും സ്കൂളുകളും ആക്രമണത്തിന് ഇരയാകുകയും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നു. മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്ത് സംഘപരിവാര്‍ നേതാക്കള്‍ നല്കിയ പരാതികളിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മതപരിവര്‍ത്തനം നടത്തിയ വ്യക്തിയോ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോ പരാതിപ്പെട്ടാല്‍ മാത്രമെ നടപടി പാടുള്ളുയെന്ന വ്യവസ്ഥ ലംഘിച്ചാണ് നടപടി. 2022 ജൂലൈ മുതല്‍ വിവിധ ജയിലുകളില്‍ കഴിയുന്ന പാസ്റ്റര്‍മാരുടെ ജാമ്യാപേക്ഷകള്‍ തീര്‍പ്പാകാതെ ലക്നോ ബഞ്ചില്‍ കിടക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ മലയാളികളായ ക്രൈസ്തവ പാസ്റ്റര്‍മാരെയും കുടുംബാംഗങ്ങളെയും വ്യാജ മതപരിവര്‍ത്തന കേസുകളില്‍ കുടുക്കി മാസങ്ങളായി ജയിലിലടച്ചിരിക്കുന്ന വിഷയത്തില്‍
കെ.പി.സി.സി. ഇടപെടണമെന്ന് പെന്തകോസ്ത് സംഘടനകള്‍ അഭ്യര്‍ത്ഥിച്ചതിനെ തുര്‍ന്നാണ് കെപിസിസി വസ്തുതകള്‍ പഠിക്കാന്‍ തീരുമാനിച്ചത്.
ജയിലില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായവും അവരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണവും ഉറപ്പാക്കാന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയോട് കെ.പി.സി.സി. അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജയിലില്‍ കഴിയുന്ന നിരപരാധികളുടെ മോചനത്തിന് ആവശ്യമായ നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കെ.പി.സി.സി. പിന്തുണ നല്‍കുമെന്നും സുധാകരന് പറഞ്ഞു.
india
നൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി
ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.
അബുജ: നൈജീരിയ വീണ്ടും സ്കൂള്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന്റെ നടുവില്‍. നൈഗര്‍ നോര്‍ത്ത് സെന്‍ട്രിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളില്‍ വെള്ളിയാഴ്ച ആയുധധാരികള്‍ അതിക്രമിച്ചുകയറി 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ഥാന അസോസിയേഷന് ഓഫ് നൈജീരിയ (CAN) അറിയിച്ചു. ആദ്യം 215 കുട്ടികളെയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.
CAN നൈജര്‍ സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്മാന് മോസ്റ്റ് റവറന്റ് ബുലസ് ഡൗവ യോഹന്ന സ്കൂള്‍ സന്ദര്‍ശിച്ചശേഷമാണ് വിവരം സ്ഥിരീകരിച്ചത്. 10നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 88 കുട്ടികളെയും പ്രതികള്‍ വീണ്ടും പിടികൂടിയതായി വിവരമുണ്ട്.
സംഭവത്തിനു 170 കിലോമീറ്റര്‍ അകലെയുള്ള അയല്‍ സംസ്ഥാനമായ കെബ്ബിയിലും സമാനമായ ആക്രമണം നടന്നിരുന്നു. അവിടെയുള്ള മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 25 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അടിക്കടിയുള്ള ഇത്തരം ആക്രമണങ്ങള്‍ സംസ്ഥാനത്ത് വന്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്ക്വാഡുകളെയും വിന്യസിച്ചു. ആക്രമണത്തിനിടെ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.
സംഭവത്തിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമൊത്ത് സംയുക്ത പരിശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
india
ജമ്മുകശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു
സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല് വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.
ജമ്മുകശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃത്യുവിന് കീഴടങ്ങി. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയും സൈന്യത്തില്‍ 27 വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയുമായ സബ്േദാര്‍ സജീഷ് കെ (47) നാണ് മരണം സംഭവിച്ചത്. സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല് വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.
ഇന്നലെ നടന്ന അപകടത്തെ തുടര്‍ന്ന് സജീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൈന്യം ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു.
നാളെ രാവിലെ നാട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്കാരകര്‍മ്മങ്ങള്‍ നടക്കും.
india
ഡല്‍ഹിയില്‍ വന്‍ ആയുധക്കടത്ത് സംഘം പിടിയില്‍
ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി: വിദേശ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്ത ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാകിസ്താനിലെ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ബന്ധം സംഘത്തിനുണ്ടെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.
സംഘത്തിലെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ കൊടുംകുറ്റവാളി മന്ദീപ്, സംഘാംഗങ്ങളായ ഉത്തര്‍പ്രദേശ് സ്വദേശി രോഹന്, മോനു എന്നിവരാണ് പിടിയിലായത്. 10 വിദേശ തോക്കുകളും 92 വെടിയുണ്ടകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൊലക്കേസുകളില്‍ പ്രതിയായ സോനു ഖത്രിയുടെ കൂട്ടാളിയാണ് മന്ദീപ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ അതിര്‍ത്തിക്ക് സമീപമുള്ള നിശ്ചിത സ്ഥലങ്ങളില്‍ ഇറക്കിവെക്കുകയും തുടര്‍ന്ന് സംഘം അത് ശേഖരിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിടിയിലാകാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് ആയുധങ്ങള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിന്റെ മുഖ്യപ്രതിയായി ജസ്പ്രീത് അഥവാ ‘ജസ്സ’യെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഇയാള്‍ പാകിസ്താനുമായി നേരിട്ട് ബന്ധപ്പെടുകയും അവിടെനിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണു സംശയം. പിടിയിലായവരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക് ഇടപാടുകള്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

