kerala
ആലുവ കൊലപാതകം: കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസിന്റെ അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും.
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസിന്റെ അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇതോടൊപ്പം നല്കിയ കസ്റ്റഡി അപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുക. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. ആലുവ സബ്ജയിലിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ആലുവ മാര്‍ക്കറ്റിലും, കുട്ടിയുമായി പ്രതി പോയ മറ്റു ഇടങ്ങളിലും വിശദ തെളിവെടുപ്പ് നടത്തി തെളിവുകളും സാക്ഷി മൊഴികളും ശേഖരിക്കും. ആലുവയിലെ കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇതുവരെ പൊലീസിന് തീര്‍ച്ചയില്ല. ഇതിലൊരു കൃത്യത വരുത്താന്‍ ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. ആലുവ മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ ആലുവ സബ് ജയിലിനുള്ളില്‍ വച്ചായിരിക്കും ഇന്ന് തിരിച്ചറിയല്‍ പരേഡ് നടത്തുക. എറണാകുളം സിജെഎം കോടതിയാണ് പരേഡിനുള്ള അനുമതി നല്‍കിയത്. കുട്ടിയുമായി അസ്ഫാഖ് പോകുന്നത് കണ്ടെന്ന് പറഞ്ഞ മുഴുവന്‍ ആളുകളെയും തിരിച്ചറിയില്‍ പരേഡിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ബീഹാറിലെത്തിയ പൊലീസ് സംഘം അസ്ഫാഖിന്റെ വീട് കണ്ടെത്തി. ഇയാള്‍ മറ്റേതെങ്കിലും കേസില്‍ പ്രതിയല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. അസ്ഫാഖ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആലുവയില്‍ താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്ന് താമസം തുടങ്ങിയത് 22 മുതലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഒന്‍പത് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കായിരുന്നുവെന്നും ഈ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോക്സോ വകുപ്പ്, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.
അതേസമയം പെണ്‍കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ എക്സൈസ് മിന്നല്‍ പരിശോധന നടത്തി. പ്രതി താമസിച്ച മുറിയിലും സംഘം പരിശോധന നടത്തി. ആലുവയിലും പരിസരപ്രദേശങ്ങളിലുമായി അമ്പതിലേറെ ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് പൊലീസ് അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കുട്ടിയോടും കുടുംബത്തോടും സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
kerala
തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍
കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.
തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.
സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.
സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.
kerala
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്ക്കെതിരെ കേരളം
ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.
തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.
യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്‍ കെഎസിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്‍ ടീം കോച്ചി ബ്ലൂ ടൈഗേഴ്സ് നായകനുമായ സാലി വി. സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങുന്ന അപൂര്‍വ നിമിഷവുമാകും ഇത്.
വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനൊപ്പം സല്മാന് നിസാര്‍, മുഹമ്മദ് അസറുദ്ദീന്, വിഷ്ണു വിനോദ്, രോഹന് കുന്നുമ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ അഖില്‍ സ്കറിയ, ഷറഫുദ്ദീന്, അങ്കിത് ശര്‍മ്മ എന്നിവര്‍ ടീമിന് ബഹുമുഖ കരുത്തേകും.
ബൗളിങ് നിരയില്‍ നിധീഷ്, കെ.എം ആസിഫ്, വിഘ്നേഷ് പുത്തൂര്‍ എന്നിവരെ കൂടാതെ കെഎസിഎല്ലില്‍ മികവു തെളിയിച്ച സിബിന് ഗിരീഷ്, കൃഷ്ണദേവന്, അബ്ദുല്‍ ബാസിദ് എന്നിവരും ടീമിലുണ്ട്.
വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്.
kerala
അടൂരില്‍ ലൈവ് ലൊക്കേഷനും കോള്‍ റെക്കോര്‍ഡും ചോര്‍ത്തി തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട: അടൂരില്‍ ലൈവ് ലൊക്കേഷന്‍, കോള്‍ റെക്കോര്‍ഡ് എന്നിവ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയത് ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കേസില്‍ നേരത്തെ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെയും, സഹായിയായി പ്രവര്‍ത്തിച്ച ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാല്‍ ബെന്‍ അനൂജ് പട്ടേല്‍ (37) നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് പ്രവീണ്‍ കുമാര്‍ എന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
കോള്‍ ടാപ്പിങ്ങും ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗും നടത്താനും ഉപയോഗിക്കുന്ന പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. ഹാക്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രവീണ്‍ കുമാര്‍ നല്കിയ രഹസ്യ വിവരങ്ങളാണ് തട്ടിപ്പിന് വഴിവച്ചതെന്നാണ് കണ്ടെത്തല്‍.
രാജ്യത്ത് മറ്റിടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൈവശം വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ട സാഹചര്യമുണ്ടാകും.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf1 day agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

