Connect with us

Video Stories

ആഭ്യന്തര യുദ്ധം ‘ഐക്യ’യമന്‍ തകരുന്നു

Published

on

കെ. മൊയ്തീന്‍കോയ

യമന്‍ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. 2015 മുതല്‍ തുടരുന്ന ആഭ്യന്തര യുദ്ധം രാജ്യത്തെ നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന പ്രസിഡണ്ട് അബ്ദുറബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കീഴിലാണ് നാല്‍പത് ശതമാനം ഭൂപ്രദേശവും. ഹൂഥി വിഭാഗം മുപ്പത് ശതമാനവും അല്‍ഖാഇദ സ്വാധീനത്തില്‍ ഇരുപതും തെക്കന്‍ യമന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പോരാടുന്ന എസ്.ടി.സി വിമതര്‍ പത്ത് ശതമാനവും പ്രദേശങ്ങള്‍ കയ്യടക്കി. 2014-ല്‍ യസ്ദി ഷിയാ വിഭാഗക്കാരായ ഹൂഥി സായുധ വിഭാഗം തലസ്ഥാനമായ സന്‍അ ആക്രമിച്ച് കീഴടക്കിയതോടെ ആഭ്യന്തര യുദ്ധം രൂക്ഷമായി. പ്രസിഡണ്ട് ഹാദിയും ഭരണകര്‍ത്താക്കളും സഊദിയില്‍ അഭയം തേടി. പതിനായിരങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അഭയാര്‍ത്ഥികള്‍. നിരവധി തവണ സമാധാന ശ്രമങ്ങള്‍ നടന്നുവെങ്കിലും പരാജയപ്പെട്ടു.
ആഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, ബാഹ്യശക്തികളാണ് ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. തലസ്ഥാനമായ സന്‍അ നഷ്ടപ്പെട്ട സഊദിയില്‍ അഭയം തേടിയിരുന്ന ഹാദിയെയും ഭരണകൂടത്തെയും പ്രധാന നഗരമായ ഏദന്‍ കേന്ദ്രമായി തിരിച്ചുകൊണ്ടുവന്നത് സഊദി നേതൃത്വത്തില്‍ സഖ്യരാഷ്ട്രങ്ങളാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കാം, ആഗസ്ത് 11-ന് ‘പഴയ തെക്കന്‍ യമന്റെ’ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ പോരാടുന്ന എസ്.ടി.സി (സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍) സായുധ വിഭാഗം ഏദന്‍ കയ്യടക്കി. പ്രസിഡണ്ടിന്റെ കൊട്ടാരവും സൈനിക ക്യാമ്പുകളും എസ്.ടി.സി കയ്യടക്കിയതോടെ ‘യമന്‍’ ഭരണകൂടം അനിശ്ചിതത്വത്തിലായി. ഹാദി ഭരണകൂടത്തെ സൈനികമായി സഹായിക്കുന്നത് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ പത്ത് അറബ് രാഷ്ട്രങ്ങള്‍ അടങ്ങുന്ന സഖ്യസേനയാണ്. അമേരിക്കയും ബ്രിട്ടനും സഖ്യസേന സഹായിക്കുന്നു. സഖ്യസേനയിലെ രണ്ടാമത്തെ പ്രബലരായ യു.എ.ഇ ആണ് എസ്.ടി.സിയെ സഹായിക്കുന്നത്. ഇവരുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് പതിനായിരക്കണക്കിനാളുകള്‍ക്ക് എസ്.ടി.സി സായുധ പരിശീലനം നല്‍കിക്കഴിഞ്ഞു. ഹൂഥികള്‍ക്കെതിരായ യോജിച്ച നീക്കങ്ങളുടെ മുനയൊടിക്കുന്നതാണ് പുതിയ സംഭവ വികാസം. ഹാദി ഭരണകൂടത്തിന് രണ്ടാമത്തെ ആസ്ഥാന നഗരവും നഷ്ട്ടപ്പെട്ടതോടെ ആഭ്യന്തര യുദ്ധം വഴിത്തിരിവിലാണ്. വെടിനിര്‍ത്തലിന് നീക്കം നടക്കുന്നുണ്ടെങ്കിലും എസ്.ടി.സി നീക്കം ഹാദി ഭരണകൂടത്തെ അട്ടിമറിക്കുന്നതാണെന്ന് അറബ് സഖ്യസേനയുടെയും ഹാദി ഭരണകൂടത്തിന്റെയും വിലയിരുത്തല്‍ 2014-ല്‍ ഹൂഥി സായുധ ഗ്രൂപ്പ് സന്‍അ കീഴടക്കി, അന്നത്തെ പ്രസിഡണ്ട് അലി അബ്ദുല്ല സാലേയെ വധിച്ചു. പിന്നീട് ഹൂഥികളും സാലേ പക്ഷവും യോജിച്ച്് നില്‍ക്കുകയാണുണ്ടായത്. എന്നാല്‍ തെക്കന്‍ യമന് സ്വാതന്ത്ര്യം എന്നാവശ്യം ഉയര്‍ത്തി എസ്.ടി.സി രംഗത്തിറങ്ങിയതോടെ ആഭ്യന്തര യുദ്ധത്തിന്റെ സ്വഭാവവും ഗതിയും മാറുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
അറേബ്യന്‍ ഉപദ്വീപില്‍ സഊദി കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമായ യമന് നിരവധി ആഭ്യന്തര കലാപങ്ങളുടെ ചരിത്രമുണ്ട്. ഉസ്മാനിയ ഭരണത്തിന്കീഴില്‍തന്നെ നിരവധി പോരാട്ടം. 1918ല്‍ ഉസ്മാനിയ (തുര്‍ക്കി) സൈന്യം പിന്മാറിയതോടെ ഇമാം യഹ്‌യയുടെ 44 വര്‍ഷത്തെ ഭരണകാലം യമന് പുരോഗതിയുണ്ടായില്ല. 1948 ഫെബ്രുവരി 18-ന് അദ്ദേഹം കൊല്ലപ്പെട്ടു. വിപ്ലവകാരികള്‍ അധികാരം കയ്യടക്കിയെങ്കിലും കൂടുതല്‍ തുടരാനായില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമാം അഹമ്മദ് സ്വാതന്ത്ര്യ സേനാനികളെയും എതിരാളികളെയും മര്‍ദ്ദിച്ചൊതുക്കി. 1958-ല്‍ യമന്‍, ഈജിപ്ത് നേതൃത്വത്തിലുള്ള ഐക്യ അറബ് റിപ്പബ്ലിക്കില്‍ ചേര്‍ന്നു. അധികം വൈകാതെ റിപ്പബ്ലിക്കില്‍ നിന്ന് പുറത്തുകടക്കുകയുണ്ടായി. 1962 സെപ്തംബര്‍ 18-ന് വിപ്ലവത്തില്‍ ഇമാം അഹമ്മദ് വധിക്കപ്പെട്ടു. പിന്നീട് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു. രാജഭരണത്തിന് അന്ത്യം. യമനില്‍ ഈജിപ്ത് പിടിമുറുക്കിയതോടെ ബദ്ധവൈരികളായ സഊദിയും രംഗത്തിറങ്ങി. ആഭ്യന്തര യുദ്ധം രൂക്ഷമായി. അഞ്ച് വര്‍ഷം നീണ്ടുനിന്നു. 1967 ആഗസ്തില്‍ ഫൈസല്‍ രാജാവും ജമാല്‍ അബ്ദുനാസറും യമനില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്ന കരാറില്‍ ഏര്‍പ്പെട്ടതോടെ യുദ്ധത്തിന് വിരാമം. തെക്കന്‍ യമന്റെ ചരിത്രം വ്യത്യസ്തം. പുരാതന കാലത്ത് ഹദ്‌റ മൗത്ത് എന്നറിയപ്പെട്ട രാജ്യം. ബ്രിട്ടീഷ് കോളനി. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് ഭരണം. 1972-ല്‍ ഇരു യമനുകളും ഏറ്റുമുട്ടി. റഷ്യയുടെ സ്വാധീനമായിരുന്നു യുദ്ധത്തിന് പിന്നില്‍. കമ്യൂണിസ്റ്റ് ലോകത്തെ തകര്‍ച്ചയെ തുടര്‍ന്ന് തെക്കന്‍ യമന്‍, യമനില്‍ ലയിച്ചു. 1990-ല്‍ ലയനം നടന്നുവെങ്കിലും നാല് വര്‍ഷത്തിന് ശേഷം വീണ്ടും തെക്കന്‍ യമന്‍ സ്വാതന്ത്ര്യത്തിന് നടത്തിയ ശ്രമം അടിച്ചമര്‍ത്തപ്പെട്ടു.
ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. എസ്.ടി.സി സഹായത്തോടെ തെക്കന്‍ യമന്‍ സ്വാതന്ത്ര്യത്തിന് പോരാടുന്നു. പഴയ (വടക്കന്‍) യമനില്‍ ഹൂഥികള്‍ മേധാവിത്വം പുലര്‍ത്തുന്നുമുണ്ട്. തെക്കന്‍ യമനിന്റെ ഭൂരിപക്ഷം പ്രദേശവും ഹാദി ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. അല്‍ഖാഇദ സ്വാധീനം ചില പ്രദേശങ്ങളിലുമുണ്ട്. ആഭ്യന്തര യുദ്ധത്തിന്റെ പരിസമാപ്തിയും ഭാവിയും എന്താകുമെന്നതില്‍ അറബ് ലോകത്തിന് ആശങ്കയുണ്ട്. നാല് വര്‍ഷമായി ഹൂഥികളെ അടിച്ചമര്‍ത്താന്‍ അറബ് സഖ്യം നടത്തിവരുന്ന ശ്രമം വിജയം കാണുന്നില്ല. സഊദിക്ക് നേരെ തിരിച്ചടിയും മിസൈല്‍ വര്‍ഷവും അവര്‍ തുടരുന്നു. വിശുദ്ധ ഹജ്ജ് വേളയില്‍പോലും കുറവുണ്ടായില്ല. ഇറാന്റെ ശക്തമായ പിന്തുണയിലാണ് ഹൂഥികള്‍. അതിലിടക്ക്, യു.എ.ഇ പിന്തുണ അവകാശപ്പെടുന്ന എസ്.ടി.സി ഏദന്‍ കയ്യടക്കിയത് പരോക്ഷമായെങ്കിലും ഹൂഥികള്‍ക്ക് സഹായകമാകും.
ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറുകയും കടുത്ത ഉപരോധം നേരിടുകയും ചെയ്യുന്ന ഇറാന്‍, യമന്‍ പ്രശ്‌നത്തില്‍ സമാധാനസന്ധി ആഗ്രഹിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ശക്തമായ ഇടപെടല്‍ യമനില്‍ സമാധാനം വീണ്ടെടുക്കാന്‍ സഹായകമാവുമെന്നാണ് അറബ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മറുവശത്ത് സഊദിയും യു.എ.ഇയും ഉള്‍പ്പെട്ട അറബ് സംഖ്യസേനയും സമാധാനത്തിന്റെ പാതയില്‍ തന്നെ. ‘ഭാര’മേറിയ ഈ യുദ്ധം അവസാനിപ്പിക്കേണ്ടത് അറബ് സേനക്കും അനിവാര്യം. സഖ്യസേനയുടെ ഭാഗമായ യു.എ.ഇ മറ്റൊരു സായുധ ഗ്രൂപ്പിന് സഹായം നല്‍കുമ്പോള്‍ ഉടലെടുത്ത അനിശ്ചിതത്വത്തിനും വിരാമമിടാന്‍ യമനില്‍ സമാധാനം പുനഃസ്ഥാപിക്കണം. അനുയോജ്യ സന്ദര്‍ഭം യു.എന്‍ നേതൃത്വം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending