Video Stories
30 വര്‍ഷം രാജ്യത്തെ സേവിച്ച സൈനികനോട് ബി.ജെ.പി സര്‍ക്കാര്‍ പൗരത്വ രേഖയെവിടെ

ഗുവാഹത്തി: രാജ്യത്തിനു വേണ്ടി 30 വര്‍ഷം സൈനിക സേവനമനുഷ്ടിച്ച വിരമിച്ച സൈനികനോട് പൗരത്വം തെളിയിക്കണമെന്ന് അസമിലെ ബി.ജെ.പി സര്‍ക്കാര്‍. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി കഴിഞ്ഞ വര്‍ഷം വിരമിച്ച മുഹമ്മദ് അസ്മല്‍ ഹഖിനെയാണ് അസം പൊലീസ് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനായി മുദ്ര കുത്തിയിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ട് സൈനിക സേവനം നടത്തി ഗുവാഹത്തിയില്‍ കുടുംബത്തോടൊപ്പം കഴിയുന്ന അസ്മല്‍ ഹഖിന് പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് ഫോറിനേഴ്സ് ട്രൈബ്യൂണല്‍ നോട്ടീസ് നല്‍കിയത്. ബംഗ്ലാദേശ് രൂപീകരണത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശി പൗരന്മാരെ തിരിച്ചറിയുന്നതിനായി അസമില്‍ 100 വിദേശ ട്രൈബ്യൂണലുകളാണ് സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ളത്. 1971 മാര്‍ച്ച് 25നു ശേഷം രേഖകളില്ലാതെ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായാണ് ഹഖ് കുടിയേറിയതെന്ന് ആരോപിച്ച് ജില്ലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ ആറിന് നല്കിയ നോട്ടീസില്‍ സെപ്തംബര്‍ 11നകം പൗരത്വം തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം നാടുകടത്തലിനാവശ്യമായ നടപടി എടുക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം 49 കാരനായ ഹഖിന്റെ തറവാട് വീട്ടില്‍ നോട്ടീസ് ലഭിക്കുന്നത് സെപ്തംബര്‍ 11ന് ശേഷമാണ്. അതിനാല്‍ ഒക്ടോബര്‍ 13ന് മുന്‍പായി ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാവാനാണ് അറിയിച്ചിരിക്കുന്നത്.
രാജ്യത്തിന് വേണ്ടി 30 വര്‍ഷം സേവനം അനുഷ്ടിച്ച ശേഷം പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ നോട്ടീസ് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നു ഹഖ് പറഞ്ഞു. ഇത് അനാവശ്യമായ പീഡനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1986ല്‍ സൈന്യത്തില്‍ ചേര്‍ന്ന ഹഖ് 2016ലാണ് വിരമിച്ചത്. നേരത്തെ 2012ല്‍ ഇയാളുടെ ഭാര്യ മുംതാസ് ബീഗത്തിനോടും ഇതേപോലെ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കി പൗരത്വം തെളിയിക്കുകയായിരുന്നു. ഹഖിന്റെ മകന് ഡെറാഡൂണിലെ സൈനിക കോളജിലും മകള്‍ ഗുവാഹത്തിയിലെ സൈനിക സ്കൂളിലും പഠിക്കുകയാണ്. 1986നു ശേഷം 80,000ത്തോളം പേരെയാണ് രേഖകളില്ലാത്തതിന്റെ പേരില്‍ അസമില്‍ ബംഗ്ലാദേശുകാരെന്നു കണ്ടെത്തിയത്. ഇതില്‍ 29729 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india3 days ago
ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ കണ്ണില്‍ കണ്ടതിനേക്കാള്‍ അപ്പുറമെന്തോ ഉണ്ട്; കോണ്‍ഗ്രസ്
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
kerala3 days ago
പുതിയ ട്രെയിന്‍; റെയില്‍വേ യാത്രക്കാരെ വിഡ്ഢികളാക്കുന്നതായി പരാതി
-
kerala3 days ago
സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കാരം, പാചക തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കണം
-
News3 days ago
യുദ്ധക്കുറ്റം ആരോപിച്ച് രണ്ട് ഇസ്രാഈലികളെ ബെല്‍ജിയന്‍ പോലീസ് ചോദ്യം ചെയ്തു
-
kerala3 days ago
വി.എസിന് വിട; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു
-
india3 days ago
ബിഹാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് പൗരത്വത്തെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍
-
india3 days ago
പുതിയ കാറിന്റെ റീല്‍ ചിത്രീകരണത്തിനായി ഹൈവേ തടഞ്ഞു; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി