Connect with us

Culture

ആധാര്‍ വിവര ചോര്‍ച്ച; ആശങ്ക വര്‍ധിപ്പിക്കുന്നതായി പരാതിക്കാര്‍

Published

on

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിനായി ശേഖരിച്ച പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതായി, ആധാര്‍ കേസിലെ പരാതിക്കാര്‍ സുപ്രീംകോടതിയില്‍. 135 ദശലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് വിവരം. ഇങ്ങനെ പോയാല്‍ ഏകീകൃത തിരിച്ചറിയല്‍ രേഖ എന്ന നിലയിലുള്ള ആധാറിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്നും പൗരന്മാരുടെ സുരക്ഷക്കു തന്നെ ഇത് ഭീഷണി സൃഷ്ടിക്കുന്നതായും പരാതിക്കാര്‍ ബോധിപ്പിച്ചു.

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യുടെ സെര്‍വറില്‍നിന്നു തന്നെ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയവരുടെ വിവരങ്ങള്‍ സംബന്ധിച്ച വിവരവാകശ അപേക്ഷക്ക് ലഭിച്ച മറുപടിയില്‍ നിന്ന് ഇതുസംബന്ധിച്ച് 1400ല്‍ അധികം പരാതികള്‍ യു.എ.ഐ.ഡി.എക്ക് ലഭിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ ഇതില്‍ മൂന്ന് പരാതികള്‍ മാത്രമാണ് യു.ഐ.ഡി.എ.ഐ പൊലീസിന് കൈമാറിയത്. കൈക്കൂലി വാങ്ങി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി, വ്യാജ ആധാര്‍ രജിസ്‌ട്രേഷന് ഒത്താശ ചെയ്തു തുടങ്ങിയ പരാതികളാണ് ലഭിച്ചത്. പരാതികളില്‍ നടപടി എടുക്കാതിരിക്കാനുള്ള കാരണം പോലും യു.ഐ.ഡി.എ.ഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാജ്യസഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ 210 വെബ്‌സൈറ്റുകളില്‍ ആധാര്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം സെര്‍വറുകളില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതു തന്നെ ഇവ ചോരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

ക്രമക്കേടുകളെതുടര്‍ന്ന് 49,000 ആധാര്‍ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍മാരെ കരിമ്പട്ടികയില്‍ പെടുത്തിയതായി യു.ഐ.ഡി.എ.ഐ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭഗവാന്‍ ഹനുമാനും ഝാന്‍സി റാണിക്കും കസേരക്കും പട്ടിക്കും വരെ ആധാര്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ടെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡിക്കും ആധാര്‍ നിര്‍ബന്ധമാക്കിയതിന്റെ സാമ്പത്തിക നേട്ടം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് വിവര ചോര്‍ച്ച ഉയര്‍ത്തുന്ന സുരക്ഷാ ആശങ്ക പരാതിക്കാര്‍ ഉന്നയിച്ചത്. പരാതിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ശ്യാം ദിവാന്‍, വിപിന്‍ നായര്‍ എന്നിവര്‍ ഹാജരായി.

വിവരങ്ങള്‍ ചോര്‍ന്നത് ആധാര്‍ നിയമത്തിലെ സെക്ഷന്‍ 29ന്റെ ലംഘനമാണെന്ന് പരാതിക്കാര്‍ ഉന്നയിച്ചു. ആധാര്‍ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പോലും അറിയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാറും ഇതുസംബന്ധിച്ച നിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ കാത്തു നില്‍ക്കാതെ ആധാറിന്റെ നിയമസാധുത കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു. ആധാറിന്റെ നിയമ സാധുതയുമായി ബന്ധപ്പെട്ട 20 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്.

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending