Connect with us

Video Stories

ആമസോണ്‍ മഴക്കാടുകള്‍ കത്തുമ്പോള്‍

Published

on


കെ.പി ജലീല്‍

ലോക പരിസ്ഥിതി സന്തുലനത്തിനും മനുഷ്യരുള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങളുടെ സൈ്വര്യജീവിതത്തിനും നിര്‍ണായക സംഭാവന നല്‍കിവരുന്ന ആമസോണ്‍ മഹാപര്‍വതനിര വന്‍നാശത്തിന്റെ വക്കിലാണെന്ന വാര്‍ത്തകേട്ട് സ്തംഭിച്ചിരിക്കുകയാണ് ലോകം. ഭൂമിയിലെ അത്യപൂര്‍വ ജൈവ വൈവിധ്യ കലവറയായ ആമസോണ്‍ മഴക്കാടുകള്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങിത്തുടങ്ങിയിട്ട് മാസമൊന്ന് തികയുന്നു. അമേരിക്കയുടെയും ലാറ്റിന്‍ അമേരിക്കയുടെയും സമീപ സ്ഥമായ ഈ പര്‍വതനിര ഭൂമിയുടെ കുടകളിലൊന്നാണെന്നാണ് സങ്കല്‍പം. പരിസ്ഥിതി പ്രേമികളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും സാധാരണക്കാരുമൊക്കെ ആമസോണിനുവേണ്ടി രക്ഷാമുറവിളി മുഴക്കുമ്പോള്‍ തീപിടിത്തത്തിനും വലിയ തോതിലുള്ള ജൈവനാശത്തിനും കാരണമായിരിക്കുന്നത് ഈ പ്രദേശങ്ങളില്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ തന്നെയാണെന്ന ആരോപണത്തെ അത്യധികം സ്‌തോഭത്തോടെയല്ലാതെ കേള്‍ക്കാനാവില്ല. ബ്രസീല്‍ ഭരണാധികാരികളുടെ നേര്‍ക്കാണ് തീപിടിത്തത്തിന്റ കാരണത്തെക്കുറിച്ചുള്ള സംശയമുന ഉയരുന്നതെങ്കിലും നിസ്സംഗമായ നിലപാടാണ് അവിടുത്തെ വലതുപക്ഷ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പാരിസില്‍ കഴിഞ്ഞദിവസം സമാപിച്ച ജി-7 ഉച്ചകോടി പ്രഖ്യാപിച്ച രണ്ട് കോടി ഡോളറിന്റെ (140 കോടിയോളം രൂപ) ധനസഹായം ബ്രസീല്‍ പ്രസിഡന്റ് ജയര്‍ബോള്‍സനാരോ നിരസിച്ചതിനെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?
90 ഇടങ്ങളിലായി ഈവര്‍ഷം ഇതുവരെ 80,000 തീപിടിത്തങ്ങളാണ് ആമസോണ്‍ വനാന്തര്‍ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണ ജൂലൈ-ആഗസ്ത് മാസങ്ങളില്‍ ഉണ്ടാകുന്ന വരണ്ട കാലാവസ്ഥയാണ് ആമസോണിന്റെ പേടിസ്വപ്‌നം. എന്നാല്‍ കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് വ്യത്യസ്ഥമായി 85 ശതമാനത്തിലധികം തീപിടിത്തമുണ്ടായി എന്ന് ബ്രസീല്‍ ബഹിരാകാശ സംഘടനതന്നെ വിലയിരുത്തിയത് സാധാരണയില്‍ കവിഞ്ഞ ചില കാരണങ്ങള്‍ സംഭവത്തിനുപിന്നില്‍ ഉണ്ടായിട്ടുണ്ടെന്നാണ്. കൃഷിക്കും മരംവെട്ടലിനുമായി സാധാരണയായി ആമസോണ്‍ കാടുകളില്‍ തീവെക്കാറുണ്ടെന്നകാര്യം പലരും സമ്മതിക്കുന്നുണ്ട്. ആമസോണ്‍ വാച്ച് എന്ന സംഘടനയുടെ തലവന്‍ ക്രിസ്ത്യന്‍ പൊറിയര്‍ കഴിഞ്ഞദിവസം ഇക്കാര്യം ശരിവെക്കുകയുണ്ടായി. എന്നാല്‍ പുതിയ സംഭവവികാസത്തിന് കാരണം തേടിയവരോട് ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞത് ചിലസന്നദ്ധസംഘടനകളാണ് പിന്നിലെന്നാണ്. അതേസമയം ബ്രസീല്‍ മന്ത്രിസഭാംഗംതന്നെ ഖനി മാഫിയയുമായ ബന്ധപ്പെട്ടയാളാണെന്നും ഖനനത്തിനുവേണ്ടി തീവെച്ചതെന്നുമാണ് പരക്കെയുള്ള ആരോപണം. ഇത് പൂര്‍ണമായും നിഷേധിക്കപ്പെട്ടിട്ടുമില്ല.
ലോകത്തെ അപൂര്‍വമായ വനപരിസ്ഥിതി ജൈവ സമ്പത്ത് കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചുനിര്‍ത്തേണ്ട ബാധ്യത അതുള്‍ക്കൊള്ളുന്ന രാജ്യങ്ങള്‍ക്കുമാത്രമല്ല ലോക സമൂഹത്തിനാകെ ഉള്ളതാണെന്ന ബോധ്യത്താലാണ് വന്‍ ശക്തിരാഷ്ട്രങ്ങള്‍ സഹായഹസ്തം പ്രഖ്യാപിച്ചത്. ശ്വസിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ പ്രാണവായുവിന്റെ 20 ശതമാനം തരുന്നത് ഈ മഴക്കാടാണ്. ശുദ്ധജല സമ്പത്തിന്റെ അഞ്ചിലൊന്നും. പക്ഷി-ജന്തു-മല്‍സ്യജാലങ്ങളും ഇഴ ജന്തുക്കളും അപൂര്‍വ സസ്യലതാതികളുമൊക്കെ ഭൂമിയില്‍ മറ്റെങ്ങുമില്ലാത്തവിധം ആമസോണ്‍ മഴക്കാടുകളിലുണ്ട്. ഇവയുടെ വെന്തുചാകലും നീറ്റലും ഉയര്‍ത്തുന്ന വെല്ലുവിളി ആഗോള സമൂഹത്തിന്റെ ഉത്കണ്ഠയാകുന്നത് അതുകൊണ്ടുതന്നെയാണ്. ലോകത്തെ കാര്‍ബണ്‍മോണോ-ഡൈ ഓക്‌സൈഡുകളുടെ അളവ് കൂടിക്കൂടിവരികയാണ്. വാഹനങ്ങളിലെ ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗവും ഭൗമാന്തരീക്ഷത്തിലെ അമൂല്യമായ ഓക്‌സിജന്‍-പ്രാണവായു-സമ്പത്തിനെ പതിയെ കുറച്ചുകൊണ്ടുവരികയാണ്. റഫ്രിജറേറ്റര്‍, ശീതീകരണി മുതലായവയില്‍നിന്ന് പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങള്‍മൂലം അന്തരീക്ഷവായുവില്‍ ഹരിതഗൃഹവാതക പ്രതിഭാസത്തിനും ഭൂമിയും സൂര്യനും തമ്മിലുള്ള ഓസോണ്‍ പാളിയില്‍ തുളകള്‍ വീഴുന്നതിനും ഇവ കാരണമാകുന്നു. ഇതിനെയൊക്കെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്തുന്നതാണ് ആമസോണും പശ്ചിമഘട്ടവും അടക്കമുള്ള അതിലോല പരിസ്ഥിതി ഖണ്ഡങ്ങള്‍. കാലാവസ്ഥാവ്യതിയാനവും മനുഷ്യന്റെ അത്യാര്‍ത്തിയും ഒന്നിച്ചുചേരുമ്പോള്‍ വനനശീകരണത്തിനും അന്തരീക്ഷ താപ വ്യതിയാനത്തിനും കാരണമാകുകയാണ്. ഇവിടെയാണ് ആമസോണ്‍ വെറും ഒരു ഭൂഖണ്ഡത്തിനപ്പുറത്തുള്ള വ്യാകുലതയായി നീളുന്നത്.
സ്വാഭാവികമായും ലോകത്തെ ഏതാണ്ടെല്ലാഭാഗത്തുനിന്നും ആമസോണ്‍ സംരക്ഷണത്തിനുവേണ്ടിയുള്ള മുറവിളിയോടൊപ്പം ബ്രസീല്‍ ഭരണാധികാരികളുടെ നിസ്സംഗതക്കെതിരായ പരാതിപ്രവാഹവും ഉയര്‍ന്നുവരുന്നു. പരിസ്ഥിതിപ്രവര്‍ത്തകരുടെ പ്രതിഷേധജ്വാല അന്താരാഷ്ട്ര സമൂഹത്തിന്റെയാകെ ഉത്കണ്ഠയുടെ പ്രതീകമാണെന്ന ്മനസ്സിലാക്കാന്‍ ബ്രസീലിയന്‍ ഭരണകൂടത്തിനാകുമെന്നാണ് കരുതേണ്ടത്. ബോള്‍സനാരോ ഭരണകൂടം തീയണക്കാനായി തുക മാറ്റിവെച്ചുവെന്ന വാര്‍ത്ത ആശ്വാസദായകമാണ്. എന്നാല്‍ ഇതുകൊണ്ടുമാത്രം പെട്ടെന്ന് തീയണക്കാനും കൂടുതല്‍ നാശനഷ്ടം തടയാനുമാകില്ല. ബ്രസീലിലെ സാവോപോളോ പോലുള്ള വന്‍ നഗരങ്ങളുടെ ആകാശത്ത് മേഘ പടലങ്ങള്‍കണക്കെയാണ് ആമസോണില്‍നിന്നുള്ള പുകപടലങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍-ഒക്ടോബറോടെ മാത്രമേ തീ പൂര്‍ണമായും അണക്കാനാകൂ. കഴിഞ്ഞദിവസംകിട്ടിയ ചാറ്റല്‍മഴ ആശ്വാസം നല്‍കിയെങ്കിലും പ്രതിദിനം ഒരു മില്ലിമീറ്ററെങ്കിലുംതോതില്‍ 15 ദിവസം തുടര്‍ച്ചയായി മഴ ലഭിച്ചാലേ പതിനായിരത്തിലധികം ചതുരശ്ര കിലോമീറ്ററില്‍ പടര്‍ന്നുപിടിച്ച തീ അണക്കാനാകൂവെന്നാണ് വിദഗ്്ധമതം. മഴ കുറഞ്ഞേക്കുമെന്ന കാലാവസ്ഥാപ്രവചനവും ഭീതി ഇരട്ടിപ്പിക്കുന്നു.
കാട്ടുതീമൂലം ഭൂമിയിലെ അന്തരീക്ഷതാപനില ഉയരുന്നത് പല രാജ്യങ്ങളിലും വരള്‍ച്ചക്ക് കാരണമാകും. ഉത്തരധ്രുവത്തിലെ മഞ്ഞുരുക്കം സമുദ്ര ജലനിരപ്പ് ഉയരുന്നതിനും നമ്മുടെ കൊച്ചിയെയും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ വന്‍നഗരങ്ങളെയും പിഴുതെറിയാനെരുങ്ങുകയാണെന്നാണ് മുന്നറിയിപ്പ്. ജക്കാര്‍ത്തയെ അടുത്തിടെയാണ് ഇന്തോനേഷ്യ തലസ്ഥാന നഗരി പദവിയില്‍നിന്ന് മാറ്റിയത്. രൂക്ഷമായ കാലാവസ്ഥാരീതിയും മനുഷ്യ ഇടപെടലുംമൂലം ലോകത്തെ എട്ട് പരിസ്ഥിതിമേഖലകളിലൊന്നായ പശ്ചിമഘട്ടം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ചെന്നൈയില്‍ കുടിവെള്ളത്തിന് കേഴുന്ന നേരത്തുതന്നെയാണ് മഹാരാഷ്ട്രയില്‍ മഴവെള്ളത്തില്‍ മുങ്ങിമരിക്കേണ്ടിവരുന്നത്. പരിസ്ഥിതിയെ മാനിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ നാം അഭിമുഖീകരിക്കുമ്പോള്‍തന്നെയാണ് ആമസോണിനെ കൊന്നുതള്ളുന്നുന്നതെന്നത് മിതമായി പറഞ്ഞാല്‍ കഷ്ടമാണ്. ദുരമൂത്ത ഭരണാധികാരികളുടെയും ധനദല്ലാളുമാരുടെയും ആഢംബര ജീവികളുടെയും കൈകള്‍ക്ക് വിലങ്ങണിയിക്കുകയാണ് ഇതിനെതിരെ സാധാരണക്കാരായ നമുക്ക് ചെയ്യാനാകുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending