Connect with us

Video Stories

ഭയം അടിസ്ഥാന വികാരമായി മാറുന്ന ഇന്ത്യ

Published

on

റസാഖ് ആദൃശ്ശേരി

സമകാലീന ഇന്ത്യയില്‍ എല്ലാം നിഷ്‌ക്കരുണം അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സത്യവും ധര്‍മ്മവും നീതിയും അഹിംസയും മാനവികതയുമെല്ലാം. വന്‍ ഭൂരിപക്ഷത്തോടെയുള്ള നരേന്ദ്രമോദിയുടെ രണ്ടാംവരവ് ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയായാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്. തങ്ങളുടെ സംഘടനാശക്തിയും മുന്നോട്ടുവെച്ച ആശയങ്ങളുടെ സ്വീകാര്യതയുമാണ് ഇത് കാണിക്കുന്നതെന്നാണ് അവരുടെ അഭിപ്രായം. അതെന്തായാലും ഹിന്ദുത്വത്തിന്റെ അമിതമായ ആവേശ സ്വരങ്ങളാണ് ഇപ്പോള്‍ ഇന്ത്യയാകെ മുഴങ്ങികൊണ്ടിരിക്കുന്നത്.
‘ഹിന്ദുത്വ’ ലക്ഷ്യംവെക്കുന്ന രീതിയിലേക്ക് ഇന്ത്യന്‍ ജനതയെ പരിവര്‍ത്തിപ്പിക്കാന്‍ സമയമായെന്നു സംഘ്പരിവാര്‍ നേതൃത്വം പ്രത്യാശിക്കുന്നു. ഭരണഘടനാറിപ്പബ്ലിക്കില്‍നിന്നു മതഭൂരിപക്ഷ രാഷ്ട്രത്തിലേക്കുള്ള മാറ്റം ഭരണഘടനാചട്ടക്കൂടിലോ ദേശീയ ചിഹ്നങ്ങളിലോ മാറ്റംവരുത്താതെതന്നെ സാധ്യമാവുമെന്ന് സമീപകാല രാഷ്ട്രീയ സംഭവങ്ങള്‍ തെളിയിക്കുന്നു. പാര്‍ലമെന്റിനെയും ഭരണഘടനയെയും ജനാധിപത്യത്തെയും നിലനിര്‍ത്തികൊണ്ടുതന്നെ പൗര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ കഴിയുമെന്നു ഭരണകൂടം കാണിച്ചുതരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കാന്‍ അവസരം കിട്ടിയതില്‍ തീവ്ര ഹിന്ദുത്വം ചിരിച്ചു നില്‍പ്പാണ്.
നരേന്ദ്ര മോദിയുടെ ‘പുതിയ ഇന്ത്യ’യില്‍ ഉന്മൂലനത്തെകുറിച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഏകീകൃത ഭാരതീയ സമൂഹം രൂപപ്പെടുത്തുന്നതിനു തടസ്സം നില്‍ക്കുന്നവര്‍ എന്ന പേരില്‍ ആര്‍.എസ്.എസിന്റെ പട്ടികയിലുള്ളവരെയൊക്കെ ഉന്മൂലനം ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഇടതു തീവ്രവാദികളെ തുടച്ചുനീക്കാന്‍ തീരുമാനമായി. രാഷ്ട്രത്തിനെതിരെ ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയും രാജ്യത്ത് അരാജകത്വം വിതക്കുകയും ചെയ്യുന്ന സാമൂഹിക ശക്തികളുടെ കൂട്ടത്തില്‍ ആര്‍.എസ്.എസ് വേദഗ്രന്ഥം ‘വിചാരധാര’ ഒന്നാമതായി ചൂണ്ടികാണിച്ചത് മുസ്‌ലിംകളെയാണ്. ഒരു മുസ്‌ലിമിന് എങ്ങനെയാണ് ശരിക്കും രാജ്യസ്‌നേഹിയാവാനാവുക. ഈ രാജ്യത്തിന്റെ സാംസ്‌ക്കാരിക അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് അവനു അന്യമായ സംസ്‌കൃതിയിലാണ്. ഇന്ത്യ, പാകിസ്താന്‍ എന്ന പ്രശ്‌നം വരുമ്പോള്‍ അവന്‍ പാകിസ്താന്‍ ഭാഗത്ത് നില്‍ക്കാനല്ലേ സാധ്യത എന്നു തുടങ്ങുന്ന നിരവധി ചോദ്യങ്ങളാണ് ആര്‍.എസ്. എസ് ഇതിനുവേണ്ടി പ്രചരിപ്പിച്ചത്. അങ്ങനെ മുസ്‌ലിംകളെ അപരവത്ക്കരിക്കാനും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനുമുള്ള ശ്രമങ്ങള്‍ എത്രയോ കാലമായി ഇവര്‍ നടത്തിവരുന്നു. മോദിയുടെ രണ്ടാം ഭരണത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയിരിക്കുന്നുവെന്നു മാത്രം. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍, കശ്മീരുമായി ബന്ധപ്പെട്ട പ്രത്യേക പദവി റദ്ദാക്കല്‍, യു.എ.പി. എ ഭേദഗതി ബില്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ അപകടത്തിലാവുന്നതിന്റെ ശക്തമായ സൂചനയാണ്.
രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്‌ലിം – മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും ഭീതിയും വളര്‍ത്തുന്നതിനാണ് സര്‍ക്കാരും സംഘ്പരിവാര്‍ ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അസം പ്രശ്‌നം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ മൂലം 19 ലക്ഷം അസം ജനതയാണ് ഇന്ത്യന്‍ പൗരന്മാരല്ലാതായിരിക്കുന്നത്. പ്രകൃതിയോടും പ്രകൃതിക്ഷോഭങ്ങളോടും വര്‍ഷങ്ങളായി മല്ലിട്ടുനേടിയ എല്ലാം ഒരു ദിവസം ഉണര്‍ന്നെണീറ്റപ്പോള്‍ ഒന്നുമല്ലാതാവുന്നു. സ്വന്തം അസ്തിത്വം പോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ് അസമിലെ ജനത. വിദേശ ട്രിബ്യൂണലിലും കോടതികളിലും അപ്പീല്‍ നല്‍കാന്‍ 120 ദിവസം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ പാവപ്പെട്ട ജനങ്ങള്‍ക്ക് അപ്രാപ്യമാണ്. ഏത് സമയത്തും തടങ്കല്‍ പാളയത്തിലേക്കുള്ള യാത്രയും കാത്ത് കഴിയുകയാണവര്‍. അധികാര കേന്ദ്രങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ ലോകത്തെ അനേകകോടി രാജ്യമില്ലാ ജനതയുടെ ഭാഗമായി അവരും മാറും. വൈകാതെ അവര്‍ രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ അഭയാര്‍ത്ഥികളായി മാറും. മാതാപിതാക്കളും മക്കളും വേര്‍പ്പെട്ട്, ഭാര്യയും ഭര്‍ത്താവും വേര്‍പ്പെട്ട്, പരസ്പരം കാണാന്‍ കഴിയാതെ അവര്‍ നീറി നീറി കഴിയും. ഭരണകൂടം ആ മനുഷ്യരെ മൃഗങ്ങളെ പോലെ കൈകാര്യം ചെയ്യും.
ദേശീയവാദി പാര്‍ട്ടികളായ ബി.ജെ.പിയിലെയും ശിവസേനയിലെയും നേതാക്കള്‍ അസമിലെ എന്‍.ആര്‍.സിയുടെ ചുവടുപിടിച്ചു വിവിധ സംസ്ഥാനങ്ങളിലും ഇത്തരം പട്ടികയുണ്ടാക്കണമെന്നു ആവശ്യപ്പെട്ടു കഴിഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന, ബംഗാള്‍, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ അക്കൂട്ടത്തിലുണ്ട്. എന്‍.ആര്‍.സിയില്‍പെടാത്ത ‘ഹിന്ദു അഭയാര്‍ത്ഥി’കള്‍ക്ക് പൗരത്വം നല്‍കാനായി പ്രത്യേക ബില്‍ കൊണ്ടുവരുമെന്നു പറഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഉത്തരവാദപ്പെട്ട മന്ത്രി തന്നെ ഇത്തരത്തില്‍ പ്രസ്താവിക്കുന്നത് എന്നത് എത്രമാത്രം അപലപനീയമാണ്. സമീപഭാവിയില്‍ കശ്മീമീരിനെപോലെ അസമിനെയും വെട്ടിമുറിച്ചു കേന്ദ്ര പ്രദേശങ്ങളാക്കാന്‍ മോദി തയ്യാറായേക്കും.
മനുഷ്യത്വം ഇല്ലാത്തവരായി ഭരണാധികാരികള്‍ മാറുന്നുവെന്നതിനു അസമിനെ പോലെ കാശ്മീരില്‍ നടക്കുന്ന സംഭവങ്ങളും സാക്ഷിയാണ്. പ്രത്യേക പദവി റദ്ദാക്കിയതിനെതുടര്‍ന്നു കശ്മീരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. കശ്മീര്‍ താഴ്വരയെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ തടവറയായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. എണ്‍പത് ലക്ഷം പേരെയാണ് അടച്ചുപൂട്ടിവെച്ചിരിക്കുന്നത്. നേതാക്കളെ പോലും തടങ്കലിലാക്കിയിരിക്കുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ കശ്മീരികള്‍ക്ക് സാധ്യമാവുന്നില്ല. ഭരണകൂട ഭീകരതയുടെ യഥാര്‍ത്ഥ ചിത്രമാണ് അവിടെനിന്നും പുറത്ത്‌വരുന്നത്. ഹിന്ദുത്വ ഫാസിസത്തിന്റെ അധികാര നൈരന്തര്യത്തിനും അവരുടെ വികസനതാല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിനും പുതിയ ഭീകരനിയമങ്ങള്‍ സൃഷ്ടിക്കുന്നു. അതിലൂടെ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഭരണകൂട ഭാഷ്യങ്ങളോടു മറുവാദം ഉന്നയിക്കുന്നവരെയും സംഘ്പരിവാറിനെ വിമര്‍ശിക്കുന്നവരെയും തീവ്ര വാദികളും ഭീകരവാദികളുമായി മുദ്രകുത്തി ജയിലില്‍ അടക്കുന്നു. ഇതിനുവേണ്ടി യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ കൂടുതല്‍ കര്‍ശന വകുപ്പുകള്‍ ചേര്‍ത്ത് ചുട്ടെടുക്കുന്നു. ആരെയും ഭീകരനായി ചിത്രീകരിക്കാനുള്ള അധികാരം എന്‍.ഐ.എക്ക് നല്‍കുന്നു. ലഷ്‌കറെ ത്വയ്ബ ഭീകരനായി ചിത്രീകരിച്ചു തൃശൂര്‍ സ്വദേശി കെ.എ റഹീം എന്ന പ്രവാസിയെ കസ്റ്റഡിയിലെടുത്ത് 30 മണിക്കൂര്‍ ചോദ്യം ചെയ്ത് ഒടുവില്‍ നിരപരാധിയാണെന്നു കണ്ടെത്തി എന്‍.ഐ.എ വിട്ടയച്ചത് ഈയിടെയാണ്. വ്യാജ സന്ദേശത്തിന്റെ പേരില്‍ അന്താരാഷ്ട്ര ഭീകര സംഘടനയുടെ ആളായി ചിത്രീകരിച്ച് കുറ്റവാളിയെ പോലെ കസ്റ്റഡിയിലെടുത്ത് അവസാനം വിട്ടയക്കുമ്പോള്‍ ആ മനുഷ്യനു സമൂഹത്തില്‍ ഉണ്ടാകുന്ന അപമാനത്തിനു ആരാണ് ഉത്തരം പറയുക.
ജയ് ശ്രീറാം, ജയ് ഹനുമാന്‍, ഭാരത് മാതാ കീ ജയ് എന്നിവയെല്ലാം ഇന്ന് മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്ന വിളികളായി മാറിയിരിക്കുന്നു. ആള്‍കൂട്ടക്കൊലകളുടെ താളമായി ഇവയെല്ലാം മാറുകയാണ്. ഹിന്ദുത്വ വികാരത്തിന്റെയും ഹിന്ദു വിജയത്തിന്റെയും ധ്വനിയായി ഭൂരിപക്ഷത്തിന്റെ അധികാരശബ്ദമായി ‘ജയ് ശ്രീറാം’ വളര്‍ന്നു. ന്യൂനപക്ഷങ്ങളുടെ ഇടമല്ല ഇന്ത്യയെന്ന താക്കീതാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സംഘ് ആള്‍ക്കൂട്ടം പ്രാവര്‍ത്തികമാക്കുന്നത്.
സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കാനും അവര്‍ക്ക് എതിര് നില്‍ക്കാനും പാടില്ലയെന്ന അലിഖിത നിയമം നിലനില്‍ക്കുന്നുണ്ട്. 2014ലെ മോദി ഭരണത്തിന്റെ ആദ്യ പകുതിയില്‍ സംഘ്പരിവാര്‍ അജണ്ടകളെയും ഭരണത്തെയും വിമര്‍ശിച്ച ബുദ്ധിജീവികളെയും എഴുത്തുകാരെയും കൊല്ലുകയായിരുന്നുവെങ്കില്‍, 2019ലെ മോദി ഭരണത്തിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ ഭരണത്തെയും മറ്റും വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെ കള്ളകേസിലും മറ്റും കുടുക്കി നിശബ്ദരാക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. മുന്‍ ധനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരത്തെ അഴിമതിയുടെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റിനു അകത്തും പുറത്തും മോദിയെയും സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിക്കുന്ന ആളാണ് ചിദംബരം. കര്‍ണാടക കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഡി.കെ ശിവകുമാറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പിയുടെ നീക്കം ഒരു പരിധി വരെ തടഞ്ഞു നിറുത്തിയത് ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. 2017 ലെ രാജ്യസഭാതെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി-കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ കര്‍ണ്ണാടകയില്‍ കൊണ്ടുവന്നു സംരക്ഷിച്ചത് ശിവകുമാറായിരുന്നു. ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുക്കാനുള്ള ഇ.ഡിയുടെ ശ്രമത്തിനു പിന്നില്‍ ബി.ജെ.പി പ്രതികാരം തീര്‍ക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വലിയ അഴിമതിയും തട്ടിപ്പും നടത്തിയ ബി.ജെ.പി നേതാക്കന്മാര്‍ പുറത്ത് വിലസുമ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ക്കു നേരെ ഭരണകൂടം തിരിയുന്നത് എന്ന് ഓര്‍ക്കണം.
പ്രമുഖ ചരിത്ര പണ്ഡിതയായ റൊമീലാഥാപ്പറോട് എമരിറ്റസ് പ്രെഫസറായി തുടരുന്നതിനു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ചോദിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ നടപടിയും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. ഫാസിസത്തെയും മോദിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ചരിത്രകാരിയാണ് റൊമീലാ ഥാപ്പര്‍. ചാനല്‍ ചര്‍ച്ചയില്‍ കശ്മീരിന്റെ പ്രത്യേക വകുപ്പ് നീക്കം ചെയ്തതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യത്തെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. ഉപേന്ദ്ര കൗളിനെ എന്‍.ഐ.എ ചോദ്യം ചെയ്തതും ഇക്കൂട്ടത്തില്‍ വായിക്കേണ്ടതാണ്. തന്റെ രോഗിയായ കശ്മീരി വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനു അദ്ദേഹത്തിന്റെ രക്ത പരിശോധന ഫലം എസ്.എം.എസായി അയച്ചുകൊടുത്തതിന്റെ പേരില്‍ ഭീകര സംഘടനകള്‍ക്ക് പണം കൈമാറിയെന്നു ആരോപിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ഈ രൂപത്തില്‍ മോദിയുഗം മുന്നോട്ടുവെക്കുന്ന സവിശേഷ രാഷ്ട്രീയ കാലാവസ്ഥ എല്ലാ ഭരണകൂട സംവിധാനങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പൊലീസും പട്ടാളവും കോടതിയുമൊന്നും മുക്തമല്ല. വ്യവസായ ലോകം പോലും ഭയത്തോടെയാണ് ഭരണകൂടത്തെ വീക്ഷിക്കുന്നത്. ഭരിക്കുന്നവരുടെ സ്തുതി പാടാന്‍ വന്‍ വ്യവസായികള്‍ മത്സരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ആഭ്യന്തര മന്ത്രി അമിത് ഷായെ ‘ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍’ എന്നാണ് ഈയിടെ വിശേഷിപ്പിച്ചത്. 2016ല്‍ ടാറ്റ വ്യവസായ ശൃംഖലയുടെ അധിപന്‍ രത്തന്‍ ടാറ്റ ആര്‍.എസ്. എസ് മേധാവി മോഹന്‍ ഭഗവതിനെ നാഗ്പൂരില്‍ സന്ദര്‍ശിച്ചിരുന്നു. മതേതര സ്വഭാവം കാത്തുസൂക്ഷിക്കേണ്ട വ്യവസായിക സംവിധാനത്തിനു പോലും ഹിന്ദുത്വ സങ്കുചിതത്തിനുമുന്നില്‍ ശിരസ്സ് നമിക്കേണ്ടിവരുന്നു എന്ന സന്ദേശമാണ് ഇതെല്ലാം ഇന്ത്യന്‍ ജനതക്ക് നല്‍കുന്നത്.
ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങളാവട്ടെ, ഭയം ജനിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഭരണകൂടം ഔദ്യോഗികമായി ഇതിനുവേണ്ടി ചുമതലപ്പെടുത്തിയവരാണിവര്‍ എന്നു സംശയിച്ചു പോകുന്ന രീതിയിലാണ് മാധ്യമങ്ങളുടെ പോക്ക്. ന്യൂനപക്ഷങ്ങളോടുള്ള വര്‍ഗീയത ദിനംപ്രതി വായുസഞ്ചാരത്തിലൂടെ പ്രചരിപ്പിക്കുന്നു. മുസ്‌ലിംകളുടെ ഭക്ഷണ രീതി, വിവാഹ ആചാരങ്ങള്‍, മത വിശ്വാസങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നത് സമകാലീന ടി.വി വാര്‍ത്തകളിലെ ഏറ്റവും ജനപ്രിയ പരിപാടികളാണ്. താടിവെച്ച മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ അവതാരകന്റെ ആക്രോശങ്ങള്‍ കൊണ്ടു ചാനലുകള്‍ നിറയുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും ഹിന്ദുത്വ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഹിന്ദുത്വ രാഷ്ട്രത്തിന്റെ പ്രചാരണ വിഭാഗമായി ചില മാധ്യമങ്ങള്‍ തരം താണിട്ടുണ്ട്.
അടിയന്തിരാവസ്ഥയേക്കാള്‍ ഭീതിദമായ സ്ഥിതിയിലേക്ക് രാജ്യം എത്തിപ്പെട്ടിരിക്കുന്നു. എവിടെയും ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം നിലനില്‍ക്കുന്നു. മതസൗഹാര്‍ദ്ദവും മതസഹിഷ്ണുതയും മതേതരത്വവും തകര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. ബഹുസ്വരതയുടെ ശക്തിയും സൗന്ദര്യവും മൂല്യവും തകര്‍ക്കപ്പെടുന്നു. രാജ്യത്തെ പൗരന്മാരെ ഒരേ ദൃഷ്ടിയോടെ കാണാനുള്ള വിശാലമനസ്‌ക്കത ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയി. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമാകുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. പൗരാവകാശങ്ങളെ തീരെ പരിഗണിക്കാത്ത, ന്യൂനപക്ഷ അവകാശങ്ങളുടെ ധ്വംസനം ഹോബിയായി കൊണ്ടുനടക്കുന്ന സര്‍ക്കാരില്‍ നിന്നു എന്താണ് ഇനിയും പ്രതീക്ഷിക്കേണ്ടത്. ശ്രീരാമന്റെ വനവാസകാലത്ത് അദ്ദേഹത്തെ മടക്കി വിളിക്കാനായി സഹോദരന്‍ ഭരതന്‍ കാട്ടിലേക്ക് ചെന്നപ്പോള്‍ ശ്രീരാമന്‍ ചോദിച്ചത് നാട്ടിലെ പ്രജകളില്‍ ചാര്‍വാകന്‍മാര്‍ക്ക് സുഖമല്ലെ എന്നായിരുന്നു. അന്നു ന്യൂനാല്‍ ന്യൂനപക്ഷമായ ചാര്‍വാകന്മാരുടെ ക്ഷേമം അന്വേഷിച്ച ശ്രീരാമനെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്തിയ ബി.ജെ.പിയുടെ അധികാര വാഴ്ചയില്‍ ന്യൂനപക്ഷങ്ങളെ രാജ്യത്ത്‌നിന്നും ആട്ടിയോടിക്കുകയാണ്. അവരുടെ ക്ഷേമം നശിപ്പിക്കുകയാണ്. രാജ്യത്ത് ഭയം അടിസ്ഥാന വികാരമായി മാറുകയാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending