Connect with us

india

മോഷണം നടത്തിയെന്ന് ആരോപിച്ച്‌ ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരായ അധിക്ഷേപം; ബി.ജെ.പി നേതാവിനെതിരെ കേസ്

കര്‍ണാടക പൊലീസിന്റേതാണ് നടപടി.

Published

on

മാല്‍പേ തുറമുഖത്ത് കളവ് നടത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. മുന്‍ മന്ത്രി കൂടിയായ പ്രമോദ് മാധവരാജിനെതിരെയാണ് കേസെടുത്തത്. കര്‍ണാടക പൊലീസിന്റേതാണ് നടപടി.

കള്ളന്മാരെ അതിനനുസരിച്ച് കൈകാര്യം ചെയ്യണമെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. കുറ്റാരോപിതയായ ലക്കി ഭായിയെ ‘ആരെങ്കിലും ആ സ്ത്രീയെ പങ്കായം ഉപയോഗിച്ച് തല്ലിയോ അയുധവുമായെത്തി മര്‍ദിക്കുകയോ ചെയ്തിട്ടുണ്ടോ?,’ എന്നും മന്ത്രി ചോദിച്ചു. തുടര്‍ന്ന് പ്രമോദ് മാധവരാജിനെതിരെ കര്‍ണാടക പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ദളിത് സമൂഹത്തിനെതിരായ അധിക്ഷേ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബി.ജെ.പി നേതാവിനെതിരെ കേസെടുത്തത്. ബി.എന്‍.എസ് സെക്ഷന്‍ 57 (പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കല്‍), 191(1) (കലാപമുണ്ടാക്കല്‍), 192 (കലാപത്തിന് പ്രകോപനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രമോദിനെതിരെ കേസെടുത്തത്.

മാര്‍ച്ച് 18നാണ് മാല്‍പേ തുറമുഖത്ത് മോഷണം ആരോപിച്ച് യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്. മാല്‍പേ തുറമുഖത്തെത്തുന്ന ബോട്ടുകളില്‍ നിന്നും മത്സ്യം ഇറക്കുന്നതാണ് ലക്കി ബായിയുടെ ജോലി. 18ന് തുറമുഖത്തെത്തിയ ലക്കി ശ്രീ ആരാധന ബോട്ടില്‍ നിന്ന് മത്സ്യം ഇറക്കുകയും ശേഷം ഭക്ഷണത്തിനായി കുറച്ച് ചെമ്മീന്‍ തന്റെ കോട്ടയിലേക്ക് ഇടുകയും ചെയ്തു.

ലോഡിറക്കിയ ശേഷം ഭക്ഷണത്തിനായി തൊഴിലാളികള്‍ മീന്‍ എടുത്തുവെക്കുന്നത് തുറമുഖത്ത് സാധാരണയാണ്. ആന്നേദിവസവും അത് തന്നയെയാണ് ലക്കിയും ചെയ്തത്. എന്നാല്‍ ഇത് കണ്ട രണ്ട് സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതിയായ ലക്ഷ്മി ബായി (58), സുന്ദര (40), ശില്‍പ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ അധിക്ഷേപ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും പൊലീസ് നടപടി എടുക്കുകയായിരുന്നു. അതേസമയം ദളിത് യുവതിക്കെതിരായ ആക്രമണത്തില്‍ ‘ഒരു സ്ത്രീയെ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സംസ്‌കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കര്‍ണാടക, ഇത്തരം പെരുമാറ്റത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കുകയും ചെയ്തു.

india

ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണത്തിന് സ്വതന്ത്ര സംവിധാനം വേണം: സുപ്രീംകോടതി

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കാന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനത്തിന്റെ ആവശ്യം സുപ്രീംകോടതി നിരീക്ഷിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാച്ചി എന്നിവരടങ്ങുന്ന ബെഞ്ച് പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലഹബാദിയയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്. ‘ ഇന്ത്യാസ് ഗോട്ട് ടാലന്റ് ‘ ഷോയിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു രണ്‍വീറിന്റെ ഹര്‍ജി. ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു. വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന കണ്ടന്റില്‍ ഉത്തരവാദിത്തക്കുറവും അശ്ലീലതയുമുളള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ കോര്‍ട്ടിനെ അറിയിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക്‌മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥ അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ഇരയാകുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണ സംവിധാനത്തിന്റെ നിര്‍മാണം അനിവാര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Continue Reading

india

‘ദലിത്-ഒബിസി വോട്ടുകള്‍ വെട്ടിമാറ്റുന്നു’: എസ്‌ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ് ആയതായി രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ സമുദായങ്ങളെ ലക്ഷ്യമിട്ട് പേരുകള്‍ നീക്കം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായി രംഗത്തെത്തി. രാജ്യത്ത് നടപ്പാക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) പ്രക്രിയ ബിജെപിക്ക് ഗുണകരമാക്കാനുള്ള രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവായി മാറിയിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചൂണ്ടിക്കാട്ടി. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ ലക്ഷ്യമിട്ട് നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയിരുന്ന വിപിന്‍ യാദവിന്റെ ആത്മഹത്യയ്ക്കു പിന്നിലും ഇതേ സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗക്കാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന സമ്മര്‍ദ്ദം പാലിക്കാത്ത പക്ഷം ജോലിയില്‍ നിന്നും പുറത്താക്കുമെന്നും പൊലീസ് നടപടി നേരിടുമെന്നും യാദവ് നേരിട്ട ഭീഷണിയുണ്ടായിരുന്നുവെന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ 19 ദിവസത്തിനിടെ 16-ഓളം ബിഎല്‍ഒമാര്‍ മരണമടഞ്ഞുവെന്ന കോണ്‍ഗ്രസിന്റെ ആരോപണവും രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. അമിത സമ്മര്‍ദ്ദവും നിര്‍ബന്ധിത സാഹചര്യങ്ങളുമാണ് പല മരണങ്ങള്‍ക്കുമുള്ള കാരണമെന്ന് പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സമുദായങ്ങളില്‍നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കുന്ന പ്രവണതയും കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാനില്‍ മാത്രം കോണ്‍ഗ്രസിന് ശക്തമായ മണ്ഡലങ്ങളില്‍ 20,000 മുതല്‍ 25,000 വരെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര ആരോപിച്ചു. വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ നടക്കുന്നത് അസാധുവായ രാഷ്ട്രീയ ഇടപെടലാണെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Continue Reading

india

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 6.4 തീവ്രതയുള്ള ഭൂചലനം; ആന്‍ഡമാനില്‍ ജാഗ്രത നിര്‍ദേശം

ഭൂചലനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. വടക്കന്‍ സുമാത്രയ്ക്കടുത്താണ് 6.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഭൂചലനത്തിന്റെ ആഘാതത്തെ തുടര്‍ന്ന് സുനാമി ഭീഷണിയുണ്ടോ എന്നതിനെ കുറിച്ച് വിലയിരുത്തല്‍ നടന്നുവരുമ്പോഴും കേരള തീരത്തിന് നിലവില്‍ യാതൊരു സുനാമി മുന്നറിയിപ്പും ഇല്ലെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ നിന്ന് ഭൂകമ്പത്തിന്റെ കേന്ദ്രബിന്ദു വളരെ അകലെയായതിനാല്‍ തത്സമയം ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ഏജന്‍സികളും പ്രദേശിക അധികാരികളും നിരന്തര നിരീക്ഷണം തുടരുന്നു.

Continue Reading

Trending