Connect with us

Video Stories

കെവിന്‍ വധക്കേസ് വിധി പാഠമാകണം

Published

on


‘പഴകിയ തരുവല്ലി മാറ്റിടാം, പുഴയൊഴുകുംവഴി വേറെയാക്കിടാം, കഴിയുമവ മനസ്വിമാര്‍ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍’. മഹാകവി കുമാരനാശാന്റെ അര്‍ത്ഥസമ്പുഷ്ടവും കാലിക പ്രസക്തിയുള്ളതുമായ മലയാളത്തിന്റെ വരികള്‍. ഒരു പെണ്‍കുട്ടിക്ക്് പരപുരുഷനിലുണ്ടാകുന്ന പ്രണയമെന്ന ചേതോവികാരത്തെ ആരു തടുത്താലും തടയാനാവില്ലെന്നാണ് കവി ഉണര്‍ത്തുന്നത്. കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫും സഹപാഠിയായിരുന്ന കൊല്ലം തെന്മല സ്വദേശിനി നീനുചാക്കോയും തമ്മിലുണ്ടായ പ്രണയ വിവാഹത്തിന്റെ പേരില്‍ നടന്ന കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയെ ഇതുമായി ചേര്‍ത്തുവായിക്കണം. ഇതുസംബന്ധിച്ച കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ പുറപ്പെടുവിച്ച ശിക്ഷാവിധി അതുകൊണ്ടുതന്നെ പ്രതികളെയും പൊതുസമൂഹത്തെയും സംബന്ധിച്ച് ഏറെ പ്രസക്തവും മുന്നറിയിപ്പിന്റെ സ്വഭാവമുള്ളതുമാണ്. പതിനാല് പ്രതികളില്‍ നാലുപേരെ നേരത്തെ വെറുതെവിട്ട കോടതി ബാക്കിപത്തു പേര്‍ക്കും ഇരട്ട ജീവപര്യന്തം വിധിച്ചത് രാജ്യത്തൊരിടത്തും ഇനിയൊരിക്കലും ഇത്തരത്തിലൊരു വധം സംഭവിച്ചുകൂടെന്ന നിശ്ചയദാര്‍ഢ്യത്തോടെയായിരിക്കണം.
മനുഷ്യജീവന്‍ ദൈവികമാണ്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ ജീവന്‍ കവര്‍ന്നെടുക്കാനുള്ള അവകാശം മനുഷ്യര്‍ക്കില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ അവളുടെ പൂര്‍ണ സമ്മതത്തോടെ വിവാഹംചെയ്തു എന്നതുകൊണ്ട് 23 വയസ്സുമാത്രം പ്രായമുള്ള ദലിത്ക്രിസ്ത്യന്‍ യുവാവിനെ അതേ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട വധുവിന്റെ വീട്ടുകാര്‍ നിഷ്‌കരുണം കൊന്ന് പുഴയില്‍തള്ളിയതിനെ സാമാന്യബോധമുള്ള ആര്‍ക്കും നീതീകരിക്കാനാവില്ല. കേസില്‍ വാദികളുടെയും പ്രോസിക്യൂഷന്റെയും സാക്ഷികളുടെയും പ്രതികളുടെയുമൊക്കെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിധിപ്രസ്താവം പതിമൂന്നുദിവസത്തേക്ക് നീട്ടിവെച്ചതുതന്നെ നീതിപീഠം അതീവ സൂക്ഷ്മതയോടെ കേസിനെ പരിഗണിച്ചുവെന്നതിന് തെളിവാണ്. നീനുവിന്റെ പിതാവ് ചാക്കോയടക്കം നാലു പേരെ മതിയായ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതും മുഖ്യപ്രതിയും ചാക്കോയുടെ മകനുമായ സാനു ചാക്കോക്ക് ജീവപര്യന്തം ശിക്ഷനല്‍കിയതും കോടതിയുടെ നിഷ്പക്ഷതക്കുള്ള ദൃഷ്ടാന്തമായി.
കൊലപാതകം (302), തട്ടിക്കൊണ്ടുപോകല്‍ (364 എ) എന്നീ വകുപ്പുകളിലായാണ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. എല്ലാവരും നാല്‍പതിനായിരം രൂപ വീതം പിഴയൊടുക്കണം. ഇതില്‍നിന്ന് ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യന് ലക്ഷം രൂപയും ബാക്കിയുള്ളതില്‍നിന്ന് നീനുവിനും കെവിന്റെ പിതാവിനും തുല്യമായി നല്‍കുകയും വേണം. ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. അതുകൊണ്ടുതന്നെ താരതമ്യേന ഇളംപ്രായക്കാരായ പ്രതികള്‍ക്ക് പുറത്ത് ശിഷ്ട ജീവിതം തുടരാനാകും. വധശിക്ഷ ഒഴിവാക്കപ്പെട്ടതും ഈയൊരു പരിഗണന വെച്ചുകൊണ്ടാണ്. ജീവപര്യന്തത്തിനുപുറമെ ചില പ്രതികള്‍ക്ക് കഠിന തടവും വിധിച്ചിട്ടുണ്ട്. സംഭവത്തിലെ സുപ്രധാനമായ വസ്തുത താന്‍ സ്‌നേഹിച്ച് വിവാഹം ചെയ്ത കെവിന്റെ വീട്ടുകാരുമൊത്താണ് നീനു ഇപ്പോഴും കഴിയുന്നതെന്നതാണ്. അതുകൊണ്ട് നീനുവിന് നല്‍കുന്ന തുക അര്‍ഹമായതുതന്നെ. കേസ് നടത്തിപ്പിനും മറ്റുമായി കെവിന്റെ പിതാവ് രാജന്‍ എന്ന ജോസഫിന് നല്‍കുന്ന തുകയും അനര്‍ഹമല്ല. സാധാരണയില്‍നിന്ന് ഭിന്നമായി വെറും 90 ദിവസം കൊണ്ടാണ് കേസ് വിചാരണനടത്തി വിധി പറഞ്ഞതെന്നത് മാതൃകാപരമാണ്. അതേസമയം തര്‍ക്കത്തെ കൊലപാതകത്തിലേക്ക് എത്തിച്ചത് പൊലീസിലെ എ.എസ്.ഐ, ഡ്രൈവര്‍ എന്നിവരുടെ കുബുദ്ധികൊണ്ടുകൂടിയാണെന്നത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.
2018 മെയ് 28നായിരുന്നു കേരളത്തെ ഞെട്ടിച്ച കെവിന്റെ അരുംകൊല. പൊലീസ് മാധ്യസ്ഥതയിലിരിക്കുന്ന പരാതിയായിട്ടും നീനുവിന്റെ സഹോദരന്‍ സാനുചാക്കോയും സുഹൃത്തുക്കളുമാണ് അര്‍ധരാത്രി കെവിനെ കാറില്‍ പിടിച്ചുകെട്ടിക്കൊണ്ടുപോയി ചാലിയക്കര പുഴയില്‍ കൊന്നുതള്ളിയത്. മുങ്ങിമരണം എന്നായിരുന്നു ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് കൊലപാതകമാണെന്ന് തെളിയിക്കാന്‍ പിന്നീട് സാഹചര്യത്തെളിവുകളേ പൊലീസിന് ഉണ്ടായിരുന്നുള്ളൂ. കാറിലെ രക്തക്കറ, കൊല്ലുമെന്ന് രണ്ടാം പ്രതി നിയാസ് ഭീഷണിമുഴക്കിയെന്ന കെവിന്റെ ഫോണ്‍ സന്ദേശം, ചെളി തേച്ച നമ്പര്‍ പ്ലേറ്റ്, മുങ്ങിമരണമല്ലെന്ന പൊലിസ് സര്‍ജന്റെ മൊഴി, പൊലീസുദ്യോഗസ്ഥരുടെയും ജോസഫിന്റെയും നീനുവിന്റെയും മൊഴികള്‍ ഇവയെല്ലാം വിധിക്ക് തുണയായി. കീഴ് ജാതിയില്‍പെട്ടയാളെ വിവാഹം ചെയ്യുന്നത് കുടുംബത്തിന് അപമാനമാകുമെന്ന് പിതാവും മറ്റും പറഞ്ഞതായ നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കാമുകനോ ഭര്‍ത്താവോ കൊല്ലപ്പെട്ടാല്‍ സ്വന്തം വീട്ടില്‍ രക്ഷിതാക്കളുടെ തണലിലേക്ക് തിരിച്ചുപോകേണ്ട പെണ്‍കുട്ടി ഭര്‍ത്താവിന്റെ ബന്ധുക്കളോടൊപ്പം പ്രയാസപ്പെട്ട് ജീവിക്കുക. അപൂര്‍വതയാണ് കെവിന്‍ കൊലക്കേസിന്റെ പ്രാധാന്യം. മകള്‍ തങ്ങള്‍ക്കെതിരെ ലവലേശംപോലും മനശ്ചാഞ്ചല്യമില്ലാതെ അന്വേഷണോദ്യോഗസ്ഥരുടെ മുന്നിലും കോടതിയിലും മൊഴി നല്‍കിയത് രക്ഷിതാക്കളായ ചാക്കോക്കും കൂടുംബത്തിനുമുള്ള തിരിച്ചടിയായി. എന്തുകൊണ്ട് ഇവ്വിധം മകള്‍ പ്രതികാരവാഞ്്ഛ പുലര്‍ത്തുന്നുവെന്ന് ആലോചിക്കാനുള്ള വിശാലമനസ്‌കത ചാക്കോക്കും കുടുംബത്തിനും ഉണ്ടാകേണ്ടിയിരുന്നു.
രാജ്യത്ത് ദുരഭിമാനക്കൊലകളുടെ പരമ്പരയാണ് അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതില്‍ മഹാഭൂരിപക്ഷവും ഉത്തരേന്ത്യയിലാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ രണ്ടുവര്‍ഷംമുമ്പ് നടന്ന ദുരഭിമാനക്കൊലയും കോട്ടയം സംഭവവും താരതമ്യേന വിദ്യാസമ്പന്നവും ഉച്ചനീചത്വം കുറഞ്ഞുവെന്നഭിമാനിക്കുന്നതുമായ തെക്കേ ഇന്ത്യയില്‍ സംഭവിച്ചുവെന്നത് വല്ലാത്ത അപമാനമാണ്. നൊന്തുപ്രസവിച്ച് തോലോലിച്ച്, നാടല്ലാനാടുകളില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശുകൊണ്ട് ഇഷ്ടപ്പെട്ടതെല്ലാം നല്‍കി കാലും കൈയും വളരുന്നതും കാത്തിരിക്കുന്നവരുടെ മക്കള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ ഒരുപ്രഭാതത്തില്‍ വിട്ടുപിരിയുന്നതുമൂലം മാതാപിതാക്കള്‍ക്കുണ്ടാകുന്ന അടക്കാനാവാത്ത മാനസിക പ്രയാസത്തെ വിലമതിക്കാനാകില്ല. എന്നാല്‍ ജാതീയവും സാമ്പത്തികവുമായ പരിഗണനകള്‍വെച്ചുമാത്രം മക്കളുടെ ഭാവി ജീവിത തീരുമാനത്തെ അളക്കുന്നതും അതിനുവേണ്ടി സ്വജീവിതം അപകടത്തിലാക്കുന്നതും ബുദ്ധിയുള്ളവര്‍ക്ക് ഭൂഷണമല്ല. രാജ്യത്തെ ഉന്നത നീതിപീഠം ഇതിനനുസൃതമായാണ് ദുരഭിമാനക്കൊല എന്ന സംജ്ഞയില്‍പെടുത്തി ഇത്തരം കേസുകള്‍ കൈകാര്യംചെയ്യാനും അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിക്കാനും ഉത്തരവിട്ടത്. തിരുത്താന്‍ ശ്രമിക്കാം, ഒരുപരിധിവരെ. തല്ലാനും തള്ളാനും കൊല്ലാനും മാത്രമല്ല, മറക്കാനും പൊറുക്കാനുമുള്ളതുകൂടിയാണ് വൈവേകമായ മനുഷ്യജീവിതമെന്നത് മറന്നുപോകരുത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending