india
യു.പിക്ക് പിന്നാലെ മഹാരാഷ്ട്രയിലും എന്‍.ഡി.എയില്‍ ഭിന്നത
അജിത് പവാര്‍ പക്ഷെ എന്‍സിപിയുമായുള്ള ബിജെപി കൂട്ടുകെട്ടിനെതിരെ ആര്‍എസ്എസ് ബന്ധമുള്ള മറാത്തി ആഴ്ച്ചപ്പതിപ്പ് ‘വിവേക്’ രംഗത്തെത്തിയതാണ് സഖ്യത്തിലെ മുറുമുറുപ്പിന് കാരണം.

മഹാരാഷ്ട്രയിലും എന്‍ഡിഎ സഖ്യത്തിന്റെ കപ്പല്‍ ആടിയുലയുന്നു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ അസ്വാരസ്യങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് മഹാരാഷ്ട്രയില്‍ മഹായൂതിയിലെ പ്രതിസന്ധിയും മറനീക്കി പുറത്തേക്ക് വരുന്നത്. അജിത് പവാര്‍ പക്ഷെ എന്‍സിപിയുമായുള്ള ബിജെപി കൂട്ടുകെട്ടിനെതിരെ ആര്‍എസ്എസ് ബന്ധമുള്ള മറാത്തി ആഴ്ച്ചപ്പതിപ്പ് ‘വിവേക്’ രംഗത്തെത്തിയതാണ് സഖ്യത്തിലെ മുറുമുറുപ്പിന് കാരണം.
എന്‍സിപിയുമായുള്ള സഖ്യത്തോടെ മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ വികാരം ബിജെപിക്കെതിരെ തിരിഞ്ഞെന്നും ഇത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നുമാണ് വിവേകില്‍ പറയുന്നത്. പാര്‍ട്ടി സംഘ് അനുഭാവമുള്ള 200 ഓളം പേരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനത്തില്‍ അജിത് പവാറുമായുള്ള കൂട്ടുകെട്ട് ഭാവിയിലും ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. 48 ലോക്സഭാ സീറ്റുള്ള മഹാരാഷ്ട്രയില്‍ ഇത്തവണ മഹായൂതി സഖ്യം നേരിട്ട തിരിച്ചടിക്ക് ഇതും പ്രധാനകാരണമായെന്നും കുറ്റപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ-ശരദ് പവാര്‍-കോണ്‍ഗ്രസ് കൂട്ടുകെട്ടിലുള്ള മഹാവിഘാസ് അഘാഡി സഖ്യം 30 സീറ്റ് നേടിയപ്പോള്‍ ബിജെപി വിജയിച്ചത് വെറും 9 സീറ്റില്‍ മാത്രമായിരുന്നു. ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന 7 സീറ്റിലും അജിത് പവാറിന്റെ എന്‍സിപി ഒരു സീറ്റിലും വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യത്തിന് ഊര്‍ജ്ജം പകരുന്നതായിരുന്നു ഫലം. നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യമായി മത്സരിക്കുമെന്ന് ഇതിനകം മഹാവിഘാസ് അഘാഡി പ്രഖ്യാപിച്ചുകഴിഞ്ഞു. അതായത് തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് അവര്‍ കടന്നെന്ന് സാരം. സീറ്റ് ചര്‍ച്ചകള്‍ ഉള്‍പ്പെടെ സഖ്യത്തിന് മുന്നില്‍ വലിയ കടമ്പകള്‍ ബാക്കിയുണ്ടെങ്കിലും തങ്ങള്‍ക്കിടയില്‍ വല്ല്യേട്ടന് ഇല്ലെന്ന് പ്രഖ്യാപിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ ശക്തിയുള്ള സഖ്യമാണ് തങ്ങളെന്ന പ്രതീതി ഉണ്ടാക്കുക കൂടിയാണ് സഖ്യം ചെയ്തത്.
അജിത് പവാറിനോടും എന്‍സിപിയോടുമുള്ള അയിത്തം ആദ്യമായല്ല ആര്‍എസ്എസ് പ്രകടിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. എന്‍സിപി കൂട്ടുകെട്ടിനെ ‘രാഷ്ട്രീയ മണ്ടത്തരം’ എന്നായിരുന്നു ഓര്‍ഗനൈസറിലൂടെ ആര്‍എസ്എസ് സൈദ്ധാന്തികന്‍ രത്തന്‍ ഷാര്‍ദ വിമര്‍ശിച്ചത്. എന്‍സിപിയെ എന്‍ഡിഎയിലേക്ക് ചേര്‍ത്തത് ബിജെപിയുടെ ബ്രാന്‍ഡ് മൂല്യം തകര്‍ത്തെന്നും കടന്നാക്രമിക്കുകയുണ്ടായി. അന്ന് അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് ബിജെപി ലഘൂകരിക്കാന്‍ നോക്കിയെങ്കില്‍ ഇന്ന് ആര്‍എസ്എസ് വീണ്ടും നിലപാട് വ്യക്തമാക്കുമ്പോള്‍ അത് ഏക്നാഥ് ഷിന്‍ഡെയ്ക്കും ബിജെപിക്കുമുള്ള മുന്നറിയിപ്പാണ് പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പ് വാതില്ക്കലെത്തി നില്‍ക്കെ.
അജിത് പവാര്‍ പക്ഷത്തെ തള്ളുന്ന വിവേകിലെ റിപ്പോര്‍ട്ട് പക്ഷെ പ്രത്യയശാസ്ത്രപരമായി ബിജെപിയോട് അടുത്തുനില്ക്കുന്ന ശിവസേനയുമായുളള കൈകോര്‍ക്കലിനെ സ്വാഭാവികമെന്നാണ് വിലയിരുത്തുന്നതെന്നും ശ്രദ്ധേയമാണ്. ബിജെപി സഖ്യത്തിലേക്കുള്ള അജിത് പവാറിന്റെ പ്രവേശനത്തില്‍ തുടക്കം മുതല്‍ മുറുമുറുപ്പിലായിരുന്ന ഷിന്‍ഡെയ്ക്ക് ആശ്വാസമാണിത്. വിവേക് റിപ്പോര്‍ട്ട് ബിജെപിയെ പരുങ്ങലിലാക്കുമ്പോള്‍ ആയുധമാക്കുകയാണ് ഇന്ത്യ സഖ്യം. മഹായൂതി സഖ്യം അജിത് പവാറിനെ അകറ്റുന്നതിന്റെ ആദ്യലക്ഷണമാണ് വിവേകിലൂടെ പുറത്തുവന്നതെന്നും അജിത് പവാറിന് സഖ്യം വിടാനുള്ള സമയമായെന്ന് പറയാതെ പറയുകയാണെന്നുമാണ് എന്‍സിപി ശരദ് പവാര്‍ വിഭാഗം പ്രതികരിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും മഹായുതി സഖ്യത്തിന് ശുഭസൂചനയായിരുന്നില്ല. സിറ്റിങ്ങ് സീറ്റുകളില്‍ പലതിലും പിന്നിലായിരുന്നു മഹായുതി സഖ്യം. എന്നിരുന്നാലും ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയിലും വിലക്കയറ്റത്തിലും പകച്ചുനില്‍ക്കുന്ന ബിജെപിക്ക് മുന്നിലേക്കാണ് വിവേകിന്റെ റിപ്പോര്‍ട്ട് കൂടിയെത്തുന്നത്. അജിത് പക്ഷ എന്‍സിപി സഖ്യത്തെ തള്ളുമോ കൊള്ളുമോ ബിജെപിയെന്നതാണ് ശ്രദ്ധേയം. അതിന്ശേഷമുള്ള ആര്‍എസ്എസ് നിലപാടും നിര്‍ണായകമായിരിക്കും.

കാനഡയില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ തൃപ്പൂണിത്തുറയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
രാവിലെ എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എന്‍ക്ലേവില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങ്.
കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയിലായിരുന്നു ജൂലൈ 9 ന്പ്രാദേശിക സമയം രാവിലെ 8:45 ന് അപകടം ഉണ്ടായത്.
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് പിന്നാലെ കാനഡ സര്‍ക്കാരില്‍ നിന്ന് രേഖകള്‍ കിട്ടാന്‍ വൈകിയതാണ് ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായത്.
india
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ. മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഗോവയില്‍ നിന്നുള്ള നിരവധി ആളുകളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. ആ യാത്രക്കാര്‍ ഇനി മുതല്‍ മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.
നേരിട്ടുള്ള സര്‍വീസ്, ചെലവ് കുറവ് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കുവൈത്ത് -ഗോവ സെക്ടറില്‍ യാത്ര ചെയ്യുന്നവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍ ഇനി പ്രവാസികള്‍ കൂടുതല്‍ പണം മുടക്കി മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരും.
സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യയും കുവൈത്തും തമ്മില്‍ പുതിയ വ്യോമയാന കരാര്‍ ഒപ്പു വെച്ചതോടെ മറ്റു കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ നടപടികള്‍ ആരംഭിക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഗോവ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്കി.
india
ഇരുണ്ട നിറവും പാചകം ചെയ്യാനുള്ള കഴിവില്ലായ്മയും കാരണം ഭാര്യയെ പരിഹസിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല; ബോംബെ ഹൈക്കോടതി
ഭാര്യയുടെ ആത്മഹത്യയ്ക്ക് 30 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെ മോചിപ്പിച്ച് കോടതി

മുംബൈ: 27 വര്‍ഷം മുമ്പ് ആത്മഹത്യാ പ്രേരണയ്ക്കും ഭാര്യയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സത്താറ യുവാവിന്റെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കറുത്ത നിറത്തിന്റെ പേരില്‍ ഒരു സ്ത്രീയെ പരിഹസിക്കുന്നതോ പാചകത്തെ വിമര്‍ശിക്കുന്നതോ ‘ക്രൂരത’ ആയി കണക്കാക്കാനാവില്ലെന്ന് കോടി വ്യക്തമാക്കി.
22 കാരിയായ ഭാര്യ പ്രേമയുടെ മരണശേഷം ആത്മഹത്യാ പ്രേരണയ്ക്കും (സെക്ഷന്‍ 306), ക്രൂരതയ്ക്കും (സെക്ഷന്‍ 498-എ) 1998-ല്‍ സെഷന്‍സ് കോടതി ശിക്ഷിച്ച സദാശിവ് രൂപ്നവര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം 1998 ജനുവരിയില്‍ ദേഗാവ് ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പ്രേമയെ കാണാതാവുകയായിരുന്നു. പിന്നീട് യുവതിയുടെ മൃതദേഹം ഒരു കിണറ്റില്‍ കണ്ടെത്തി. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, സദാശിവനും പിതാവിനുമെതിരെ പോലീസ് കേസെടുത്തു, അവരുടെ മരണത്തിലേക്ക് നയിച്ച പീഡനം ആരോപിച്ചു.
വിചാരണക്കോടതി പിതാവിനെ വെറുതെവിട്ടപ്പോള്‍, സദാശിവനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ക്രൂരതയ്ക്ക് ഒരു വര്‍ഷവും പ്രേരണയ്ക്ക് അഞ്ച് വര്‍ഷവും ശിക്ഷിച്ചു. അന്ന് 23 വയസ്സുള്ള ഇയാള്‍ അതേ വര്‍ഷം തന്നെ അപ്പീല്‍ നല്‍കിയിരുന്നു.
ഭാര്യയുടെ കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ പരിഹസിക്കുകയും പുനര്‍വിവാഹം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍, ഭര്‍ത്താവ് അവളുടെ പാചക വൈദഗ്ധ്യത്തെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് പീഡന ആരോപണങ്ങള്‍ ഒതുങ്ങുന്നതെന്ന് ജസ്റ്റിസ് എസ് എം മോദകിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചു. ദാമ്പത്യജീവിതത്തില്‍ നിന്നുണ്ടാകുന്ന വഴക്കുകളാണിവയെന്ന് പറയാം. ഗാര്‍ഹിക കലഹങ്ങളാണ്. പ്രേമയെ ആത്മഹത്യയിലൂടെ മരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഇത് ഉയര്‍ന്ന നിലവാരമുള്ളതാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.
പീഡനവും ആത്മഹത്യയും തമ്മില്‍ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ‘പീഡനം ഉണ്ടായിട്ടുണ്ട്, എന്നാല്‍ ക്രിമിനല്‍ നിയമം നടപ്പിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള പീഡനമല്ല ഇത്,’ കോടതി പറഞ്ഞു.
ശിക്ഷ റദ്ദാക്കിയ കോടതി സദാശിവനെ എല്ലാ കുറ്റങ്ങളില്‍ നിന്നും വെറുതെ വിട്ടു.
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala3 days ago
ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു
-
india2 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
crime2 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
EDUCATION2 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
kerala2 days ago
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്